ജനുവരി 14 മകരസംക്രമം
‘സംക്രാന്തി’ എന്നാല്‍ സമ്യക് ആയ ക്രാന്തി, അഥവാ സമ്പൂര്‍ണ്ണ വിപ്ലവം എന്നാണര്‍ത്ഥം. അതായത് ശരിയായ ദിശയില്‍ നടത്തപ്പെടുന്ന പരിവര്‍ത്തനം. പ്രപഞ്ച സത്യങ്ങളെയും അതിലെ വ്യതിയാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച നമ്മുടെ പൂര്‍വ്വികരായ ഋഷിവര്യന്മാര്‍ അകക്കണ്ണിലൂടെ ദര്‍ശിച്ച ശാസ്ത്രസത്യങ്ങളെ ആചാരാനുഷ്ഠാനങ്ങളിലൂടെ വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയുണ്ടായി. പാശ്ചാത്യലോകം പരിഷ്‌കാരത്തിലേക്ക് പിച്ചവെക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളുടെ ഉജ്ജ്വലമായ ഓര്‍മ്മപ്പെടുത്തലുമായാണ് വീണ്ടുമൊരു മകരസംക്രമം ആഗതമാവുന്നത്. സൂര്യചന്ദ്രന്മാരെയും ഭൂമിയെയും പ്രകൃതിയെയുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച അവര്‍ അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അപഗ്രഥനം നടത്തിയിരുന്നു. പന്ത്രണ്ട് രാശിയിലൂടെയുള്ള സൂര്യന്റെ അയനപ്രക്രിയയില്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്കുള്ള സമ്യക് ആയ മാറ്റത്തെയാണ് മകര സംക്രാന്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ദിവസത്തോടെ സൂര്യന്‍ ദക്ഷിണായനം പൂര്‍ത്തിയാക്കി അതിന്റെ ഉത്തരായന കാലഘട്ടം ആരംഭിക്കുന്നു. സ്വാഭാവികമായും ഈ കാലയളവില്‍ ഭൂമദ്ധ്യരേഖയ്ക്ക് വടക്കുള്ള ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സൂര്യപ്രകാശം കൂടുതല്‍ സമയം പതിക്കുന്നതിനാല്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യുന്നു. ദേവന്മാരുടെ ഒരു പകലായി കരുതിപ്പോരുന്ന ഈ ഉത്തരായനകാലം ദേവപ്രതിഷ്ഠയടക്കമുള്ള ശുഭകാര്യങ്ങള്‍ക്ക് ഉത്തമമാണെന്ന് പാരമ്പര്യമായി നാം കരുതിപ്പോരുന്നു.
ശംഖാസുരനെ വധിച്ച മഹാവിഷ്ണു ത്രിവേണീസംഗമത്തില്‍ സ്‌നാനം ചെയ്തു എന്നതിനാല്‍ അന്ന് തൊട്ട് ഈ ദിനം സ്‌നാനപുണ്യദിനമായി മാറുകയായിരുന്നു. വടക്കെന്നോ തെക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഭേദമില്ലാതെ സമ്പൂര്‍ണ്ണ ഭാരതവും വിവിധ പേരുകളിലായി പ്രകൃതിയുമായി ബന്ധപ്പെട്ട ഈ ഉത്സവം ആഘോഷിക്കുന്നതായി കാണാം.
