‘ക്ഷേത്രത്തോടടുക്കുന്തോറും ദേവനില്‍ നിന്നകലും’! അതു തന്നെയല്ലേ ഗാന്ധിജിയുടെ കാര്യത്തിലും സംഭവിച്ചത്? ഏറ്റവും അടുത്തവരല്ലേ അദ്ദേഹത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അകന്നുപോയത്? ഗാന്ധിശിഷ്യനായി പൊതുജീവിതം ആരംഭിച്ച നാഥുറാം ഗോഡ്‌സെ ആ ധന്യജീവിതത്തിന് ക്രൂരമായി അന്ത്യം കുറിച്ചു. ആ ഭൗതിക ശരീരം രാജ്ഘട്ടില്‍ അഗ്‌നിക്ക് സമര്‍പ്പിച്ചപ്പോള്‍ മഹാത്മാവിന്റെ മൂത്തമകന്‍ ഹീരലാല്‍ ഗാന്ധി ആരും തിരിച്ചറിയാതെ അന്യനായി അകലത്ത് നില്‍ക്കുകയോ നിര്‍ത്തപ്പെടുകയോ ചെയ്തു. അതോടെ ആ ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രുവിന് പുതിയ ‘ഗാന്ധിവംശ’ ഭരണകാലഘട്ടത്തിന് വഴി തുറക്കുവാന്‍ ഇടം കാലിയായി കിട്ടുകയും ചെയ്തു. ഇന്ദിരയും രാജീവും കസേരയിലിരുന്നും സോണിയ കസേരയ്ക്ക് പിന്നിലിരുന്നും ഭരിച്ചു.എന്നിട്ടും അധികാരത്തോടുള്ള കൊതി തീരാത്ത ‘ഗാന്ധിവംശം’ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭൗതിക ശരീരം അഗ്‌നിയിലര്‍പ്പിക്കുംവരെ കാത്തു നില്‍ക്കാതെ, ജനാധിപത്യ മൂല്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പ്രധാനമന്ത്രി പദം പിടിച്ചെടുത്ത രാജീവിന്റെ കാലം കഴിഞ്ഞു. ഇപ്പോള്‍ ജനം തിരുത്തിത്തുടങ്ങിയെന്നതും ജനാധിപത്യം സ്വാഭാവിക രൂപത്തിലേക്ക് വളര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്നതും ശരി തന്നെ. എങ്കിലും ചരിത്രസത്യങ്ങള്‍ മറച്ചുവെക്കാനുള്ളതല്ല. ആവര്‍ത്തിച്ച് വിശകലനം ചെയ്ത് തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടത് വീഴ്ചകള്‍ക്ക് ഇടം കൊടുക്കാതെയുള്ള ഭാവിഭാരത സൃഷ്ടിക്ക് അനിവാര്യമാണ്.
മകന്‍ ഹീരലാല്‍, ഗാന്ധിയോട് അകന്നത് അപ്രധാനമായ ഒരു പഠനവിഷയമല്ലെന്നത് ശരിയാണെങ്കില്‍ പോലും ഗോഡ്‌സെയെന്ന ഗാന്ധിജിയുടെ ശിഷ്യന്‍ ഗാന്ധിജിയുടെ ഘാതകനായി മാറിയതിന്റെ പശ്ചാത്തലം തന്നെയാണ് കൂടുതല്‍ പഠനം ആവശ്യപ്പെടുന്നത്. ഗാന്ധിജിയുടെ ജയന്തിയും ചരമദിനവുമൊക്ക, ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ള ദേശവിരുദ്ധ രാഷ്ട്രീയ അജണ്ട ഉയര്‍ത്തുന്നവര്‍, ആവര്‍ത്തിച്ചുള്ള നുണ പ്രചരണങ്ങള്‍ക്ക് അവസരങ്ങളാക്കി മാറ്റുമ്പോള്‍ സത്യം തുറന്ന് കാട്ടിയേ തീരൂ. ഗാന്ധിജിയെ വധിക്കും