വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തരായ രണ്ട് കഥാപാത്രങ്ങളാണ് പൊന്‍കുരിശ് തോമായും ആനവാരി രാമന്‍നായരും. ഇവര്‍ നാട്ടിലെ അറിയപ്പെടുന്ന മോഷ്ടാക്കളാണ്. രാഷ്ട്രീയ രംഗത്തെ മോഷ്ടാക്കളെ രക്ഷിച്ചെടുക്കുന്നതിനായി കേരള ഭരണകൂടം കൊണ്ടുവന്ന നിയമ ഭേദഗതിയാണ് ലോകായുക്ത നിയമ ഭേദഗതി.
ഭാരതീയ ചിന്തയില്‍ ധര്‍മ്മത്തിന് ശേഷം മാത്രമെ എന്നും അര്‍ത്ഥത്തിന് സ്ഥാനമുണ്ടായിരുന്നുള്ളൂ. മറ്റു ചിന്താധാരകളിലും ധനസമ്പാദ്യം ശരിയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. അന്യന്റെ മുതല്‍ ആഗ്രഹിക്കുന്നത് പാപമാണ് എന്ന് ബൈബിളില്‍ പറയുന്നു. മോശയുടെ കല്പനകളിലും അന്യന്റെ മുതല്‍ ആഗ്രഹിക്കുന്നതിനെ പാപമായി വിവക്ഷിച്ചിരിക്കുന്നു. ഖുറാനിലും അഴിമതിയും (ഫസദും) കൈക്കൂലിയും (രഫായും) വര്‍ജ്ജിക്കപ്പെടേണ്ടതാണ് എന്നും, അവയാണ് അള്ളാഹു ഏറ്റവും വെറുക്കുന്നത് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള ജനതയും സംസ്‌കൃതികളും അഴിമതിയും കൈക്കൂലിയും എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് നിര്‍ദ്ദേശിച്ചിരുന്നു.
പ്രാചീനഭാരതത്തില്‍ എന്ന പോലെ മധ്യകാലത്തും, അഴിമതിക്കെതിരെയുള്ള മുന്‍കരുതലുകള്‍, ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. കൗടില്യന്റെയും കന്‍ഹാനയുടെയും മറ്റും കൃതികളില്‍ നിന്ന് ആ സമൂഹം അഴിമതിക്കെതിരെ ജാഗരൂകരായിരുന്നുവെന്ന് മനസ്സിലാകും. സര്‍ക്കാരിലേക്കുള്ള ഒരു തരി പൊന്ന് പോലും നഷ്ടമാകരുത് എന്നാണ് അര്‍ത്ഥശാസ്ത്രം പറയുന്നത്. പക്ഷേ മീന്‍ വെള്ളത്തിനടിയില്‍ ജലം കുടിക്കുന്നുണ്ടോ എന്ന് മനസ്സിലാകാത്തതുപോലെ ആയാസകരമാണ് പൊതു പ്രവര്‍ത്തകന്‍ അഴിമതി ചെയ്‌തോ എന്ന് കണ്ടുപിടിക്കുന്നത്. അതിനാല്‍ ഒരോ കാര്യാലയത്തിലും അഴിമതി നേരിടാനുള്ള സമ്പ്രദായം വേണമെന്നായിരുന്നു ചാണക്യന്റെ മതം.
