മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയത് രണ്ട് കാര്യങ്ങള്‍ പറയാനായിരുന്നു. ഒന്ന്, ആര്‍എസ്എസും എസ്ഡിപിഐയും കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നു. രണ്ട് ഇതിനെ ചെറുക്കാന്‍ യു.കെ.കുഞ്ഞിരാമന്‍ രക്തസാക്ഷി ദിനമായ ജനുവരി നാലിന് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ആലപ്പുഴയില്‍ ഒരു ബിജെപി പ്രവര്‍ത്തകനും ഒരു എസ്ഡിപിഐക്കാരനും കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ പത്രസമ്മേളനം. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടിയവരെ ആദ്യ കൊലപാതക വേളയില്‍ തന്നെ സര്‍ക്കാരും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന കക്ഷിയും ഉരുക്കു മുഷ്ടികൊണ്ട് നേരിട്ടിരുന്നെങ്കില്‍ ഇങ്ങനെ ഒരു വിലാപം നടത്തി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയേണ്ടിവരില്ലായിരുന്നു. കോടിയേരിയുടെ വാക്കുകളിലെ ആത്മാര്‍ത്ഥത ഇല്ലായ്മ ജനങ്ങളില്‍ ഗൗരവതരമായ സംശയം ജനിപ്പിക്കുന്നു. എസ്ഡിപിഐക്കാരുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യു എന്ന എസ്എഫ്‌ഐക്കാരന്റെ രക്തസാക്ഷിത്വത്തിനു പകരം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കള്ളുഷാപ്പ് അടിപിടിയില്‍ കൊല്ലപ്പെട്ട കുഞ്ഞിരാമന്റെ രക്തസാക്ഷിത്വം ആചരിക്കാന്‍ ധൃതി പിടിക്കുന്ന പാര്‍ട്ടി സെക്രട്ടറി ഉദ്ദേശിക്കുന്നത് എന്താണ് ? വര്‍ഗ്ഗീയ കലാപത്തിന് തിരികൊളുത്താന്‍ മുസ്ലിം തീവ്രവാദികള്‍ക്ക് ഒപ്പം നില്‍ക്കുകയും അതിനിരയായ ആര്‍എസ്എസ്സിന്റെ തലയില്‍ കലാപത്തിന്റെ ഉത്തരവാ ദിത്തം കെട്ടിവയ്ക്കുകയും ചെയ്യുന്നതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം.
1971 ഡിസംബര്‍ 28ന് തലശ്ശേരിയില്‍ നടന്ന കലാപത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.രാഘവന്‍ തന്റെ ആത്മകഥയായ ‘ഒരു ജന്മ’ത്തില്‍ പറയുന്നതിങ്ങനെയാണ്: ഞങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായി. പാര്‍ട്ടിയുടെ ചില അംഗങ്ങളും അനുഭാവികളും ലഹളയില്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ ലീഗ് അണികള്‍ നടത്തിവന്നിരുന്ന ആക്രമണത്തിന്റെ രോഷം അടങ്ങാതിരുന്ന സഖാക്കള്‍ ആ വികാരത്തിന് അടിമപ്പെട്ടു മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇവരെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് നീറിപ്പുകഞ്ഞിരുന്ന ലീഗ് വിരുദ്ധ വികാരം മുസ്ലിം വിരുദ്ധ വികാരമായി പുറത്തുവന്നത് (പേജ് 363).
ആലപ്പുഴയില്‍ നബിദിന റാലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന കലാപത്തിലെ കൊള്ള മുതല്‍ പിടികൂടിയത് ചെങ്കല്‍ചൂളയിലെ സിഐടിയു കേന്ദ്രങ്ങളില്‍ നിന്നാണ്. പള്ളിയില്‍ നിന്ന് പിടികൂടിയ കുറ്റവാളികള്‍ സിഐടിയുക്കാര്‍ ആയിരുന്നു എന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് കേന്ദ്രമായ നാറാത്ത് വെച്ചാണ് എസ്ഡിപിഐ ആളെ കൊല്ലാനുള്ള പരിശീലന ക്യാമ്പ് സുരക്ഷിതമായി നടത്തിയത്. കണ്ണൂരിലെ കനകമലയില്‍ വെച്ചാണ് ഭീകര പരിശീലനത്തിനെത്തിയ തീവ്രവാദികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. മാറാട് എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയപ്പോള്‍ എന്‍ഡിഎഫുകാര്‍ക്കൊപ്പം പ്രതികളായത് മാര്‍ക്‌സിസ്റ്റുകാരാണ്.
കൂട്ടക്കൊലക്കു ശേഷം മാറാട് വിട്ടു പോയ മുസ്ലീങ്ങള്‍ക്ക് ക്യാമ്പ് ഒരുക്കി ബിരിയാണി സദ്യ നടത്തിയതും സിപിഎം ആയിരുന്നു. തലശ്ശേരിയില്‍ എന്‍ഡിഎഫുകാരനായ ഫസലിനെ വധിച്ച് തെളിവിനായി തൂവാല ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കൊണ്ട് വെച്ചത് സിപിഎമ്മുകാര്‍ ആയിരുന്നു. തുടര്‍ന്ന് ഫസലിനെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് പ്രഖ്യാപിച്ചത് ഇതേ കോടിയേരി തന്നെയായിരുന്നു.
തലശ്ശേരിയില്‍ രണ്ടാം വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. ഇതേ തന്ത്രം അവര്‍ ടി.പി.ചന്ദ്രശേഖരനെ വധിച്ചപ്പോഴും പ്രയോഗിച്ചു. കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ അറബി സ്റ്റിക്കര്‍ ഒട്ടിച്ച് കൊലയാളികള്‍ മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി പത്രവും ശ്രമിച്ചു. ഇന്നത്തെ മുഖ്യമന്ത്രിയാണ് അതിന് നേതൃത്വം നല്‍കിയത്. കേരള പോലീസിനകത്ത് ‘പച്ച ഗ്രൂപ്പ്’ ഉണ്ടാക്കി രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിച്ചില്ല. ഏറ്റവും ഒടുവില്‍ പൊലീസ് വിഭാഗം ശേഖരിച്ച ആര്‍എസ്എസ് നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തിക്കൊടുത്തു എന്ന വാര്‍ത്ത പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല. ബിജെപി ഒഴികെയുള്ള പാര്‍ട്ടികളില്‍ എല്ലാം തങ്ങള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് എസ്ഡിപിഐ പറഞ്ഞിട്ടും സിപിഎം ആത്മപരിശോധന നടത്തിയില്ല. ഈരാറ്റുപേട്ടയില്‍ ലോക്കല്‍ സെക്രട്ടറി കെ. എം.ബഷീര്‍ ഉള്‍പ്പെടെ 18 സിപിഎംകാര്‍ എസ്ഡിപിഐയുമായി ചര്‍ച്ച നടത്തി രാഷ്ട്രീയ സഖ്യത്തിന് ഒരുങ്ങിയപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അവരെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് പാര്‍ട്ടി ചെയ്തത്.
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ വധിച്ചുകൊണ്ടാണ് എസ്ഡിപിഐക്കാര്‍ പുതിയ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. ഒരു പ്രതിയെ പോലും പിടികൂടാന്‍ തയ്യാറാവാത്ത ആഭ്യന്തരവകുപ്പ് കേസ് സിബിഐയുടെ കയ്യിലേക്ക് പോകും എന്ന് കണ്ടപ്പോള്‍ ചില പ്രതികളെ പിടികൂടി. സിബിഐ അന്വേഷണം തടയിടാനുള്ള നടപടി മാത്രമായിരുന്നു ഇത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തങ്ങള്‍ ആഘോഷിക്കും എന്ന് പരസ്യമായി പറഞ്ഞ എസ്ഡിപിഐ നേതാവിന്റെ ലക്ഷ്യം വര്‍ഗീയ കലാപം ആണെന്ന് വ്യക്തം. കലാപത്തിനു കോപ്പുകൂട്ടുന്ന എസ്ഡിപിഐക്കെതിരെ നടപടി സ്വീകരിക്കാതെ ആര്‍എസ്എസ്സിനെ കുറ്റപ്പെടുത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ആവേശം കാണിച്ചത്. രക്തസാക്ഷിത്വം ആഘോഷിക്കുന്നതിലുള്ള ഈ രണ്ടുകൂട്ടരുടെയും സാമ്യം വ്യക്തം.
