ഓരോ തെയ്യക്കാവും ഓരോ സമുദായമാണ് നടത്തിക്കൊണ്ടുവരുന്നത്. ഓരോ കാവിലും കുടിയിരുത്തിയ തെയ്യങ്ങള്‍ക്ക് ആ കാവു നടത്തുന്ന സമുദായാംഗങ്ങളിലെ അനുയോജ്യനായ ഒരു പുരുഷനെയാണ് കോമരമാക്കി അവരോധിക്കുക. ഓരോ തെയ്യത്തിനും പ്രതിപുരുഷനായി ഓരോ കോമരമുണ്ടാകും. തെയ്യക്കാലമില്ലാത്ത നാളുകളില്‍ കാവിലെ ആരാധ്യപദവിയാണ് കോമരത്തിന്റേത്. ചില കാവുകളില്‍, നിര്‍ദ്ദിഷ്ട തറവാട്ടില്‍ നിന്നാണ് കോമരങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്ന് വിധിയുണ്ട്. മറ്റു ചിലേടങ്ങളില്‍ ദൈവനിയോഗം വന്ന് കാവിന്‍ നടയില്‍ അസാധാരണ ദര്‍ശനം കാണിക്കുന്ന സമുദായാംഗത്തെയാണ് കോമരമായി ആചാരപ്പെടുത്തുക. ജീവിതവിശുദ്ധിയും ആധ്യാത്മികബോധവും പരിപാലിച്ചുപോരുന്ന വിശിഷ്ട വ്യക്തികളായിരിക്കും കോമരങ്ങള്‍. വാണിയര്‍, മണിയാണികള്‍, ശാലിയര്‍ തുടങ്ങിയ സമുദായക്കാര്‍ തെയ്യ പ്രതിപുരുഷന്മാരെ കോമരങ്ങള്‍ എന്നു വിളിക്കുമ്പോള്‍ തീയ്യര്‍, ആശാരിമാര്‍, മുകയര്‍, മുക്കുവര്‍ തുടങ്ങിയവര്‍ ഈ ആചാരക്കാരെ വെളിച്ചപ്പാടുകള്‍ എന്നാണു പറയുക. പേരില്‍ വ്യത്യാസമുണ്ടെങ്കിലും കര്‍മ്മാനുഷ്ഠാനങ്ങളില്‍ ഇരുപേരും ഒരേ ദൗത്യമാണ് അനുഷ്ഠിക്കുന്നത്. നോമ്പു നോറ്റിരുന്ന് ദൈവത്തെ തന്നിലേക്ക് ആവാഹിച്ച് (ദൈവം വെളിച്ചപ്പാട്) തിരുനൃത്തമാടുന്നവരാണ് കോമരങ്ങള്‍. തെയ്യക്കോലമില്ലാത്ത നാളുകളില്‍ മഞ്ഞള്‍ക്കുറി നല്‍കി ഭക്തന്മാരെ അനുഗ്രഹിക്കുന്നത് ഈ പ്രതിപുരുഷന്മാരാണ്. അത്യന്തം ഭയഭക്തികളോടുകൂടിയാണ് കോമര (തമ്പാച്ചി)ത്തെ സമുദായാംഗങ്ങള്‍ സമീപിക്കാറുള്ളത്. വാണിയ സമുദായങ്ങള്‍ക്ക് അനേകം കോമരങ്ങള്‍ ഉണ്ടെങ്കിലും കുലദേവതയായ മുച്ചിലോട്ടു ഭഗവതിയുടെ കോമരത്തെ മുഖ്യകോമരമായാണ് കരുതുന്നത്. നൂറോളം മുച്ചിലോടുകളില്‍ കോമരങ്ങള്‍ ഉണ്ടെങ്കിലും ആദിമുച്ചിലോടായ കരിവെള്ളൂര്‍ മുച്ചിലോട്ടെ കോമരത്തെ ഇവര്‍ വലിയച്ചന്‍ എന്ന ബഹുമാന്യ പദവി നല്‍കിയാണ് ആദരിക്കുന്നത്.
