Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 13)

നാ.ഗം.വഝേ -നാഗപ്പൂര്‍ മാണിക്ചന്ദ് വാജ്‌പേയി - ഭോപ്പാല്‍ വിവര്‍ത്തനം-എസ്.സേതുമാധവന്‍

Print Edition: 13 May 2022
ആദ്യത്തെ അഗ്നിപരീക്ഷ പരമ്പരയിലെ 52 ഭാഗങ്ങളില്‍ ഭാഗം 13
wp-content/uploads/2022/04/agnipreeksha.jpg
ആദ്യത്തെ അഗ്നിപരീക്ഷ
  • അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
  • ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
  • അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
  • സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 13)
  • വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
  • ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
  • സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)

ഗാന്ധിവധത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ കുപ്രചാരണങ്ങള്‍ കാരണം ഒരളവുവരെ പത്രങ്ങളും തെറ്റിദ്ധാരണയില്‍ കുടുങ്ങിയിരുന്നു. ക്രമേണ സത്യാവസ്ഥ മനസ്സിലായതോടെ അനേകം പത്രങ്ങള്‍ സംഘത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്യായത്തെ എതിര്‍ക്കാന്‍ മുന്നോട്ടുവന്നു. ഹിതവാദ് (നാഗപ്പൂര്‍), ടൈംസ്, അമൃത ബസാര്‍ പത്രിക, ഹിന്ദു (മദ്രാസ്), ക്രൈസിസ് (പ്രയാഗ്), കേസരി (പൂണെ) എന്നീ പത്രങ്ങളില്‍ സംഘത്തിന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടുള്ള കാര്യങ്ങള്‍ക്ക് മുഖ്യസ്ഥാനം കൊടുത്തുതുടങ്ങി. നീതിന്യായപീഠങ്ങളും മൗലികാവകാശ സംരക്ഷണത്തിന് സജീവമായി.

കോടതി നടപടികള്‍

നിരപരാധികളായ സംഘകാര്യകര്‍ത്താക്കളെ തടവിലാക്കിയതിനെതിരെ ഉന്നത നീതിപീഠത്തിനുമുന്നില്‍ ആയിരക്കണക്കിന് ഹേബിയസ് കോര്‍പ്പസ് പെറ്റീഷനുകള്‍ സമര്‍പ്പിക്കപ്പെട്ടു. നീതിപീഠം മിക്കവാറും എല്ലാ അപേക്ഷകളും സ്വീകരിച്ചുകൊണ്ട് തടവുകരെ വിട്ടയച്ചു. സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും കോടതി സ്വീകരിക്കാന്‍ സമ്മതിച്ചില്ല. ഇങ്ങനെ കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ സംഘത്തിന്റെ സര്‍കാര്യവാഹ്1 അപ്പാജി ജോഷി, നാഗപ്പൂര്‍ സംഘചാലക് ബാബാസാഹേബ് ഘട്ടാട്ടെ, ഉത്തര്‍പ്രദേശ് പ്രാന്ത പ്രചാരക്് ഭാവുറാവു ദേവറസ്, ഉത്തര്‍പ്രദേശ് പ്രാന്തസംഘചാലക് ബാരിസ്റ്റര്‍ നരേന്ദ്രജിത് സിംഗ് തുടങ്ങിയ സംഘനേതാക്കളുമുണ്ടായിരുന്നു.

ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം
പൂണെ, സോലാപൂര്‍, സത്താറ, ബല്‍ഗാം എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം നൂറോളം സംഘ തടവുകാരെയും ഹിന്ദുമഹാസഭ പ്രവര്‍ത്തകരെയും ബോംബെ ഹൈക്കോടതി ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ അംഗീകരിച്ച് വിട്ടയച്ചു. 1949 ഏപ്രില്‍ 17 ന് സര്‍ക്കാരിന്റെ അന്യായമായ നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ള നീതിപീഠത്തിന്റെ വിധി ഇതായിരുന്നു:- ”ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ യാതൊരു അന്വേഷണവും നടത്താതെയും നിയമവ്യവസ്ഥകള്‍ പാലിക്കാതെയുമാണ് ഈ അറസ്റ്റുകള്‍ നടത്തിയിരിക്കുന്നത്.” ഈ വിധി സംബന്ധിച്ച് പൂണെയില്‍ നിന്നുള്ള കേസരിയില്‍ എഴുതുന്നു:- ”കഴിഞ്ഞ ആഴ്ച സുരക്ഷയുടെ പേരില്‍ തടവിലാക്കപ്പെട്ട സംഘത്തിന്റേയും ഹിന്ദുമഹാസഭയുടെയും ഒട്ടേറെ പ്രവര്‍ത്തകരെ ബോംബെ ഹൈക്കോടതി മോചിപ്പിക്കുകയുണ്ടായി. എന്തു നീതിയനുസരിച്ചാണ് സര്‍ക്കാര്‍ ഇവരെ തടവുകാരാക്കിയത് എന്ന് സാക്ഷാല്‍ ബ്രഹ്‌മാവിനുപോലും പറയാന്‍ വിഷമമാണ്. അന്യായമായ നടപടികളിലേയ്ക്കു നീങ്ങുന്നതിനുമുമ്പ് സര്‍ക്കാര്‍ കുറച്ചൊരു വിവേകം കാണിച്ചിരുന്നെങ്കില്‍ ഉന്നതനീതിപീഠത്തില്‍ നിന്ന് ഇത്തരം ശക്തമായ ശാസനത്തിന് വിധേയമാകുമായിരുന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥവൃന്ദം തങ്ങളുടെ സ്ഥാനമാനങ്ങള്‍ക്കായി ഒട്ടനവധി അന്യായങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ സ്വദേശികളായ ഉദ്യോഗസ്ഥന്മാര്‍ അവരെ കവച്ചുവെച്ചിരിക്കുന്നു. അവരുടെ അഹന്തയ്ക്കു മുന്നില്‍ ബ്രിട്ടീഷുകാരുടെ ധാര്‍ഷ്ട്യം ഒന്നുമല്ലാതായിത്തീര്‍ന്നു.” വിവിധ സംസ്ഥാനങ്ങളിലെ ന്യായാധിപന്മാരുടെ വിധിന്യായങ്ങളും ഇങ്ങനെ പ്രമുഖ പത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി.

പൊള്ളയായ വാദങ്ങള്‍
രാജ്യരക്ഷാനിയമത്തിലെ ചില ബിന്ദുക്കളെക്കുറിച്ച് വിശദമാക്കി ക്കൊണ്ട് ഉത്തര്‍പ്രദേശ് ഹൈക്കോടതി പൂര്‍ണ്ണബഞ്ചിന്റെ നിഗമനങ്ങള്‍ ഇതായിരുന്നു:- ”ഉത്തരപ്രദേശ് സുരക്ഷാ നിയമം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള അതിക്രമമാണ്. യാതൊരു കേസുമില്ലാതെ ഏത് പൗരനേയും ജയിലിലടയ്ക്കാന്‍ ഭരണാധികാരികള്‍ക്ക് അത് അധികാരം നല്‍കുന്നു. അതിനാല്‍ ഈ നിയമമനുസരിച്ചുള്ള നടപടികള്‍ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അനിവാര്യമായ വ്യവസ്ഥകള്‍ പാലിക്കാതെ നിരുത്തരവാദപരമായി നടത്തപ്പെടുന്ന അറസ്റ്റ് മുഖവിലയ്ക്കുതന്നെ അനുചിതവും നിയമവിരുദ്ധവുമാകുന്നതാണ്.” (ഹിന്ദു-മദ്രാസ് 20-9-1948.)

സംഘസ്വയംസേവകരെ രാജ്യരക്ഷാ നിയമമനുസരിച്ച് തടവിലാക്കാന്‍ ഉന്നയിച്ച വാദങ്ങളെല്ലാംതന്നെ നീതിപീഠങ്ങള്‍ ഒന്നൊന്നായി അസത്യവും അസ്വീകാര്യവും ആണെന്ന് പ്രഖ്യാപിച്ചു. സാമാന്യമായി സംഘപ്രവര്‍ത്തകരെ തടവിലാക്കാന്‍ സര്‍ക്കാര്‍ താഴെപറയുന്ന കാരണങ്ങളില്‍ ഏതെങ്കിലും ഒന്നോ അഥവാ മുഴുവന്‍ കാര്യങ്ങളോ ആണ് അടിസ്ഥാനപരമായി പറഞ്ഞിരുന്നത്.

