രണ്ടു പതിറ്റാണ്ടു മുന്‍പ് തന്നെ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ലൗ ജിഹാദും മതംമാറ്റവും ഐഎസ് ബന്ധവും ആര്‍എസ്എസുകാരുടെ ഭാവനാവിലാസമായി കണ്ട് തള്ളിക്കളയുകയായിരുന്നു കേരളീയ സമൂഹം. മുന്‍പ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കാലാകാലങ്ങളില്‍ ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഇരുസര്‍ക്കാരുകളും മുഖവിലയ്ക്ക് എടുക്കാത്തതാണ് രാജ്യം നേരിടുന്ന വന്‍ഭീഷണിക്കു കാരണമായത്. ഇത് സംസ്ഥാന പ്രശ്‌നമല്ല. കേവലം മതപരിവര്‍ത്തനമായി ചെറുതായി കാണാനും സാധിക്കില്ല. രാജ്യം നേരിടുന്ന വന്‍വിപത്താണിത്.
ലൗ ജിഹാദുണ്ടെന്ന് സിപിഎം മുന്‍ എംഎല്‍എ
വര്‍ഷങ്ങള്‍ക്കു ശേഷം നാം കേട്ടത് കേരളത്തില്‍ നിന്ന് ആടുമേയ്ക്കാന്‍ സിറിയയിലേക്ക് പോയ ഡെന്റല്‍ വിദ്യാര്‍ത്ഥിനി നിമിഷ ഫാത്തിമ ഉള്‍പ്പെടെ 28 പേരുടെ കഥയാണ്. കേരളം ഒന്ന് ഞെട്ടാന്‍ തുടങ്ങിയത് അപ്പോള്‍ മാത്രമാണ്. ആണിനെയും പെണ്ണിനെയും മതം മാറ്റുകയും അവരില്‍ ചിലരെ ഐഎസ് കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങള്‍ പിന്നെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലൗ ജിഹാദ് എന്ന പദം പതുക്കെ കേരളത്തിന്റെ മനസ്സില്‍ ഭീതി വിതച്ച് കുടികൊണ്ടു. ലൗ ജിഹാദ് തുടര്‍ക്കഥയായി. കോടഞ്ചേരി ജോയ്‌സ്‌നയെ ഷെജിന്‍ വിവാഹം കഴിക്കുകയും പാര്‍ട്ടി രേഖകള്‍ ഉദ്ധരിച്ച് അത് ലൗ ജിഹാദാണെന്ന് സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം. തോമസ് തന്നെ പറയുകയും ചെയ്യുമ്പോള്‍ ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയാകുകയാണ്.
ആടുമേയ്ക്കാന്‍ സിറിയയിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍ ഐഎസില്‍ എത്തിയവരുടെ കണക്കുകള്‍ വെളിപ്പെടുത്തി. 2019 വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 28 പേര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നു പോയവരാണ്.
ഇവരില്‍ പ്രണയംനടിച്ച് മതംമാറ്റി കൊണ്ടുപോയത് അഞ്ചുപേരെ. തിരുവനന്തപുരം സ്വദേശിനി നിമിഷ, പാലക്കാട് സ്വദേശിയായ ബെക്സണ്‍, എറണാകുളം തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ്, ബെസ്റ്റിന്‍ എന്നിവര്‍. മറ്റുള്ള 72 പേര്‍ ജോലിതേടിപ്പോയ പ്രവാസികളാണ്. അവര്‍ അവിടെ നിന്നും ഐഎസില്‍ ചേര്‍ന്നു. വൈക്കം സ്വദേശിനി അഖില ഹാദിയയായി മാറിയതും കേരളത്തില്‍ അത് ചര്‍ച്ചയായതും പിന്നീട്. കേരളത്തിലെ ഐഎസ് ബന്ധം അന്വേഷിച്ച എന്‍ഐഎ അഖില ഉള്‍പ്പെടെയുള്ളവരെ സ്റ്റോക്ഹോം സിന്‍ഡ്രോം അഥവാ മാനസിക അടിമത്തത്തിലേക്ക് തള്ളിവിട്ടാണ് മതം മാറ്റുന്നതെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
മാനസിക അടിമത്തം
സ്നേഹം നടിച്ചും ഭീഷണിപ്പെടുത്തിയും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും മനോദൗര്‍ബല്യങ്ങളും ചൂഷണം ചെയ്തും ബ്ലാക്ക് മെയില്‍ ചെയ്തുമൊക്കെ പെണ്‍കുട്ടികളെ സ്റ്റോക്ക്ഹോം സിന്‍ഡ്രോമിന് അടിമകളാക്കി. ഹാദിയ വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്റ്റോക്ക്ഹോം സിന്‍ഡ്രോം പരാമര്‍ശം ഉണ്ടായി. മതംമാറ്റ കേന്ദ്രങ്ങളിലും മതമൗലിക കേന്ദ്രങ്ങളിലും എത്തിപ്പെടുന്ന പെണ്‍കുട്ടികളെ കുറഞ്ഞ സമയത്ത് തീവ്രമതബോധം നല്‍കി മാനസികനില മാറ്റിയെടുത്തു. സക്കീര്‍ നായിക്കിനെപ്പോലെ തീവ്രചിന്താഗതിക്കാരുടെ പ്രസംഗങ്ങള്‍ കേള്‍പ്പിച്ച് സ്വമതത്തോട് തീവ്രവിരോധം സൃഷ്ടിച്ചു. ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത് കോടതിയില്‍ എത്തുമ്പോള്‍ മാതാപിതാക്കളെ നിഷ്‌ക്കരുണം തള്ളിപ്പറയുന്ന തരത്തില്‍ അവരുടെ മനോനില മാറ്റി. അവരുടെ ബോധതലങ്ങളില്‍ മാതാപിതാക്കള്‍ അവര്‍ക്ക് നരകം സമ്മാനിക്കുന്ന കാഫിറുകളായി മാറി.
