(ശ്രീഗുരുജിയുടെ 90-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1996 ഫെബ്രുവരി 8ന് ദല്‍ഹിയിലെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാന്യ. ദത്തോപന്ത് ഠേംഗ്ഡിജി നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം)
നമ്മുടെ ഭാരതീയര്‍ അനേകം രാജ്യങ്ങളിലായി അധിവസിക്കുന്നു. അവരില്‍ പലരും വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം തേടാനും പ്രബോധനത്തിനും വേണ്ടി പലപ്പോഴും ശ്രീഗുരുജിയെ വന്ന് കാണാറുണ്ടായിരുന്നു. പണ്ഡിറ്റ് ദീന്‍ദയാല്‍ജി വിശ്ലേഷണം ചെയ്ത ഭാരതീയമായ ഏകാത്മമാനവ ദര്‍ശനത്തില്‍ ഓരോ വ്യക്തിയുടെയും ബോധം വികസിക്കാന്‍ അനുവദിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രാരംഭ ദശയില്‍ വ്യക്തി തന്നെക്കുറിച്ചു മാത്രമാണ് ചിന്തിക്കുക. എന്നാല്‍ ബോധം വികസിക്കുമ്പോള്‍ അയാള്‍ തന്റെ കുടുംബവുമായി താദാത്മ്യം നേടുന്നു. അടുത്ത പടിയായി ദേശത്തോട് താദാത്മ്യം ഉണ്ടാകുന്നു. അതിനുശേഷം സമ്പൂര്‍ണ മാനവരാശിയുമായി താദാത്മ്യം കൈവരിക്കുന്നു. ഈ പ്രക്രിയ തുടരുകയും ശേഷം സമ്പൂര്‍ണ പ്രപഞ്ചവുമായി അയാള്‍ ഏകത്വം പ്രാപിക്കുകയും ചെയ്യുന്നു. ഒരു സന്ന്യാസിയുടെ ബോധം ‘സ്വദേശോ ഭൂവനത്രയം’ എന്ന ആത്യന്തിക അവസ്ഥയെ പ്രാപിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ താന്‍ ജനിച്ചു വളര്‍ന്ന നാടിനോടോ ദര്‍ശനത്തോടോ പോലും പ്രത്യേക മമത്വം തോന്നില്ല. ബോധത്തിന്റെ ക്രമാനുഗതമായ വികാസത്തിന്റെ ഫലമായി ഓരോ പടി പിന്നിടുമ്പോഴും ഈ പ്രശ്‌നം കുറഞ്ഞുവന്ന് അവസാനം അതില്ലാതായിത്തീരും.
വിദേശത്ത് അധിവസിക്കുന്ന ഭാരതീയരുടെ ഇരട്ട ഉത്തരവാദിത്തം
”നിങ്ങള്‍ ഏത് ദേശത്താണെങ്കിലും ആ ദേശത്തോട് കൂറ് പുലര്‍ത്തുകയും അതിന്റെ പുരോഗതിക്കുവേണ്ടി പ്രയത്‌നിക്കുകയും വേണം. അതോടൊപ്പം, അവിടത്തെ ജനത നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഗുണഭോക്താക്കളാകുന്നുവെന്ന് ഉറപ്പുവരുത്താനും അവരുടെ സാംസ്‌കാരികമായ വികാസത്തെക്കുറിച്ച് മനസ്സിലാക്കാനും നിങ്ങള്‍ക്കാകണം. അതേസമയം, ഇസ്ലാം മതവും ക്രിസ്തുമതവും അവരവരുടെ മതങ്ങളിലേക്ക് ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നതുപോലെ, ഹിന്ദുക്കള്‍ ഒരിക്കലും ശ്രമിക്കരുത്. ഹിന്ദുമതം എന്നൊന്നില്ല. നാം അധിവസിക്കുന്ന സ്ഥലങ്ങളിലെല്ലാം – അത് തെക്കെ അമേരിക്കയോ, ആസ്‌ത്രേലിയയോ, ആഫ്രിക്കയോ, മറ്റേതെങ്കിലും ഇടമോ ആകട്ടെ – അവിടത്തെ പ്രാദേശിക ഗോത്ര സംസ്‌കാരങ്ങളുണ്ട്. അവരുടെ ഗോത്ര സംസ്‌കാരത്തിന്റെ അടിവേരുകള്‍ തേടി കണ്ടെത്താനും അവരുടെ ഗോത്രസംസ്‌കാരത്തെ പരിപോഷിപ്പിക്കാനും നാമവരെ സഹായിക്കണം. അവരുടെ സവിശേഷമായ ഗോത്ര സംസ്‌കാരങ്ങളില്‍ നിന്നും അവര്‍ അകന്നപ്പോഴാണ് ഇസ്ലാം മതത്തിനും ക്രിസ്തുമതത്തിനും അവിടെ വ്യാപിക്കാനായത്. അവര്‍ തങ്ങളുടെ ഗോത്ര സംസ്‌കാരങ്ങളില്‍ അടിയുറച്ചു