1. തടവിലുള്ളവര്‍ നിയമവിരുദ്ധ സംഘടനയിലെ അംഗങ്ങളാണ്.
2. അയാള്‍ വര്‍ഗ്ഗീയ മനോഭാവക്കാരനും വര്‍ഗ്ഗീയ സംഘടനയിലെ അംഗവുമാണ്.
3. സര്‍ക്കാറിനെതിരെ അസംതൃപ്തി വളര്‍ത്തുന്നു.

ഈ മൂന്നു കാരണങ്ങളും തടവിലാക്കാന്‍ തക്ക പ്രസക്തിയുള്ളവയല്ലെന്ന് കോടതികള്‍ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലെ സ്വയംസേവകരെ നിയമവിരുദ്ധ സംഘടനയിലെ അംഗങ്ങള്‍ എന്ന കാരണത്താല്‍ തടവിലാക്കി. നാഗപ്പൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്റെ വിധിയില്‍ ”ഫെബ്രുവരി 4 ന് സംഘം നിരോധിക്കപ്പെട്ടശേഷം സംഘത്തിന്റെ അസ്തിത്വം തന്നെയില്ലാത്തതിനാല്‍ തടവിലാക്കപ്പെട്ടവര്‍ സംഘത്തിന്റെ അംഗങ്ങളാണെന്ന വാദം സ്വീകാര്യമല്ല. അതിനുമുമ്പ് സംഘം നിയമവിധേയമായ സംഘടനയായ കാരണം ആ സമയത്ത് അംഗമായിരുന്നു എന്നത് കുറ്റമല്ലതാനും” എന്നാണ് ജഡ്ജിമാരായ സെന്നും ബോസും പറഞ്ഞത്. ഇത്തരത്തില്‍ ആ വാദം പൂര്‍ണ്ണമായും പൊളിഞ്ഞു (തരുണ്‍ഭാരത്, 28 ജൂണ്‍ 1945)

ബനാറസ്, ബറേലി, ഗോരഖ്പൂര്‍, മീററ്റ് എന്നീ സ്ഥലങ്ങളില്‍ നിന്നായി 61 പേരെ ജയിലിലാക്കിയത് അവരുടെ പെരുമാറ്റം സന്തോഷകരമല്ലെന്ന കാരണത്താലായിരുന്നു. ഇവരുടെ ഹേബിയസ്സ് കോര്‍പ്പസ് പെറ്റീഷന്‍ വാദംകേട്ടശേഷം അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ദയാല്‍ സര്‍ക്കാര്‍ വാദം പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട്, ”ഒരുസംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുവെന്നതിന്, ആ സംഘടനയുടെ വിശിഷ്ടരായ വ്യക്തികളുടെ പെരുമാറ്റം സന്തോഷജനകമല്ല എന്നുകാണിച്ച് അറസ്റ്റ് ചെയ്ത് തടവിലാക്കണമെന്നല്ല അര്‍ത്ഥം” എന്നാണ് വിധിച്ചത്. (ക്രൈസിസ് 8 ജൂലൈ – 1948)

പട്‌നാ ഹൈക്കോടതി
വര്‍ഗ്ഗീയ മനോഭാവക്കാരാണെന്നും വര്‍ഗ്ഗീയ സംഘടനയിലെ അംഗങ്ങളാണെന്നുമുള്ള കുറ്റം ചുമത്തിയാണ് ബീഹാറിലെ കുറേ സംഘപ്രവര്‍ത്തകരെ തടവിലാക്കിയത്. നരേന്ദ്ര ഭഗത്ത് എന്ന മാന്യനേയും സുരക്ഷാവകുപ്പനുസരിച്ച് അറസ്റ്റ്‌ചെയ്യാന്‍ കാണിച്ച കാരണവും ഇതുതന്നെയായിരുന്നു. പട്‌നാ ഹൈക്കോടതി ജഡ്ജ് ഇമാം ഈ കേസിന്റെ വാദം കേട്ടശേഷം ”ഏതൊരു വ്യക്തിക്കും സമാജത്തിന് ഹാനികരമാകാതെ വര്‍ഗ്ഗീയ മനോഭാവക്കാരനാകാവുന്നതാണ്. അയാളുടെ അത്തരം മനോഭാവം സമാജത്തിനു വിരുദ്ധമാകാതെ തന്നില്‍ത്തന്നെ വെച്ചുകൊണ്ടിരിക്കുന്നേടത്തോളം കാലം അയാളെ കുറ്റക്കാരനായി കാണാന്‍ സാദ്ധ്യമല്ല. പ്രതി സമൂഹത്തില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സമാജത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതനുസരിച്ച് പ്രതിയെ കുറ്റവിമുക്തനാക്കി പ്രഖ്യാപിക്കുന്നു” എന്ന് വിധിച്ചു. (അമൃതബസാര്‍ പത്രിക)