ആചാരസ്ഥാനം കല്പിക്കാത്ത തറവാട്ടു കാവുകളില്‍ തെയ്യാട്ടം നടക്കുമ്പോള്‍ തൊട്ടടുത്ത സമുദായക്കാവിലെ കോമരത്തെയാണ് ക്ഷണിച്ചുവരുത്തുക. പഴയ കാലത്ത് ഓരോ തെയ്യത്തിനും ഓരോ കോമരമുണ്ടായിരുന്ന കാവുകളില്‍ ഇന്ന് ഒന്നോ രണ്ടോ പേരെയുള്ളൂ. മുഴുവന്‍ സമയവും കാവില്‍ കഴിയാനും ചിട്ടവട്ടങ്ങള്‍ പാലിക്കാനും പുതിയ തലമുറക്കാര്‍ക്ക് വയ്യാതായിരിക്കുന്നു. തല മുണ്ഡനം ചെയ്ത്, കാതില്‍ കാതിലയും കൈയ്യില്‍ തോള്‍വളയുമണിഞ്ഞ് മേല്‍ക്കുപ്പായം ധരിക്കാതെ ജീവിതം നയിക്കാന്‍ പലരും മടിക്കുകയാണ്. മുന്‍കാലങ്ങളില്‍ ദേവനര്‍ത്തകന്‍ എന്ന ഈ പദവി ജീവിതധന്യതയായാണ് പൂര്‍വ്വികന്മാര്‍ കരുതിയിരുന്നത്. കോമരസ്ഥാനം കയ്യേല്‍ക്കാന്‍ ആളില്ലാതെ വരുന്ന ഈ ദുരവസ്ഥ തരണംചെയ്യാന്‍ കാവുകാര്‍ പല വഴികളും കണ്ടെത്താന്‍ തുടങ്ങിയിട്ടുണ്ട്. കോമരമാകുന്ന വ്യക്തിക്ക് വലിയൊരു തുക ജീവിതഭദ്രതയെ കരുതി ബാങ്കില്‍ നിക്ഷേപിക്കാനും താമസസൗകര്യവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും മറ്റും ഉറപ്പുവരുത്താനും ഇവര്‍ തയ്യാറായിട്ടുണ്ട്. ഇത്തരം സംരക്ഷണ കാര്യങ്ങളില്‍ തൃപ്തരായവര്‍ അകലെ നിന്നുപോലും വന്നുചേരുന്ന നിലയും ഉണ്ടായിട്ടുണ്ട്.
സ്ഥാനാരോഹണം ചെയ്താല്‍ നാളിതുവരെ തുടര്‍ന്ന ജീവിതക്രമങ്ങള്‍ പാടേ ഉപേക്ഷിക്കേണ്ടതുണ്ട്. കാവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം മുഴുകി ആധ്യാത്മിക ചിന്തയുമായി കഴിഞ്ഞുകൂടണം. മനഃശുദ്ധി, തനുശ്ശുദ്ധി, വസ്ത്രഭക്ഷണശുദ്ധി ച ഭാഷണം, ഭാവമിത്യേവം” ഷഡ്കാര്യേഷു നിശ്ചഞ്ചലനാകേണ്ട ആളാണ് കോമരം. മനസ്സ്, ശരീരം, വസ്ത്രം, ഭക്ഷണം, ഭാഷണം, ഭാവം ഈ ആറു കാര്യങ്ങളിലും ശുദ്ധി ഉറപ്പാക്കേണ്ട വ്യക്തിയാണ് കോമരം. ആധുനികമായ ആഢംബരങ്ങളൊന്നും അദ്ദേഹത്തിന് പാടില്ല. ചെരിപ്പിടാതെ, ഷര്‍ട്ടിടാതെ, സുഗന്ധലേപനാദികള്‍ ഇല്ലാതെ ഈശ്വരോപാസനാ ചിഹ്നമായ വരക്കുറിയും ഈശ്വരമന്ത്രധ്യാനവുമായി വരിഷ്ട ജീവിതം നയിക്കേണ്ടയാളാണിദ്ദേഹം. ഇത്തരം ജീവിതം നയിച്ച് വിസ്മയകരമായ ഈശ്വരപ്രീതിനേടി ശ്രേഷ്ഠന്മാരായി ഭക്തജന ഹൃദയങ്ങളില്‍ ഇടംനേടിയ ധാരാളം കോമരങ്ങളുടെ കഥകള്‍ പഴയ തലമുറ അനുസ്മരിക്കാറുണ്ട്.