ഉത്തര്‍പ്രദേശില്‍ മാഘമേളയായും, തമിഴ്‌നാട്ടില്‍ പൊങ്കലായും, ബംഗാളില്‍ ഭഗീരഥ സ്മരണകള്‍ പുതുക്കി പൂര്‍വ്വ പിതാമഹന്മാര്‍ക്ക് പിതൃതര്‍പ്പണത്തോടെ ഗംഗാസാഗരത്തില്‍ പുണ്യ സ്‌നാനമായും ഈ ചടങ്ങ് ആഘോഷിക്കപ്പെടുന്നു. പഞ്ചാബില്‍ ലോഹ്‌രി എന്ന പേരില്‍ കൊയ്ത്തുത്സവമായ വൈശാഖിയായാണ് ഈ പ്രാപഞ്ചിക പ്രതിഭാസത്തെ വരവേല്‍ക്കുന്നതെങ്കില്‍ ആന്ധ്രയില്‍ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവമായാണ് ഈ കാലഘട്ടം ആഘോഷിക്കപ്പെടുന്നത്. മഹാരാഷ്ട്രയില്‍ ഒരുമയുടെയും കൂടിച്ചേരലിന്റെയും സന്ദേശമുള്‍ക്കൊണ്ട് എള്ളും ശര്‍ക്കരയും ചേര്‍ന്ന മധുര പലഹാരങ്ങള്‍ വ്യാപകമായി വിതരണം ചെയ്ത് തിലസംക്രാന്തിയായി ആഘോഷിക്കുമ്പോള്‍ ഗുജറാത്തില്‍ സൂര്യഭഗവാന്റെ സന്നിധിയിലേക്കുയരാനുള്ള മോഹങ്ങളുമായി ‘പതംഗ് ഉത്സവ്’ എന്ന പേരില്‍ പട്ടംപറപ്പിക്കുന്ന ഉത്തരായന്‍ ഏറെ പ്രശസ്തമാണ്. ഹരിദ്വാറിലെ മഹാകുംഭമേളയും സംക്രമസ്‌നാനവും അസമിലെ ഭോഗാലി ബിഹുവും ഒഡിഷയിലെ മകരമേളയും എല്ലാം ഈ പുണ്യദിനത്തോടൊപ്പം സമുചിതമായി ആഘോഷിക്കുന്നു. കോടിക്കണക്കിന് അയ്യപ്പഭക്തന്മാര്‍ വ്രതശുദ്ധിയോടെ ശബരിമല സന്നിധാനത്തെത്തി മകരവിളക്ക് മഹോത്സവത്തില്‍ പങ്കുകൊണ്ട് മകരജ്യോതിദര്‍ശനം നടത്തുന്നതും ഈ സന്ദര്‍ഭത്തില്‍ തന്നെ. കര്‍മ്മസാക്ഷിയായ സൂര്യഭഗവാനെ മാതൃകയാക്കി കൂടുതല്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഈ സംക്രമം പ്രേരിപ്പിക്കുന്നു. ഉദിച്ചുയരുന്ന സൂര്യതേജസ്സിനുമുമ്പില്‍ കൂരിരുട്ട് അലിഞ്ഞില്ലാതാകുന്നതുപോലെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മഹനീയ സന്ദേശം പകര്‍ന്നു നല്‍കി മാനവ ഹൃദയങ്ങളില്‍ പരിവര്‍ത്തനത്തിന്റെ തിരിനാളം കൊളുത്തുന്ന ദിനമാണ് മകരസംക്രമം.
കാലദേശഭേദമെന്യേ സമാജം സമുചിതമായി ആഘോഷിക്കുന്ന ഈ ചടങ്ങ് രാഷ്ട്രീയ സ്വയംസേവക സംഘം ശാഖകളിലൂടെ വര്‍ഷങ്ങളായി ആഘോഷിച്ചുവരുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്നതാണ് ഈ ഉത്സവത്തിന്റെ പ്രധാനപ്പെട്ട സന്ദേശം. ഭാരതത്തെ മാറ്റിമറിച്ച യുഗപുരുഷനായ സ്വാമി വിവേകാനന്ദന്‍ ജനിച്ചതും ഒരു മകരസംക്രമ ദിനത്തിലാണ്. ലോകത്തിനുമുമ്പില്‍ ഭാരതത്തിന്റെ ശബ്ദവും സന്ദേശവും ഉയര്‍ത്തിപ്പിടിച്ച യഥാര്‍ത്ഥ മകര ജ്യോതിസ്സായിരുന്നു സ്വാമിജി. സ്വാമിജിയുടെ ദര്‍ശനങ്ങളില്‍ നിന്ന് ലഭ്യമായ പ്രേരണയോടെ ജന്മജാത ദേശഭക്തനായ പരമപൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ പരിവര്‍ത്തനത്തിന്റെ കാഹളമൂതി ആരംഭം കുറിച്ച രാഷ്ട്രീയ സ്വയംസേവക സംഘം സമാജത്തില്‍ വന്‍മാറ്റങ്ങളുണ്ടാക്കി മുന്നേറുകയാണ്. എതിര്‍പ്പുകളെ അതിജീവിച്ച് രാഷ്ട്രത്തിന്റെ പരമ വൈഭവം കാംക്ഷിച്ചുള്ള സംഘത്തിന്റെ മുന്നേറ്റം അനുസ്യൂതം തുടരുകയാണ്.
