ഉയര്‍ന്ന പ്രഹര ശേഷിയുള്ള ആയുധങ്ങളുടെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയോടെ ആയുധ-സൈനിക എണ്ണത്തെ ആശ്രയിച്ചുള്ള ഒന്നും രണ്ടും തലമുറ യുദ്ധതന്ത്രങ്ങളുടെ കാലാഘട്ടം ലോകത്തവസാനിച്ചുവെന്ന് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ, സൈനികരുടെയും ആയുധങ്ങളുടെയും വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പരമ്പരാഗത യുദ്ധത്തിലൂടെ ഭാരതത്തെ കീഴ്‌പ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ സാഹചര്യം ഇന്നിപ്പോള്‍ ശത്രുക്കളുടെ വിദൂര സ്വപ്നമാണ്.
പ്രതിരോധ മേഖലയില്‍ വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തോടെ ഭാരതത്തിന്റെ തന്ത്ര പ്രധാനയിടങ്ങള്‍ നശിപ്പിച്ചു നിരായുധരക്കാനും ശക്തി ക്ഷയിപ്പിക്കാനുമുള്ള മൂന്നാം തലമുറ യുദ്ധ സാധ്യതകളും ഇന്നില്ല. ഭീകരവാദ – മാവോയിസ്റ്റ് സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന നിഴല്‍യുദ്ധങ്ങളിലൂടെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനുള്ള നാലാം തലമുറ യുദ്ധ തന്ത്രം 2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍വരുമ്പോള്‍ ശക്തമായിരുന്നുവെങ്കിലും നോട്ട് നിരോധനത്തിന്റെയും സൈനിക നടപടിയുടെയും ഫലമായി പതിനായിരത്തില്‍പരം മാവോയിസ്റ്റ് ഭീകരര്‍ക്ക് ആയുധം താഴെ വെയ്‌ക്കേണ്ടി വന്നു. മാവോയിസ്റ്റുകള്‍ക്കായി പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും പൊതുമാപ്പ് നല്‍കുന്നതും ദേശീയതയില്‍ അകൃഷ്ടരായ യുവ ജനതയെ മാവോയിസ്ത്തിലേക്ക് ആകര്‍ഷിക്കാനാവാത്തതും മാവോയിസത്തിന്റെ മുനയൊടിച്ചു.
കാശ്മീരിന്റെ പ്രത്യേക അധികാരം നീക്കം ചെയ്തും പാകിസ്ഥാനില്‍ രണ്ട് തവണ സൈനിക നടപടികളെടുത്തും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ഇടമില്ലയെന്ന സൂചന മോദി ഭരണകൂടം നല്‍കി. 2014 നു ശേഷം ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു ഭീകരവാദ ആക്രമണം നടത്താന്‍ സാധിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചൈനയുടെ രാഷ്ട്രീയ- സാമ്പത്തിക സഹായത്തോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നിരുന്ന വിഘടനവാദ പ്രവര്‍ത്തങ്ങള്‍ മേഖലയിലെ ബി. ജെ.പിയുടെ വളര്‍ച്ചയോടെയും കേന്ദ്ര സര്‍ക്കാര്‍ വിഘടനവാദ ഗ്രൂപ്പുകളുമായി നടത്തിയ സമാധാന കരാറുകളുടെ ഭാഗമായും സംഘര്‍ഷങ്ങളുടെ സിംഹഭാഗവും അവസാനിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാമ്പത്തിക വ്യവസായ നിക്ഷേപത്തിലുണ്ടായ വളര്‍ച്ചയും തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്നതും മേഖലയില്‍ സമാധാനത്തിന് അനുകൂലമായ സാഹചര്യമൊരുക്കി.
നിഷ്‌ക്രിയരായ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുകയും ദേശീയതയിലൂന്നിയ ഭരണം ബി.ജെ.പി കാഴ്ച്ചവെയ്ക്കുകയും ചെയ്തത്തോടെ നിഷ്പ്രഭരായ ശത്രുക്കള്‍ ഇന്ന് ഭാരതത്തിനെതിരെ അഞ്ചാം തലമുറ യുദ്ധം ശക്തമാക്കിയിരിക്കുന്നു. നേരിട്ടുള്ളൊരു കായിക ഏറ്റുമുട്ടലോ യുദ്ധമോ ഇല്ലാതെ തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചു കൊണ്ടുള്ള യുദ്ധ തന്ത്രമാണിത്. യുദ്ധതന്ത്രങ്ങളിലെ അഞ്ചാം തലമുറയായാണ് ഇവയെ കണക്കാക്കുന്നത്. സംഘടിതമായ കുപ്രചരണമാണ് പ്രധാന ആയുധം. ആയുധംകൊണ്ട് ജനങ്ങളെ നിഷ്‌കാസനം ചെയ്യുന്നതിന് പകരം സാമൂഹിക മാധ്യമങ്ങള്‍, പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു കലാപമുണ്ടാക്കുകയും വിവിധ ജനവിഭാഗങ്ങളെ ഏറ്റുമുട്ടലുകളിലൂടെ പരസ്പരം ഇല്ലായ്മ ചെയ്യുന്ന പദ്ധതി രാജ്യത്തിപ്പോള്‍ വിപുലമായി. ഇതിന്റെ ഭാഗമായി അരങ്ങേറിയ പല പ്രക്ഷോഭങ്ങളും മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം സാക്ഷ്യംവഹിച്ചു. ബീഫ് വിവാദം, റാഫേല്‍ വിവാദം, സി. എ.എ പ്രക്ഷോഭം, ഇപ്പോള്‍ കര്‍ഷക സമരത്തിന്റെ രൂപത്തിലും.
