ഈ വര്‍ഷത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനം വിജയകരമായി പര്യവസാനിച്ചു. പരിപാടിയിലൂടെ എന്താണോ ഉദ്ദേശിച്ചത് ആ ദിശയിലേക്ക് പൊതുബോധത്തെ വഴിതിരിച്ചു വിടാന്‍ സാധിച്ചു എന്നതുകൊണ്ടാണ് സമ്മേളനം വിജയിച്ചു എന്ന് പറയാന്‍ കാരണം. ഒരു പരിപാടിയുടെ വിജയത്തെ നിര്‍ണ്ണയിക്കുന്നതിന്റെ മാനദണ്ഡം ആയിരക്കണക്കിന് പേരുടെ പങ്കാളിത്തമോ, തീപ്പൊരി പ്രസംഗമോ ഒന്നുമല്ല. മാത്രമല്ല, അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ വേദി പ്രബോധനത്തിനുള്ളതാകണം എന്ന് പത്മവിഭൂഷണ്‍ പി.പരമേശ്വര്‍ജി മുന്‍പ് തന്നെ നിര്‍ദ്ദേശിച്ചിരുന്നു. അത്തരമൊരു പ്രബോധനം സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍ മറ്റൊന്നുകൊണ്ടും കാര്യമില്ല. ഈശ്വരാനുഗ്രഹത്താല്‍ ഇത്തവണത്തെ സമ്മേളനത്തില്‍ ആവേശവും ജനക്കൂട്ടവും പ്രബോധനവും ഒരുപോലെ സമ്മേളിച്ചു.
ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പിന്നിലും ഒരു മലയാളി സാന്നിധ്യമെങ്കിലും ഉണ്ടാകുന്ന തരത്തിലാണ് കേരളത്തിലെ വര്‍ത്തമാനകാല സാഹചര്യം നിലകൊള്ളുന്നത്. അര്‍ബന്‍ നക്‌സല്‍ ചിന്താധാരകളിലേക്ക് നമ്മുടെ യുവത കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു. ഇതിനുള്ള അടിസ്ഥാനപരമായ കാരണം വലിയ വിപ്ലവ സിംഹങ്ങളായും, ചിന്തകരായും, മാനവികവാദികളായും ഒക്കെ യുവജനതയുടെ മുന്നില്‍ സ്വയം അവതരിക്കാനുള്ള അവരുടെ കഴിവാണ്.
സമൂഹത്തില്‍ ബോധപൂര്‍വം ചില നറേറ്റീവുകള്‍ സൃഷ്ടിച്ചെടുക്കാന്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ എപ്പോഴും പരിശ്രമിക്കാറുണ്ട്. നിരന്തരമായ കൂട്ടായ്മകളും, ഒത്തുചേരലുകളും, ചര്‍ച്ചകളും ഒക്കെ കൊണ്ട് കേരളത്തില്‍ ഒരു ഇടത്-ജിഹാദി ഇക്കോ സിസ്റ്റം സൃഷ്ടിച്ചെടുക്കുന്നതില്‍ അവര്‍ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. അതിന് ക്രിയാത്മകമായ ഒരു ബദലുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്ര വിരുദ്ധമായ നറേറ്റീവുകള്‍ എങ്ങനെ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവാണ് അത്തരം നറേറ്റീവുകളെ പരാജയപ്പെടുത്താന്‍ ആദ്യം വേണ്ടത്. അതിനനുസരിച്ചാണ് അനന്തപുരി മഹാസമ്മേളനത്തില്‍ ഹിന്ദു യൂത്ത് കോണ്‍ക്ലേവ് എന്ന ആശയം രൂപപ്പെടുത്തിയതും വിവിധങ്ങളായ കാലാംശങ്ങള്‍ ഒരുക്കിയെടുത്തതും. ജനമനസ്സുകളില്‍ ആദ്യം ചര്‍ച്ചയാക്കപ്പെടേണ്ടത് മറച്ചു പിടിക്കപ്പെട്ട ചരിത്രവസ്തുതകളാണ് എന്ന തിരിച്ചറിവും ഇതിന് പ്രേരണയായി.