സമാജപരിവര്‍ത്തനത്തിനായി വ്യത്യസ്ത ദര്‍ശനങ്ങള്‍ ഓരോ കാലഘട്ടത്തിലും ലോകത്തിനു മുന്നില്‍ ഉദയം ചെയ്യുകയുണ്ടായി. പ്രധാനമായും നാല് തരം വാദങ്ങളായി നമുക്കതിനെ കാണാം. അര്‍ത്ഥനീതിവാദം, രാജനീതിവാദം, മതനീതിവാദം, സംസ്‌കാരനീതി വാദം. ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ ഉദയം ചെയ്ത ആദ്യത്തെ മൂന്ന് വാദങ്ങളും മാനവ സമൂഹത്തിന്റെ മുന്നേറ്റത്തിന് ഏറ്റവും ശ്രേഷ്ഠമായതല്ലെന്ന് തെളിയിച്ച് ക്ഷയോന്മുഖമാകുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. ഈ ദര്‍ശനങ്ങളുടെ ഉപോല്‍പ്പന്നമായി കടന്നുവന്ന മുതലാളിത്ത വ്യവസ്ഥിതിയും കമ്മ്യൂണിസവും സോഷ്യലിസവുമെല്ലാം ഒരു മനുഷ്യായുസ്സിന്റെ ദൈര്‍ഘ്യം പോലുമില്ലാതെ തകര്‍ന്നു മണ്ണടിയുകയുണ്ടായി. ഇവയെല്ലാം വ്യവസ്ഥിതി മാറിയാല്‍ മനഃസ്ഥിതി മാറും എന്ന അടിസ്ഥാന കാഴ്ചപ്പാട് കൊണ്ടുനടന്ന ദര്‍ശനങ്ങളായിരുന്നു. വ്യവസ്ഥാപരിവര്‍ത്തനത്തിലൂടെ മാത്രം സമാജ പരിവര്‍ത്തനം സാധ്യമല്ലെന്ന സന്ദേശമാണ് ഇവയുടെ പതനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഓരോ വ്യക്തിയുടെയും മാനസിക പരിവര്‍ത്തനത്തിലൂടെ സമാജപരിവര്‍ത്തനവും അതുവഴി വ്യവസ്ഥാപരിവര്‍ത്തനവും എന്നതാണ് സംസ്‌കാര നീതിവാദത്തിന്റെ ആധാരം. മനസ്സിന് സംസ്‌കാരവും ബുദ്ധിക്ക് ധര്‍മ്മവും പ്രദാനം ചെയ്താ മനഃപരിവര്‍ത്തനം കൈവരിക്കുന്ന വ്യക്തികളിലൂടെ സാമൂഹ്യമാറ്റം എന്നതാണ് ഈ ദര്‍ശനം ഘോഷിക്കുന്നത്.
കഴിഞ്ഞ 96 വര്‍ഷങ്ങളായി രാഷ്ട്രീയ സ്വയംസേവക സംഘം സമാജത്തില്‍ ഈ പരിവര്‍ത്തനം കൊണ്ടുവരുന്നതിനായാണ് പരിശ്രമിക്കുന്നത്. സര്‍വ്വസ്പര്‍ശിയും സര്‍വ്വഗ്രാഹിയുമായ സംഘപ്രവര്‍ത്തനത്തിലൂടെ സമ്പൂര്‍ണ ഭാരതത്തിലും ഇന്നൊരു പുത്തനുണര്‍വ്വ് ദര്‍ശിക്കാനാവുന്നു. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അത് പ്രകടമാണ്. എല്ലാ അര്‍ത്ഥത്തിലും ഭാരതം കുതിച്ചുയരുന്നത് ഇന്ന് അനുഭവവേദ്യമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ സ്വത്വത്തിന്റെ ആവിഷ്‌കാരത്തിനായുള്ള പരിശ്രമങ്ങള്‍ ഭരണകൂടവും ജാഗ്രതയോടെ നടപ്പില്‍ വരുത്തുന്നത് ദേശാഭിമാനികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്. സമ്പൂര്‍ണ്ണ രാഷ്ട്രത്തേയും ഒന്നായിക്കണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളും പുതിയ വിദ്യാഭ്യാസ നയങ്ങളുമെല്ലാം അതിന്റെ ശുഭ ലക്ഷണങ്ങളാണ്. ലോകം ഭാരതത്തിന്റെ കൂടെ അണിനിരക്കുന്ന ഈ കാലഘട്ടത്തിലും ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികള്‍ക്ക് പിന്തുണയും കരുത്തുമായി നമുക്ക് ചുറ്റും ഛിദ്രശക്തികള്‍ പ്രവര്‍ത്തിക്കുന്നതും നമുക്ക് കാണാനാവുന്നു.
ഭാരതത്തിന്റെ മഹിതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് സംഘാദര്‍ശം പേറുന്ന ഓരോ വ്യക്തിയും കൂടുതല്‍ സക്രിയമായി സംഘകാര്യം ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണ്. ലോകത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഭാരതം ഉയരണമെങ്കില്‍ സംസ്‌കൃതചിത്തരായ നിരവധി വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കേണ്ടതുണ്ട്. വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മ്മാണം എന്ന ദൗത്യപൂര്‍ത്തീകരണത്തിനായുള്ള പ്രതിജ്ഞ പുതുക്കുന്ന അവസരമായി ഈ മകരസംക്രാന്തി ഉത്സവത്തെ കാണാന്‍ നമുക്കോരോരുത്തര്‍ക്കുമാവണം.
(ആര്‍.എസ്.എസ് പ്രാന്ത സഹബൗദ്ധിക് ശിക്ഷണ്‍പ്രമുഖ് ആണ് ലേഖകന്‍)