പ്രത്യക്ഷത്തില്‍ സമാധാനപരമായി ജനാധിപത്യ രീതിയില്‍ സമരം നടക്കുമെങ്കിലും സമര വേദിയിയുടെ പിന്‍ബലത്തില്‍ വിവിധ തല്‍പ്പര കക്ഷികള്‍ ഇതിനിടയില്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുന്നു. നിരന്തരമായി മാധ്യമങ്ങളിലൂടെ സമര ദൃശ്യങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുള്ള വിശ്വാസ്യത ഇല്ലാതാക്കാനും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും ക്രമസമാധാനവും അസ്ഥിരപ്പെടുത്താനും ശ്രമം നടത്തുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.സ്.ഐ യും ചൈന അടക്കമുള്ള രാജ്യങ്ങളും ഭാരതത്തിലെ ഇത്തരത്തിലുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ട്. രാജ്യത്തെ ചില മാദ്ധ്യമസ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും യു. പി യില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന്‍ ഉള്‍പ്പടെയുള്ള മാദ്ധ്യമ പ്രവര്‍ത്തകരും ഇതിന്റ കണ്ണികളാണ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ആദ്യം കേന്ദ്ര ആഭ്യന്തര അമിത് ഷായെയും ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സന്ദര്‍ശിച്ചതും ശേഷം കര്‍ഷക നിയമം പിന്‍വലിച്ചതും സമരത്തിന്റെ ലക്ഷ്യം രാഷ്ട്രത്തെ അസ്ഥിരപെടുത്തുകയും ദേശിയ സുരക്ഷ അപകടത്തിലാക്കുകയുമാണെന്ന വാദത്തെ സാധൂകരിക്കുന്നതാണ്.
നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ പോലീസ്, സൈനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇവയെ നേരിടാന്‍ സര്‍ക്കാരിനാവില്ല. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സമരങ്ങളെ സമീപിക്കുന്ന രീതിയില്‍ നേരിട്ടിരുന്നുവെങ്കില്‍ കര്‍ഷക സമരം ഒരു വര്‍ഷം നീളുമായിരുന്നില്ല. എന്നാല്‍ പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം അംഗീകരിച്ചു. അടിച്ചമര്‍ത്തിയാല്‍ മറ്റൊരു രൂപത്തില്‍ ഈ ശക്തികള്‍ ഉദയം ചെയ്യും. അതിനാല്‍ ജനാധിപത്യരീതിയില്‍ രീതിയില്‍ തന്നെ ഇവയെ നേരിടണം. ഈ യുദ്ധത്തില്‍ രാഷ്ട്ര സ്‌നേഹികളായ ഓരോ പൗരനുമാണ് സൈനിക പോരാളി. പൊതുജനങ്ങളില്‍ തെറ്റായ ധാരണ രൂപപ്പെടുത്തുന്ന ഇത്തരം ശ്രമങ്ങളെ ജാതി- മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ശെരിയായ വിവരങ്ങള്‍ പ്രചരിപ്പിച്ചു നേരിടണം.
ലോകത്തെ നാലാമത്തെ വലിയ സൈനിക ശക്തിയാണ് ഭാരതം. ബ്രഹ്മോസ്, റാഫേല്‍, എസ് – 400 പ്രതിരോധ സംവിധാനം ഉള്‍പ്പടെയുള്ള അത്യാധുനിക ആയുധ ബലം ഭാരത്തിനുണ്ടെങ്കിലും അവയെല്ലാം നിയന്ത്രിക്കാനുള്ള അധികാരമുള്ള ആഗോള നേതാവായി മോദി വളര്‍ന്നു വെങ്കിലും രാഷ്ട്രം പൂര്‍ണമായും ഭീക്ഷണികളില്‍ നിന്ന് മോചിതമായില്ല എന്നാണ് കര്‍ഷക സമരവും അനുബന്ധ സംഭവങ്ങളും സൂചിപ്പിക്കുന്നത്. വ്യാപകമായ ചര്‍ച്ചകളിലൂടെയും പ്രചാരണങ്ങളിലൂടെയും ജനസമ്പര്‍ക്കത്തിലൂടെ ഭാരതം ഇന്ന് അഭിമുഖീകരിക്കുന്ന ഈ യുദ്ധത്തെ ഓരോ ദേശസ്‌നേഹിയും പരാജയപ്പെടുത്തുവാന്‍ ഇറങ്ങി തിരിക്കണം.