ക്യാംപസ് സൗഹൃദങ്ങള്‍ അത്ര നിഷ്‌കളങ്കമല്ല
പെണ്‍കുട്ടികള്‍ മാത്രമല്ല, ഉന്നത വിദ്യാഭ്യാസം നേടിയ വനിതകളും ഇവരുടെ ഇരകളായി. ഏതെങ്കിലും തരത്തില്‍ അരക്ഷിതബോധവും അവഗണയും അപകര്‍ഷതാബോധവും ഏറ്റുവാങ്ങുന്നവരുടെ ദുര്‍ബല ചിത്തങ്ങളെ ഇവര്‍ക്ക് എളുപ്പം മാറ്റാനായി. മതമൗലിക പ്രസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ തങ്ങളുടെ പെണ്‍സുഹൃത്തുക്കളെ പതുക്കെ മനംമാറ്റി, പിന്നെ മതംമാറ്റി. സിപിഎം പാര്‍ട്ടി രേഖകളില്‍ പരാമര്‍ശിക്കുന്നത് ഇതാണ്.
ഇരതേടുന്ന കഴുകന്‍മാര്‍
മതംമാറ്റാനായി കോഴിക്കോട്ടെ തര്‍ബിയത്ത് ഇസ്ലാം സഭയിലും പൊന്നാനിയിലുമെത്തുന്നവരെ പ്രാഥമിക മതപഠനം നല്‍കി ഈമാനുറപ്പിച്ച ശേഷം ജിഹാദികളുടെ അജ്ഞാത കേന്ദ്രത്തില്‍ ഒളിപ്പിച്ചു.പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം മഞ്ചേരിയിലെ സത്യസരണിയും എളമരത്തെ നസ്റ്റ് വില്ലകളും ഉള്‍പ്പെടെ അജ്ഞാതകേന്ദ്രങ്ങളില്‍ ഇവരുടെ നെടുവീര്‍പ്പുകള്‍ പുറംലോകമറിയാതെ വിങ്ങിനിന്നു. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു റെയ്ഡുനടന്നാല്‍ കേരളത്തില്‍ നിന്നു കാണാതാവുന്ന പെണ്‍കുട്ടികളെ കണ്ടെത്താനാവുമെന്നത് പകല്‍പോലെ വ്യക്തം. പക്ഷെ കാലാകാലങ്ങളില്‍ ഭരിക്കുന്നവര്‍ക്ക് അതിനുള്ള ചങ്കുറപ്പില്ല. പഴുതുകള്‍ ഏറെയുള്ള നിയമവും കോടതിയും നിസ്സഹായരാണ്. ഒരിക്കല്‍ ഇവരുടെ കയ്യില്‍ അകപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുവരാനാവാത്തവിധം നീരാളിപ്പിടുത്തത്തിലാണ് നമ്മുടെ പെണ്‍കുട്ടികള്‍. ജോയ്‌സ്‌നയുടെ പിതാവിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇരതേടി പറക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍. ഇത്തരത്തില്‍ മതംമാറ്റപ്പെട്ട പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ ഏറെയാണ്.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തക മലപ്പുറത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടപ്പോള്‍ അവരുടെ തലമൊട്ടയടിച്ച നിലയിലായിരുന്നു. ദുരൂഹമാണ് ഇവരുടെ ചെയ്തികള്‍. തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെ മതംമാറ്റത്തിനും ലൗ ജിഹാദിനും ഇരയാക്കപ്പെട്ടവര്‍ ഏറെ. ഇവരില്‍ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുള്ളവര്‍. അഖില ഹാദിയ മുതല്‍ എകെജിയുടെ കൊച്ചുമകള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു.
