ഡിസംബര്‍ 22 ദേശീയ ഗണിതദിനം ശ്രീനിവാസ രാമാനുജ ജയന്തി
പരിചിതമല്ലാത്ത പ്രതീകങ്ങളുടെയും പ്രഹേളികകളുടെയും ഭാഷയാണ് ഗണിതം. പരമാണുവിലും ചെറിയ സൂക്ഷ്മാത്സൂക്ഷ്മതലത്തില്‍ നിന്നും തുടങ്ങി, അനന്തമായ ബ്രഹ്മത്തോളം വിസ്തൃതമായ ആശയലോകമാണ് ഗണിതത്തിന്റേത്. ആ ഗണിത ലോകത്തെ എക്കാലത്തേയും അത്ഭുത പ്രതിഭയാണ് ശ്രീനിവാസ രാമാനുജന്‍ (1887-1920). ഗണിതമയമായിരുന്നു ആ ജീവിതം. ഗണിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റി അദ്ദേഹത്തിന്റെ ജീവിതകഥ പറയാന്‍ കഴിയില്ലെന്നാണ് രാമാനുജന്റെ ജീവചരിത്ര രചയിതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ റോബര്‍ട്ട് കാനിഗല്‍ പറയുന്നത്. ‘അനന്തതയെ അറിഞ്ഞയാള്‍’ എന്നാണ് അദ്ദേഹം ശ്രീനിവാസ രാമാനുജനെ വിശേഷിപ്പിക്കുന്നത്.
പലപ്പോഴും രാമാനുജന്റെ ഗണിതം നമുക്ക് അന്യമാണ്, അപ്രാപ്യമാണ് എന്നെല്ലാം തോന്നിപ്പോകും. എന്നാല്‍ നാം നിത്യേന ഉപയോഗിക്കുന്ന സംഖ്യകളുടെ ഗുണധര്‍മ്മങ്ങളാണ് രാമാനുജന്റെ സംഖ്യാസിദ്ധാന്തങ്ങളുടെ പരിസരം. ഇന്ന് അവ ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളുടെ വിവിധ രംഗങ്ങളില്‍ ഉപയോഗപ്പെടുത്തി വരുന്നു. അത് പോളിമര്‍ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി ന്യൂക്ലിയര്‍ അര്‍ബുദ ചികിത്സാരംഗം വരെ പടര്‍ന്ന് കയറിയിരിക്കുന്നു.
തമിഴ്‌നാട്ടിലെ ഈറോഡില്‍ ഒരു ദരിദ്രകുടുംബത്തിലാണ് 1887-ലെ മാര്‍ഗ ശീര്‍ഷ നവമിക്ക്, അതായത് ഡിസംബര്‍ 22നാണ് രാമാനുജന്‍ ജനിച്ചത്. അച്ഛന്‍ ശ്രീനിവാസ അയ്യങ്കാര്‍ കുംഭകോണത്തെ ഒരു കടയില്‍ തുച്ഛവേതനത്തിന് ഗുമസ്ത പണി ചെയ്ത് വരികയായിരുന്നു. അമ്മ, കൊമളത്തമ്മാള്‍ ഈശ്വരഭക്തയും പാരമ്പര്യത്തെ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു സാധ്വിയുമായിരുന്നു. നാമക്കലിലെ നാമഗിരി ദേവിയായിരുന്നു ഈ കുടുംബത്തിന്റെ പരദേവത. സന്താന സൗഭാഗ്യമില്ലാത്ത ദമ്പതികള്‍ നീണ്ടനാള്‍ പരദേവതക്ക് മുന്നില്‍ പ്രാര്‍ത്ഥനയും വഴിപാടുകളും വ്രതവും നോറ്റാണ് ഒരു ഉണ്ണി പിറന്നത്. പരദേവതയുടെ വരദാനമായാണ് കുടുംബം രാമാനുജനെ കണ്ടത്. കോമളമ്മാളുടെ മുത്തശ്ശിക്ക് അങ്ങിനെയൊരു സ്വപ്‌ന ദര്‍ശനം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കുടുംബത്തിന്റെ ദാരിദ്ര്യം മാത്രമല്ല നാട്ടില്‍ പടര്‍ന്നു പിടിച്ച മഹാമാരികളും കുടുംബത്തില്‍ ദുരിതങ്ങള്‍ വിതച്ചു. രാമാനുജന്റെ അനുജന്‍മാരായി മൂന്ന് കുട്ടികള്‍ പിറന്നെങ്കിലും ആരും രണ്ട് വയസ്സ് വരെ പോലും ജീവിച്ചിരുന്നില്ല. വസൂരിയും ബാലപീഡകളും രാമാനുജന്റെ ആരോഗ്യത്തെയും തളര്‍ത്തി.