കോടിയേരിയുടെ ജനകീയ കൂട്ടായ്മ പ്രഖ്യാപനം വഴി ഇക്കാര്യം ഒന്നുകൂടി സ്പഷ്ടമാകുന്നു. എസ്ഡിപിഐക്കാര്‍ കൊന്ന അഭിമന്യുവിന്റെ പേരിലായിരുന്നു സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കേണ്ടത്. എന്നാല്‍ അഭിമന്യുവിനെ അവര്‍ തഴഞ്ഞത് എസ്ഡിപിഐക്കെതിരെ ജനവികാരം ഇളക്കി വിടരുത് എന്ന് കരുതിയാണ്. തലശ്ശേരിയില്‍ കലാപം നടന്നത് ഡിസംബര്‍ 28 മുതല്‍ മൂന്ന് ദിവസമാണ.് എന്നാല്‍ കുഞ്ഞിരാമന്‍ മരിച്ചത് ജനവരി നാലിനും.
പള്ളി നില്‍ക്കുന്ന മെരുവമ്പായിയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരം മാത്രം ഉള്ള സ്ഥലത്ത് എത്താന്‍ കുഞ്ഞിരാമന്‍ നാല് ദിവസം എടുത്തു എന്നാണോ പാര്‍ട്ടി പറയുന്നത്? കുഞ്ഞിരാമന്‍ വധക്കേസ് സംബന്ധിച്ച് വിധിന്യായത്തില്‍ പള്ളി സംരക്ഷണത്തിന് ഇറങ്ങിയതാണ് കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ പോലും വാദിച്ചതായി പറയുന്നില്ല.
മെരുവമ്പായി പള്ളിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള അളകാപുരി കള്ളുഷാപ്പിന്റെ അടുത്താണ് കൊല നടന്നത്. കൊലയ്ക്കു കാരണം ഷാപ്പിലെ തര്‍ക്കംആയിരുന്നു. ഇതിലെ പ്രതികള്‍ ഒന്നും രാഷ്ട്രീയബന്ധം ഉള്ളവരല്ല. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷം മുമ്പ് ഇതേ പള്ളി സി.പിഎമ്മുകാര്‍ആക്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ സഖാക്കളുടെ പേരില്‍ കേസും ഉണ്ടായിരുന്നു. തലശ്ശേരി കലാപവും ആയോ പള്ളി സംരക്ഷണവുമായോ പുലബന്ധം പോലുമില്ലാത്ത കൊലയാണ് പാര്‍ട്ടി ഏറ്റെടുത്തു കുഞ്ഞിരാമനെ രക്തസാക്ഷിയാക്കി കൊലക്കുറ്റം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുന്നത്. ഈ വ്യാജ രക്തസാക്ഷിത്വത്തിന്റെ പേരില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം ആര്‍എസ്എസിന്റെ തലയില്‍ വര്‍ഗീയ കലാപശ്രമം കെട്ടി വയ്ക്കുക എന്നതാണ്. അതുവഴി എസ്ഡിപിഐയെ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോചിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു. ഇതായിരുന്നില്ല അവരുടെ ഉദ്ദേശ്യമെങ്കില്‍ കലാപകാരികളായ എസ്ഡിപിഐയെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട് അക്രമത്തെ മുളയിലേ നുള്ളിക്കളയുകയായിരുന്നു ആഭ്യന്തരവകുപ്പ് ഭരിക്കുന്ന കക്ഷി ചെയ്യേണ്ടിയിരുന്നത്.