ഡോക്ടര്‍മാര്‍ക്ക് സ്റ്റെതസ്‌കോപ്പ് എന്ന പോലെ ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും വാനശാസ്ത്ര കുതുകികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ് ടെലസ്‌കോപ്പ് അഥവാ ദൂരദര്‍ശിനി. ഗലീലിയോ അനേകമനേകം പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തിയതും, അമ്പിളിക്കിണ്ണത്തിന്റെ യാഥാര്‍ത്ഥരൂപം കണ്ടു അമ്പരന്നതും പൊട്ടിച്ചിതറുന്ന നക്ഷത്രജാലങ്ങളെ കണ്ട് നടുങ്ങിയതും ഈ കണ്ണാടിക്കുഴലിലൂടെ ആണ്.
പക്ഷെ മനുഷ്യന്റെ ജിജ്ഞാസയും അന്വേഷണത്വരയും ഒരിക്കലും അവസാനിക്കില്ലല്ലോ. എത്ര കിട്ടിയാലും മതിവരാത്ത തീറ്ററപ്പായിയുടെ വയറു പോലയാണല്ലോ അറിവിനോടുള്ള മനുഷ്യന്റെ ആര്‍ത്തി. അങ്ങനെയാണ് ടെലസ്‌കോപ്പുകളും വന്‍ മാറ്റങ്ങള്‍ക്ക് വിധേയമായത്. ഭൂമിയില്‍ നിന്നുള്ള സര്‍വ്വ നിരീക്ഷണങ്ങള്‍ക്കും വലിയൊരു പരിമിതിയുണ്ട്. നൂറുകിലോമീറ്ററോളം കനത്തില്‍ ഭൂമിയെ പൊതിഞ്ഞിരിക്കുന്ന അന്തരീക്ഷം ആണത്. ഗോളങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നുമുള്ള പ്രകാശ, മൈക്രോവേവ് തരംഗങ്ങളെ സ്വീകരിച്ച് വിശകലനം ചെയ്യുന്ന ടെലസ്‌കോപ്പില്‍ എത്തുന്ന ഈ സിഗ്‌നലുകള്‍ അന്തരീക്ഷത്തില്‍ കൂടി കടന്നുവരുമ്പോള്‍ വലിയൊരളവ് നഷ്ടപ്പെടും. അല്ലങ്കെില്‍ പരിവര്‍ത്തനം ചെയ്യപ്പെടും. ശരിക്കും കറുകറുത്ത ആകാശം നമുക്ക് നീലയായി തോന്നുന്നതും സായാഹ്നങ്ങളിലെ ചെമ്മാനവുമെല്ലാം അന്തരീക്ഷത്തിന്റെ ഇങ്ങനെയുള്ള വികൃതികളാണ്. അതും കൂടാതെയാണ് നഗരവല്‍ക്കരണത്തിന്റെ ഭാഗമായ പ്രകാശമലിനീകരണം. ആവശ്യമില്ലാത്ത ധാരാളം പ്രകാശം നിരീക്ഷണങ്ങള്‍ക്ക് വലിയ തടസ്സമാണ്. വലിയ ടെലസ്‌കോപ്പുകളൊക്കെ വിജനമായ മലമുകളില്‍ സ്ഥാപിക്കുന്നതിന്റെ കാരണം ഈ പ്രകാശമലിനീകരണമാണ്.
ചുരുക്കത്തില്‍, ഭൂമിയില്‍ നിന്നുള്ള വാനനിരീക്ഷണം എന്നത് അഴുക്കുപുരണ്ട ഒരു ജനാലക്കണ്ണാടിയിലൂടെ പുറം കാഴ്ചകള്‍ കാണുന്നത് പോലെയാണ്.
ബഹിരാകാശ ശാസ്ത്രം വളര്‍ന്നുവികസിച്ച ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജ്യോതിശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ മോഹമായിരുന്നു, മേല്‍പ്പറഞ്ഞ ഒരു ശല്യവുമില്ലാത്ത ബഹിരാകാശത്ത് ഒരു ടെലസ്‌കോപ്പ് സ്ഥാപിക്കുക എന്നത്. പക്ഷെ ആ മോഹം പൂവണിയാന്‍ തൊണ്ണൂറുകള്‍ വരെ കാത്തിരിക്കേണ്ടി വന്നു. ആ ടെലസ്‌കോപ്പിനു മഹാനായ ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബിളിന്റെ പേരാണ് നല്‍കിയത്. തുടക്കത്തില്‍ കുറെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും സ്‌പേസ് ഷട്ടിലില്‍ ഹബിളിന്റെ സമീപം ചെന്ന് ശാസ്ത്രജ്ഞര്‍ അത് ശരിയാക്കിയതോടെ നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, അന്നുവരെ കണ്ടിട്ടില്ലാത്ത മിഴിവോടെയും വ്യക്തതയോടെയുമുള്ള പ്രപഞ്ച ചിത്രങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. ജ്യോതിശാസ്ത്ര ചരിത്രത്തില്‍, നാന്നൂറു കിലോമീറ്റര്‍ മുകളില്‍ ഭൂമിയെ ചുറ്റുന്ന ഹബിള്‍ ടെലസ്‌കോപ്പ് നല്‍കിയ സേവനങ്ങള്‍ എണ്ണിയാല്‍ തീരാത്തത്ര മഹത്വമുള്ളവയാണ്.