കാവേരിനദിക്കരയിലുള്ള ക്ഷേത്രനഗരിയും ദക്ഷിണ ഭാരതത്തിലെ സാംസ്‌കാരിക കേന്ദ്രമായിരുന്ന കുംഭകോണത്തെ ബാല്യകാലവും അമ്മയുടെ പൈതൃക മൂല്യങ്ങളിലുള്ള അടിയുറച്ച ജീവിതവും രാമാനുജനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. സംസ്‌കൃതകാവ്യങ്ങളും ഇതിഹാസ പുരാണ കഥകളും മാത്രമല്ല അവയിലെ തത്ത്വദര്‍ശനങ്ങളും രാമാനുജനില്‍ ആഴ്ന്നിറങ്ങി. കുട്ടിക്കാലം മുതലെ രാമാനുജന്‍ ശാന്തനും ചിന്താധീനനുമായിരുന്നു. തത്വചിന്തയും യുക്തിബോധവും ത്രസിപ്പിക്കുന്ന, ആളെക്കുഴക്കുന്ന ചോദ്യങ്ങളുമായി രാമാനുജന്‍ മുതിര്‍ന്നവരെ നേരിട്ടു.
രാമാനുജന്‍ പഠനത്തില്‍ ഒരു അത്ഭുതമായിരുന്നു. പത്ത് വയസ്സ് പ്രായത്തില്‍ ഇംഗ്ലീഷ്, തമിഴ്, അങ്കഗണിതം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ജില്ലയിലെ ഒന്നാം സ്ഥാനക്കാരനായി ജയിച്ചു. തുടര്‍ന്ന് ടൗണ്‍ ഹൈ എന്ന് അറിയപ്പെട്ടിരുന്ന പ്രശസ്തമായ ഇംഗ്ലീഷ് വിദ്യാലയത്തില്‍ പ്രവേശനം നേടി. ഹൈസ്‌ക്കൂളിലേക്ക് പ്രവേശിച്ചേപ്പാഴേക്കും കോളേജ് തലത്തിലെ ത്രികോണമിതി സംബന്ധിച്ച പുസ്തകങ്ങള്‍ പോലും രാമാനുജന്‍ ഹൃദിസ്ഥമാക്കി കഴിഞ്ഞിരുന്നു. ത്രികോണമിതി ബന്ധങ്ങള്‍ ത്രികോണങ്ങളുടെ വശങ്ങള്‍ തമ്മിലുള്ള അംശബന്ധമായാണ് ഇന്നും ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ രാമാനുജന്‍ അവക്ക് വളരെ സങ്കീര്‍ണ്ണമായ അനന്ത ശ്രേണി വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചിരുന്നു. ഉയര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് ശ്രമകരമായി തോന്നിയ ഗണിത പ്രശ്‌നങ്ങള്‍ പോലും നിമിഷനേരം കൊണ്ട് ചെയ്ത് തീര്‍ത്ത് ഏവരേയും അത്ഭുതപ്പെടുത്തി. രാമാനുജന്‍ പറഞ്ഞിരുന്ന പല ആശയങ്ങളും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അപൂര്‍വ്വമായി മാത്രമേ മനസ്സിലായിരുന്നുള്ളു. സ്‌കൂള്‍ തല ഭരണനിര്‍വ്വഹണ കാര്യങ്ങളില്‍ പോലും അവിടുത്തെ മുതിര്‍ന്ന ഗണിതാധ്യാപകരുടെ കൂടെ രാമാനുജന്‍ വ്യാപൃതനായി. തത്വചിന്താപരവും ആദ്ധ്യാത്മികവുമായ വിഷയങ്ങളെ തന്റെ ഗണിത ചിന്തയുമായി ചേര്‍ത്ത് ആരേയും പിടിച്ചിരുത്തുന്ന രീതിയില്‍ മണിക്കൂറുകളോളം ബാലനായ രാമാനുജന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി. ദൈവവും പൂജ്യവും അനന്തവും തമ്മില്‍ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശദീകരിച്ചു. ശ്രോതാക്കള്‍ക്ക് ഒന്നും മനസ്സിലായിലെങ്കിലും അവര്‍ കേട്ടിരിന്നു. രാമാനുജന്‍ വാചാലനായി. ഗണിതവും ദര്‍ശനവും ഒരു പ്രത്യേക താളലയത്തില്‍ രാമാനുജന്റെ ജീവിതത്തിലുടനീളം മുന്നോട്ടു പോയി.