നില്‍ക്കുമ്പോള്‍ ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും സ്വാധീനം കുറഞ്ഞുവരും. ഭാരതത്തില്‍ ആദ്യം ഇസ്ലാമിലേക്കും പിന്നീട് ക്രിസ്തുമത്തിലേക്കുമാണ് മതപരിവര്‍ത്തനം ആരംഭിച്ചത്. ഈ പശ്ചാത്തലത്തില്‍, മതപരിവര്‍ത്തനത്തിനെതിരെ വ്യാപകമായ പ്രചാരണം നടത്തണമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഗോത്ര സംസ്‌കാരം എത്രകണ്ടു ശക്തമായി നിലനില്‍ക്കുന്നുവോ ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും പ്രഭാവം അത്രകണ്ട് കുറഞ്ഞുവരുന്നു എന്നതാണനുഭവം. ഈ പ്രക്രിയയില്‍ നാമവരെ സഹായിക്കണം”. ശ്രീഗുരുജി ഇത്തരം ആശയങ്ങളാണ് അവര്‍ക്ക് മുമ്പാകെ വെച്ചത്. വ്യത്യസ്ത ദേശങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ശ്രീഗുരുജിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നതിന്റെ തെളിവാണിത്.
വിദേശ സമ്മര്‍ദ്ദം
ഇപ്പോള്‍ നാം ‘സ്വദേശീ പ്രചാരണപ്രവര്‍ത്തനം’ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കണമെന്നില്ല. പി.എല്‍ 480ന്റെ കാലഘട്ടം തൊട്ട് നമ്മുടെ സര്‍ക്കാര്‍ വിദേശ സമ്മര്‍ദ്ദത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാനുമായി കനാല്‍ ഉടമ്പടി ഉണ്ടാക്കുമ്പോള്‍ തന്നെ ലോക ബാങ്കിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഭാരതം ഈ കരാറില്‍ ഒപ്പുവെക്കുന്നതെന്നും അത് ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരും പാകിസ്ഥാന് ഗുണകരവുമാണെന്നും ശ്രീ ഗുരുജി അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവരുടെ സമ്മര്‍ദ്ദതന്ത്രത്തിന് നാം വഴങ്ങുന്നുവെന്ന് നമ്മുടെ ജനങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നമ്മുടെ പരമാധികാരം അവതാളത്തിലാകുമെന്ന് യാതൊരു വളച്ചുകെട്ടുമില്ലാതെ ശ്രീഗുരുജി പറഞ്ഞു. ആ സമയത്ത് അമേരിക്കയില്‍ നിലനിന്നിരുന്ന സാഹചര്യത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയാമായിരുന്നു. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം അമേരിക്ക ലോകത്തെ ഏറ്റവും സമുന്നത രാജ്യമായി പരിഗണിക്കപ്പെട്ടിരുന്നതായി നമുക്കറിയാം. അങ്ങനെ ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അങ്ങനെ, അമിതമായ ഒരു സുഖസന്തോഷ ചിന്ത (Euphoria) അവിടെ വളര്‍ന്നു വന്നിരുന്നു. ”ഞങ്ങളാണ് സര്‍വ്വം; ആരെയും ഞങ്ങളോട് താരതമ്യം ചെയ്യാനാവില്ല!” എന്ന ചിന്ത സുപ്തമായ ഭൗതികതയോടുള്ള പ്രതിപത്തി, ഭോഗപരത എന്നിവയെ തൊട്ടുണര്‍ത്തി. സനാതന ധര്‍മ്മത്തിന്റെ പരിധി ലംഘിക്കുന്ന ഏതൊരു സാമൂഹ്യവ്യവസ്ഥയും ആന്തരികമായ വൈരുദ്ധ്യത്തിലേക്കും അപചയത്തിലേക്കും നയിക്കുമെന്ന് നമ്മുടെ ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്; അതിന് ബാഹ്യമായ ആക്രമണങ്ങള്‍ വേണമെന്നില്ല. സ്വന്തം ആന്തരിക വൈരുദ്ധ്യത്തിന്റെ ഫലമായി അവ സ്വയം നശിക്കും. കൂടാതെ ഭോഗപരത അനിയന്ത്രിതമായി ഭീമാകാരത്തില്‍ വ്യാപിക്കുകയും ലിങ്കണിന്റെയും വാഷിങ്ടണിന്റെയും ജഫര്‍സണ്‍ന്റെയും അമേരിക്ക ഇന്നില്ലാതാവുകയും ചെയ്തിരിക്കുന്നു! ഇപ്പോള്‍ നിക്‌സന്റെയും ക്ലിന്റന്റെയും അമേരിക്കയാണ് നാം കാണുന്നത്. 