ആ ഉദ്ദേശ്യത്തിലാണ് ഡിസംബര്‍ 29 ന് ഹിന്ദു പ്രതിരോധ ദിനമായി ആഘോഷിച്ചു കൊണ്ട് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ വിളംബരം നടത്തിയത്. തോല്‍വികളേറ്റുവാങ്ങിയ ഒരു ജനത എന്ന ഭാരം തലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടാണ് ഓരോ കുട്ടിയും പഠിച്ചു വളരുന്നത്. ചരിത്രത്തിന്റെ ഇടത്-ജിഹാദി പരിപ്രേക്ഷ്യമാണ് പാഠപുസ്തകങ്ങളിലൂടെ നമ്മുടെ കുട്ടികളുടെ മുന്നിലെത്തുന്നത്. അഭിമാനിക്കാന്‍ പറയത്തക്ക ഒന്നുമില്ലാത്ത വര്‍ഗ്ഗം എന്ന നുണ പഠിച്ചിറങ്ങി സായിപ്പിനേക്കാള്‍ വലിയ സായിപ്പാകാനുള്ള ഓട്ടത്തിലേക്കാണ് പുതിയ തലമുറ. ഇത് തിരുത്തപ്പെടണമെന്ന ഉദ്ദേശ്യത്തിലാണ് ഡിസംബര്‍ 29 ലെ നെടുങ്കോട്ട വിജയ ദിവസം ആഘോഷിച്ചുകൊണ്ട് തന്നെ ഹിന്ദു സമ്മേളനം പ്രഖ്യാപിച്ചത്. തിരുവിതാംകൂര്‍ ആക്രമിക്കാന്‍ വന്ന ടിപ്പു മഴ വന്നപ്പോള്‍ മടങ്ങിപോയി എന്നാണ് മലയാളം വിക്കിപ്പീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചു കാണുന്നത്. ഉമാമഹേശ്വരി എഴുതിയ ‘മതിലകം രേഖകള്‍’ എന്ന പുസ്തകത്തില്‍ അന്നത്തെ ഔദ്യോഗിക രേഖകളായ മതിലകം രേഖകളില്‍ ടിപ്പു വെട്ടു കൊണ്ടു വീണതും, ടിപ്പുവിന്റെ കൊടിയും ആഭരണങ്ങളും ഒക്കെ പിടിച്ചെടുത്തതും, ശേഷം ആ കൊടി ഇന്നും തിരുവിതാംകൂറിന്റെ വിജയചിഹ്നമായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തില്‍ കൊണ്ടു പോകുന്നതും ഒക്കെ വിവരിച്ചിട്ടുണ്ട്. ചരിത്രപരമായ ഈ രേഖകളുള്ളപ്പോള്‍ അത് പഠിപ്പിക്കാതെ നുണയുടെ ഒരു ചരിത്രമാണ് നമ്മള്‍ അറിഞ്ഞോ അറിയാതെയോ കുട്ടികളെ പഠിപ്പിക്കുന്നത്.
ഇത്തരം നുണകള്‍ തിരുത്തിയത് കൊണ്ട് മാത്രമായില്ല. ആ നുണകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറുകളെയും വെളിച്ചത്ത് കൊണ്ടുവരേണ്ടിയിരിക്കുന്നു. അവര്‍ ആര്‍ക്ക് വേണ്ടി ഈ നുണകള്‍ എഴുതുന്നു എന്നതും ചര്‍ച്ചയാകേണ്ടതുണ്ട്. ഹിന്ദു യൂത്ത് കോണ്‍ക്ലേവിലൂടെ ലക്ഷ്യം വച്ചതും അതാണ്.
നാല് ദിവസങ്ങളിലായി നാല് തീമുകളാണ് അതിനുവേണ്ടി തിരഞ്ഞെടുത്തത്. ആദ്യ ദിവസത്തെ ചര്‍ച്ചാവിഷയം ‘ഗ്ലോബല്‍ ഹിന്ദു പെര്‍സിക്യൂഷന്‍ & ഹിന്ദു ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന വിഷയമായിരുന്നു.
ഇടത്-ജിഹാദി ഇക്കോ സിസ്റ്റത്താല്‍ ഭരിക്കപ്പെടുന്ന നമ്മുടെ മാധ്യമങ്ങള്‍ ഒരിക്കലും ചര്‍ച്ചയാക്കാത്ത ഒന്നാണ് ഹൈന്ദവര്‍ക്ക് നേരെ ലോകത്തിന്റെ പല ഭാഗങ്ങളില്‍, പ്രത്യേകിച്ചും ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും വംശഹത്യകളും. സി.എ.എ നടപ്പാക്കുന്നതിനെതിരെ പോലും അതിശക്തമായ പ്രക്ഷോഭമാണ് കേരളത്തില്‍ ഉണ്ടായത്. ആ കേരളത്തിലേക്ക് പാകിസ്ഥാനില്‍ നിന്നും പലായനം ചെയ്ത് വന്ന ഹിന്ദുക്കളുടെ ചിത്രം തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. അതിലൂടെ അവര്‍ക്ക് പറയാനുണ്ടായിരുന്നത് മുഴുവന്‍ പുറത്തു കൊണ്ടുവന്നു. അതോടെ മൂടി വെയ്ക്കപ്പെട്ട ചരിത്രങ്ങളുടെ മറനീക്കപ്പെട്ടു തുടങ്ങി.