അന്തിത്തിരിയന്‍
തെയ്യക്കാവുകളിലെ പ്രധാന പൂജാരിയാണ് അന്തിത്തിരിയന്‍. സ്ഥാനം ഏറ്റെടുക്കുന്നത് പാരമ്പര്യ വഴിക്കോ അല്ലാതെയോ ആവാം. വ്യക്തി ജീവിത ശുചിത്വവും സാത്വിക സ്വഭാവവും ആധ്യാത്മിക ചിന്താവ്യഗ്രതയും അന്തിത്തിരിയന് അനിവാര്യമത്രെ. തല മുണ്ഡനം ചെയ്ത് ശുഭ്രവും ശുചിയുമാര്‍ന്ന ഉടുമുണ്ടു ധരിച്ച് ചെരിപ്പിടാതെ ആധുനിക സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ ഉപേക്ഷിച്ചുകൊണ്ട് തീര്‍ത്തും ആധ്യാത്മികതയില്‍ ഊന്നിയ ഒരു ജീവിതക്രമമാണ് അദ്ദേഹം അനുവര്‍ത്തിക്കേണ്ടത്.
അന്തിനേരത്ത് കാവില്‍ വിളക്കിലെ തിരി തെളിക്കുന്ന ചുമതലയുള്ളതുകൊണ്ടാണ് അന്തിത്തിരിയന്‍ എന്ന സ്ഥാനപ്പേര്‍ വരുന്നത്. ദൈവപ്രീതി വരുത്തുവാനുള്ള പൂജാകര്‍മ്മങ്ങളിലെല്ലാം അദ്ദേഹം നിഷ്ണാതനായിരിക്കും. സ്ഥാനം ഒഴിയുന്നത് രോഗാതുരനായി കിടപ്പിലാകുമ്പോഴോ വാര്‍ദ്ധക്യാവശത കൊണ്ട് കാര്യങ്ങള്‍ വിധിയാംവണ്ണം നടത്താന്‍ ആകാതെ വരുമ്പോഴോ ആണ്. സ്ഥാനം ഒഴിയുന്ന അന്തിത്തിരിയന്‍ പുതിയ സ്ഥാനികന് പൂജാവിധികളും മൂലമന്ത്രങ്ങളും ഉപദേശിച്ച് അനുഗ്രഹം നല്‍കും. തുടര്‍ന്നങ്ങോട്ട് ഓരോ കാവിന്റെയും പൊതുവായും സവിശേഷമായും ഉള്ള ‘അടിയന്തിര’ കാര്യങ്ങള്‍ കാരണവന്മാരുടെയും സമുദായിമാരുടെയും സഹായ ത്തോടെ അദ്ദേഹം നിര്‍വ്വഹിക്കും. അന്തിത്തിരിയന്റെ ശരീരശുദ്ധിയും മനഃശുദ്ധിയും അനുഷ്ഠാനശ്രദ്ധയും എന്തിനെക്കാളും പ്രധാനമായിട്ടാണ് സമുദായാംഗങ്ങള്‍ കാണുന്നത്. ദേവപ്രീതി വരുത്തുന്ന പൂജാകര്‍മ്മങ്ങള്‍ക്ക് ഒടുവില്‍ വന്നുകൂടിയ ഭക്തന്മാര്‍ക്ക് നിര്‍മ്മാല്യം (നിവേദ്യം) നല്‍കുന്നതും അനുഗ്രഹിക്കുന്നതും അദ്ദേഹം തന്നെയാണ്.
ദേവാരാധനയ്ക്ക് സമര്‍പ്പിത ജീവിതം അനുഷ്ഠിക്കാന്‍ പുതിയ ജീവിതസാഹചര്യത്തില്‍ പലരും തയ്യാറാവാത്ത അവസ്ഥയുണ്ട്. കോമരത്തിന്റെ കാര്യത്തിലെന്നതുപോലെ ഈ സ്ഥാനികന്റെ കാര്യത്തിലും കാവധികാരികള്‍ സാമ്പത്തിക ഭദ്രത നല്‍കാന്‍ ഒരുങ്ങിയിട്ടുണ്ട്.