ആവര്‍ത്തിച്ചുള്ള തിരിച്ചടി
മഹാരാഷ്ട്രയിലെ കുറച്ചുപേരെ തടവുകാരാക്കാന്‍ ചൂണ്ടിക്കാണിച്ച കാരണം ഭരണകൂടത്തിനെതിരെ അസന്തുഷ്ടിയുണ്ടാക്കാന്‍ അവര്‍ പരിശ്രമിച്ചു എന്നായിരുന്നു. ഇതിനെതിരായ കേസ്സില്‍ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് സെന്‍, ജഹാംഗീര്‍ദാര്‍ എന്നിവരുടെ സംയുക്ത വിധി ഇങ്ങനെയായിരുന്നു:- ”ഭരണകൂടത്തിനെതിരെ വിദ്വേഷവും വെറുപ്പും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഭാരതീയ നിയമ സംഹിതയനുസരിച്ച് ശിക്ഷാര്‍ഹമായ കാര്യമാണ്. അതനുസരിച്ച് നിയമത്തിന്റെ രണ്ടാംവകുപ്പു പ്രകാരം അത്തരം വ്യക്തികളുടെമേല്‍ നിയമനടപടികള്‍ എടുക്കാവുന്നതാണ്. എന്നാല്‍ അസംതൃപ്തിയെന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. നിലവിലുള്ള ഭരണകൂടത്തിനെതിരെ അസംതൃപ്തി വളര്‍ത്തുകയെന്നത് ജനാധിപത്യ സമൂഹത്തില്‍ ഒരു കുറ്റമായി കാണാന്‍ സാദ്ധ്യമല്ല. അതിനാല്‍ സര്‍ക്കാറിനെതിരെ അസംതൃപ്തി വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ പ്രതി കുറ്റക്കാരനാണെന്ന് വരുന്നില്ല.” (ഹിതവാദ, 06 ഏപ്രില്‍ -1948.)

ഒരുഭാഗത്ത് സര്‍ക്കാറിന്റെ ഗൂഢനീക്കങ്ങളാല്‍ തടവുകാരാക്ക പ്പെട്ടവരെ നീതിപീഠങ്ങള്‍ കുറ്റവിമുക്തരാക്കിക്കൊണ്ടിരുന്നപ്പോള്‍ മറുവശത്ത് ഹിന്ദു, കേസരി, ഹിതവാദ, തരുണ്‍ഭാരത് തുടങ്ങിയ പത്രങ്ങള്‍ ഹേബിയസ്സ് കോര്‍പ്പസ്, പൗരസ്വാതന്ത്ര്യം, സര്‍ക്കാറും തടവുകാരും എന്നെല്ലാമുള്ള തലക്കെട്ടില്‍ സര്‍ക്കാറിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരുതരത്തില്‍ സര്‍ക്കാര്‍ സമൂഹമദ്ധ്യത്തില്‍ നാണംകെട്ട അവസ്ഥയിലായി.

ഈ സ്ഥിതിയില്‍ നാണക്കേടില്‍നിന്നും രക്ഷപ്പെടാനായി കോടതിവിധി വരുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ തടവുകാരെ മോചിപ്പിച്ചു തുടങ്ങി. എന്നാല്‍ വിട്ടയച്ചശേഷവും തടവുകാരുടെ കേസില്‍ വാദംകേട്ട ചില കോടതികളുടെ വിധി സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു.

ഗുരുജി വിട്ടയക്കപ്പെട്ടു
ഇതിനിടയില്‍ നാലുമാസത്തിനുശേഷം ജനങ്ങള്‍, നാട്ടിലെ പ്രമുഖരായ വ്യക്തികള്‍, പത്രങ്ങള്‍, മനുഷ്യാവകാശസംഘടനകള്‍ എന്നിവയുടെ സമ്മര്‍ദ്ദഫലമായി 1948 ആഗസ്റ്റ് 6ന് ഗുരുജിയെ നാഗപ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിപ്പിച്ചു. ഗുരുജിയുടെ മോചനം ദേശമെങ്ങും ആഹ്ലാദത്തിന്റേയും ഉത്സാഹത്തിന്റേയും ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു.