മുമ്പ് ഏതോ ഒരു ഘട്ടത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ ഗോഡ്‌സെ പങ്കെടുത്തതുകൊണ്ട് ആര്‍എസ്സ്എസ്സുകാരനാണ് ആ കൃത്യം ചെയ്തതെന്നതാണ് രാഹുലിന്റെയും യച്ചൂരിയുടെയും ഒവൈസിയുടെയും സഹയാത്രികര്‍ ആവര്‍ത്തിക്കുന്ന കെട്ടുകഥ. അങ്ങനെയെങ്കില്‍ സ്വയംസേവകനായി ചിലവഴിച്ച ചുരുങ്ങിയ കാലത്തിന് മുമ്പ് ഗോഡ്‌സെ ഗാന്ധിശിഷ്യനായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു എന്നതുകൊണ്ട് ‘ഗാന്ധിയെ വധിച്ചത് കോണ്‍ഗ്രസ്സായിരുന്നു’ എന്നൊരു മറുവാദം ഉയര്‍ത്തിയാല്‍ അത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് പറയാനാകുമോ? അത്രയും വ്യക്തമായ സ്ഥിതിക്ക് ഗാന്ധിയോടും സംഘത്തോടും സവര്‍ക്കറോടും അകന്നശേഷം ഗോഡ്‌സെ ക്ഷമ അര്‍ഹിക്കാത്ത കൊടുംക്രൂരതയുടെ വഴിയിലെത്തിയതെങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും തുറന്ന് ചര്‍ച്ച ചെയ്യുവാന്‍ ഇനിയെന്തിന് വൈകണം?
അങ്ങനെയൊരു ചര്‍ച്ചയ്ക്ക് പഠനപശ്ചാത്തലമാകാവുന്ന ഒരു കഥയുണ്ട്. വിശ്വപ്രസിദ്ധനായ ശില്പി അന്തിക്രിസ്തുവിന് രൂപം നല്‍കുവാന്‍ മോഡലിനെ അന്വേഷിച്ച് ഏറെ അലഞ്ഞു. അവസാനം എല്ലാ തിന്മയും ചാലിച്ചെടുത്ത ആ മനുഷ്യജന്മത്തെ ഒരു കാരാഗൃഹത്തില്‍ കണ്ടെത്തി. ശില്പി ആ മാതൃകയുടെ മുന്നില്‍ നിന്ന് അന്തിക്രിസ്തുവിന്റെ രൂപം മെനഞ്ഞെടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ‘അന്തിക്രിസ്തു’ ശില്പിയോടൊരു കാര്യം പറഞ്ഞു: എന്റെ അമ്മ പറഞ്ഞുകേട്ട ഒരു ഓര്‍മ്മയുണ്ട്, പണ്ടും നിങ്ങളെന്നെ കാണാന്‍ വന്നിട്ടുണ്ട്’. ശില്പി: ‘നിങ്ങളെ ഞാന്‍ കാണാന്‍ വന്നിട്ടുണ്ടെന്നോ, എപ്പോള്‍? എന്തിന്?’ അന്തിക്രിസ്തു: ‘വര്‍ഷങ്ങള്‍ക്കു മുമ്പ്, ഉണ്ണിയേശുവിന്റെ ദിവ്യരൂപം തേടി ലോകം മുഴുവന്‍ അന്വേഷിച്ച നിങ്ങള്‍ അവസാനം എന്നെ കിടത്തിയിരുന്ന കുഞ്ഞിത്തൊട്ടിലിന്റെ മുന്നിലെത്തി. അതെ, അന്ന്, എന്നെ നോക്കിയാണ് നിങ്ങള്‍ ഉണ്ണിയേശുവിന്റെ ദിവ്യരൂപം ചമച്ചത്’. അതു കേട്ടു ശില്പിയിലുയര്‍ന്ന ചോദ്യം ലോകം ഇന്നും ആശ്ചര്യപൂര്‍വ്വം ആവര്‍ത്തിക്കുന്നു: ‘എങ്ങനെയാണ് ഉണ്ണിയേശുവിന്റെ രൂപം അന്തികൃസ്തുവായി മാറിയത്? ആരൊക്കെയാണ്, എന്തനുഭവങ്ങളാണ് നിഷ്‌കളങ്കമായ ആ ദിവ്യരൂപത്തെ ഭയാനകമായ വികൃതരൂപമാക്കി മാറ്റിയത്?’.