1945-ല്‍ അമേരിക്ക നേരിട്ട മനഃശാസ്ത്രപരമായ രൂപാന്തരത്തിന്റെ ദൂഷ്യഫലങ്ങള്‍ ഇപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. 1945ലെ ഈ ടെലികൈ തിസിസിന്റെ (അകലെയുള്ള ഒരു വസ്തു മനോബലത്താല്‍ ചലിപ്പിക്കുന്ന പ്രതിഭാസം) ദൂഷ്യഫലങ്ങള്‍ സാമ്പത്തിക രംഗത്ത് പ്രകടമായത് 1960-ല്‍ ആണ്. സാമ്പത്തിക മാന്ദ്യത്തിന് തടയിടാന്‍ 1973ല്‍ നടപ്പാക്കിയ ആദ്യത്തെ നിയമം ഫലപ്രദമായില്ല. അതുകൊണ്ട് 1988ല്‍ മറ്റൊരു നിയമം കൊണ്ടുവന്നു. അപ്രകാരമാണ് ‘ഗാട്ടി’ ലൂടെ ഒരു ഗൂഢാലോചന ആസൂത്രണം ചെയ്തത്. അതിന് പിന്നിലെ കഥ നമുക്കെല്ലാം അറിയാവുന്നതാണ് എന്നതിനാല്‍ അതുസംബന്ധിക്കുന്ന ഓരോ കാര്യങ്ങളും എടുത്ത് വിവരിക്കേണ്ടതില്ല. എന്നാല്‍ 1960 ആയിരുന്നു വിഭജനരേഖ, അതായിരുന്നു അവസ്ഥാന്തര കാലഘട്ടം. അതോടെ തെറ്റായ പ്രവണതകള്‍ ഗുണീഭവിച്ചുകൊണ്ടിരുന്നു. അപ്രകാരം മോശമായ ഫലങ്ങളും ധാരാളമായി കാണുവാന്‍ തുടങ്ങി.
വാജ്‌പേയി ദൂതനായി
ആ സമയത്ത് ഒരു സ്വയംസേവകന്‍ അമേരിക്ക സന്ദര്‍ശിക്കുവാന്‍ പരിപാടിയിട്ടു. അദ്ദേഹം ശ്രീ ഗുരുജിയോട് അമേരിക്കക്ക് നല്‍കാന്‍ വേണ്ടി ഒരു സന്ദേശം ആവശ്യപ്പെട്ടു. അന്ന് ഞങ്ങളും ആ സന്ദേശം വായിച്ചിരുന്നുവെങ്കിലും അതിന്റെ മൂല്യത്തെക്കുറിച്ച് അപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാനായിരുന്നില്ല. സ്വദേശി ജാഗരണ്‍ മഞ്ച് ആരംഭിക്കുന്ന അവസരത്തില്‍ ആ സന്ദേശത്തിന്റെ മഹത്ത്വം പെട്ടെന്ന് ഞങ്ങളുടെ മനസ്സില്‍ തെളിഞ്ഞുവന്നു. തെറ്റായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കയെ സംബന്ധിച്ച് പ്രസ്തുത സന്ദേശം വലിയൊരു അനുഗ്രഹമായിരുന്നു. സന്ദേശം ആവശ്യപ്പെട്ട സ്വയംസേവകന്‍ അടല്‍ബിഹാരി വാജ്‌പേയിയായിരുന്നു. അപ്പോള്‍ അദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്നു. 1960 സപ്തംബര്‍ 21 ന് ലഖ്‌നൗവില്‍ വെച്ചായിരുന്നു ശ്രീ ഗുരുജി ആ സന്ദേശമെഴുതിയത്. ആ സന്ദേശത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഞാനിവിടെ ഉദ്ധരിക്കാം. അമേരിക്ക അവലംബിച്ചിരുന്ന തെറ്റായ മാര്‍ഗ്ഗത്തിന്റെ അപകടകരമായ ഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലായിരുന്നില്ലെങ്കില്‍ അത്തരമൊരു സന്ദേശം എഴുതാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അത് കേവലമൊരു മാര്‍ഗ്ഗനിര്‍ദ്ദേശമായിരുന്നില്ല, മറിച്ച് സൂക്ഷ്മബുദ്ധിയോടുകൂടിയ ഒരു മുന്നറിയിപ്പായിരുന്നു. ഭൗതികവാദികള്‍ക്ക് അത്തരം ഉപദേശങ്ങള്‍ അത്ര പെട്ടെന്നൊന്നും സ്വീകരിക്കാന്‍ ആവില്ലെന്നതും ഒരു വസ്തുതയാണ്. ശ്രീ ഗുരുജിയുടെ ദീര്‍ഘദൃഷ്ടി ഈ സന്ദേശത്തില്‍ പ്രതിഫലിച്ചു കാണാം.