ഉന്നത പഠനവും വഴിത്തിരിവും
അയ്യായിരത്തിലധികം ഗണിത സൂത്രവാക്യങ്ങളും ആശയങ്ങളും ഒന്നിനുപിറകെയൊന്നായി എഴുതിയുണ്ടാക്കിയ ഒരു തരം പരീക്ഷ സഹായിയായിരുന്നു ‘ശുദ്ധ പ്രയുക്തഗണിതത്തിലെ പ്രാഥമിക ഫലങ്ങളുടെ സമാഹാരം’ എന്ന പുസ്തകം. ജോര്‍ജ് കാര്‍ എന്ന ഇംഗ്ലീഷുകാരനായിരുന്നു ഇതിന്റെ കര്‍ത്താവ്. യൂറോപ്പില്‍ വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ട്രിപ്പോസ് എന്ന ഗണിത പരീക്ഷക്ക് തയ്യാറാവുന്ന മിടുക്കരായ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയതായിരുന്നു ഈ പുസ്തകം. തന്റെ വീടിനോട് ചേര്‍ന്ന് വാടകക്ക് താമസിച്ചിരുന്ന മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളില്‍ നിന്നുമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ രാമാനുജന് ഇത് കിട്ടിയത്. ബീജഗണിതം, ത്രികോണമിതി, കലനം, വിശ്ലേഷണജ്യാമിതി, അവകലന സമവാക്യങ്ങള്‍ എന്നിങ്ങനെ ആധുനിക ഗണിത മേഖലകള്‍ ഇതില്‍ സംഗ്രഹിച്ച് പ്രതിപാദിച്ചിരുന്നു.
ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ത്രികോണമിതി സമഫലനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയാര്‍ന്ന മൂല്യങ്ങള്‍ കണ്ടുപിടിക്കാന്‍ അനന്തശ്രേണികളിലൂടെ കഴിയും എന്ന് രാമാനുജന്‍ കണ്ടെത്തിയിരുന്നല്ലോ. എന്നാല്‍ അത് 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വിസ്സ് ശാസ്ത്രജ്ഞനായ ഓയിലര്‍ കണ്ടെത്തിയതാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം നിരാശനായി. എന്നാല്‍ ഈ കാര്യം അതിനും 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതീയനായ സംഗമഗ്രാമമാധവനും അദ്ദേഹത്തിന്റെ പരമ്പരയും വ്യാപകമായി പ്രയോജനപ്പെടുത്തിയിരുന്നു എന്ന് യൂറോപ്യന്‍മാര്‍ക്കോ ഗണിതഗ്രന്ഥങ്ങള്‍ എഴുതുന്നവര്‍ക്കോ അക്കാലത്ത് അറിവില്ലായിരുന്നു. മറ്റുള്ളവര്‍ പടുത്തുയര്‍ത്തിയ ഗണിത പാത പിന്തുടരാന്‍ രാമാനുജന്‍ ഒരിക്കലും തയ്യാറായില്ല. താന്‍ സ്വീകരിക്കുന്ന പാതയെ മറ്റുള്ളവര്‍ എത്രത്തോളം വിലമതിക്കുന്നു എന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചത്.