ഗാന്ധിയന്‍ വഴികളിലൂടെ യാത്ര തുടങ്ങിയിട്ടും അവസാനം ഗാന്ധിഘാതകനായി മാറിയ നാഥു റാം വിനായക് ഗോഡ്‌സെയുടെ ചരിത്രം ഉയര്‍ത്തുന്ന ചോദ്യവും അതു തന്നെയാണ്. ഗാന്ധിയന്‍ വഴിയില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന് ഹരിജന്‍ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയ നാഥുറാമിന് വീട്ടില്‍ നിന്ന് കടുത്ത എതിര്‍പ്പും പുറത്താക്കല്‍ ഭീഷണിയും നേരിടേണ്ടി വന്നുവെന്ന് ചരിത്രം പറയുന്നു. താനൊരു സനാതനി ഹിന്ദുവാണെന്ന് മടികൂടാതെ പ്രഖ്യാപിച്ച മഹാത്മജിയെ പോലെ സനാതനി ഹിന്ദുവായി തന്നെയാണ് ഗോഡ്‌സെയും ജീവിച്ചു തുടങ്ങിയത്. ഗാന്ധിജിയുടെ ബ്രഹ്‌മചര്യനിഷ്ഠയും ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു ഗോഡ്‌സെ.
പക്ഷേ പരിഹരിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിച്ച പ്രശ്‌നങ്ങള്‍ക്ക് ഗാന്ധിയന്‍ വഴിയിലൂടെ പരിഹാരസാദ്ധ്യത പര്യാപ്തമോണോയെന്ന സംശയം നാഥുറാമിനെ അസ്വസ്ഥനാക്കി. ഡോ.കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രഭാവത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലെത്തിയ നാഥുറാം അവിടെയും താനാഗ്രഹിക്കൂന്ന തീവ്രതയുള്ള സമീപനം കാണാതെ അസ്വസ്ഥനായി. പക്വതയും വിശാലതയും ദീര്‍ഘദൃഷ്ടിയുമുള്ള സംഘസമീപനം ഉള്‍ക്കൊണ്ടുകൊണ്ട് സമാജത്തോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുവാനുള്ള ക്ഷമ നാഥുറാമിനില്ലാതെ പോയി. അടുത്തയിടം 1937ല്‍ വീരസവര്‍ക്കര്‍ അദ്ധ്യക്ഷനായ ഹിന്ദു മഹാസഭയായിരുന്നു. അവിടെയും താന്‍ ആഗ്രഹിക്കുന്ന തീവ്രതയോടെയുള്ള സമീപനം കണ്ടില്ല. പിന്നീട്, ദില്ലിയിലെ ഭംഗിക്കോളനിയില്‍ നടത്തിയ പ്രാര്‍ത്ഥനാ സഭയില്‍ ഭാരത വിഭജനത്തിന്റെ മുറിവേറെയേറ്റ ഹിന്ദു സമാജത്തിനു മുമ്പില്‍ നിന്നുകൊണ്ട് ഗാന്ധിജി ഖുറാന്‍ വായിച്ചത് ഗോഡ്‌സെയേയും കൂട്ടുകാരെയും ചൊടിപ്പിച്ചു. അതിലുപരി, ഹിന്ദുവിനെ കൂട്ടമായി കൊന്നുതള്ളിയ ‘ഡയറക്ട് ആക്ഷന്‍ വംശഹത്യയിലൂടെ’ ബംഗാളിലെ കശാപ്പുകാരനെന്ന വിളിപ്പേര് നേടിയ സുര്‍ഹാദിയെ സുഹൃത്തായി കണ്ട ഗാന്ധിയുടെ സമീപനത്തില്‍ അവര്‍ പ്രകോപിതരുമായി. ഗോഡ്‌സെയും കൂട്ടുകാരും ഗാന്ധിജിയെ കൂകുകയും ബഹളം വെക്കുകയും ചെയ്തതറിഞ്ഞ് വീരസവര്‍ക്കര്‍ അവരെ നിശിതമായി വിമര്‍ശിക്കുകയും വഴക്കു പറയുകയും ചെയ്തതോടെ ഗോഡ്‌സെയുടെ അപക്വമായ മനസ്സിന് സവര്‍ക്കറിലും പ്രതീക്ഷ നഷ്ടപ്പെട്ടു.