സിപിഎം പാര്‍ട്ടി രേഖ പറയുന്നത്
ഏറ്റവും ഒടുവിലായി കോഴിക്കോട് കോടഞ്ചേരിയിലെ ജോയ്‌സ്‌നയെ ഡിവൈഎഫ്ഐ നേതാവ് ഷെജിന്‍ വിവാഹം ചെയ്തത് ലൗ ജിഹാദാണെന്ന് ജോര്‍ജ് എം.തോമസ് ഉറക്കെപ്പറഞ്ഞപ്പോള്‍ കേരളം ഒന്നമ്പരന്നു. ലൗ ജിഹാദ് ഇല്ലെന്ന് നാഴികയ്ക്കു നാല്‍പതുവട്ടം പറയുന്ന സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം. പാര്‍ട്ടി രേഖകളില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം അദ്ദേഹം പറഞ്ഞപ്പോള്‍ കാലങ്ങളായി സിപിഎമ്മില്‍ അടക്കിപ്പിടിച്ചത് ജോര്‍ജ് എം തോമസിലൂടെ പൊട്ടിപ്പുറപ്പെടുകയായിരുന്നു. പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാസമ്പന്നരെ ആകര്‍ഷിക്കാന്‍ ലൗ ജിഹാദ് ഉപയോഗിക്കുന്നുവെന്നാണ് പാര്‍ട്ടിരേഖകളില്‍ പറയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മതമൗലികവാദികളുടെ തിട്ടൂരത്തിനു മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കി. നാക്കുപിഴയെന്ന് പറഞ്ഞ് ജോര്‍ജ് എം തോമസും നാക്കുചുരുട്ടി.
സിപിഎം സംസ്ഥാനകമ്മറ്റി 2021 സപ്തംബറില്‍ പ്രിസിദ്ധീകരിച്ച രേഖകളിലാണ് അദ്ദേഹം പറഞ്ഞ പരാമര്‍ശമുള്ളത്. രേഖകളിലെ 29-ാം പേജില്‍ ന്യൂനപക്ഷ വര്‍ഗീയത എന്ന ഭാഗം ഉദ്ധരിച്ച് വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് രേഖയില്‍ പറയുന്നത് ലൗ ജിഹാദിനെ സംബന്ധിച്ചാണ് എന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം.
പാര്‍ട്ടി രേഖ വിഴുങ്ങി സിപിഎം
ഷെജിന്റേത് ലൗ ജിഹാദ് അല്ലെന്നും ഒളിച്ചോട്ടമോ തട്ടിക്കൊണ്ടുപോകലോ ആണെന്നുമുള്ള വിചിത്രവാദമാണ് ഇതുസംബന്ധിച്ച് സിപിഎം ജില്ലാസെക്രട്ടറി പി.മോഹനന്‍ പറഞ്ഞത്. വീട്ടുകാരോട് പറയാമായിരുന്നുവെന്ന് കാര്യങ്ങളെ ലളിതമാക്കി. പാര്‍ട്ടിരേഖകളില്‍ പറയുന്നത് വിഴുങ്ങി നിലപാടുമാറ്റിയ സിപിഎം മുന്‍ എംഎല്‍എയെ പരസ്യശാസനയ്ക്ക് വിധേയമാക്കുമെന്നുപറഞ്ഞപ്പോള്‍ തളര്‍ന്നുപോയത് ജോയ്‌സ്‌നയുടെ മാതാപിതാക്കളെപ്പോലെ ഒട്ടേറെ സിപിഎം കുടുംബങ്ങളായിരുന്നു.