പാശ്ചാത്യരാജ്യങ്ങളില്‍ ആദ്യം ഭരണനിര്‍വ്വഹണ രംഗത്തെ അഴിമതി പരിശോധിക്കാനായി ഒരു സംവിധാനം നിലവില്‍ വന്നത്, 1809ല്‍ സ്വീഡനിലാണ്. ഭരണ രംഗത്തെ അഴിമതി തടയാന്‍ ഓംബുഡ്‌സ്‌മെന്‍ എന്ന പേരിലായിരുന്നു അത്. എന്നാല്‍ ഇതിന്റെ ചുവട് പിടിച്ച് ഉടനെ ഇത്തരമൊരു സംവിധാനം മറ്റ് രാജ്യങ്ങളില്‍ നിലവില്‍ വന്നില്ല. 1960 കാലഘട്ടങ്ങളിലാണ് മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍, അഴിമതി പരിശോധന സംവിധാനങ്ങള്‍ നിലവില്‍ വന്നത്. ബ്രിട്ടന്‍, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍, 1960-കളുടെ ആദ്യഘട്ടത്തില്‍ അഴിമതി പരിശോധന സംവിധാനങ്ങള്‍ നിലവില്‍ വന്നു.
ഭാരതത്തിലും അഴിമതി നിരോധന സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, 1960 ന്റെ ആദ്യപകുതിയില്‍ തന്നെ ആരംഭിച്ചു. ആദ്യമായി ലോക്പാല്‍, ലോകായുക്ത എന്ന വാക്കുകള്‍ പ്രയോഗിച്ചത്, ഇന്ത്യന്‍ പാര്‍ലമെന്റില്‍ തന്നെയാണ്. ബജറ്റ് ചര്‍ച്ചയ്ക്കിടെ നിയമമന്ത്രാലയത്തിലേക്കുള്ള തുകയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ഇടയിലായിരുന്നു അത്. പ്രശസ്ത നിയമജ്ഞനായ ഡോ.എല്‍.എം. സിംഗ്‌വിയാണ്, ‘ലോക്പാല്‍’ എന്ന പദപ്രയോഗം നടത്തിയത്. ‘ജനങ്ങളുടെ രക്ഷകന്‍’ എന്നാണ് ലോക്പാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഈ ആശയം നിയമമന്ത്രിയായിരുന്ന എം.കെ.സെന്‍ ഏറ്റെടുത്തു. പിന്നീട് പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍, 1966ല്‍ നിലവില്‍ വന്ന ഭരണനിര്‍വ്വഹണ പരിഷ്‌കാര കമ്മീഷന്‍, കേന്ദ്ര സംസ്ഥാന തലത്തില്‍ അഴിമതി തടയാനുള്ള ഒരു സംവിധാനത്തിന്റെ ആവശ്യകതയെകുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1968ന് ലോക്‌സഭയില്‍ ലോക്പാല്‍ നിയമം അവതരിപ്പിച്ചു. എന്നാല്‍ സഭയുടെ കാലാവധി അവസാനിച്ചതിനാല്‍ ആ ബില്‍ പാഴായി. പിന്നീട് എട്ട് തവണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും പാസ്സായില്ല. 2013-ല്‍, 40 വര്‍ഷങ്ങള്‍ക്ക് ശേഷം, വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ബില്‍ പാസ്സായത്.
