മനുഷ്യനെ എന്നും ഏറ്റവുമധികം പ്രലോഭിപ്പിച്ച പ്രതിഭാസമാണ് ആകാശവും ബഹിരാകാശവും പ്രപഞ്ചരഹസ്യങ്ങളുമെല്ലാം. അതുകൊണ്ടുതന്നെ ആധുനിക മനുഷ്യന്റെ പതിനായിരം കൊല്ലത്തെ ചരിത്രത്തില്‍ പറക്കാനുള്ള മോഹത്തിനും ശ്രമങ്ങള്‍ക്കും അത്രത്തോളം തന്നെ പഴക്കമുണ്ട്. പക്ഷെ,പക്ഷികളെപ്പോലെ ചിറകുവിരിച്ചു പറക്കാന്‍ ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. റൈറ്റ് സഹോദരന്മാര്‍ ആദ്യത്തെ മെക്കാനിക്കല്‍ വിമാനം പറത്തിയതിനു ശേഷം ഏതാണ്ട് അര നൂറ്റാണ്ടുകൂടി കഴിഞ്ഞാണ് ആദ്യത്തെ മനുഷ്യന്‍ ബഹിരാകാശത്തേക്ക് കടന്നു ഈ നീലഗ്രഹത്തെ അതിന്റെ സമസ്തഭംഗിയോടെയും ആസ്വദിച്ചത്. സോവിയറ്റ് ഗഗനചാരി യൂറി ഗഗാറിന്‍ ആയിരുന്നു ആ ഭാഗ്യം സിദ്ധിച്ച മനുഷ്യന്‍.
വലിയ താമസമില്ലാതെ അമേരിക്കയും മനുഷ്യനെ ബഹിരാകാശത്ത് അയച്ചു. പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ഈ വന്‍ശക്തികള്‍ നടത്തിയ വന്‍ ബഹിരാകാശവെടിക്കെട്ടുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ആ മത്സരത്തില്‍ മനുഷ്യന്‍ ചന്ദ്രനില്‍ വരെ എത്തി.
വന്‍ മുതല്‍മുടക്കും അപാരമായ സാങ്കേതികജ്ഞാനവും പ്രതിഭാസമ്പത്തും ഒക്കെ ആവശ്യമായ ബഹിരാകാശ പദ്ധതികള്‍ ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ സാധ്യമായിരുന്നുള്ളു.ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്നും അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മ, ജപ്പാന്‍, ചൈന, ഭാരതം എന്നീ രാജ്യങ്ങള്‍ മാത്രമേ വിജയകരമായ ബഹിരാകാശദൗത്യങ്ങള്‍ നടത്തിയിട്ടുള്ളു. അതില്‍ തന്നെ, അമേരിക്കയും റഷ്യയും നടത്തി അമ്പത് കൊല്ലങ്ങള്‍ക്ക് ശേഷം ചൈനയും മാത്രമേ മനുഷ്യദൗത്യങ്ങള്‍ നടത്തിയിട്ടുള്ളു.