നിയന്ത്രണത്തിന്റെ ചങ്ങലകള്‍
മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ശ്രീഗുരുജിയെ കാരാഗൃഹത്തില്‍നിന്ന് മോചിപ്പിച്ചെങ്കിലും പൂര്‍ണ്ണമായും സ്വതന്ത്രനാക്കിയില്ല. അദ്ദേഹത്തിന് നാഗപ്പൂരിന്റെ അതിര്‍ത്തിവിട്ട് പുറത്തുപോകാന്‍ പറ്റാത്തവിധത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തി. നിബന്ധനകളിവയായിരുന്നു:-

1. സ്ഥലത്തെ ജില്ലാധികാരിയുടെ എഴുതിക്കൊടുത്ത അനുവാദമില്ലാതെ നാഗപ്പൂര്‍ മുന്‍സിപ്പാലിറ്റിക്ക് പുറത്തുപോകരുത്.
2. പൊതുയോഗങ്ങളില്‍ സംസാരിക്കരുത്.
3. ജില്ലാ അധികാരിയുടെ അനുവാദമില്ലാതെ പത്രക്കാരോട് പ്രത്യക്ഷമായോ പരോക്ഷമായോ സംവദിക്കരുത്.
4. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിദ്വേഷം ജനിപ്പിക്കുന്നതോ അസംതൃപ്തിയുണ്ടാക്കുന്നതോ, അവര്‍ക്ക് വിഷമം സൃഷ്ടിക്കുന്നതോ ആയ തരത്തില്‍ പ്രവര്‍ത്തിക്കുന്നവരായ വ്യക്തികളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവും വെയ്ക്കാന്‍ പാടില്ല. അത്തരത്തിലുള്ള പ്രചാരം നടത്തുകയോ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യരുത്.

ഗുരുജിയുടെ മോചനം ഒരുതരത്തില്‍ പറഞ്ഞാല്‍ കാരാഗൃഹവാസം തന്നെയായിരുന്നു. ഈ മോചനത്തെക്കുറിച്ച് ”കാരാഗൃഹത്തിന്റെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിച്ചു വലിയ മതില്‍ക്കെട്ടിലാക്കി” എന്നായിരുന്നു ഗുരുജി പറഞ്ഞത്.

എന്നാല്‍, തങ്ങള്‍ കയ്യുംകെട്ടി നിന്നിട്ട്, സര്‍ക്കാറിനെ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സമീപനമല്ല സംഘ നേതൃത്വം സ്വീകരിച്ചത്. കാര്യങ്ങളുടെ സത്യസ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള പ്രവര്‍ത്തനത്തില്‍ അവരേര്‍പ്പെട്ടു. 1948 സപ്തംബര്‍ 6 ന് സംഘത്തിന്റെ ദല്‍ഹി പ്രാന്തസംഘചാലക് ലാലാ ഹംസരാജ് ഗുപ്ത, ദല്‍ഹി പ്രാന്ത പ്രചാരക് വസന്തറാവു ഓക്ക്, പഞ്ചാബ് പ്രാന്തകാര്യവാഹ് ധര്‍മവീര്‍, ഉത്തര്‍പ്രദേശ് പ്രാന്തസംഘചാലക് ബാരിസ്റ്റര്‍ നരേന്ദ്രജിത്ത് സിംഗ് എന്നിവര്‍ ഒപ്പിട്ട സംഘത്തിന്റെ ദേശീയ നിലപാടുകളെക്കുറിച്ച് വ്യക്തമാക്കുന്നതും സംഘനിരോധനം നീക്കാന്‍ ആവശ്യപ്പെട്ടുള്ളതുമായ ഒരു തുറന്ന കത്ത് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ചുകൊടുത്തു. ഈ കത്ത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യാനുള്ള ഏര്‍പ്പാടും ചെയ്തു. പിന്നീട് ‘നിവേദന്‍’ എന്ന പേരില്‍ പുസ്തകരൂപത്തില്‍ അച്ചടിച്ച് ദേശമെമ്പാടും അത് വിതരണം ചെയ്യുകയുമുണ്ടായി.