എന്നാല്‍ ലോക്പാല്‍ നിയമം, കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുന്നതിന് മുമ്പ് തന്നെ, ചില സംസ്ഥാനങ്ങള്‍ ലോകായുക്ത നിയമം പാസ്സാക്കിയിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ 1971ല്‍ തന്നെ ലോകായുക്ത നിയമം പാസ്സാക്കി. കര്‍ണ്ണാടകയില്‍ 1984ല്‍ ലോകായുക്ത നിയമം നിലവില്‍ വന്നു. ഇതിന്റെ ചുവട് പിടിച്ച് മറ്റ് ചില സംസ്ഥാനങ്ങളും നിയമം പാസ്സാക്കി. കേരളവും 1999ല്‍ ലോകായുക്ത നിയമം പാസ്സാക്കി. കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമം പൊതുവെ തന്നെ ദുര്‍ബലമായിരുന്നു. കേരള ലോകായുക്ത നിയമത്തിന്റെ 12 മുതല്‍ 15 വരെ വകുപ്പുകളാണ് ലോകായുക്തയുടെ അധികാരം നിര്‍വചിക്കുന്നത്. ഇതില്‍ 12-ാം വകുപ്പ് പ്രകാരം ലോകായുക്തയ്ക്ക് ശുപാര്‍ശ ചെയ്യാനുള്ള അവകാശമേ ഉള്ളൂ. നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അവകാശം ലോകായുക്തയ്ക്ക് ഇല്ലായെന്ന്, ഈ വകുപ്പ് വ്യാഖ്യാനിച്ച് ഹൈക്കോടതി ഉത്തരവിട്ടു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു വകുപ്പാണ് 14-ാമത്തേത്. ഇതുപ്രകാരം ഒരു അന്വേഷണത്തിന് ശേഷം, ഒരു പൊതുസേവകന്, ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്തക്ക് ബോദ്ധ്യപ്പെട്ടാല്‍, അത്തരത്തിലുള്ള ഒരു പ്രഖ്യാപനം നടത്താം. ഇതു മാത്രമാണ് കേരള ലോകായുക്തക്ക് ഫലപ്രദമായി ഇടപെടാവുന്ന ഏക വകുപ്പ്. എന്നാല്‍ 22 വര്‍ഷത്തിനിടയ്ക്ക് കേരളാ ലോകായുക്ത ഈ വകുപ്പ് ഉപയോഗിച്ചതേ ഇല്ല. കേരള ലോകായുക്ത ഈ വകുപ്പ് ഉപയോഗിച്ച് വിധി പറഞ്ഞ ആദ്യ കേസ്സാണ് ഡോ.കെ.ടി.ജലീലിനെതിരെ ഉണ്ടായത്. ആ കേസ്സില്‍ ജലീലിനെതിരായ ലോകായുക്ത വിധി ഹൈക്കോടതിയും, സുപ്രീംകോടതിയും ശരിവയ്ക്കുകയാണ് ചെയ്തത്.
ഈ വകുപ്പാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തത്. ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. എന്നാല്‍ ഓര്‍ഡിനന്‍സിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഭേദഗതി വരുത്തിയ വകുപ്പ് 14 പ്രകാരം അധികാരകേന്ദ്രങ്ങളുടെ തീരുമാനങ്ങള്‍, ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
മൂന്ന് വാദങ്ങളാണ് ഈ ഭേദഗതിക്ക് അനുകൂലമായി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. അതില്‍ ഏറ്റവും ആദ്യത്തേത് ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ലോകായുക്തയ്ക്ക് ‘പ്രഖ്യാപിക്കാനുള്ള’ അവകാശമില്ലായെന്നതാണ്. എന്നാല്‍ ടി ഹൈക്കോടതി വിധികള്‍ വകുപ്പ് 12 പ്രകാരമുള്ള ലോകായുക്തയുടെ അധികാരപരിധിയെ കുറിച്ചാണ്. വകുപ്പ് 14 പ്രകാരം കേരള ലോകായുക്ത പുറപ്പെടുവിച്ച വിധിന്യായം ഡോ.കെ.ടി. ജലീലിന്റെതാണ്. ആ വിധി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചുവെന്ന വസ്തുത സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു പ്രധാനവാദം വകുപ്പ് 14 പ്രകാരമുള്ള പ്രഖ്യാപനത്തിന് ശേഷം, അധികാരകേന്ദ്രം നടപടിയെടുത്താല്‍ സ്വഭാവിക നീതിയുടെ ലംഘനമുണ്ടാകുമെന്നാണ്. ഈ വാദം തികച്ചും അബദ്ധജടിലമാണ്. ഒരു നീണ്ട പ്രക്രിയയ്ക്ക് ശേഷമാണ് ലോകായുക്ത വകുപ്പ് 14 പ്രകാരമുള്ള പ്രഖ്യാപനം നടത്തുന്നത്. ആ സമയം കുറ്റാരോപിതന് തന്റെ ഭാഗം ന്യായീകരിക്കാനുള്ള എല്ലാ സാവകാശവും കിട്ടും. ആ പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് പൊതുസേവകന്, ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനം നടപ്പിലാക്കാന്‍, അധികാരകേന്ദ്രത്തിന് അയച്ച് കൊടുക്കല്‍ മാത്രമാണ് അതിനുശേഷം നടക്കുന്നത്. ആ ഘട്ടത്തില്‍ ഹര്‍ജിക്കാരന്റെ ഭാഗവും കേള്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ ആ ഘട്ടത്തില്‍ കുറ്റാരോപിതനെ കേള്‍ക്കാത്തത് സ്വഭാവിക നീതിയുടെ ലംഘനമല്ല.
