ജനാധിപത്യം എന്നത് കേവലം ഒരു ഗവണ്‍മെന്റിന് രൂപം കൊടുക്കുകയല്ല. അത് പ്രാഥമികമായി സംയോജിത ആശയ വിനിമയ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന ജീവിതരീതിയാണ്. അത് പൗരന്മാര്‍ക്കിടയില്‍ ആദരവിന്റെയും പരസ്പര സമത്വത്തിന്റെയും മനോഭാവം ഉണ്ടെങ്കിലേ പൂര്‍ണമാകുകയുള്ളൂ. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോക്ടര്‍ ബി.ആര്‍. അംബേദ്കറിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള വീക്ഷണമാണിത്. ആര്‍ട്ടിക്കിള്‍ 14 മുതല്‍ 18 വരെ വകുപ്പ് സമത്വം എന്നത് ഭരണഘടന നിയമപരമായി പൗരന് ഉറപ്പു വരുത്തുന്നു.
വ്യത്യസ്ത ആരാധനാ സമ്പ്രദായങ്ങളും സംഘടനകളും വിശ്വാസങ്ങളും പിന്തുടരുന്ന ഒരു സമൂഹത്തില്‍ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള വിശ്വാസം പരമ പ്രധാനമാണ്. അതില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് ഉണ്ടാകുന്ന അരക്ഷിതാവസ്ഥ ആ സമൂഹത്തിന്റെ കെട്ടുറപ്പിനെ പ്രാഥമികമായും സാമൂഹിക വളര്‍ച്ചയെ ആത്യന്തികമായും തകര്‍ക്കാന്‍ പോന്നവയാണ്.
കേരളീയ സമൂഹം ഇന്നുവരെ കാണാത്ത ധ്രുവീകരണത്തിലാണ് ഇപ്പോള്‍ ഉള്ളത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഓരോ ഇടപെടലുകളും ഹിന്ദുക്കളില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇരട്ട നീതിക്ക് വിധേയമായികൊണ്ടിരിക്കുകയാണ് ഹിന്ദു സമൂഹം ഇന്ന്. കേവലം രണ്ടാംകിട പൗരന്മാരായി കേരളത്തില്‍ ജീവിക്കേണ്ടിവരുന്നു എന്ന സാമൂഹിക യാഥാര്‍ത്ഥ്യം കേരളത്തിലെ ഹൈന്ദവ സമൂഹം ഉള്‍ക്കൊണ്ടുവരികയാണ്. മറ്റ് മത വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുന്ന ഗവണ്‍മെന്റ് സമൂഹത്തിലെ വിവിധ മത വിഭാഗങ്ങളെ ഒരുപോലെ കാണേണ്ട മതേതര ബാധ്യത നിറവേറ്റുന്ന കാര്യത്തില്‍ എത്രമാത്രം വിവേചനമാണ് കാണിക്കുന്നതെന്നത് ഏ വര്‍ക്കും ബോധ്യപ്പെടുന്നതാണ്.
വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം എടുത്തത് മന്ത്രിസഭയാണ്. ഉടനടി പ്രതിപക്ഷവും മുസ്ലിം സംഘടനകളും പ്രഖ്യാപിക്കുകയാണ് അത് മുസ്ലിം ന്യൂനപക്ഷത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന്. തുടര്‍ന്ന് അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി നേരിട്ട് സമസ്തയുടെ നേതാക്കളെ വിളിച്ച് വട്ടമേശ സമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു സര്‍ക്കാരിന് ഇതില്‍ യാതൊരു പിടിവാശിയും ഇല്ല എന്ന്. അതായത് വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം പിന്മാറി. എന്തുകൊണ്ടാണ് ഒരു വിഭാഗത്തിന് മാത്രം ഇത്രയും പ്രാധാന്യം കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കൊടുക്കുന്നത്? ഒരു വിഭാഗത്തിന്റെ വാക്കുകള്‍ സാകൂതം കേള്‍ക്കുകയും അതനുസരിച്ച് അവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉടനടി എടുക്കുകയും ചെയ്യുന്നത് എ ന്തുകൊണ്ടാണ്?