ചുരുക്കത്തില്‍, പാര്‍ശ്വവത്കരിക്കപ്പെട്ട, വേട്ടയാടപ്പെട്ട, ഹൈന്ദവ സമാജത്തിന്റെ നിസ്സഹായതയുടെ തീവ്രത ഗോഡ്‌സെയെ ശരിക്കും അസ്വസ്ഥനാക്കി. പക്ഷേ പരിഹാരം കാണാന്‍ താന്‍ പിന്‍പറ്റിയ വഴികളൊന്നും (ഗാന്ധിയന്‍ മാര്‍ഗവും രാഷ്ട്രീയ സ്വയം സേവക സംഘപഥവും വീര സവര്‍ക്കറുടെ തനതുവഴിയും) പര്യാപ്തമല്ലെന്ന ധാരണ ഉയര്‍ത്തിയ നിരാശയാണ് ഗോഡ്‌സെയേ താന്‍ തന്നെ അതിനു പരിഹാരം കാണണമെന്ന വഴിയേ ചിന്തിപ്പിച്ചത്. പാകിസ്ഥാനില്‍ കൊലചെയ്യപ്പെട്ടവരുടെയും ബലാത്സംഗം ചെയ്യപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും വാര്‍ത്തകളും അഭയാര്‍ത്ഥികളോട് മഹാത്മജിയും നെഹ്രുവും കാട്ടിയ നിസ്സംഗതയും, കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ കടന്നാക്രമണത്തിന്റെയിടയിലും 50 കോടി രൂപ അവര്‍ക്കു കൊടുക്കാന്‍ പറഞ്ഞ് ഗാന്ധിജി നിരാഹാരസമര ഭീഷണി മുഴക്കിയതും ഗോഡ്‌സെയുടെ എരിയുന്ന മനസ്സിലേക്ക് എണ്ണ ഒഴിച്ചു. അതോടെ ഗോഡ്‌സെയും അടുത്ത ചില കൂട്ടുകാരും മുസ്ലീം കടന്നാക്രമണത്തിന് ഫലപ്രദമായ പ്രതിരോധം തീര്‍ക്കുന്നതിന് തടസ്സം നില്‍ക്കുകയും ആക്രമണകാരികളെ പിന്നെയും പ്രീണിപ്പിക്കാന്‍ ആവേശപൂര്‍വ്വം അവസരം തേടുകയും ചെയ്യുന്ന രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ ഗാന്ധിജിയെ ഇല്ലാതാക്കുകയാണ് പരിഹാരമെന്ന ക്രൂരതയുടെയും തെറ്റിന്റെയും തെമ്മാടിത്തരത്തിന്റെയും പോംവഴിയിലേക്ക് എടുത്തു ചാടുകയാണുണ്ടായത്.
ഗോഡ്‌സെയുടെ പൈശാചികമായ പ്രവൃത്തിക്ക് മഹാഭാരതത്തിലെ രണ്ട് സന്ദര്‍ഭങ്ങളുമായി താരതമ്യപഠനത്തിനും സാദ്ധ്യതയുണ്ട്. ധര്‍മ്മിഷ്ഠനും ശ്രേഷ്ഠനുമായ വ്യക്തിയായിരുന്നു, ധര്‍മ്മപുത്രര്‍. പക്ഷേ, അദ്ദേഹം തന്നെയാണ് ദുര്യോധനന്റെ പ്രതിനിധിയായിരുന്ന ശകുനിയോട് ചൂതുകളിച്ച് തോറ്റ് രാജ്യത്തെയും സഹോദരങ്ങളെയും സഹധര്‍മ്മിണിയെയും പണയം വെച്ചതും പാഞ്ചാലിയുടെ ഉടുതുണിയില്‍ കടന്നുപിടിക്കുന്നതിന് ദുശ്ശാസനന് അവസരം നല്‍കിയതും. ആ നീചപ്രവൃത്തി കുരുസഭയില്‍ അരങ്ങേറുമ്പോള്‍ കണ്ടു നില്‍ക്കാന്‍ വിധിക്കപ്പെട്ട ഭീമന്‍ തങ്ങള്‍ക്ക് ഈ ഗതി വരുത്തിവെച്ച യുധിഷ്ഠിരനെ ഇല്ലാതാക്കിയിട്ടാണെങ്കില്‍ പോലും ദുര്യോധനപക്ഷത്തെ കടന്നാക്രമിച്ച് പാഞ്ചാലിയേയും സഹോദരന്മാരെയും മോചിപ്പിച്ചിരുന്നെങ്കിലും ഇന്നത്തെ സമൂഹം ഭീമനെ കുറ്റം