ചൈത്രശുക്ല പ്രതിപദ അഥവാ വര്‍ഷപ്രതിപദ വിക്രമ സംവത്സരം, ശകവര്‍ഷം എന്നിവയുടെ തുടക്കമാണ്. ഹിന്ദു പുതുവത്സര ദിനമെന്നും ഈ ദിനം വിശേഷിപ്പിക്കപ്പെടുന്നു. വിക്രമാദിത്യനും ശാലീവാഹനനും അക്രമികളായെത്തിയ ശകന്മാരെ തോല്‍പ്പിച്ച് നിഷ്‌കാസനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ കാലഗണനാ സമ്പ്രദായത്തിന് തുടക്കമിട്ടത്. അങ്ങിനെ വര്‍ഷപ്രതിപദ അക്രമികളെ പരാജയപ്പെടുത്തി ദേശരക്ഷ ചെയ്തതിന്റെ ആഘോഷമാകുന്നു. ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ യുഗാദി എന്ന പേരിലാണ് ഈ പുതുവര്‍ഷം ആഘോഷിക്കുന്നത്.
ദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ ശാഖകളില്‍ ആഘോഷിക്കുന്ന ആറ് ഉത്സവങ്ങളില്‍ ഒന്ന് വര്‍ഷപ്രതിപദയാണ്. സംഘസ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ (പരംപൂജനീയ ഡോക്ടര്‍ജി) ജന്മമുണ്ടായത് 1889 ലെ വര്‍ഷപ്രതിപദാ ദിനത്തിലാണ്. സംഘശാഖകളില്‍ ഉത്സവത്തിന്റെ ഔപചാരിക കാര്യക്രമങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്വയംസേവകര്‍ ഒത്തുകൂടി ആദ്യ സര്‍സംഘചാലകനായ ഡോക്ടര്‍ജിക്ക് പ്രണാമങ്ങള്‍ അര്‍പ്പിക്കാറുണ്ട്. സ്വയംസേവകരെ സംബന്ധിച്ച് തങ്ങളുടെ ഉത്തമ മാതൃകയായ ഡോക്ടര്‍ജിയെ സ്മരിക്കുന്ന ചടങ്ങില്‍ കൃത്യസമയം പാലിക്കുന്നതിനും ഗണവേഷം (യൂണിഫോം) ധരിക്കുന്നതിനും അന്നേദിവസം പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്.
ചെറുപ്പത്തില്‍ തന്നെ ദേശസ്‌നേഹിയായിരുന്ന ഡോക്ടര്‍ജി രാഷ്ട്രത്തെയും സംസ്‌കാരത്തെയും നിഷേധിക്കുന്ന ഒന്നുമായും സന്ധിചെയ്യുമായിരുന്നില്ല. പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും സ്‌കൂള്‍ ഇന്‍സ്‌പെക്ടറുടെ സന്ദര്‍ശന വേളയില്‍ വന്ദേമാതരം മുഴക്കിയതിന് പുറത്താക്കപ്പെട്ടു. നാഗപ്പൂരില്‍ നിന്നും കല്‍ക്കട്ടയിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനു പോയപ്പോഴും സമരങ്ങളും സമാജസേവനവും സംവാദങ്ങളുമായാണ് പഠനകാലം കടന്നുപോയത്. ഏതൊരു ദേശസ്‌നേഹിയായ യുവാവിനെയുംപോലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി നടന്നുവന്നിരുന്ന സമരങ്ങളില്‍ ആവേശത്തോടെ തന്നെ അദ്ദേഹം പങ്കാളിയായി. വിവിധ ശൈലികളോടെ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളുമായി സഹകരിക്കുവാന്‍ അവസരം ലഭിച്ചു. അന്നത്തെ ഏറ്റവും വലിയ ബഹുജന സംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും ഭാരവാഹിയായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണം, നിലവില്‍ ബാധിച്ച രോഗമാണെന്നും പലവിധമായ അധിനിവേശങ്ങളും ആധിപത്യങ്ങളും ഭാരതത്തെ ഗ്രസിക്കുന്നത് അസംഘടിതാവസ്ഥ കൊണ്ട് പ്രതിരോധശക്തി നശിച്ചതിനാലാണെന്നും അദ്ദേഹത്തിനു മനസ്സിലായി. മെഡിക്കല്‍ ബിരുദധാരിയായിരുന്ന ഡോക്ടര്‍ജി തന്റെ ശേഷിച്ച ജീവിതം രാഷ്ട്ര ശരീരത്തെ ബാധിച്ച രോഗത്തെ ചികിത്സിക്കുവാന്‍ ഉഴിഞ്ഞുവെച്ചു. ആ ചികിത്സയ്ക്ക് അദ്ദേഹം കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു സംഘടന – സംഘം. അതാവട്ടെ തികച്ചും ഫലപ്രദമെന്ന് കാലം തെളിയിച്ചു.
നാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃതോത്സവമായി ആചരിക്കുന്നു. വൈദേശികാധിപത്യത്തിന്റെ ശേഷിപ്പുകളെ നിലനിര്‍ത്തിക്കൊണ്ടുള്ള സ്വാതന്ത്ര്യം സാര്‍ത്ഥകമാവുമോ എന്നു ചിന്തിക്കേണ്ട വേളയാണിത്. നമ്മുടെ മഹത്തായ പാരമ്പര്യം പകര്‍ന്നുതന്ന മൂല്യങ്ങളിലൂന്നി ഒരു ദോഷരഹിത സമാജമായി മാറുവാന്‍ ഹിന്ദുസമൂഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. നാടിന്റെ യഥാര്‍ത്ഥമായ ചരിത്രത്തെ വിദ്യാഭ്യാസത്തിലൂടെ യുവാക്കളിലെത്തിക്കുന്നില്ല. എന്നുമാത്രമല്ല, അക്രമികള്‍ വാഴ്ത്തപ്പെടുകയും ദേശീയ വീരപുരുഷന്മാര്‍ ഇകഴ്ത്തപ്പെടുകയും ചെയ്യപ്പെടുന്നു. വീരസവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടുവെന്നും വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായി നെഞ്ചുവിരിച്ച് മരണമേറ്റുവാങ്ങിയെന്നും അടുത്തകാലത്ത് പറഞ്ഞത് കേരളാ മുഖ്യമന്ത്രിയാണ്.
ഇത് ആസൂത്രിതമായി ചിലര്‍ നടത്തിവരുന്ന ചരിത്രത്തിന്റെ ‘അപനിര്‍മ്മിതി’ യുടെ ഫലമാണ്. ദേശീയത എന്നതിനെ പ്രതിലോമകരമായി ചിത്രീകരിക്കുവാന്‍ ശ്രമം നടക്കുന്നു. കേരളം പോലെയുള്ള പ്രദേശങ്ങളില്‍ ഭക്ഷണശീലത്തെ പോലും മാറ്റിയെടുക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. കുറേകാലം മുന്‍പ് ഒരു ഡി.ജി.പി. വിരമിച്ച ശേഷം പറഞ്ഞത് കേരളത്തില്‍ തെക്കേയറ്റത്തെ ഒരു പ്രദേശത്തും വടക്കേയറ്റത്തെ ഒരു പ്രദേശത്തുമൊഴികെ പോലീസ് ഇടപെടലുകള്‍ സാധ്യമാണെന്നായിരുന്നു. സമീപകാലത്ത് വിരമിച്ച ഡി.ജി.പി. അതിലും അപകടകരമാണ് ഇന്നത്തെ സ്ഥിതിയെന്ന് തുറന്നുപറഞ്ഞു. മതതീവ്രവാദികളുടെ സ്വാധീനം അപകടകരമായി വളര്‍ന്നു കഴിഞ്ഞു എന്നാണ് സൂചന. അതായത് നമ്മുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം കുറഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ സ്വാതന്ത്ര്യം അപകടത്തിലായേക്കാവുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നു.
സംഘശാഖകളില്‍ നിന്നുമുള്ള പരിശീലനം ലഭിച്ച സ്വയംസേവകര്‍ ചിലപ്പോഴൊക്കെ നിയോഗമനുസരിച്ചും പലപ്പോഴും സ്വയം മുന്‍കൈയ്യെടുത്തും സമൂഹത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദേശീയതയുടെ ഒരു പുത്തനുണര്‍വ്വ് ഉണ്ടായിട്ടുണ്ട്. ഏതാണ്ട് എല്ലാ മേഖലകളിലും അത് അനുഭവവേദ്യമാണ്. സ്വയംസേവകര്‍ നേതൃത്വം കൊടുക്കുന്ന ഭരണകൂടം ലോകശ്രദ്ധയും ആദരവും പിടിച്ചുപറ്റുന്നു, അഴിമതിരഹിതമായി പ്രവര്‍ത്തിക്കുന്നു. തൊഴിലാളി മേഖലയിലും ദേശീയ കാഴ്ചപ്പാടുള്ള പ്രസ്ഥാനം മുന്നിലാണ്. കുടുംബ പ്രബോധന്‍, സാമാജിക സമരസത, ധര്‍മ്മ ജാഗരണ്‍, ഗ്രാമ വികാസം, ഗോസേവ, പര്യാവരണ്‍ എന്നീ രംഗങ്ങളിലും സ്വയംസേവകര്‍ ബോധവത്കരണം നടത്തിവരുന്നു.