ഹൈസ്‌കൂളിലെ പ്രശസ്തമായ വിദ്യാഭ്യാസ നേട്ടങ്ങള്‍ കരസ്ഥ മാക്കി സ്‌ക്കോളര്‍ഷിപ്പോടുകൂടി 1904-ല്‍ ഉന്നത പഠനത്തിനായി കുംഭകോണത്തെ ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്നു. ഇന്നത്തെ ബിരുദത്തിന് സമാനമായFA(First Arts) വിദ്യാര്‍ത്ഥിയായാണ് പഠനം ആരംഭിച്ചത്. ദക്ഷിണ ഭാരതത്തിലെ കേംബ്രിഡ്ജ് എന്നാണ് അക്കാലത്ത് ഈ കോളേജ് അറിയപ്പെട്ടിരുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ തന്റെ കൈയില്‍ കിട്ടിയിരുന്ന ജോര്‍ജ്ജ് കാറിന്റെ ഗണിത സിദ്ധാന്തസംഗ്രഹം രാമാനുജന്റെ ഉറക്കം കെടുത്തി തുടങ്ങി. രാമാനുജന്റെ പുതിയ ഗണിത ഗവേഷണങ്ങള്‍ക്ക് അത് തിരികൊളുത്തി. അതുവരെ പഠിക്കാനുള്ള വിവിധ വിഷയങ്ങള്‍ക്കിടക്ക് അദ്ദേഹം പുലര്‍ത്തിയിരുന്ന സന്തുലനം ആകെ തകിടം മറിഞ്ഞു. രാമാനുജന്റെ മുഴുവന്‍ സമയവും ഊര്‍ജ്ജവും ഗണിതം കവര്‍ന്നെടുത്തു. ശുദ്ധ ഗണിതത്തിന്റെ മാസ്മരിക സൗന്ദര്യത്തില്‍ അദ്ദേഹം വശംവദനായി. ഒരുതരം അനുരാഗ വിവശത. കേമന്‍മാരായ അധ്യാപകരുടെ ചരിത്രത്തിലേയും തത്വശാസ്ത്രത്തിലേയും ക്ലാസുകളില്‍ അദ്ദേഹത്തിന്റെ ശരീര സാന്നിധ്യം മാത്രമെ ഉറപ്പു വരുത്താന്‍ കോളേജ് നിയമങ്ങള്‍ക്ക് കഴിഞ്ഞിരുന്നുള്ളു എന്ന് സഹപാഠികള്‍ പിന്നീട് ഓര്‍ക്കുന്നുണ്ട്. ചരിത്ര കാസ്സുകളില്‍ മാന്ത്രിക ചതുരങ്ങളിലെ ഗണിത സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കാനായി അദ്ദേഹം വിവിധ സംഖ്യകള്‍ക്കൊത്ത് വിദൂര യാത്രകളില്‍ ആയിരുന്നു. സംഖ്യകളുടെ വിന്യാസക്രമങ്ങളും ഗുണധര്‍മ്മങ്ങളും വിവക്ഷിച്ചറിഞ്ഞു. ആധുനിക ഗണിത ഗ്രന്ഥങ്ങളില്‍ ഊളിയിട്ടിറങ്ങി. ഗണിത ഭാഷയുടെ സാമാന്യ രൂപങ്ങള്‍ പരിചയപ്പെട്ടു. പക്ഷെ, ഹൈസ്‌കൂളിലെ സര്‍വ്വ വിഷയവിശാരദന്‍ മറ്റെല്ലാ വിഷയങ്ങളും ഉപേക്ഷിച്ചു. സ്‌ക്കോളര്‍ഷിപ്പ് നഷ്ടമായി. ഫീസടക്കാല്‍ പണമില്ലാതെയായി. പഠനം ഉപേക്ഷിക്കേണ്ടി വന്നു. നാടും വീടും വിട്ടോടി. ഒരു ഭ്രാന്തനെ പോലെ അലഞ്ഞു. ഗണിതമല്ലാത്ത മറ്റൊന്നും തന്റെ ജീവിതത്തില്‍ ഇല്ലെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
വീണ്ടുമൊരു ശ്രമം