പറയില്ലായിരുന്നു. മറിച്ച് വീരപരിവേഷം നല്‍കി ആരാധിക്കുമായിരുന്നു. അതുപോലെ അഭിമന്യുവിനെ കുരുക്ഷേത്രത്തില്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതിന് ധര്‍മ്മപുത്രര്‍ക്കെതിരെ ആയുധമെടുക്കുവാന്‍ അര്‍ജ്ജുനനും പ്രകോപിതനായെങ്കിലും ഊരിയ വാളുറയിലിട്ട് സംയമനം പാലിച്ചു. ഭീമനും അര്‍ജ്ജുനനും അങ്ങനെ ചെയ്യാതിരുന്നത് ജ്യേഷ്ഠനോട് അവര്‍ക്കുണ്ടായിരുന്ന ഇളകാത്ത ആദരവ് കൊണ്ടായിരുന്നിരിക്കാം. പക്ഷേ അതിലുമപ്പുറം ശ്രീകൃഷ്ണനും ധര്‍മ്മവും തങ്ങള്‍ക്കൊപ്പമായിരുന്നതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളെയും അതിജീവിക്കുന്നതിനു വഴിയുണ്ടാകുമെന്ന ഉത്തമബോദ്ധ്യമായിരുന്നിരിക്കണം അവരുടെ സംയമനത്തിനു കാരണം.
ദ്വാപുരയുഗത്തിലെ യുധിഷ്ഠിരന്റെ സ്ഥാനത്തു തന്നെയായിരുന്നു ഈ യുഗം കണ്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും. തനിക്ക് ധര്‍മ്മമെന്ന് ബോദ്ധ്യമായതിനോടുള്ള പ്രതിബദ്ധത. സത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുതറയില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന കര്‍മ്മയോഗിയുടെ ധീരത. പക്ഷേ രാഷ്ട്രീയ ചൂതുകളിയില്‍ തോറ്റതോടെ തന്നോടൊപ്പമുള്ളവരെ നിസ്സഹായരായി വിധിയുടെ ക്രൂരതയ്ക്ക് എറിഞ്ഞു കൊടുത്തത് അദ്ദേഹത്തിന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ പണിശാലയില്‍ തന്നെ സ്‌ഫോടനത്തിന് ഇടവരുത്തി. അതില്‍ പ്രകോപിതരായ ഗോഡ്‌സെയ്ക്കും കൂട്ടര്‍ക്കും ഭീമന്റെയോ അര്‍ജ്ജുനന്റെയോ നകുലന്റെയോ സഹദേവന്റെയോ ധര്‍മ്മബോധം ഇല്ലായിരുന്നു. ദ്വാപുരയുഗത്തിലെ കൃഷ്ണനുപകരം പുതിയ കാലം കണ്ടെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ നിന്നും പുറത്തേക്ക് പോയ ഗോഡ്‌സേയെ ഉപദേശിച്ച് നേര്‍വഴിക്കു കൊണ്ടു വരുവാന്‍ മറ്റാരും ഇല്ലാതെയും വന്നതാണ് പൊറുക്കാനാവാത്ത തെറ്റിലേക്ക് എടുത്തുചാടുന്നതിന് ഇടവരുത്തിയത്. ചുരുക്കത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘവുമായുള്ള ബന്ധം ഇല്ലാതായിടത്തു നിന്നാണ് യഥാര്‍ത്ഥത്തില്‍ ഗോഡ്‌സെയിലെ ഘാതകന്‍ യാത്ര തുടങ്ങിയത്. അങ്ങനെ സത്യം അന്വേഷിച്ചു കണ്ടെത്തിക്കഴിയുമ്പോള്‍ സംഘവിരോധികളുടെ ഗീബല്‍സിയന്‍ നുണകള്‍ പൊതുസമൂഹം ചവറ്റുകുട്ടയിലെറിയും. ചരിത്രം വളച്ചുകെട്ടില്ലാതെ വ്യക്തമാകുകയും ചെയ്യും.