”തന്റെ ഗുരുനാഥനായ ഭഗവാന്‍ ശ്രീരാമകൃഷ്ണന്റെ ജീവിതത്തിലൂടെ പ്രകടമായ സനാതന സന്ദേശം വിവേകാനന്ദ സ്വാമികള്‍ ഏറ്റവും ആദ്യം, ഏറ്റവും നൂതനവും അതുകൊണ്ടുതന്നെ ഏറ്റവുമധികം പൗരുഷമുള്ള, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ആത്മഗൗരവത്തേയും വിലമതിക്കുന്ന ജനങ്ങളുടെ നാടായ അമേരിക്കന്‍ ഐക്യനാടുകളില്‍ തന്നെ വിളംബരം ചെയ്തത് കേവലം യാദൃച്ഛികമായിട്ടായിരുന്നില്ല, മറിച്ച് ഈശ്വരനിയോഗമനുസരിച്ചായിരുന്നു എന്നുവേണം കരുതാന്‍. ലോകത്തെ സംഭവഗതികള്‍ സൃഷ്ടിച്ച സാഹചര്യങ്ങള്‍ മൂലം അമേരിക്ക സ്വതന്ത്രലോകത്തിന്റെ നേതൃസ്ഥാനത്ത് എത്തിയിരിക്കുന്നു. ഈ മഹത്തായ ഉത്തരവാദിത്തം വിജയകരമായി നിറവേറ്റാന്‍ സ്വാമികളുടെ പ്രവചനപരമായ വാക്കുകള്‍ ഓര്‍ത്തുനോക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കാനും പരിശ്രമിച്ചാല്‍ അവര്‍ക്കാകും”.
”ലോകത്തെ രണ്ടു ചേരികളിലായി വിഭജിച്ച് മുഴുവന്‍ ജനങ്ങളുടെയും മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തീവ്രമായ ശ്രമം നടക്കുകയാണ്. ഉപരിപ്ലവമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് തോന്നുന്നപോലെ ഇത് ജനാധിപത്യവും കമ്മ്യൂണിസവും തമ്മിലുള്ള സംഘര്‍ഷമല്ല. നികൃഷ്ടമായ ഭൗതികവാദവും ധര്‍മ്മവും തമ്മില്‍ യുഗങ്ങളായി നടന്നുവരുന്ന സംഘര്‍ഷമാണ്. കമ്മ്യൂണിസം ഭൗതികവാദത്തിനുവേണ്ടി നിലകൊള്ളുന്നു എന്നതോടൊപ്പം അത് സ്വയം ഒരു സാര്‍വ്വലൗകിക സിദ്ധാന്തമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്. കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടു പോകുക എന്ന ലക്ഷ്യത്തോടെ ഭൗതികതലത്തില്‍ ഏതെങ്കിലും വ്യവസ്ഥ നടപ്പാക്കിക്കൊണ്ടോ, സങ്കുചിത മതചിന്തയിലൂന്നിയ വരട്ടുവാദം കൊണ്ടോ അല്ല, മറിച്ച് എല്ലാ മതങ്ങള്‍ക്കുമിടയില്‍ സാമഞ്ജസ്യവും ഒത്തൊരുമയും നേടുന്നതോടൊപ്പം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നേടാന്‍ പര്യാപ്തമായ യഥാര്‍ത്ഥവും ഉറച്ചതുമായ അദ്വൈതത്തിന്റെ അടിത്തറയില്‍ നിലകൊള്ളുന്ന സാര്‍വ്വലൗകികമതം കൊണ്ടുമാത്രമേ അതിനെ നേരിടാനാകൂ. വ്യക്തിപരമായ വിശ്വാസപ്രമാണങ്ങളുടെ നിരാസമല്ല, മറിച്ച് വാസ്തവികവും സാര്‍വലൗകികവുമായ തലത്തില്‍ അവയെ അവരോധിച്ച് ഉദാത്തവല്‍ക്കരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല പെരുമാറ്റം, ശരിയായ നയങ്ങള്‍, അടിയുറച്ച നിശ്ചയദാര്‍ഢ്യം എന്നിവയുടെ ബലത്തില്‍ വിഘടനകാരികളായ ഭൗതികവാദ ശക്തികളോട് പൊരുതാനും സ്വതന്ത്രലോകത്തെ കമ്മ്യൂണിസം ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്നും ആത്യന്തികമായി രക്ഷപ്പെടുത്താനും എല്ലാവരും അംഗീകരിക്കുന്ന ഈ സാര്‍വ്വലൗകിക വിചാരധാരയിലൂടെ മാത്രമേ സാധ്യമാകൂ.”
