കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഭരണം എവിടേയ്ക്കാണ് പോകുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകായുക്ത സംവിധാനത്തെക്കുറിച്ചുള്ള നിലപാടും കാഴ്ചപ്പാടും. ഭരണത്തിലേറാന്‍ അങ്ങേയറ്റത്തെ ദൈന്യമുഖം കാണിക്കുകയും സ്ഥാനലബ്ധിക്കു ശേഷം കരിമ്പിന്‍കാട്ടില്‍ കയറിയ മദയാനയെ പോലെ പെരുമാറുകയും ചെയ്യുകയെന്നത് അവരുടെ വംശഗുണമായാണ് നേര്‍പക്ഷത്തുള്ള ബഹുഭൂരിപക്ഷവും വിലയിരുത്തിയിട്ടുള്ളത്. അതിന് കൂടുതലായി ഒന്നും അന്വേഷിച്ചു പോകേണ്ടതില്ല. നമുക്കു മുമ്പില്‍ തെളിമയാര്‍ന്ന എത്രയോ ചിത്രങ്ങളുണ്ട്. കിരാതമായ രീതിയിലുള്ള കമ്യൂണിസ്റ്റുകളുടെ സ്വഭാവം തന്നെ എല്ലാം അടക്കിവാഴുകയെന്നതാണ്. അതവരുടെ ജീനില്‍ തന്നെയുണ്ട്. പലപ്പോഴും അതൊക്കെ മറന്നുകൊണ്ട് തങ്ങള്‍ നേര്‍വഴിയുടെ സാമന്തന്മാരാണ് എന്നത്രെ അവര്‍ വിളിച്ചുകൂവുന്നത്. പാവങ്ങളായ ഒട്ടേറെപ്പേര്‍ അവരുടെ നിഗൂഢ താല്‍പര്യത്തിന്റെ ഒറ്റാലില്‍ വീണുപോവുകയും ചെയ്യുന്നു.
ഭരണം നേടിക്കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സകലതും തങ്ങളുടെ വഴിയ്ക്കു കൊണ്ടു വരികയെന്ന രാഷ്ട്രീയ പേശീബലമാണ് ഉപയോഗിക്കുക. തങ്ങള്‍ക്ക് പറ്റാത്തത് ആര്‍ക്കും വേണ്ട എന്ന അസഹിഷ്ണുതയില്‍ തുടങ്ങി, തങ്ങളെ നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന മ്ലേച്ഛതയില്‍ അതെത്തി നില്‍ക്കുന്നു. അഴിമതി, സ്വജനപക്ഷപാതം, താന്‍പോരിമ, ഗുണ്ടായിസം, കീഴ്‌പ്പെടുത്തല്‍ തുടങ്ങി മാനവികതയുടെ പ്രസ്ഫുരണങ്ങള്‍ വളരുന്ന ഇടങ്ങളൊക്കെ അവര്‍ തച്ചുതകര്‍ക്കും. എന്നിട്ട് ജനാധിപത്യത്തെയും സാംസ്‌കാരിക ഗരിമയെക്കുറിച്ചും വാതോരാതെ പുലമ്പിക്കൊണ്ടിരിക്കും.
ജനാധിപത്യമെന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അബദ്ധ ജടിലമായ ഒരവസ്ഥാവിശേഷമാണ്. പാര്‍ട്ടിയാധിപത്യത്തിന്റെ പരല്‍പ്പേരായാണ് മാര്‍ക്‌സിസ്റ്റുകള്‍ ജനാധിപത്യത്തെ കാണുന്നത്. അതിനാല്‍ തന്നെ പാര്‍ട്ടിക്കു വേണ്ടാത്തതൊന്നും നാടിനും വേണ്ടെന്ന് അവര്‍ തിട്ടൂരമിറക്കുന്നു. അത്തരമൊന്നാണ് ലോകായുക്തക്കെതിരായി വന്നിരിക്കുന്നത്. നാടിന്റെ സമ്പത്ത് കൊള്ളയടിച്ച് തല്‍പരകക്ഷികളുടെ പോക്കറ്റിലേക്ക് പോകാതിരിക്കാന്‍ ഒട്ടേറെ ജനാധിപത്യ മാര്‍ഗങ്ങള്‍ ഭരണ സംവിധാനത്തിലുണ്ട്. നാടിന്റെ സ്വത്ത് ഇവിടുത്തെ തനിസാധാരണക്കാരന്‍ വരെയുള്ളവരുടേതാണെന്നാണ് സങ്കല്‍പവും വസ്തുതയും.അതിനെ നേര്‍വഴിയിലൂടെ കൊണ്ടുപോകാന്‍ വ്യവസ്ഥാപിതമായ അനേകം മാര്‍ഗങ്ങളുണ്ട്. ഈ വഴികള്‍ ഒന്നൊന്നായി കൊട്ടിയടച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട ചുളുവില്‍ നടത്തിയെടുക്കാമെന്നാണ് മാര്‍ക്‌സിസ്റ്റ് ഭരണകൂടം കരുതുന്നത്. ഇതവര്‍ ബംഗാളില്‍ ഭംഗിയായി പയറ്റി. ത്രിപുരയില്‍ കലര്‍പ്പില്ലാതെ പയറ്റി.ഇനി ആകെയുള്ള തുരുത്തായ കേരളമാണ് നോട്ടം. ഇവിടെയും അവരുടെ അജണ്ടാധിഷ്ഠിത രാഷ്ട്രീയത്തെ പുഷ്‌കലമാക്കി മാനവികതയ്ക്കും ജനാധിപത്യത്തിനും ശവമഞ്ചം ഒരുക്കാനുള്ള തത്രപ്പാടിലാണ്.
ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല.നമ്മുടെ സഹകരണ മേഖലയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. തനി സാധാരണക്കാര്‍ മുണ്ടു മുറുക്കിയുടുത്തും അരപ്പട്ടിണി കിടന്നും സ്വരുക്കൂട്ടുന്നതൊക്കെ സഹകരണ മേഖയിലാണ് സൂക്ഷിക്കാറ്. ഒരാവശ്യം വരുമ്പോള്‍ കൈത്താങ്ങാവുമെന്ന വിശ്വാസത്തിലാണങ്ങനെ ചെയ്യുന്നത്. സിപിഎമ്മിന്റെ കൈയൂക്കിലൂടെ രൂപീകരിക്കപ്പെട്ടതും പിടിച്ചെടുത്തതുമായ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതൊക്കെ ഇപ്പോള്‍ പാര്‍ട്ടിയ്ക്കും പാര്‍ട്ടിയുടെ ഒത്താശക്കാര്‍ക്കുമായി മാറിയില്ലേ? നിക്ഷേപിച്ച സംഖ്യയില്‍ നിന്ന് കുറച്ചെടുക്കാന്‍ കഴിയാതെ ആയിരങ്ങള്‍ കണ്ണീരൊഴുക്കുകയല്ലേ? ഒന്നൊന്നായി സഹകരണ മേഖലയിലെ ബാങ്കുകള്‍ കൂപ്പു കുത്തുകയല്ലേ?എലിയെത്ര കരഞ്ഞാലും പൂച്ചയുടെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ വീഴില്ലെന്ന പഴമൊഴി പോലെയാണ് സ്ഥിതിഗതികള്‍.
പാവങ്ങളുടെ പേരില്‍ ഉയര്‍ന്നുവന്ന പാര്‍ട്ടി ഒരു വന്‍കോര്‍പറേറ്റ് സംവിധാനമായി മാറിയിരിക്കുകയാണ്. തങ്ങള്‍ക്കെതിരായി നില്‍ക്കുന്ന എന്തിനെയും വെട്ടിയൊതുക്കിയില്ലെങ്കില്‍ എന്നേക്കുമായി എല്ലാം നഷ്ടമാവുമെന്ന് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് അഴിമതിക്കെതിരെ കര്‍ക്കശ നിലപാടു സ്വീകരിക്കുന്ന’ലോകായുക്ത’സംവിധാനത്തിന്റെ നട്ടെല്ലു തകര്‍ക്കുന്ന ഒരു ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. ഭരണകൂടത്തെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തെറിയാന്‍ പോന്ന പരാതികള്‍ ലോകായുക്തയുടെ മുമ്പിലുണ്ട്. മുഖ്യമന്ത്രിക്കു പോലും കരണത്തടി കിട്ടാവുന്ന ഗുരുതര അഴിമതി ആരോപണങ്ങളാണ് ലോകായുക്തയുടെ പരിഗണനയിലുള്ളത്. നേരത്തെ കെ.ടി.ജലീലിന് ഉള്‍പ്പെടെ കിട്ടിയ പ്രഹരം മൂലം ലോകായുക്തയെ എങ്ങനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ചിന്തയിലായിരുന്നു സര്‍ക്കാര്‍. ഒടുവില്‍ അഡ്വക്കറ്റ് ജനറലിനെ മുന്‍നിര്‍ത്തി ലോകായുക്തയുടെ ചിറകരിയാനാണ് തയാറായിരിക്കുന്നത്. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിയുടെ പേരില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് ലോകായുക്ത പ്രഖ്യാപിച്ചാല്‍ ബന്ധപ്പെട്ടവര്‍ രാജിവെക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കെ.ടി.