1906-ല്‍ വിണ്ടും മദ്രാസ് പച്ചപ്പാസ് കോളേജില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. രാമാനുജന്റെ ഗണിത ശാസ്ത്രത്തിലുള്ള മികവ് അധ്യാപകരെയും സഹപാഠികളെയും അത്ഭുതപ്പെടുത്തിയെങ്കിലും കുംഭകോണത്ത് സംഭവിച്ചത് തന്നെ പച്ചപ്പാസിലും ആവര്‍ത്തിച്ചു. ഇവിടെ ശരീരശാസ്ത്രം എന്ന വിഷയമാണ് അദ്ദേഹത്തെ തളര്‍ത്തിയത്. ജീവികളെ പച്ചക്ക് കീറി മുറിച്ച് ദഹനവ്യൂഹം പഠിക്കേണ്ടത് തന്നില്‍ ദഹനക്കേടാണ് ഉണ്ടാക്കിയത് എന്ന് അദ്ദേഹം നിര്‍ഭയനായി പരീക്ഷാ പേപ്പറില്‍ എഴുതി വച്ചു. ഗണിതം അദ്ദേഹത്തിന് സുഖശീതളിമ പകരുന്ന ജ്യാമിതീയചാരുതകള്‍ നിറഞ്ഞ കലയാകുമ്പോള്‍ ശരീരശാസ്ത്രവും അതിന്റെ പഠനരീതികളും സഹജീവികളെ ദ്രോഹിക്കുന്ന പുത്തന്‍പണക്കാരന്റെ പ്രൗഢി കലര്‍ന്ന ഭ്രമമായി തോന്നി. വിഷയങ്ങളിലും പഠനരീതികളിലും പോലും ഉന്നതമായ സൗന്ദര്യവും സഹാനുഭൂതിയും ദര്‍ശിക്കുന്ന ആദ്ധ്യാത്മിക തലത്തിലൂടെയാണ് അദ്ദേഹം വ്യാപരിച്ചത്. ഈ നൈസര്‍ഗിക പ്രതിഭയെ അംഗീകരിക്കാന്‍ കഴിയാത്ത ബ്രിട്ടീഷ് വിദ്യാഭ്യാസസമ്പ്രദായത്തിന്റെയും പരീക്ഷാ പദ്ധതിയുടേയും ബലിദാനിയായി രാമാനുജന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിട പറഞ്ഞു. ഗണിത ഗവേഷണവും ഉപജീവനവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഒരു ട്യൂഷന്‍ മാസ്റ്റര്‍ ആയി മാറാന്‍ ശ്രമിമിച്ചു. അവിടേയും പിടിച്ചു നില്‍ക്കാല്‍ കഴിഞ്ഞില്ല. ട്യൂഷന്‍ വിദ്യാര്‍ത്ഥികളുടെ താല്‍ക്കാലികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാസ്സുകളില്‍ തത്വചിന്തയും ഗണിത സിദ്ധാന്തങ്ങളും ഇടകലര്‍ന്നു. അനന്യമായ ഗണിതാന്വേഷണത്തിലേക്കും ഗണിത സൗന്ദര്യത്തിന്റെ വ്യാഖ്യാനത്തിലേക്കും ക്ലാസ്സുകള്‍ പോയത് പഠിതാക്കളെ നിരാശപ്പെടുത്തി.
ഗണിത ഗവേഷണവും ഹാര്‍ഡിയും
രാപ്പകല്‍ ഭേദമില്ലാതെ ഗണിത ക്രിയകളില്‍ മുഴുകി. ഭക്ഷണം പോലും പലപ്പോഴും അമ്മയോ ഭാര്യ ജാനകിയോ ഉരുട്ടി വായില്‍ വച്ചു കൊടുക്കുകയായിരുന്നു. സ്റ്റേറ്റില്‍ എഴുതി ഫലം കണ്ടെത്തി കഴിഞ്ഞാല്‍ അത് വൃത്തിയായി ഒരു നോട്ടുബുക്കില്‍ പകര്‍ത്തിെവക്കും. പേജൊന്നിന് പതിനഞ്ചോ ഇരുപതോ വരികളിലായി, ഒരു പുറത്തില്‍ മാത്രം എഴുതി തുടങ്ങിയ നോട്ടുബുക്കുകളില്‍ പിന്നീട് ചെരിച്ചും കുത്തനെയും വശങ്ങളിലും എഴുതി നിറച്ചതായി കാണാം. രാമാനുജന്റെ ഈ നോട്ടുബുക്കുകള്‍ വിശാലമായ ഒരു ലോകമാണ്. ഗണിത ലോകത്തെ അമൂല്യമായ നിധിയാണ്. അതില്‍ ശുദ്ധ ഗണിതത്തിന്റെ നിരവധി പൂന്തോപ്പുകള്‍ വസന്തം വിരിച്ച് പരിമളം വീശി നില്‍ക്കുന്നു. അവയെല്ലാം ആര്‍ക്കൊക്കെ എന്താവശ്യത്തിന് ഉപകരിക്കും എന്നത് അദ്ദേഹം ചിന്തിച്ചിരുന്നില്ല. മറ്റ് സമകാലീന ഗണിതകാരന്‍മാരുമായി സംബര്‍ക്കമോ സംവാദമോ നടക്കാത്തതിനാല്‍ രാമാനുജന്റെ കണ്ടെത്തലുകളില്‍ തെറ്റില്ലായിരുന്നുവെങ്കിലും എല്ലാവര്‍ക്കും മനസിലാകുന്ന രീതിയിലല്ലായിരുന്നു. പല ഗണിത സംജ്ഞകളും രാമാനുജന്‍ സ്വയം സ്വീകരിച്ചവയായിരുന്നു. തന്റെ നിരന്തര സാധനയിലൂടെ ഒരു സംഗീതജ്ഞന്‍ സ്വരസ്ഥാനങ്ങളുമായി അലിഞ്ഞു ചേര്‍ന്ന് പുതിയ രാഗക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നത് പോലെ സംഖ്യകളുമായുള്ള ദൃഢമൈത്രിയിലൂടെ രാമാനുജന്‍ പുതിയ പുതിയ സംഖ്യ സിദ്ധാന്തങ്ങള്‍ കെട്ടിപ്പടുത്തുകൊണ്ടേയിരുന്നു.
ജീവിതവും ഗണിത ഗവേഷണവും മുന്നോട്ടു തള്ളി നീക്കാന്‍ മദ്രാസ്‌പോര്‍ട്ട് ട്രസ്റ്റില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന കാലത്താണ് രാമാനുജന്‍ തന്റെ ഏതാനും ഗണിത കണ്ടെത്തലുകളും ജീവിത പ്രാരാബ്ധവും വിസ്തരിച്ചു കൊണ്ട് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രഫസറും ലോകപ്രശസ്ത ഗണിതജ്ഞനമായ ഹാര്‍ഡിക്ക് ഒരു കത്തെഴുതുന്നത്. വിഖ്യാത ഗണിതപണ്ഡിതനായിരുന്ന ലെജെന്‍ട്രേ രൂപം നല്‍കിയതും പിന്നീട് ഗോസ്സ് പരിഷ്‌ക്കരിച്ചതുമായി അന്നത്തെ ഗണിത ലോകത്ത് അറിയപ്പെടുന്ന അഭാജ്യ സംഖ്യ സിദ്ധാന്തത്തിന്റെ കൂടുതല്‍ ഭേദപ്പെട്ട ഒരു സമീപനം രാമാനുജന്റെ കത്തില്‍ കണ്ട് ഹാര്‍ഡി അത്ഭുതസ്തബ്ധനായി. രാമാനുജന്റെ സിദ്ധാന്തങ്ങളിലെ ധൈഷണിക കരുത്തിനേക്കാള്‍ അതിലെ അപൂര്‍വ്വതയാണ് ഹാര്‍ഡിയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. അത് ഹാര്‍ഡിയുടെ മനസ്സിനെ മദിച്ചു. കേംബ്രിഡ്ജിനെയും ഇളക്കിമറിച്ചു. പോര്‍ട്ട് ട്രസ്റ്റിലെ ഗുമസ്തനെ കഷ്ടപ്പാടിന്റെയും അന്ധവിശ്വാസങ്ങളുടെയും വേലിക്കെട്ടുകളില്‍ നിന്നും പൊക്കിയെടുത്ത് ട്രിനിറ്റി കോളജിലെ ഗവേഷകനാക്കി ഹാര്‍ഡി. പാശ്ചാത്യ അപ്രമാദിത്വം നിലനിന്ന ഒരു ലോകത്ത് ഒരു കോളനി രാജ്യത്തിലെ ബിരുദം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത രാമാനുജന്‍ എന്ന ഗണിത പ്രതിഭയെ തിരിച്ചറിയാനും ലോകത്തെ വിജ്ഞാനസമ്പാദനത്തിന് രാമാനുജനില്‍ ഒളിഞ്ഞിരിക്കുന്ന കഴിവിനെ കണ്ടെത്തി ഉപയോഗിക്കാനും കഴിഞ്ഞ യൂറോപ്യനാണ് ഹര്‍ഡി. ആ മനസ്സും കഴിവും രാമാനുജന്റെ പ്രതിഭയെ പോലെ തന്നെ പ്രധാനമാണ്.