പക്ഷേ മുന്‍പ് പറഞ്ഞതുപോലെ മനുഷ്യന്റെ ആര്‍ത്തി ഒരിക്കലും തീരില്ലല്ലോ. ഹബിള്‍ നല്‍കുന്നതിലും മികച്ച വിവരങ്ങള്‍ക്ക് വേണ്ടി, പ്രപഞ്ചോല്പത്തിയെക്കുറിച്ചും നക്ഷത്ര പരിണാമങ്ങളെക്കുറിച്ചുമൊക്കെ ഇനിയും ലഭിക്കേണ്ട ഉത്തരങ്ങള്‍ക്കു വേണ്ടിയുള്ള മറ്റൊരു ബഹിരാകാശ ടെലസ്‌കോപ്പിന്റെ പദ്ധതി 1996ല്‍ തന്നെ ആരംഭിച്ചു. അതാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന് ഏരിയന്‍ റോക്കറ്റിലേറി കുതിച്ചത്.മറ്റൊരു അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ ജെയിംസ് വെബിന്റെ പേരാണ് ഈ പേടകത്തിന് നല്‍കിയത്.
ഹബിളിനെ അപേക്ഷിച്ച് പതിന്മടങ്ങ് ശേഷിയുള്ള ഈ ടെലസ്‌കോപ്പിന്റെ പ്രധാന കണ്ണാടി നിര്‍മ്മിച്ചിരിക്കുന്നത് ബെറിലിയം കൊണ്ടാണ്. കൂടുതല്‍ വ്യക്തതക്ക് വേണ്ടി അതില്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നു. അഷ്ടഭുജാകൃതിയിലുള്ള പതിനെട്ട് കണ്ണാടികള്‍ ചേര്‍ന്നതാണ് ഇത്. വിക്ഷേപണവേളയില്‍ ഒടിച്ചു മടക്കിവെച്ച് പിന്നീട് നിവര്‍ത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.
ഹബിളില്‍ നിന്ന് വ്യത്യസ്തമായി ജെയിംസ് വെബ് സ്ഥാപിക്കുന്നത് ഭൂമിയുടെ ഭ്രമണപഥത്തിലല്ല. ചന്ദ്രനില്‍ നിന്നും അഞ്ചിരട്ടി, പതിനഞ്ചുലക്ഷം കിലോമീറ്റര്‍ അകലെ, ഡീപ് സ്‌പേസില്‍, ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാ കര്‍ഷണ ബലങ്ങള്‍ തുല്യമായി നില്‍ക്കുന്ന ലെഗ്രാഞ്ചെ പോയിന്റില്‍ ആണ് ജെയിംസ് വെബ് സ്ഥാപിക്കപ്പെടുക. ഈ പോയിന്റില്‍, ഇവന്‍ ചുറ്റുന്നത് ഭൂമിയെ അല്ല, സൂര്യനെ ആണ്. ഏറ്റവും പ്രധാനം കക്ഷി എപ്പോഴും ഭൂമിക്ക് അഭിമുഖമായിരിക്കും എന്നതാണ്. ഈ ലേഖനം എഴുതുമ്പോള്‍ ജെയിംസ് വെബ് ചന്ദ്രനെയും കടന്ന് കുതിക്കുകയാണ്. ഒരുമാസം സഞ്ചരിച്ച് നിര്‍ദ്ദിഷ്ട സ്ഥാനത്തെത്തിക്കഴിഞ്ഞു മാത്രമേ കണ്ണാടി വിടരുകയുള്ളു. സൂര്യനില്‍ നിന്നുള്ള ശക്തമായ താപവും സൗരവാതങ്ങളും പ്രതിരോധിക്കാന്‍ മൂന്നു ടെന്നീസ് കോര്‍ട്ടിനോളം വിസ്താരമുള്ള, അഞ്ച് ലെയറുള്ള ഒരു കൂറ്റന്‍ സണ്‍ സ്‌ക്രീനും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഹബിള്‍ കേടായപ്പോള്‍ അടുത്ത് ചെന്ന് റിപ്പയര്‍ ചെയ്ത പോലെ ജെയിംസ് വെബിനു ചെയ്യാനാകില്ല. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ഇതിനെ അങ്ങ് മറന്നുകളയാനെ പറ്റൂ. അതുകൊണ്ടുതന്നെ മുപ്പതു വര്‍ഷവും ആയിരക്കണക്കിന് പരീക്ഷണങ്ങളും ട്രയലുകളും ഒക്കെ കഴിഞ്ഞു അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് ജെയിംസ് വെബിനെ യാത്രയാക്കിയത്. പത്തു ബില്യണ്‍ ഡോളര്‍, അതായത് ഏകദേശം എഴുപത്തയ്യായിരം കോടി രൂപയാണ് ജെയിംസ് വെബ്ബിന്റെ ചെലവ്.
ലഖ്‌നൗ സ്വദേശിയായ ഹാഷിമ ഹസ്സന്‍ അടക്കമുള്ള വലിയൊരു ഭാരതീയ ശാസ്ത്രജ്ഞരുടെ സംഘവും നാസയുടെ ഈ മഹാപ്രയത്‌നത്തിന് പിന്നിലുണ്ട് എന്നത് നമുക്കും ഏറെ അഭിമാനം നല്‍കുന്നു.
ജെയിംസ് വെബ് നല്‍കുന്ന മിഴിവാര്‍ന്ന ചിത്രങ്ങളും പുതിയ അറിവുകളും കാത്തിരിക്കുന്ന ശാസ്ത്രലോകം അതോര്‍ത്ത് ഇപ്പോഴേ പുളകം കൊള്ളുന്നുണ്ട്.