ദേശീയതയുടെ ഉണര്‍വ്വുണ്ടായപ്പോള്‍ അതിന്റെ ശത്രുക്കള്‍ ഒന്നിച്ചുചേര്‍ന്നെതിര്‍ക്കുന്ന കാഴ്ച സ്വാഭാവികമാണ്. അവര്‍ക്ക് സ്തുതി പാടുവാന്‍ മലിനമായ ചുറ്റുപാടുകളില്‍ വളര്‍ന്നു ശീലിച്ച കൃമികീടങ്ങളെപ്പോലെയുള്ള കപട ബുദ്ധിജീവികളും ചില മാധ്യമപ്രവര്‍ത്തകരുമൊക്കെയുണ്ട്. അവര്‍ നിരന്തരം അസത്യപ്രചരണങ്ങള്‍ നടത്തുന്നു. ഭേദചിന്തകളെ വളര്‍ത്തി രാഷ്ട്രത്തെ ദുര്‍ബ്ബലമാക്കുവാന്‍ നോക്കുന്നു. അത്തരക്കാരോട് മല്ലടിച്ച് സമയം പാഴാക്കുന്നത് വ്യര്‍ത്ഥമാണ്.
സംഘത്തിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാട് ഇത് ഹിന്ദുരാഷ്ട്രമാണ് എന്നുള്ളതാണ്. അത് മതാധിഷ്ഠിതമായ കാഴ്ചപ്പാടല്ല, ദേശീയതയാണ്. ഞാന്‍ ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്നു, പക്ഷേ അത് ആര്‍. എസ്. എസ് പറയുന്ന ഹിന്ദുത്വമല്ല, ഗാന്ധിജിയും വിവേകാനന്ദനും പറഞ്ഞിട്ടുള്ള ഹിന്ദുത്വമാണ് എന്ന് പറയുന്നവരുണ്ട്. ആര്‍.എസ്.എസ് ഹിന്ദുത്വത്തിന് പുതിയ നിര്‍വ്വചനമൊന്നും ചമച്ചിട്ടില്ല എന്നറിയാത്തവരാണവര്‍ – അഥവാ തെറ്റിദ്ധരിച്ചവര്‍. സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ യഥാര്‍ത്ഥ ദേശീയതയുടെ പ്രചാരകന്മാരാവുക എന്നത് ഓരോ ദേശസ്‌നേഹിയുടെയും കര്‍ത്തവ്യമാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ നൂറാം പ്രവര്‍ത്തന വര്‍ഷത്തിലേക്കടുക്കുകയാണ്. കൊറോണക്കാലത്തേയും അതിജീവിച്ച് ശാഖാപ്രവര്‍ത്തനം സജീവമായി നടക്കുന്നു. എല്ലാത്തരം പ്രതിസന്ധികളിലും സമാജത്തിന് നേതൃത്വം നല്കിയ പ്രസ്ഥാനമെന്ന നിലയില്‍ സജ്ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് സംഘപ്രവര്‍ത്തനത്തെ നോക്കിക്കാണുന്നത്. പൂജനീയ ഡോക്ടര്‍ജി മുതലുള്ള പൂര്‍വ്വസൂരികളുടെ പ്രവര്‍ത്തനങ്ങളെ സ്മരിച്ചുകൊണ്ട് ഇതേപാതയില്‍ പതറാതെ ചുവടുകള്‍ വെച്ച് നമുക്ക് മുന്നേറാം,
‘അകലെ വാനിലാശിഷം ചൊരിഞ്ഞു നില്പു പൂര്‍വ്വികര്‍, അവരില്‍ നിന്നുമൂര്‍ജ്ജമാര്‍ന്നു നീങ്ങിടാം നിരന്തരം’ എന്ന് ദേശഭക്തനായ കവി പാടിയതുപോലെ.
(രാഷ്ട്രീയ സ്വയംസേവക സംഘം – സംസ്ഥാന കാര്യകാരി ക്ഷണിതാവ് ആണ് ലേഖകന്‍)