ഗുരുജിയുടെ കത്ത്
സംഘത്തിന്റെ മേലുള്ള നിരോധനം നീക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ശ്രീ ഗുരുജി 1948 ആഗസ്റ്റ് 11ന് പണ്ഡിറ്റ് നെഹ്‌റുവിനും സര്‍ദാര്‍ പട്ടേലിനും കത്തയയ്ക്കുകയുണ്ടായി. എന്നാല്‍ ആ കത്തിന് നെഹ്‌റു മറുപടിപോലും അയയ്ക്കുകയുണ്ടായില്ല. സര്‍ദാര്‍ പട്ടേല്‍ അയച്ച മറുപടിയാകട്ടെ ശ്രീ ഗുരുജിയുടെ കൈവശം എത്തിയതുമില്ല. ഇതിനിടയ്ക്ക് സര്‍ദാര്‍ പട്ടേല്‍ ഹൈദരാബാദിനെതിരെ പോലീസ് നടപടിയിലൂടെ നൈസാമിനെകൊണ്ട് ആയുധം വെയ്പിക്കുന്നതില്‍ വിജയിച്ചു.

ഈ വിജയം നിമിത്തമാക്കി നെഹ്‌റുവിനും സര്‍ദാര്‍ പട്ടേലിനും ആഗസ്റ്റ് 24 ന് ഗുരുജി വീണ്ടും കത്തയച്ചു. അതില്‍ ഹൈദരാബാദ് നടപടിയുടെ വിജയത്തില്‍ സര്‍ക്കാറിനെ അനുമോദിക്കുന്നതോടൊപ്പം സംഘത്തിന്റെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രവിരുദ്ധശക്തികള്‍ ശക്തി പ്രാപിക്കുന്നതിനെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. ”സംഘനിരോധനവും തുടര്‍ന്നു സംഘം പിരിച്ചുവിട്ടതുമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ വികാരാധീനരായ യുവജനങ്ങളെ തങ്ങളുടെ വലയില്‍ വീഴ്ത്തി തെറ്റായ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നു. അയല്‍രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആശയക്കാരുടെ വര്‍ദ്ധിച്ച സ്വാധീനം കാരണം അവിടെ കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടക്കുന്നു. അതിന്റെ സ്വാധീനം സ്വാഭാവികമായി ഭാരതത്തിലേയ്ക്കും വ്യാപിക്കാനുള്ള സാദ്ധ്യത കാണുന്നു. കമ്മ്യൂണിസ്റ്റ് ചിന്താഗതിയെ ശക്തമായി നേരിടാന്‍ സംഘത്തിനേ സാധിക്കൂ. എന്നാല്‍ സംഘം ഇന്ന് നിലവിലില്ല. മഹാത്മജിയുടെ വധവും സംഘനിരോധനവും കമ്മ്യൂണിസ്റ്റുകള്‍ക്ക് നല്ലൊരവസരം നല്‍കിയിരിക്കുകയാണ്. അവരുടെ വളര്‍ച്ച ഭാരതത്തെ സംബന്ധിച്ച് അത്യന്തം അപകടകരമായിരിക്കും”

സംഘത്തിന്റെ ദേശീയവും സാംസ്‌കാരികവുമായ ചിന്താഗതി കൊണ്ടേ കമ്മ്യൂണിസ്റ്റ് ചിന്താഗതിയെ പ്രതിരോധിക്കാന്‍ സാദ്ധ്യമാകൂ എന്ന് ഗുരുജി തന്റെ കത്തില്‍ പറഞ്ഞിരുന്നു. അതിനെ രാഷ്ട്രീയാധികാരം കൊണ്ട് നേരിടാന്‍ സാദ്ധ്യമല്ല. അദ്ദേഹം എഴുതുന്നു, ”താങ്കളുടെ ഭരണാധികാരശക്തിയും സാംസ്‌കാരിക സംഘശക്തിയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ വന്‍ വിപത്തില്‍ നിന്നും നാടിന് വളരെവേഗം കരകയറാന്‍ സാധിക്കും”.