ജലീലിന് ഇറങ്ങിപ്പോകേണ്ടി വന്നത് അതിനാലാണ്. ഇക്കാര്യമാണ് ഭേദഗതി ചെയ്യുന്നത്. ലോകായുക്ത അത്തരമൊരു വിധി പ്രസ്താവിച്ചാലും ബന്ധപ്പെട്ട അധികാരികള്‍ക്ക് ഹിയറിങ് നടത്തി അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇതിനായാണ് പൊടുന്നനെ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ ലോകായുക്തയ്ക്കു മുമ്പിലിരിക്കെ ഭരണം പോകാതിരിക്കാന്‍ പത്തൊമ്പതാമത്തെ അടവുമായാണ് സര്‍ക്കാര്‍ രംഗത്തു വരുന്നത്. മന്ത്രിമാര്‍ പോലും ഇതെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടില്ല. ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് ലോകായുക്തയുടെ പല്ല് തല്ലിക്കൊഴിക്കാന്‍ ഓര്‍ഡിനന്‍സ് എന്ന ചമ്മട്ടിയുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
അഴിമതിക്കെതിരെ അലറി വിളിക്കുന്ന പാര്‍ട്ടി തന്നെ അഴിമതിയില്‍ ആണ്ടു മുങ്ങാനുള്ള അവസരത്തിന് നിലം പരുവപ്പെടുത്തുകയാണ്. സ്വന്തം നേതാവു തന്നെ ശക്തിയുക്തം വാദിച്ച് ശരിപ്പെടുത്തിയ ഒരു സംവിധാനത്തെയാണ് പുതിയ നേതാക്കള്‍ ചവറ്റുകൊട്ടയിലേക്കെറിയുന്നത് എന്നും കൂടി അറിയേണ്ടതുണ്ട്. നിലവിലെ രീതിയിലുള്ള ലോകായുക്ത സംവിധാനം കൊണ്ടുവന്നത് ഇ.കെ.നായനാരുടെ മന്ത്രിസഭയാണ്. ലോകായുക്തയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ബാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന വ്യവസ്ഥ നിയമത്തില്‍ വേണമെന്നു ശക്തമായി വാദിച്ച നേതാവാണ് നായനാര്‍.പുതിയ ഓര്‍ഡിനന്‍സിലൂടെ അദ്ദേഹത്തെ പുറംകാല്‍ കൊണ്ട് തൊഴിച്ചെറിയുകയാണ് ഇന്നത്തെ സര്‍ക്കാറും പാര്‍ട്ടി നേതൃത്വവും.മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്ന് ഉരുക്കഴിക്കുന്ന പാര്‍ട്ടിയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമാവാന്‍ സാധ്യതയില്ല. ഭരണമാണ് പ്രശ്‌നം. ഇക്കാര്യം അര്‍ത്ഥശങ്കക്കിടനല്‍കാതെ സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുമുണ്ട്. ‘ലോകായുക്തയുടെ നിലപാടു മൂലം സര്‍ക്കാറേ ഇല്ലാതാവുന്ന അവസ്ഥ ഒഴിവാക്കാനാണ് ഓര്‍ഡിനന്‍സും പിന്നീട് നിയമവും’ എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ‘അന്തംവിട്ട പ്രതി എന്തും ചെയ്യും’ എന്നൊരു നാട്ടുപ്രമാണമുണ്ട്. അതല്ലേ സംഭവിക്കുന്നത്. സര്‍വനാശത്തിന്റെ നീരാളിക്കൈകള്‍ വെട്ടിമാറ്റാനുള്ള കരളുറപ്പും കര്‍ത്തവ്യബോധവും ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നെയെപ്പോള്‍? ഓരോന്നും അതതു സമയത്ത് ചെയ്തില്ലെങ്കില്‍ ഫലമുണ്ടാവില്ല. അതിനാല്‍ രാക്ഷസീയതയെ മാനവികതയും ജനാധിപത്യ ബോധവും കലര്‍ന്ന സംസ്‌കാര ശക്തിയിലൂടെ നേരിട്ട് വിജയം വരിക്കാം.