മുന്‍പ് പറഞ്ഞ പോലെ അത്യന്തം സങ്കീര്‍ണ്ണമാണ് ഓരോ ബഹിരാകാശ ദൗത്യവും. ഒരു സാധാരണ ഉപഗ്രഹം വിക്ഷേപിക്കുന്നത് പോലെ എളുപ്പമല്ല മനുഷ്യനെ അയക്കുക എന്നത്. ഉപഗ്രഹത്തെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിച്ചാല്‍ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല. എന്നാല്‍ മനുഷ്യനെ മടക്കിക്കൊണ്ടുവരണം. വിക്ഷേപിക്കുന്നതു മുതല്‍ തിരികെ എത്തുന്നത് വരെ സംരക്ഷിക്കണം. അയാളുടെ ഭക്ഷണം ആരോഗ്യം എല്ലാം നോക്കണം. ഭൂമിയിലേക്ക് തിരികെ വരുമ്പോള്‍ അന്തരീക്ഷവുമായി ഉരഞ്ഞുണ്ടാകുന്ന അതിഭീമമായ താപത്തില്‍ നിന്ന് പേടകത്തെ സംരക്ഷിക്കണം. ഇങ്ങനെ ആയിരമായിരം ഘടകങ്ങള്‍ ഒത്തുവന്നാലേ ഒരു മനുഷ്യദൗത്യം വിജയിക്കുകയുള്ളു. വിലപ്പെട്ട ജീവന്‍ കൊണ്ടാണ് കളി. അതുകൊണ്ടു തന്നെ അത്രമാത്രം സൂക്ഷ്മതയും വൈദഗ്ദ്ധ്യവും തയ്യാറെടുപ്പും ആവശ്യമാണ്. പദ്ധതിച്ചെലവിന്റെ മൂന്നില്‍ രണ്ടും ചെലവാക്കുന്നത് ഇപ്പറഞ്ഞ സുരക്ഷയ്ക്കാണ്.
ഏറ്റവും അത്യാവശ്യം അതീവ വിശ്വസ്തമായ, കഴിവ് തെളിയിച്ച ഒരു റോക്കറ്റ് ആണ്. മനുഷ്യനില്ലാതെ നടത്തിയ വിക്ഷേപണങ്ങളില്‍ 99.5 ശതമാനം വിജയം കണ്ട റോക്കറ്റുകളെ ആണ് ഹ്യൂമന്‍ റേറ്റഡ് റോക്കറ്റുകള്‍ എന്ന് പറയുന്നത്. ഒരുപാടു കാലത്തെ അനുഭവവും പ്രയത്‌നവും ഒക്കെയുണ്ടായാലേ ഒരു ഹ്യൂമന്‍ റേറ്റഡ് റോക്കറ്റ് നിര്‍മ്മിക്കാനാവൂ.
ബഹിരാകാശത്തെ ഒരു മത്സരവേദിയാക്കുന്നതിനു പകരം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിലായിരുന്നു ഭാരതത്തിന്റെ ശ്രദ്ധ. അങ്ങനെയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാര്‍ത്താവിനിമയ, വിവിധോദ്ദേശ്യ, റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ചത്. ചന്ദ്രയാന്‍, മംഗള്‍യാന്‍, വരാനിരിക്കുന്ന ആദിത്യ തുടങ്ങിയ ഗോളാന്തര ദൗത്യങ്ങളും ഭാരതത്തിന്റെ കിരീടത്തിലെ പൊന്‍തൂവലുകള്‍ ആണ്.
മത്സരമൊഴിഞ്ഞ ബഹിരാകാശം കൂടുതല്‍ ക്രിയാത്മകമായി മാറിയ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഭാരതവും മനുഷ്യദൗത്യങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. 2008ല്‍ രണ്ടു സഞ്ചരികളെ വഹിച്ചുകൊണ്ടുള്ള പദ്ധതിയുടെ ആദ്യത്തെ ഡിസൈന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പക്ഷെ പദ്ധതിക്ക് ആവശ്യമായ 12000 കോടിയില്‍ ആകെ അമ്പത് കോടിയാണ് അനുവദിക്കപ്പെട്ടത്.
ഒടുവില്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത് 2017 ലാണ്. 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രൂറിക്കവറി മൊഡ്യൂള്‍ ഒക്കെ നേരത്തെ തന്നെ പരീക്ഷിക്കപ്പെട്ടിരുന്നു. ഹ്യൂമന്‍ റേറ്റഡ് നിലവാരത്തിലുള്ള GSLV MKIII റോക്കറ്റും സജ്ജമായി. യാത്രികരുടെ എണ്ണം മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തി. യാത്രികരെ വ്യോമസേനയില്‍ നിന്ന് തെരഞ്ഞെടുത്തു. അവരെ റഷ്യയിലെ ബഹിരാകാശ കേന്ദ്രത്തില്‍ അയച്ച് പരിശീലനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ബാംഗ്ലൂരിലെ പരിശീലനകേന്ദ്രത്തില്‍ അവസാനഘട്ട ട്രെയിനിംഗില്‍ ആണ്.