സ്ഥാനികന്മാര്‍
ഓരോ തെയ്യക്കാവിലും അനേകം ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രത്യേകം പ്രത്യേകം സ്ഥാനികന്മാര്‍ ഉണ്ടായിരിക്കും. കലശം വെക്കാന്‍ കലയക്കാരന്‍ (കലശക്കാരന്‍), തളിക പിടിക്കേണ്ട തളികക്കാരന്‍, വിറക് ഒരുക്കേണ്ട വിറകന്‍, കൈവിളക്കുകാരന്‍ തുടങ്ങിയവരെല്ലാം അതതു സമുദായത്തില്‍പെട്ടവരായിരിക്കും. എന്നാല്‍ ഏതു തെയ്യക്കാവിലും കലശം വെക്കാനുള്ള അവകാശി തീയ്യ ജാതിക്കാരനായിരിക്കും. അലക്കിയ വസ്ത്രം നല്‍കാന്‍ വെളുത്തേടനും മാറ്റു നല്‍കാന്‍ വണ്ണാത്തിയും ഓലക്കുട നല്‍കാന്‍ കണിയാരും മരപ്പണിക്ക് ജന്മാശാരിയും ആയുധങ്ങള്‍ കടയുവാന്‍ ജന്മാവകാശിയായ പെരുങ്കൊല്ലനും ഉണ്ടാകും. കാവ് ശുദ്ധീകരിക്കാന്‍ പുണ്യാഹവും കൊണ്ടുവരുന്ന ബ്രാഹ്‌മണന്‍ മുതല്‍ തഴപ്പായ കാഴ്ചവെക്കുന്ന പുലയന്‍ വരെയുള്ള നാനാജാതിയുടെയും സുദൃഢമായ ഒരു കൂട്ടായ്മ തെയ്യാട്ടക്കാവുകളില്‍ കാണാം.
ഓരോ തെയ്യക്കാവിനും കോയ്മസ്ഥാനമുണ്ട്. സാധാരണ നിലയില്‍ ഇത് സവര്‍ണ്ണത്തറവാട്ടുകാരുടെ സ്ഥാനമാണ്. പൊതുവാള്‍, നായര്‍, നമ്പ്യാര്‍ത്തറവാട്ടിലെ മുതിര്‍ന്നവര്‍ പാരമ്പര്യ വഴിക്കാണ് ഈ സ്ഥാനം നേടുന്നത്. കാവുകളില്‍ ബഹുമാന്യപദവിയാണ് കോയ്മക്കുള്ളത്. ആ കാവ് പണിതൊരുക്കിക്കൊടുത്തവരോ കാവുപണിയാനുള്ള സ്ഥലം വിട്ടുനല്‍കിയവരോ ആയ പൂര്‍വ്വികരുടെ പിന്മുറക്കാരായിരിക്കും കോയ്മക്കാര്‍. മേല്‍ക്കോയ്മ അംഗീകരിച്ച് അവരുടെ വാക്കിനും നോക്കിനും വിനീതരായി കാവുകാര്‍ കാത്തുനില്‍ക്കുന്ന പതിവാണ് പലേടങ്ങളിലും ഉള്ളത്. കാവിലെ വിശേഷ നാളുകളിലെല്ലാം കോയ്മയുടെ അറിവും സമ്മതവും അംഗീകാരവും അനിവാര്യമാണ്. തെയ്യാട്ട നാളുകളിലും മറ്റും കോയ്മ കാവുമുറ്റത്ത് പ്രത്യേകം ഒരുക്കിയ പടിപ്പുരയില്‍ വന്ന് ഇരുന്നാല്‍ വെറ്റിലടക്ക, പുകയില, ഇളനീര്‍ എന്നിവ നല്‍കി സ്വീകരിക്കും. തെയ്യാട്ടം തുടങ്ങുന്നതിനുമുമ്പ് കോലക്കാരെ തിരുമുമ്പില്‍ വിളിച്ചുവരുത്തി തെയ്യം കൊടുക്കുന്നതും (കോലക്കാരെ നിശ്ചയിക്കല്‍) കോയ്മ തന്നെയാണ്.