ഹാര്‍ഡിയുമൊത്ത് കേംബ്രിഡ്ജിലെ കാലം രാമാനുജന്റെ ജീവിതത്തിലെ വസന്തമായിരുന്നു. നിരവധി ഗണിത സിദ്ധാന്തങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ബി.എ. ബിരുദവും ഫെല്ലോ അംഗത്വവും ലഭിച്ചു. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ദുരിതങ്ങളും രാമാനുജന്റെ ആരോഗ്യ പ്രശ്‌നങ്ങളും ആ ഗണിത വസന്തത്തിന് വിഘാതം സൃഷ്ടിച്ചു. 1919 മാര്‍ച്ചില്‍ അദ്ദേഹം തിരിച്ച് ഭാരതത്തിലെക്ക് പുറപ്പെട്ടു. 1920 ഏപ്രില്‍ 26ന് ക്ഷയരോഗബാധയെ തുടര്‍ന്ന് ആ മഹാപ്രതിഭ തന്റെ 32 മത്തെ വയസ്സില്‍ ഗണിത സപര്യ അവസാനിപ്പിച്ചു.
രാമാനുജന്റെ 125-മത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, 2011 ലോകം മുഴുവന്‍ ഗണിത വര്‍ഷമായി ആചരിച്ചിരുന്നു. തുടര്‍ന്ന് ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസമ്പര്‍ 22 ദേശീയ ഗണിത ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. വൈദികകാലം മുതല്‍ ഭാരതം ഗണിത ലോകത്തിന് നല്‍കിയ അമൂല്യ സംഭാവനകളുടെ ഉള്ളറകളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലാന്‍ ഇത് അവസരം സൃഷ്ടിക്കുന്നു. ഭാരതത്തിന്റെ ഗണിത പാരമ്പര്യത്തെ അറിയാനും അടുക്കാനും അതില്‍ അഭിമാനം കൊള്ളാനും ദേശീയ ഗണിത ദിനാചരണം അവസരം ഒരുക്കുന്നു. തന്റെ വളരെ ചെറിയ ജീവിതകാലം കൊണ്ട് ഭാരതത്തിന്റെ ദാര്‍ശനിക പൈതൃകത്തെ പാശ്ചാത്യ ലോകത്തിന് മുമ്പിലും അതിലൂടെ ഭാരതത്തിലും പുനസ്ഥാപിച്ച സ്വാമി വിവേകാനന്ദനെ പോലെ ഗണിത പാരമ്പര്യത്തെ ലോക വേദികളില്‍ എത്തിച്ച്, പാശ്ചാത്യരുടെ ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച വ്യക്തിയായിരുന്നു രാമാനുജന്‍. പക്ഷേ അദ്ദേഹത്തിന് ഭാരതീയരില്‍ അതിന്റെ മഹത്വത്തെ പ്രോജ്വലമാക്കാന്‍ കഴിഞ്ഞില്ല. ആ ദൗത്യം കാലത്തിന്റെതാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ പോകുന്ന ഭാരതീയ വിദ്യാഭ്യാസത്തിലൂടെ ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ തഴയപ്പെട്ട നിരവധി രാമാനുജന്‍മാരോട് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. നിരവധി മേഖലകളില്‍ നിരവധി പ്രതിഭകളെ കണ്ടെത്താനും അവരിലെ പൂര്‍ണ്ണതയെ ആവിഷ്‌ക്കരിക്കാനും കഴിയണം. അങ്ങിനെ മറ്റെല്ലാ മേഖലയില്‍ എന്നപോലെ ഗണിതത്തിലേയും ഭാരതത്തിന്റെ ഉജ്ജ്വല പൈതൃകത്തെ വീണ്ടെടുക്കാന്‍ കഴിയണം.
(മാധവ ഗണിത കേന്ദ്രം സെക്രട്ടറിയാണ് ലേഖകന്‍)