”മറ്റ് ചില അന്യദേശങ്ങളെപ്പോലെ ഇപ്പോള്‍ ഭാരതവും സാമ്പത്തികമായി സമ്പന്നമല്ലെങ്കിലും ജീവിതത്തില്‍ അനേകം വിപര്യയങ്ങളെ നേരിട്ട ശേഷവും അത് അദ്വൈതമെന്ന ശാശ്വതസത്യത്തില്‍ അടിയുറച്ച് നിലകൊള്ളുന്നു. അത് വീണ്ടുമൊരിക്കല്‍ സ്വന്തം കാലില്‍ നിലയുറപ്പിച്ച്, ലോകം പ്രശ്‌നങ്ങളുടെ നീര്‍ച്ചുഴിയില്‍ അകപ്പെട്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് അവയെ പൊരുതി ജയിക്കാന്‍ ആവശ്യമായ സാര്‍വലൗകിക വിചാരധാര സ്വതന്ത്രരാഷ്ട്രങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന തന്റെ ജീവിതദൗത്യം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്”.
”അമേരിക്കന്‍ ജനത വിവേകാനന്ദ സ്വാമികളുടെ ശാശ്വതമായ സന്ദേശം സ്മരിക്കുകയും ഭാരതവുമായി അഭേദ്യമായ മിത്രതയുടെ ചരടില്‍ സ്വയം അതിനെ ബന്ധിക്കുകയും ധര്‍മ്മത്തിന്റെ ശക്തികള്‍ വിജയം കൈവരിക്കുകയും ചെയ്താല്‍ ലോകം നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ നിന്ന് മുക്തമാവുകയും മാനവരാശിക്ക് ശാന്തിയും സമൃദ്ധിയും കൈവരിക്കാന്‍ ആവുകയും ചെയ്യും”.
1960 സപ്തംബര്‍ 28ന് വാഷിങ്ങ്ടണില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് അടല്‍ബിഹാരി വാജ്‌പേയി പ്രസ്തുത സന്ദേശം വായിച്ചത്.
പനി പിടിച്ചയാള്‍ക്ക് പായസം രുചിക്കില്ല. അമേരിക്കയെ കുറിച്ചുള്ള വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ശ്രീ ഗുരുജി അവരുടെ രോഗം കണ്ടെത്തി മുന്നറിയിപ്പും പ്രബോധനവും നല്‍കി. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നെങ്കിലും സര്‍സംഘചാലകനെന്ന നിലക്ക് അദ്ദേഹം ഔപചാരികമായി സംസാരിക്കുമ്പോള്‍ ബോധപൂര്‍വ്വം ഔചിത്യം പാലിച്ചിരുന്നു. അതേസമയം അനൗപചാരിക സംഭാഷണ വേളകളില്‍ സ്വദേശി, അമേരിക്ക, ആഗോള പരിസ്ഥിതി പോലുള്ള ആനുകാലിക വിഷയങ്ങളില്‍ തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് അമൂല്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ ഇപ്പോഴും പൂര്‍ണമായും സംഗതമാണെന്ന് എല്ലാവരും അംഗീകരിക്കുമെന്നാണ് എന്റെ വിശ്വാസം.
(തുടരും)
(വിവ: യു.ഗോപാല്‍ മല്ലര്‍)