പൊതുസമൂഹം ഇതുവരെ വേണ്ടത്ര പരിഗണിക്കാത്ത ചില കാര്യങ്ങള്‍ കൂടി ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കശ്മീരില്‍ കല്ലെറിയുന്നവരെയും കൊന്നു തള്ളല്‍ തൊഴിലാക്കിയെടുത്തവരെയും ചൈനയുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി ഭാരതത്തില്‍ തീവ്രവാദത്തിന്റെ നക്‌സല്‍ സമരമുറയും കൊലപാതകങ്ങളുടെ പരമ്പരയും നടത്തുന്നവരെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ഇന്നാട്ടിലെ ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവര്‍ ഉയര്‍ത്തുന്ന ഒരാവശ്യമുണ്ട്. അവര്‍ അത്തരം പ്രവൃത്തികളിലേക്ക് തുനിഞ്ഞിറങ്ങിയതിനിടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന്. എന്താ, അങ്ങനെ ഒരു പരിഗണന ഗാന്ധിയുടെ ഘാതകരായി മാറിയ ഒറ്റപ്പെട്ട വ്യക്തികളുടെ കൂട്ടായ്മയ്ക്കും കൊടുത്തുകൂടേ? 1916 മുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ച മുസ്ലീം പ്രീണനത്തിന്റെയും ഹിന്ദു പാര്‍ശ്വവത്കരണത്തിന്റെയും രാഷ്ട്രീയം വരുത്തിവെച്ച വിനകള്‍ ഒന്നു പഠിച്ചു നോക്കിക്കൂടേ? മലബാറില്‍ 1921-ല്‍ നടന്ന ഹിന്ദുവംശഹത്യ, ഖിലാഫത്തിന്റെ ഭാഗമായി ആരംഭിച്ച് ഭാരത വ്യാപകമായി പടര്‍ന്ന മറ്റ് വര്‍ഗീയ ലഹളകള്‍, സ്വാമി ശ്രദ്ധാനന്ദയുടെ കൊലപാതകം, സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് നടന്ന ഡയറക്ട് ആക്ഷന്‍, വിഭജനവേളയില്‍ നടന്ന നരനായാട്ട്! അവയിലൊക്കെ ഉറ്റവരും ഉടയവരും പിടഞ്ഞു വീഴുന്നതു കണ്ട ഒരു ജനസമൂഹം മജ്ജയും മാംസവും മാനുഷിക വികാരങ്ങളും ഉള്ളവരായിരുന്നൂവെന്ന് കരുതാന്‍ തയ്യാറാകാതെയിരുന്നവര്‍ ഇടയാക്കിയ പ്രകോപനം ഏതാനും ക്രൂരമനസ്സുകളെ അരുതാത്തത് ചെയ്യുന്നതിലേക്ക് നയിച്ചതാണോയെന്ന് ഒരിക്കലെങ്കിലും പഠിച്ചു നോക്കിക്കൂടേ? വിഭജനത്തിന്റെ മുറിവേറ്റവര്‍ ദില്ലിയിലുള്‍പ്പടെ കൊടും ശൈത്യത്തില്‍ കാലാവസ്ഥയോടും വിധിയോടും ഉള്ള ഏറ്റുമുട്ടലില്‍ തറയിലേക്കു വീണുകൊണ്ടിരിക്കുന്നത് കണ്ടാലും ആരും പ്രതികരിക്കയില്ലെന്ന് കണക്കുകൂട്ടി വെച്ചിരുന്നവരുടെ കുറ്റകരമായ അനാസ്ഥ ആ ക്രൂരകൃത്യത്തിനിടയാക്കുന്ന സാഹചര്യം വരുത്തി തീര്‍ത്തുവോയെന്ന് പഠിക്കാന്‍ ഈ ‘ബുദ്ധിജീവികള്‍ക്ക്’ സമയമിനിയും ആയിട്ടില്ലേ?