സാവര്‍ക്കറുള്‍പ്പെടെയുള്ള ഹിന്ദുത്വത്തിന്റെ വക്താക്കളെ അപഹസിക്കുന്ന രീതിയും കേരളത്തിലെ രാഷ്ട്രവിരുദ്ധ ശക്തികള്‍ ഒരു പ്രവര്‍ത്തനമായി സ്വീകരിച്ചിട്ടുണ്ട്. ആ തന്ത്രത്തെ തുറന്നു കാട്ടുന്നതായിരുന്നു കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ കാ.ഭാ.സുരേന്ദ്രന്‍ പങ്കെടുത്ത സെഷന്‍. വലിയ വിപ്ലവകാരികളായി സ്വയം ചമയുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഈ രാഷ്ട്രത്തോട് ചെയ്ത ചതിയുടെ ചരിത്രം യഥാവിധി ചര്‍ച്ചയാകണമെന്ന ഉദ്ദേശത്തോടെയായിരുന്നു സോവിയറ്റ് യൂണിയനും, ബ്രിട്ടനും പിന്നെ ചൈനയ്ക്കും ഒക്കെ വിടുപണി ചെയ്ത കമ്മ്യൂണിസ്റ്റുകളുടെ ചരിത്രത്തെക്കുറിച്ച് സന്ദീപ് വചസ്പതി നടത്തിയ അവതരണം. ഏറെ പ്രാധാന്യമുള്ള സെഷനായിരുന്നു ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഹിന്ദുത്വത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച. അഡ്വ ശങ്കു ടി. ദാസ് അവതരിപ്പിച്ച ആ കാലാംശം ചരിത്രവസ്തുതകളെ പുറത്തു കൊണ്ടുവരുന്നതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം നിഷേധാത്മകമല്ലെന്നും അത് എല്ലാറ്റിനെയും സ്വാംശീകരിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരം ഗൗരവമാര്‍ന്ന വിഷയങ്ങളെയെല്ലാം സമഗ്രമായി സ്പര്‍ശിച്ചു കൊണ്ടാണ് നാലു ദിവസം നീണ്ട അനന്തപുരി ഹിന്ദു മഹാസമ്മേളനം കടന്നു പോയത്. അതോടൊപ്പം പ്രഗത്ഭരായ ചില വ്യക്തികളുടെ സാന്നിധ്യവും പരിപാടിയെ ശ്രദ്ധേയമാക്കി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മികച്ച ചരിത്രകാരന്മാരില്‍ ഒരാളായ ഡോ. വിക്രം സമ്പത്ത്, പ്രമുഖ വാഗ്മിയായ ആനന്ദ് രംഗനാഥന്‍, ഹിന്ദു ആക്ടിവിസ്റ്റായ ഷെഫാലി വൈദ്യ, മേജര്‍ സുരേന്ദ്ര പൂനിയ, എല്ലാത്തിലും ഉപരി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി എന്നിങ്ങനെ നിരവധി പേര്‍ പരിപാടിയില്‍ അണിചേര്‍ന്നു. അതോടൊപ്പം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉള്‍പ്പെടെയുള്ള ചിന്തകന്മാര്‍ നല്‍കിയ ബൗദ്ധിക ദിശാബോധവും എടുത്തു പറയേണ്ടതാണ്. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നടത്തിയ ധര്‍മ്മ പ്രബോധനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സമാപന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ കേരളത്തിന്റെ ഭാവി പ്രതീക്ഷകളായ സന്ദീപ് വാര്യര്‍, സന്ദീപ് വാചസ്പതി, ശങ്കു.ടി.ദാസ് തുടങ്ങിയവര്‍ പൂര്‍ണ്ണസമയവും അവിടെ ചെലവഴിച്ച് അവിടെത്തിച്ചേര്‍ന്ന യുവാക്കള്‍ക്ക് ആവേശം പകര്‍ന്നു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യവും പരിപാടിയില്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന യുവാക്കളുടെ നീണ്ടനിര പരിപാടിയുടെ മാറ്റുകൂട്ടി. മഹാരഥന്മാര്‍ക്കൊപ്പം ഇരുപത്തഞ്ച് വയസ്സില്‍ താഴെയുള്ള യുവ പ്രതിഭകള്‍ക്കും വേദി നല്‍കാന്‍ സാധിച്ചു എന്നത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി. ചുരുക്കത്തില്‍ കേരളത്തിലെ മുഴുവന്‍ ഹിന്ദു സമാജത്തിലും ആത്മബോധമുണര്‍ത്തിയ മഹാസമ്മേളനത്തിനാണ് ഇത്തവണ അനന്തപുരി സാക്ഷ്യം വഹിച്ചത്.