ഗഗന്‍യാന്‍
ക്രൂ മൊഡ്യൂള്‍, സര്‍വീസ് മൊഡ്യൂള്‍ ഇവയടങ്ങിയതാണ് ആറ് ടണ്ണോളം വരുന്ന ഗഗന്‍യാന്‍ പേടകം. GSLV MKIII റോക്കറ്റ് ഉപയോഗിച്ച് ഭൂമിയോട് അടുത്ത്, 150 -250 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. ഒരാഴ്ച ബഹിരാകാശത്ത് കഴിയാനാവശ്യമായ എല്ലാ സംവിധാനങ്ങളും പേടകത്തില്‍ ഉണ്ട്. ഗുരുത്വാകര്‍ഷണം ഇല്ലാത്ത അവസ്ഥയിലെ ചില പരീക്ഷണങ്ങളും മറ്റുമാണ് പ്രധാന ലക്ഷ്യം. ഇവ നടക്കുന്നത് സര്‍വീസ് മോഡ്യൂളിന്റെ ഉള്ളിലാണ്.
ഒരാഴ്ചത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം സര്‍വീസ് മോഡ്യൂളിനെ ഉപേക്ഷിച്ച് യാത്രികരെയും കൊണ്ടുള്ള ക്രൂ മൊഡ്യൂള്‍ അറേബ്യന്‍ കടലിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് പാരച്യൂട്ടില്‍ ഇറങ്ങുന്നതോടെ യാത്ര അവസാനിക്കും.
യാത്രികര്‍ ധരിക്കേണ്ട സുപ്രധാനമായ സ്‌പേസ് സ്യൂട്ട് ഭാരതത്തില്‍ തന്നെ ഡിസൈന്‍ ചെയ്തു നിര്‍മ്മിക്കും.
അമേരിക്കയുടെ ബഹിരാകാശയാത്രികര്‍ക്ക് അസ്‌ട്രോനോട്ട് എന്നാണ് പറയുന്നതെങ്കില്‍ റഷ്യക്ക് അവര്‍ കോസ്‌മോനോട്ടും ചൈനക്ക് തായ്‌ക്കോനോട്ടുമാണ്. ഭാരതത്തിന്റെ ഗഗനചാരികള്‍ അറിയപ്പെടാന്‍ പോകുന്നത് വ്യോമനോട്ട് എന്നായിരിക്കും.
2021 ല്‍ നടക്കേണ്ട പദ്ധതി കോവിഡ് കാരണം നീട്ടിവെയ്ക്കപ്പെട്ടു. മനുഷ്യര്‍ ഇല്ലാത്ത രണ്ടു ദൗത്യങ്ങള്‍ 2022 ല്‍ നടക്കും. മനുഷ്യരെ കയറ്റിയുള്ള ആദ്യ ദൗത്യം 2023 ജൂണിലാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഗഗന്‍യാന് മറ്റൊരു വലിയ പ്രത്യേകതയുണ്ട്. ആദ്യദൗത്യത്തില്‍ തന്നെ ഒന്നിലധികം യാത്രികരെ അയക്കുന്നു. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് തങ്ങുന്ന ആദ്യ ദൗത്യം. ബഹിരാകാശത്ത് വെറുതെ ഒന്ന് മുങ്ങിപ്പൊങ്ങി വരികയല്ല ലക്ഷ്യം. ഇത് വലിയൊരു റെക്കോഡ് ആണ്.
അങ്ങനെ ബഹിരാകാശത്ത് ഭാരതം ഒരു നാഴികക്കല്ലുകൂടി പിന്നിടാന്‍ പോവുകയാണ്.