റാഞ്ചിക്കൊണ്ടുപോകാന്‍ കഴുകന്‍മാര്‍ വട്ടമിട്ടുപറക്കുന്നുണ്ടെന്നത് ഓരോമാതാപിതാക്കളും ഓര്‍ക്കണമെന്നായിരുന്നു ജോയ്സ്നയുടെ അച്ഛന്‍ ജോസഫ് പറഞ്ഞത്. ഷെജിന്‍ മകളോട് ഒരുലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും ഇത് തിരികെ കൊടുക്കാമെന്നു പറഞ്ഞ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി വിവാഹം കഴിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹേബിയസ് കോര്‍പസ് പ്രകാരം ഹൈക്കോടതിയില്‍ ഹാജരാക്കപ്പെട്ട ജോയ്‌സ്‌ന മാതാപിതാക്കളുടെ കൂടെ പോകാന്‍ തയ്യാറല്ലെന്നു പറഞ്ഞപ്പോള്‍ നെഞ്ചുരുകിയ വേദന അനുഭവിച്ചത് ജോസഫ് മാത്രമായിരുന്നില്ല, ജിഹാദികള്‍ കടത്തിക്കൊണ്ടുപോയ നൂറുകണക്കിന് കുടുംബങ്ങളിലെ മാതാപിതാക്കള്‍ കൂടിയായിരുന്നു.
ക്രിസ്ത്യന്‍ സഭകള്‍ ഉണരുന്നു
ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്നും സമഗ്രഅന്വേഷണം വേണമെന്നും തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചത് ജോയ്‌സ്‌നയുടെ സംഭവത്തിലായിരുന്നു. പ്രണയത്തിന്റെ പേരില്‍ തീവ്രവാദസംഘടനകള്‍ ചതിക്കുഴികള്‍ ഒരുക്കുന്നുണ്ട്. ലൗ ജിഹാദിന് നൂറുകണക്കിന് ഉദാഹരണങ്ങള്‍ കേരളത്തില്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എംഎല്‍എയുടെ നിലപാടുമാറ്റത്തില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നൂറുകണക്കിന് പിതാക്കളുടെ നിലവിളികള്‍ പോലെ ഈ പിതാവിന്റെ ആവശ്യവും വനരോദനമാവും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ ലൗ ജിഹാദ് ഉണ്ടെന്ന് ഹിന്ദുസംഘടനകള്‍ പറഞ്ഞപ്പോള്‍ അവഗണിച്ചവര്‍ ഇന്ന് അത് ഉണ്ടെന്നു സമ്മതിക്കുന്നു. അതിന് അനുഭവം വേണ്ടിവന്നു. ഒട്ടേറെ ക്രിസ്തീയ കുടുംബങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നത്. ജോയ്‌സ്‌നയുടെ വിഷയത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ പ്രകടനം നടത്തിയപ്പോള്‍ സിപിഎമ്മും ജിഹാദി സംഘടനകളും പറഞ്ഞത് ആര്‍എസ്എസ് അജണ്ടയ്ക്ക് ക്രിസ്തീയ സമൂഹം ചൂട്ടുപിടിക്കുന്നുവെന്നായിരുന്നു.
പിസിയോട് പ്രതികാരം
ഒരിക്കല്‍ പിസി ജോര്‍ജ്ജ് ലൗ ജിഹാദ് പരാമര്‍ശം നടത്തിയപ്പോള്‍ പൂഞ്ഞാറില്‍ സംഘടിതമായി തോല്‍പിച്ചാണ് മറുപടി നല്‍കിയത്. കാലാകാലങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഈ സംഘത്തിന്റെ മാനസികാടിമത്തത്തിലാണ്. ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് പറഞ്ഞതുപോലെ കഴുകന്‍മാര്‍ വട്ടമിട്ടു പറക്കുന്നുണ്ട്, ഇരകളെ തേടി.
പൂച്ചയ്ക്ക് ആര് മണി കെട്ടും
മതത്തിന്റെ മറവിലാണ് ഈ സാമൂഹിക വിപത്ത് നടത്തുന്നത്. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും അതിര്‍വരമ്പുകള്‍ ഉണ്ടാക്കാനേ ലൗ ജിഹാദിന് കഴിഞ്ഞിട്ടുള്ളൂ. എതിര്‍ക്കുമ്പോള്‍ മതം പറഞ്ഞ് ഇരവാദവുമായി രംഗത്ത് എത്തുകയാണ് മതമൗലിക ശക്തികള്‍. ഇത്തരം സാമൂഹിക വിപത്തിനെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യാം. ഇച്ഛാശക്തിയുള്ള ഒരു ഭരണ നേതൃത്വത്തിന് അത് സാധിക്കും. എന്നാല്‍ പാര്‍ട്ടി രേഖകള്‍ പോലും വിഴുങ്ങി നിലപാടുമാറ്റുന്ന ഇടതുപക്ഷത്തിനോ മതമൗലിക ശക്തികളുടെ അകത്തളങ്ങളില്‍ നിരങ്ങുന്ന വലതുപക്ഷത്തിനോ അതിനു കഴിയുമോ…? പൂച്ചയ്ക്ക് ആരു മണികെട്ടും…?