ഭേദഗതിക്ക് മുന്നേയുള്ള 14-ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണ് എന്നതാണ് അടുത്ത വാദം. സര്‍ക്കാര്‍ വാദങ്ങളില്‍ ഏറ്റവും വിചിത്രമായതാണ് ഇത്. അതിന് അവര്‍ അടിസ്ഥാനമാക്കുന്നത് ലോകായുക്തയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുസേവകനെ പുറത്താക്കേണ്ടി വന്നാല്‍, അത് ഭരണഘടനയുടെ അനുച്ഛേദം 163, 164 എന്നിവയുടെ ലംഘനമാകുമെന്നതാണ്. തികഞ്ഞ യുക്തിരഹിതമായ വാദമാണ് ഇത്. ഭരണകാര്യങ്ങളില്‍ ഗവര്‍ണറെ ഉപദേശിക്കാന്‍ ഒരു മന്ത്രിസഭ വേണമെന്നതാണ് അനുച്ഛേദം 163 നിര്‍ദ്ദേശിക്കുന്നത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കണമെന്നും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം, മന്ത്രിമാരെ നിയമിക്കണമെന്നും നിര്‍ദ്ദേശിക്കുന്നതാണ് അനുച്ഛേദം 164. ഈ രണ്ടു അനുച്ഛേദങ്ങളുടെയും ലംഘനമല്ല 14-ാം വകുപ്പ് എന്നത് ഭരണഘടനയുടെ കേവല വായനയില്‍ തന്നെ സ്പഷ്ടമാണ്. ഈ അനുച്ഛേദങ്ങള്‍ ഉള്ളതിനാലാണ് 14-ാം വകുപ്പ് പ്രകാരം പൊതുസേവകനെ പദവിയില്‍ നിന്ന് നേരിട്ട് പുറത്താക്കാന്‍, ലോകായുക്തയ്ക്ക് അവകാശമില്ലാത്തത്. അതിനാലാണ് പൊതുസേവകന് പദവിയില്‍ തുടരാന്‍ അവകാശമില്ലായെന്ന് പ്രഖ്യാപിച്ച്, അത് നടപ്പാക്കാന്‍ അധികാരകേന്ദ്രത്തിന് അയച്ച് കൊടുക്കുന്നത്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭേദഗതിക്ക് മുന്നേയുള്ള 14-ാം വകുപ്പ്. ജൂഡീഷ്യറിയുടെ ഉത്തരവിന് മേല്‍ സര്‍ക്കാരിന് അപ്പീല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഇതാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധം.