മറുവശത്ത് കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടത്. മാസങ്ങളോളം ഹിന്ദു സംഘടനകള്‍ തെരുവില്‍ സമാധാനപരമായി സമരം ചെയ്തു. നിരവധി തവണ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ശ്രമം നടത്തി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. മുഖ്യമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു ‘ഇത് ഞങ്ങള്‍ നടപ്പാക്കും’ എന്ന്. നാടുനീളെ സമ്മേളനങ്ങള്‍ നടത്തി സി.പി.എം വനിതാ നേതാക്കളെ രംഗത്തിറക്കി ഭക്തര്‍ക്കെതിരെ പ്രചാരണം നടത്തി. കേരളത്തിലുടനീളം വനിതാമതില്‍ കെട്ടി. ഹൈന്ദവവിശ്വാസത്തെയും ആചാരത്തെയും കാറ്റില്‍ പറത്തി അര്‍ദ്ധരാത്രി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ ഹിന്ദുക്കളുടെ നിസ്സഹായതയുടെ മേല്‍ നേടിയ ഈ കമ്മ്യൂണിസ്റ്റ് വിജയം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്? വ്യത്യസ്ത മതവിഭാഗങ്ങള്‍ ഉള്ള ഒരു സമൂഹത്തില്‍ ദേവസ്വം ബോര്‍ഡ് മാത്രം സര്‍ക്കാര്‍ നടത്തുന്നത് ഹിന്ദുക്കളില്‍ തികച്ചും അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. കേരളത്തിലെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ കണ്ടെത്തി പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുത്ത് സര്‍ക്കാര്‍ ദേവസ്വത്തിലേക്കു ചേര്‍ക്കുകയും ഒപ്പം അര്‍ഹത നോക്കാതെ മതം നോക്കി ഒരു വിഭാഗത്തിന് മാത്രം സബ്‌സിഡിയും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നത് എന്തുതരം നീതിയാണ്? പ്രകാശസംശ്ലേഷണത്തില്‍ അത്യന്തികമായി സ്വയം ഭക്ഷണമായി തീരുന്ന സസ്യ ജാലങ്ങളെപ്പോലെ ഹിന്ദുസമൂഹം എന്നെന്നും, നിരന്തര സംഘര്‍ഷങ്ങളുടെ ഇരകള്‍ മാത്രമായി തീരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്.
കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ സാഹചര്യത്തോടുള്ള നിലപാട് വെച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉപരിപ്ലവമായിരിക്കും. 1920 ഒക്ടോബര്‍ 17 ന് സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റില്‍ വെച്ച് രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയും ഇന്ത്യന്‍ സംസ്‌കാരവും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒന്നായിരുന്നു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളില്‍ യാതൊരു പങ്കും വഹിക്കാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പക്ഷേ പൊതുമണ്ഡലങ്ങളിലും അണികളിലും അവതരിപ്പിക്കുന്നത് നുണകളാല്‍ സൃഷ്ടിച്ചെടുത്ത പുതിയൊരു ചരിത്രമാണ്. 1939ന് മാത്രം കേരളത്തില്‍ നിലവില്‍ വന്ന കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തെ മാറ്റിമറിച്ച ഐതിഹാസികമായ സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും പിതൃത്വം തങ്ങള്‍ക്ക് ആണെന്ന് അവകാശപ്പെടുന്നു. സ്ത്രീകള്‍ക്കു മാറു മറയ്ക്കാനുള്ള അവകാശം നേടിത്തന്നതും ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കിയതും തങ്ങളാണെന്നു പാടി നടക്കുന്നു. എന്നാല്‍ ചരിത്രം ഇന്ന് പകല്‍ പോലെ ജനങ്ങള്‍ക്ക് വ്യക്തമാണ്. ജനനം മുതല്‍ ഇന്നുവരെ വഞ്ചനയുടെയും നുണകളുടെയും ചരിത്രം മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉള്ളത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കിയും ഒരു വിഭാഗത്തിന്റെ മനസ്സില്‍ എന്നും അപകര്‍ഷതാ ബോധം ഉണ്ടാക്കിയും മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും നിലനിന്നത്.
പഴയ ഒരു തലമുറ കൂടി കടന്നു പോകുമ്പോള്‍ നുണകളുടെ ചരിത്രം പറഞ്ഞ് ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഏക തിരി അണയാതിരിക്കാന്‍ കണ്ടെത്തിയ വഴിക്ക് കേരളം നല്‍കി കൊണ്ടിരിക്കുന്ന വില വളരെ വലുതാണ്. അത് സമൂഹത്തില്‍ വിഘടനവാദം വളര്‍ത്തുക എന്നത് മാത്രമാണ്. സംഘടിത ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് കൃത്യമായി അറിയാവുന്ന പാര്‍ട്ടി അത് നിലനിര്‍ത്താന്‍ വേണ്ടി കാണിക്കുന്ന പ്രീണന രാഷ്ട്രീയമാണ് ഇന്ന് കേരളം കാണുന്നത്.
വര്‍ഗ്ഗീയത തുലയട്ടെ എന്ന് ഉദ്‌ഘോഷിക്കുന്ന പാര്‍ട്ടിയ്ക്ക് മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയേണ്ടിവരില്ല. ആ വിഷയം പറയേണ്ടിവരുമ്പോള്‍ എസ്.ഡി.പി.ഐക്ക് പോറലേല്‍ക്കാതെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നു.
ഒരു വിഭാഗം തങ്ങളുടെ മതാചാരപ്രകാരം ഉണ്ടാക്കുന്ന ഭക്ഷണം ഹലാല്‍ ബോര്‍ഡ് വെച്ച് വിതരണം ചെയ്യുന്നത് സമൂഹം മുഴുവന്‍ ഉപയോഗിക്കേണ്ടി വരുന്നു. മുഖ്യമന്ത്രി പ്രതികരിച്ചത് ഹലാല്‍ എന്നാല്‍ ഭക്ഷ്യയോഗ്യം എന്ന് മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ എന്നാണ്. ഭക്ഷണവും വസ്ത്രധാരണവും ജീവിതചര്യയും വരെ മതാധിഷ്ഠിതമാകണം എന്ന് പ്രഖ്യാപിക്കുന്ന തീവ്ര സംഘടനകള്‍ കേരളത്തെ കീഴടക്കുമ്പോള്‍, അതിനു മുഖ്യമന്ത്രി വരെ കൊടി പിടിക്കുമ്പോള്‍ ഇതിന്റെയെല്ലാം അനന്തരഫലം അനുഭവിക്കുന്നത് ഹിന്ദു സമൂഹം മാത്രമാണ്.
ആദ്യ കാലങ്ങളില്‍ രഹസ്യമായി തങ്ങളുടെ ആശയ പ്രചാരണം നടത്തി ലക്ഷ്യം നിറവേറ്റികൊണ്ടിരുന്ന എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ ഇന്നു പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. ശബരിമലയിലേക്ക് പോ കാന്‍ മാലയിട്ട കുട്ടികളുടെ നെഞ്ചില്‍ ബാബറി ബാഡ്ജ് ചാര്‍ത്തുന്നതിലേക്ക് അത് വളര്‍ന്നിരിക്കുന്നു. കേരളത്തില്‍ ഇനി നിലനില്‍ക്കാന്‍ ഇത്തരം വര്‍ഗ്ഗീയ സംഘടനകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടിയേ തീരൂ. അത്തരം സംഘടനകള്‍ കാണിക്കുന്ന മതവെറി സമൂഹത്തെയാകമാനം ഭീതിതമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നടന്ന കൊലവിളി മുദ്രാവാക്യം കേരളം കണ്ടതാണ്. യാതൊരു മുന്നൊരുക്കവും കൂടാതെ മിനിറ്റുകള്‍ കൊണ്ട് സംഘടിച്ചെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇനി തങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രകടനം നടത്തിയാല്‍ കൊന്നു തള്ളുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇതിന് ദിവസങ്ങള്‍ക്ക് മുന്നേ ആണ് കണ്ണൂര്‍ ജില്ലയിലെ തന്നെ മട്ടന്നൂരില്‍ ശിവക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഇതിലൂടെ കൃത്യമായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. വര്‍ത്തമാന കാലത്ത് ഹിന്ദുവിനോ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കോ യാതൊരു പ്രസക്തിയും കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നല്‍കുന്നില്ല എന്നും മറ്റു മതവിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ സൈ്വര്യ വിഹാരം നടത്താനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കും എന്നും തന്നെയാണത്.
ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ ആസൂത്രണം ചെയ്തത് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ കടമയും അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ടത് പൗരന്മാരുടെ ഭരണഘടനാപരമായ അവകാശവുമാണെന്നിരിക്കെ അത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി മാത്രമാണ് സി.പി.എം ഉപയോഗിക്കുന്നത്. ദാരിദ്ര്യം ഇല്ലെങ്കില്‍ ദാരിദ്ര്യ രേഖക്കു താഴെ ഉള്ള വിഭാഗം ഇല്ലാതാകുകയും സാമ്പത്തിക സുസ്ഥിരതയും ചിന്താശേഷിയും ജനങ്ങള്‍ക്ക് ഉണ്ടായാല്‍ അത് തങ്ങളുടെ നിലനില്‍പിനെ ബാധിക്കും എന്നറിയാവുന്ന സി.പി.എം സമൂഹത്തിലെ ഒരു വിഭാഗം പൗരന്മാരെ എപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെ നിലനിര്‍ത്താന്‍ പ്രയത്‌നിച്ചിരുന്നു. ഇതിനായി നൂറു കണക്കിന് ഫാക്ടറികള്‍ പൂട്ടിച്ചു. പുതിയ വ്യവസായങ്ങള്‍ കേരളത്തില്‍ ഇന്ന് അപ്രാപ്യമാണ്. പൂട്ടിച്ച അല്ലെങ്കില്‍ തുടങ്ങാന്‍ അനുവദിക്കാത്ത വ്യവസായ സംരംഭങ്ങള്‍ മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെ മാത്രമാണ്. അതുവഴി തൊഴിലില്ലായ്മയും സാമ്പത്തിക വളര്‍ച്ചയില്ലായ്മയും ഹിന്ദുക്കള്‍ക്ക് മാത്രമായി. സാമ്പത്തിക-വ്യാവസായിക പദ്ധതികള്‍ ആസൂത്രണം ചെയ്ത് സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു പകരം ഒരു വിഭാഗത്തിന്റെ മാത്രം വളര്‍ച്ച നിഷേധിച്ച്, ദാരിദ്ര്യ രേഖയ്ക്ക് താഴെ എന്നും നിലനിര്‍ത്തി, കിറ്റിനേയും പെന്‍ഷനേയും മാത്രം ആശ്രയിക്കുന്നവരാക്കി മാറ്റുന്നത് ഇരട്ട നീതിയാണ്. കിറ്റും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരിന്റെ വികസന പദ്ധതികളായും അത് വാങ്ങുന്നത് അഭിമാനമായും പ്രബുദ്ധ കേരള സമൂഹത്തില്‍ വാഴ്ത്തപ്പെടുന്നു. സൗജന്യങ്ങളെ ആശ്രയിക്കുന്നത് തങ്ങളുടെ സാമ്പത്തിക അടിത്തറ ഇല്ലാതാകുന്നത് കൊണ്ടാണെന്നും അതൊരു സി.പി.എം അജണ്ടയുടെ ഭാഗമാണ് എന്നും ജനങ്ങള്‍ തിരിച്ചറിയുന്നില്ല.
സമഭാവനയോടുകൂടി കാണേണ്ടുന്ന ഒരു സമൂഹത്തില്‍ ദേഷ്യവും മതവെറിയും പ്രതികാരവും നിറച്ചുകൊണ്ട് തങ്ങളുടെ നിലനില്‍പ്പിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണിക്കുന്ന ഈ മാതൃക അപകടം നിറഞ്ഞതാണ്. അധികാരം നേടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏത് രക്തരൂഷിത അധാര്‍മിക മാര്‍ഗ്ഗവും സ്വീകരിക്കാനാകും. സ്വന്തം പൗരന്മാരെ യുദ്ധത്തിലെ ശത്രുക്കളെ പോലെ പീഡിപ്പിക്കാനാകും. രാഷ്ട്രീയ സംവിധാനത്തെയും മാധ്യമങ്ങളെയും പ്രചാരണത്തിനുള്ള ആയുധമാക്കുക വഴി ചരിത്രത്തെയും വര്‍ത്തമാന കാലത്തെയും പുനരവതരിപ്പിക്കാനാകും. ഇതിന്റെ അനന്തരഫലം സാമൂഹികമായും സാമ്പത്തികമായും അനുഭവിക്കുന്നത് ഹിന്ദുക്കള്‍ മാത്രവും. മാനവികതയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന സി.പി.എം. കാണിക്കുന്ന ഈ മനുഷ്യത്വമില്ലായ്മയെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഭാഗം മാത്രം കടുത്ത വിവേചനം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രതേകിച്ചും.