ഗ്രാമക്കാവുകളില്‍ നിന്ന് പോതി ഏളത്ത് (കോമരങ്ങള്‍ വേഷഭൂഷകളോടെ ഗ്രാമീണ ഗൃഹങ്ങള്‍ സന്ദര്‍ശിക്കല്‍) ഇറങ്ങുമ്പോഴും തിരിച്ചെത്തുമ്പോഴും കോയ്മ സന്നിഹിതനാകും. ചില കാവുകളില്‍ ഓരോ ദിവസത്തെയും ഏളത്ത് സമ്പാദ്യം കോയ്മയെ ബോധ്യപ്പെടുത്തുന്ന പതിവുണ്ട്. ദേവിയുടെ എഴുന്നള്ളത്ത് എന്ന സങ്കല്പമാണ് ഏളത്തിന്നുള്ളത്. വാണിയ, തീയ്യ, മണിയാണി സമുദായങ്ങളുടെ കാവുകള്‍ കളിയാട്ടത്തിന്റെ മുന്നോടിയായി ഇലത്താളം, ചീനി തുടങ്ങിയ വാദ്യമേളങ്ങളോടെ ചുവപ്പുപട്ടും ചിലമ്പുമണിഞ്ഞ കോമര (വെളിച്ചപ്പാട്)ങ്ങള്‍ തറവാട്ടു ഗൃഹങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഭക്തിനിര്‍ഭരമായ യാത്രയാണ് ഏളത്ത്. വാണിയ സമുദായത്തിന്റെ ഏളത്തിന് വാദ്യമേളത്തിനു പകരം ഓങ്കാര ധ്വനികളാണ് അകമ്പടി സേവിക്കുക. അനേകം യുവാക്കള്‍ പോതിയോടൊപ്പം ഉറക്കെ ഓങ്കാരം മുഴക്കികൊണ്ട് വന്നടുക്കുമ്പോള്‍ ഓരോ വീട്ടിലും നിറദീപം തെളിയും. കുടുംബാംഗങ്ങള്‍ ഭക്തിപുരസ്സരം ദേവതാ പ്രതിപുരുഷന്മാരെ തൊഴുത് അനുഗ്രഹം നേടും. അവര്‍ കാണിക്കയായി ധനം നല്‍കും. കാവിലേക്കുള്ള മൂലധന സ്വരൂപീകരണവും പെരുങ്കളിയാട്ടമായി എന്ന അറിയിപ്പും ഈ ഏളത്തുവഴി സാധിക്കുന്നു.
ഏളത്ത് ഇറങ്ങുന്നതിനും ചില കീഴ്‌വഴക്കങ്ങളുണ്ട്. അതതു സമുദായങ്ങളുടേയോ തങ്ങളുടേതില്‍ കിഴിഞ്ഞ സമുദായങ്ങളുടെയോ വീടുകളില്‍ പോതി ഏളത്ത് നടത്താറില്ല. അത്തരക്കാര്‍ വഴിവക്കില്‍ വന്ന് നിന്ന് കാണിക്ക നല്‍കി അനുഗ്രഹം വാങ്ങുകയാണ് പതിവ്. ഇതേപോലെ അന്യമതക്കാരുടെ വീടുകളും ഒഴിവാക്കും. തീയ്യരുടെ കാവുകളിലെ ഏളത്ത് പ്രഭാതം മുതല്‍ പ്രദോഷം വരെയാണെങ്കില്‍ വാണിയക്കാവുകളേത് സായാഹ്നം മുതല്‍ പുലര്‍കാലം വരെയാണ്. ഏളത്തുകള്‍ ഒരര്‍ത്ഥത്തില്‍ സവര്‍ണ്ണ ഗൃഹങ്ങളിലേക്കുള്ളതാണെന്നു പറയാം. ‘നാട്ടെശമാനന്മാരുടെ ഗൃഹത്തിലാകണം ആദ്യ എഴുന്നള്ളത്ത് എന്ന വിധിയും നിലവിലുണ്ട്.’