പ്രസിഡന്റിന്റെ അനുമതിക്ക് അയച്ചതിനുശേഷമാണ് 1999ല്‍ ലോകായുക്ത നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതികള്‍ പ്രസിഡന്റിന്റെ അനുമതിക്ക് അയ്ക്കാതെ ഓര്‍ഡിനന്‍സാകുകയായിരുന്നു. ഈ ഭരണഘടനാ പ്രശ്‌നത്തിലാണ് കേരളാ ഹൈക്കോടതി ഓര്‍ഡിനന്‍സിനെ തിരെയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
ലോകായുക്ത നിയമം കൊണ്ടുവന്ന 1999ലും ലോകായുക്തയുടെ പ്രഖ്യാപനത്തിന് മുകളില്‍ ഇതുപോലെ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകണമെന്ന വാദം ഉയര്‍ന്നതാണ്. എന്നാല്‍ അന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ആ നിര്‍ദ്ദേശത്തെ എതിര്‍ത്ത് തോല്‍പിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ ലോകായുക്ത നിയമത്തിന്റെ അന്തഃസത്ത തന്നെ നശിപ്പിക്കുമെന്നാണ് അന്ന് ഭരണപക്ഷ എം.എല്‍.എമാരായ ആനത്തലവട്ടം ആനന്ദനും, ജി.സുധാകരനും വാദിച്ചത്. തുടര്‍ന്ന് ആ നിര്‍ദ്ദേശങ്ങള്‍ നിയമമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ പിന്‍വലിച്ചു. ലോകായുക്ത നിയമം കൂടുതല്‍ ശക്തമാകണമെന്ന നിലപാടാണ് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സ്വീകരിച്ചത്. ഇങ്ങനെ സുചിന്ത്യമായ തീരുമാനത്തിന് ശേഷം, 22 വര്‍ഷം നിലനിന്ന വകുപ്പാണ് തിടുക്കത്തില്‍ ഭേദഗതി ചെയ്തത്. ഒരിക്കല്‍ നിയമസഭ തള്ളിയ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് ഭരണഘടനാ നൈതികതയ്ക്ക് വിരുദ്ധമാണ്.
പുതിയ ഭേദഗതികള്‍ പ്രകാരം, ഒരു ജൂഡീഷ്യല്‍ പരിശോധന കഴിഞ്ഞു വന്ന വിധിയില്‍, സര്‍ക്കാരിന് അപ്പീല്‍ അധികാരം നല്‍കിയിരിക്കുകയാണ്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇത് അധികാരവിഭജനമെന്ന ഭരണഘടനയുടെ അടിസ്ഥാനതത്ത്വത്തിന് വിരുദ്ധമാണ്. ഭേദഗതിപ്രകാരം സര്‍ക്കാരിന്റെ തന്നെ അഴിമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്‍മേല്‍, സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള അവകാശം നല്‍കി. ഒരുവന്‍ സ്വന്തം കാര്യത്തില്‍ ന്യായാധിപന്‍ ആകരുത് എന്നുള്ളത് സ്വാഭാവികനീതിയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ ഒന്നാണ്. അതിന്റെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതിയിലൂടെ നടക്കുന്നത്.
ഇതുവരെ ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീംകോടതി ജഡ്ജിയോ ആയിരുന്ന ആള്‍ക്ക് മാത്രമെ ലോകായുക്തയാകാന്‍ സാധിക്കുമായിരുന്നുള്ളു. ലോകായുക്ത പരിഗണിക്കുന്ന വിഷയങ്ങളുടെ ഗൗരവം പരിഗണിച്ചാണ് വ്യവസ്ഥ. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഒരു ഹൈക്കോടതി ജഡ്ജിക്കും ലോകായുക്തയാകാം. ആ നിയമനത്തെ സംബന്ധിച്ചുള്ള സുപ്രധാന വ്യവസ്ഥയും സര്‍ക്കാര്‍ ഈ ഭേദഗതികളിലൂടെ അട്ടിമറിച്ചിരിക്കുകയാണ്.
കേരളാ ലോകായുക്ത നിയമം സ്വതവേ തന്നെ ദുര്‍ബലമായിരുന്നു. ലോകായുക്തക്ക് എന്തെങ്കിലും നടപടികള്‍ എടുക്കാന്‍ സാധിക്കുമായിരുന്നത് 14-ാം വകുപ്പ് പ്രകാരമാണ്. ഈ ഭേദഗതിയോടെ അതും ഇല്ലാതാകുകയാണ്. ഫലത്തില്‍ പല്ലും നഖവും കൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയായി ലോകായുക്തയുടേത്.