അദ്ദേഹത്തിന്റെ കത്തില്‍ ഇത്രയുംകൂടി വ്യക്തമാക്കിയിരുന്നു. ”ഈ ഭയാനകമായ പരിതഃസ്ഥിതിയില്‍ എനിക്ക് മൂകസാക്ഷിയായിരിക്കാന്‍ സാദ്ധ്യമല്ല. ദേശത്തിന്റേയും രാഷ്ട്ര ജീവിതത്തിന്റേയും സ്വന്തം ഭരണകൂടത്തിന്റേയും സംരക്ഷണത്തിനായി ദേശവ്യാപകമായി യാത്രചെയ്ത് യുവാക്കന്മാരെ രാഷ്ട്രവിരുദ്ധമായ ആശയങ്ങളില്‍ നിന്നും മോചിപ്പിക്കേണ്ടത് എന്റെ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു. അതിനുവേണ്ടി എന്തുതന്നെ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നാലും ഞാന്‍ അതിന് സന്നദ്ധനാവുകയും ചെയ്യും.”

എന്നാല്‍ ഇതിന് മറുപടിയായി തന്റെ അടിസ്ഥാനരഹിതവും അര്‍ത്ഥശൂന്യവുമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് നെഹ്രു ചെയ്തത്. സര്‍ദാര്‍ പട്ടേലിന്റെ കത്തില്‍ സംഘത്തെ പ്രശംസിച്ചുവെങ്കിലും സംഘം പൂര്‍ണ്ണമായും കോണ്‍ഗ്രസ്സില്‍ ലയിക്കണമെന്ന വാദം ഊന്നിപ്പറയുകയായിരുന്നു.

വാസ്തവത്തില്‍ ദ്വന്ദ്വമായ ആശയങ്ങളില്‍പ്പെട്ടുഴലുകയായിരുന്നു ഭരണാധികാരികള്‍. ഒരു സന്ദര്‍ഭം കിട്ടിയത് ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിന്റെ ഫലമായി ഭൂതത്തെ കുപ്പിയിലടച്ചിരിക്കുകയാണ്. എന്തെങ്കിലും കാരണത്താല്‍ അതിനെ തുറന്നുവിട്ടാല്‍ പിന്നെ ഒരിക്കലും ഈ ശക്തികളെ ഒതുക്കാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞ് സംഘവിരോധികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. മറുഭാഗത്ത് സമാജത്തിലെ പ്രമുഖരായ വ്യക്തികളും വര്‍ത്തമാനപ്പത്രങ്ങളും സാമാന്യജനങ്ങളും സംഘത്തിനെതിരായ അന്യായം അവസാനിപ്പിച്ച് നിരോധനം നീക്കാനായി കത്തുകളില്‍ക്കൂടിയും നിവേദനങ്ങളില്‍ക്കൂടിയും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആദരണീയരായ വ്യക്തികള്‍ ഉള്‍പ്പെടുന്ന ധാര്‍മ്മികപ്രസ്ഥാനങ്ങള്‍ സര്‍ക്കാറിന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാക്കണമെന്ന ആവശ്യവും ശക്തമായുണ്ടായി. സംഘവിരോധികളുടെ സമ്മര്‍ദ്ദത്തേക്കാള്‍ ജനങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ശക്തി ബലപ്പെട്ടതിനാല്‍ സര്‍ക്കാറിന് സംഘവുമായുള്ള സംവാദത്തിന് വഴി കണ്ടെത്തേണ്ടിവന്നു. മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ദ്വാരികാപ്രസാദ് മിശ്ര ശ്രീ ഗുരുജിയുമായി ചര്‍ച്ച നടത്തി. അതിന്റെ ഫലമായി ഗുരുജിയുടെ പേരിലുള്ള നിബന്ധനകളെല്ലാം നീക്കപ്പെട്ടു.

1948 ആഗസ്റ്റ് 16 ന് ഗുരുജിയുടെ മേലുള്ള നിബന്ധനകള്‍ ഒഴിവാക്കിയതായി പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. 1948 ഒക്‌ടോബര്‍ 16-ാം തീയതി കേന്ദ്ര ഭരണാധികാരികളുമായി ചര്‍ച്ചചെയ്യാന്‍ ഗുരുജി ഡല്‍ഹിക്ക് പുറപ്പെട്ടു.

1 അക്കാലത്ത് സംഘത്തില്‍ രണ്ട് സര്‍കാര്യവാഹ് ഉണ്ടായിരുന്നു.

Series Navigation<< പ്രമുഖര്‍ സത്യം തിരിച്ചറിയുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 12)ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14) >>
Tags: ആദ്യത്തെ അഗ്നിപരീക്ഷ
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies