ഗാനരചയിതാവ്, കവി, ചലച്ചിത്രസംവിധായകന്‍, ചലച്ചിത്ര നിര്‍മാതാവ്, സംഗീതസംവിധായകന്‍, നോവലിസ്റ്റ് ഇങ്ങനെ സാഹിത്യത്തിന്റെയും, ചലച്ചിത്രത്തിന്റെയും ഏതാണ്ട് എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയും അതില്‍ വിജയം വരിക്കുകയും ചെയ്തത് മലയാളഭാഷയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. പി. ഭാസ്‌കരന്‍, എം. ടി. വാസുദേവന്‍ നായര്‍ എന്നീ ബഹുമുഖ പ്രതിഭകള്‍ക്കു പുറമേ ഇങ്ങനെയൊരു വ്യക്തിത്വത്തെ നമുക്കു കാണാനാകുക ശ്രീകുമാരന്‍ തമ്പിയിലാണ്. വിവിധ മേഖലകളില്‍ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീകുമാരന്‍ തമ്പിയോട് ഒരിയ്ക്കല്‍ ഇങ്ങനെ ചോദിയ്ക്കാന്‍ അവസരമുണ്ടായി. ”ഏറ്റവും കൂടുതല്‍ മാര്‍ക്ക് അങ്ങ് സ്വയം നല്‍കുക അങ്ങയിലെ കവിയ്‌ക്കോ, ഗാനരചയിതാവിനോ, നോവലിസ്റ്റിനോ, ചലച്ചിത്ര പ്രവര്‍ത്തകനോ?”
ഒരു സങ്കോചവും കൂടാതെ ശ്രീകുമാരന്‍ തമ്പി മറുപടി പറഞ്ഞു: ”അത് ഗാനരചയിതാവിനാകും. ജനങ്ങളും അങ്ങനെ തന്നെയാകും വിലയിരുത്തുക.” പൊതുവേ മുഖ്യധാരാ സാഹിത്യം അത്ര ശ്രേഷ്ഠമായി കരുതാത്ത ഗാനസാഹിത്യത്തിലാണ് തന്റെ മികച്ച സംഭാവനകള്‍ എന്ന് സാഭിമാനം പറയുന്ന എഴുത്തുകാരും, ചലച്ചിത്ര പ്രവര്‍ത്തകരും എത്ര പേരുണ്ട് നമ്മുടെ നാട്ടില്‍?
ശരാശരി മലയാളിയെ ഏറ്റവും അധികം സ്വാധീനിക്കുന്ന, അല്ലെങ്കില്‍ മലയാളി നെഞ്ചേറ്റുന്ന സാഹിത്യരൂപം ഇന്ന് കവിതയോ, കഥയോ ആണെന്നു പറയാനാകില്ല. മലയാളിയുടെ ഓരോ ജീവിത സന്ദര്‍ഭത്തിനും ഇണങ്ങുന്ന വിധം അവന്റെ വിചാര വികാരങ്ങളെ പങ്കു വയ്ക്കുന്നതില്‍ ചലച്ചിത്ര ഗാനത്തോളം മറ്റൊരു സാഹിത്യ രൂപമോ, സംഗീത രൂപമോ വിജയിച്ചിട്ടില്ല. ഈ ജനപ്രിയ സാഹിതീരൂപത്തിലാണ് ശ്രീകുമാരന്‍ തമ്പി നാലര പതിറ്റാണ്ടിലധികമായി വെന്നിക്കൊടി പാറിച്ചു നില്‍ക്കുന്നത്. മലയാള ചലച്ചിത്രഗാനശാഖയെ കവിതയുമായും ജനങ്ങളുമായും ഏറെ ബന്ധിപ്പിച്ച ത്രിമൂര്‍ത്തികളാണ് പി. ഭാസ്‌ക്കരന്‍, വയലാര്‍, ഒ.എന്‍.വി.കുറുപ്പ് എന്നിവര്‍. ഇവരുടെ പാതയില്‍ പിന്നീട് വന്നിട്ടുള്ളവരില്‍ പ്രമുഖന്‍ ശ്രീകുമാരന്‍ തമ്പി തന്നെയാണ്. പാട്ടിന്റെ എണ്ണത്തില്‍ മാത്രമല്ല, കാവ്യ ബിംബകല്‍പ്പനകളിലും, സര്‍ഗസൗന്ദര്യത്തിലും, ജനപ്രിയതയിലും ഈ ത്രിമൂര്‍ത്തികള്‍ക്ക് ഒപ്പം നില്‍ക്കാവുന്ന വേറെ കവിയും ഗാനരചയിതാവും മലയാളത്തിനില്ല.
പ്രസ്ഥാനത്തിന്റെ ചെലവില്‍ കവികളായിരുന്നവര്‍ അല്ലെങ്കിലും ജനകീയ സമരങ്ങളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും തണല്‍ കവികളായ പി. ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കുണ്ടായിരുന്നു. ഇടതുപക്ഷ ആശയങ്ങളെയും ചിന്താശക്തികളെയും ശരാശരി മലയാളികളുടെ മനസ്സില്‍ പാട്ടു സാഹിത്യത്തിലൂടെ എത്തിച്ചതില്‍ ഇവരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇങ്ങനെ ഒരു പ്രസ്ഥാനത്തിന്റെയും പിന്‍ബലമില്ലാതെയാണ് സാധാരണക്കാരന്റെ മനസ്സില്‍ തന്റെ പാട്ടുകളിലൂടെ ശ്രീകുമാരന്‍ തമ്പി ഇടം നേടിയത്. അതും അതി പ്രഗല്‍ഭരായ ഈ മൂന്നു ഗാനരചയിതാക്കളും കത്തിജ്വലിച്ചു കൊണ്ടിരുന്ന കാലത്താണ് ശ്രീകുമാരന്‍ തമ്പി ഗാനരചനാലോകത്ത് പ്രവേശിക്കുന്നത് എന്നു കൂടി ഓര്‍ക്കണം. യഥാര്‍ത്ഥ പ്രതിഭയുണ്ടെങ്കില്‍ എത്ര പ്രഗല്‍ഭരുടെ സാന്നിദ്ധ്യവും വളര്‍ച്ചയ്ക്ക് തടസ്സമാകില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു ശ്രീകുമാരന്‍ തമ്പി.
കാര്യസാദ്ധ്യത്തിനോ, സ്ഥാനലബ്ധിക്കോ വേണ്ടി തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം പറയാതിരിക്കാറില്ല. സാംസ്‌കാരിക നായകര്‍ തിരഞ്ഞെടുത്ത് പ്രതികരണം നടത്തുകയും ചിലപ്പോള്‍ ആയിരം നാവുള്ള മൗനം ദീക്ഷിക്കുകയും ചെയ്യുന്ന നാട്ടില്‍ ശ്രീകുമാരന്‍ തമ്പി ലാഭനഷ്ടങ്ങള്‍ നോക്കാതെ തന്റേടത്തോടെ തന്റെ കാഴ്ചപ്പാട് പറയുന്നു. ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ വീരചരമം അടഞ്ഞപ്പോള്‍ അതിനെ അപഹസിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ച യഥാര്‍ത്ഥ രാജ്യസ്‌നേഹി കൂടിയാണ് ഈ കലാകാരന്‍.
എന്താണ് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ കാരണം? ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ അടുത്തു നിരീക്ഷിക്കുകയാണെങ്കില്‍ ഒരു കാര്യം ബോധ്യമാകും- മുമ്പേ വന്ന വയലാര്‍, പി. ഭാസ്‌കരന്‍ തുടങ്ങിയവരുടെ എഴുത്തു വഴികളില്‍ നിന്ന് ഏറെ വിഭിന്നമല്ല അത് എന്ന്. എന്നാലത് തന്റെ മാനസ ഗുരുവായി തമ്പി തന്നെ കരുതുന്ന പി. ഭാസ്‌കരന്റെയോ, വയലാറിന്റെയോ അനുകരണവും ആയില്ല. പി. ഭാസ്‌കരനെ നാടന്‍ കാവ്യഭംഗിയെ ചലച്ചിത്രഗാനത്തിലാവാഹിച്ച കവിയായും വയലാറിനെ അഭൗമമായ അന്തരീക്ഷം ചലച്ചിത്ര ഗാനങ്ങളില്‍ നിറച്ച കവിയായും വിശേഷിപ്പിക്കാമെങ്കില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ ഇവ രണ്ടിന്റെയും സങ്കലനമായി വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ ശ്രീകുമാരന്‍ തമ്പിയുടെ പല ഗാനങ്ങളുടെയും രചയിതാവിന്റെ സ്ഥാനം ഇന്നും അവതാരകര്‍ പി. ഭാസ്‌കരനും വയലാറിനുമൊക്കെ ചാര്‍ത്തി കൊടുക്കാറുണ്ട്. സത്യവാന്‍ സാവിത്രിയിലെ ‘നീലാംബുജങ്ങള്‍ വിടര്‍ന്നു…’ എന്ന ഗാനം വയലാര്‍ എഴുതിയതാകും എന്നുറച്ചു വിശ്വസിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അതുപോലെ ‘ഏഴിലം പാല പൂത്തു …’ എന്നു തുടങ്ങുന്ന ഗാനം…. ‘കാണാന്‍ കൊതിച്ച നേരം കവിത പോലെ മുന്നില്‍ വന്നു…’ പി. ഭാസ്‌കരന്റെ വരികളല്ലേ അത്? ഒരു ശരാശരി മലയാള ഗാനാസ്വാദകന്‍ തമ്പിയുടെ പല ഗാനങ്ങളും തിരിച്ചറിഞ്ഞിരുന്നില്ല. ഒരുപക്ഷേ മാനസ ഗുരുവായ പി. ഭാസ്‌കരനെക്കാള്‍ വയലാറിനടുത്തു നില്‍ക്കുന്ന ഗാനരചനാരീതി ആണ് ശ്രീകുമാരന്‍ തമ്പിയുടേത്. ഒറ്റനോട്ടത്തില്‍ തന്നെ സംസ്‌കൃത സാഹിത്യ പാരമ്പര്യം വയലാറിന്റെ ഗാനങ്ങളെ വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നു കാണാം. എന്നാല്‍ ശ്രീകുമാരന്‍ തമ്പിയുടെ രചനകളില്‍ ക്ലാസ്സിക് സംസ്‌കൃത കാവ്യങ്ങള്‍ മാത്രമല്ല, ക്ഷേത്രകലകളും ഉത്സവങ്ങളും അതെ അളവില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടാകാം ശ്രീകുമാരന്‍ തമ്പി പ്രേമഗാനമെഴുതിയാല്‍ അതില്‍ രാധാകൃഷ്ണപ്രേമവും അമ്പലപ്പുഴ വേലയുമെല്ലാം അറിയാതെ വന്നു ചേരുന്നത്. രാധാകൃഷ്ണപ്രേമത്തിന്റെ ഏറ്റവും മനോഹരമായ ഗാനങ്ങള്‍ മലയാള ചലച്ചിത്ര ഗാനലോകത്തിന് സമ്മാനിച്ചിട്ടുള്ളത് ശ്രീകുമാരന്‍ തമ്പി തന്നെയാണ്. ‘പൊന്‍വെയില്‍ മണിക്കച്ച’, ‘യദുകുല രതിദേവനെവിടെ…’, ‘മണിവര്‍ണനില്ലാത്ത വൃന്ദാവനം…’, ‘കാര്‍മേഘ വര്‍ണന്റെ മാറില്‍’, ‘മുരളീഗാനത്തിന്‍’, ‘ഗോപീചന്ദനക്കുറിയണിഞ്ഞു’ ഇങ്ങനെ ഗീതഗോവിന്ദകാരനെ അതിശയിപ്പിക്കുന്ന വിധമാണ് തമ്പി രാധാകൃഷ്ണപ്രേമം തന്റെ ഗാനങ്ങളില്‍ പകര്‍ത്തിയിട്ടുള്ളത്. ഇതെല്ലാം ചലച്ചിത്രങ്ങളിലെ ഏതോ സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണ് എന്ന് കൂടി ഓര്‍ക്കുമ്പോഴാണ് തമ്പി എത്രമാത്രം നമ്മുടെ പുരാണങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുവാന്‍ ആകുന്നത്.
ചന്ദ്രബിംബം നെഞ്ചിലേറ്റുന്ന പുള്ളിമാന്‍ എന്നെഴുതുമ്പോഴും സ്വപ്‌നം ചിലപ്പോള്‍ ഫലിക്കുമല്ലോ എന്ന് എഴുതുമ്പോഴും തമ്പി വെളിവാക്കുന്നത് ഭാരതീയ സാഹിത്യത്തിലും സംസ്‌കാരത്തിലുമുള്ള തന്റെ വ്യപ്തിയാണ്. ‘മൂകം കരോതി വാചാലം’ എന്നത് ശ്രീകുമാരന്‍ തമ്പിയെ ‘ഊമകളെയും തന്‍ സ്‌നേഹത്താല്‍ ഗായകരാക്കുന്നു’ എന്ന് മൊഴിമാറ്റം നടത്താന്‍ പ്രാപ്തനാക്കുന്നതും മറ്റൊന്നല്ല. ശ്രീകുമാരന്‍ തമ്പിയെ സംബന്ധിച്ച് ഭക്തിയാകട്ടെ, തത്വചിന്തയാകട്ടെ അത് ഭാരതീയദര്‍ശനങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നതില്‍ സ്ഥലനാമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഹരിപ്പാട് സ്വദേശിയായതിനാല്‍ ഹരിപ്പാടും, അമ്പലപ്പുഴയും, ആലപ്പുഴയും, ചെട്ടിക്കുളങ്ങരയും തമ്പിയുടെ പാട്ടില്‍ ധാരാളമുണ്ട്. അതു കൂടാതെ ചെറുകുന്നും, ചാലക്കമ്പോളവും വരെ പാട്ടില്‍ തമ്പിക്കന്യമല്ല. വാദ്യകലാകാരന്‍മാരെയും, വാഗ്ഗേയകാരന്‍മാരെയുമെല്ലാം ശ്രീകുമാരന്‍ തമ്പി തന്റെ രചനകളിലൂടെ ആദരപൂര്‍വം സ്മരിക്കുന്നുണ്ട്. മറ്റ് കലാകാരന്‍മാരോടുള്ള ആദരവ് സ്വന്തം രചനകളിലൂടെ പ്രകടമാക്കിയിട്ടുള്ളവര്‍ ചലച്ചിത്രഗാനശാഖയില്‍ തന്നെ അപൂര്‍വമാണ്.
മലയാളികളുടെ എല്ലാ ഉത്സവങ്ങളും ഗാനങ്ങളില്‍ ഭംഗിയായി പകര്‍ത്തിയിട്ടുള്ള ഗാനരചയിതാവ് വേറെ ആരുണ്ട്? ഓണത്തെക്കുറിച്ച് വൈലോപ്പിള്ളിയും, പി. കുഞ്ഞിരാമന്‍ നായരും എഴുതിയ കവിതകളെക്കാള്‍ കൂടുതല്‍ ഗാനങ്ങള്‍ തമ്പി എഴുതിയിട്ടുണ്ട്. വിഷുവാകട്ടെ, തിരുവാതിരയാകട്ടെ തമ്പിയുടെ ചലച്ചിത്രഗാനമില്ലാതെ മലയാളികള്‍ക്ക് പൂര്‍ണമാകാറില്ല. കന്നുപൂട്ടിന്റെയും പ്രഭാതത്തിലെ കാര്‍ഷിക വൃത്തിയുടെയും സ്മൃതിചിത്രങ്ങള്‍ ഇന്നവശേഷിക്കുന്നത് തമ്പിയുടെ ഗാനങ്ങളിലാണ്.
മലയാളത്തെയും, മലയാള നാടിനെയും കുറിച്ച് ഇത്രയധികം എഴുതിയ ഗാനരചയിതാക്കള്‍ നമുക്കില്ല. അതു പോലെ തന്നെ മാതൃഭക്തിയെയും സ്‌നേഹത്തെയും കുറിച്ചും. (കൂട്ടത്തില്‍ പറയട്ടെ, മലയാളത്തിലെ വയലാര്‍, ഒ. എന്‍.വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി എന്നീ മൂന്നു ഗാനരചയിതാക്കളും പിതാവിന്റെ സൗഭാഗ്യം ചെറുപ്പത്തിലെ നഷ്ടമായവരാണ്. അതുകൊണ്ടു തന്നെയാകും എല്ലാമായ അമ്മയെക്കുറിച്ച് ഈ മൂന്നു കവികളും അനശ്വരമായ ഗാനങ്ങള്‍ എഴുതാനിടയായതും).
അമ്മയോടുള്ള സ്‌നേഹം, ബഹുമാനം, ഭക്തി ഇതെല്ലാം തമ്പിയുടെ കവിതകളിലും ധാരാളമായുണ്ട്. അമ്മയെ മാത്രമല്ല മലയാളത്തിലെ എല്ലാ വീരാംഗനമാരെയും സ്മരിക്കാനും തമ്പി തന്റെ ഗാനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്.
അക്ഷരങ്ങളിലൂടെ മണം എന്ന ഇന്ദ്രിയാനുഭവം സാദ്ധ്യമാകുമോ? ശ്രീകുമാരന്‍ തമ്പി, ‘എള്ളെണ്ണതന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍ പുല്‍കി പടര്‍ന്നതിനാലേ’ എന്നെഴുതി യേശുദാസ് ആലപിക്കുമ്പോള്‍ എള്ളെണ്ണയുടെ മണം അനുഭവവേദ്യമാകാറുണ്ട് എന്നൊരിക്കല്‍ വി. മധുസൂദനന്‍ നായര്‍ പറയുകയുണ്ടായി. മണം ശ്രീകുമാരന്‍ തമ്പി ഏറെ ഗാനങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മണ്ണിന്‍മണവും ഇലഞ്ഞിപ്പൂവിന്‍ മണവും കസ്തൂരിമണവും ഗാനങ്ങള്‍ക്ക് നല്‍കി ശ്രീകുമാരന്‍ തമ്പി. അതുപോലെ നിറങ്ങള്‍ ഏഴെന്ന് ആരു പറഞ്ഞു എന്നു തമ്പി എഴുതുമ്പോള്‍ ആ വാക്കുകളുടെ ഇന്ദ്രജാലത്തില്‍ ആകെ അദ്ഭുതം എന്നു പറയുന്നത് മലയാള മനസ്സല്ലേ?
ശ്രീകുമാരന്‍ തമ്പിയുടെ ഓരോ ഗാനവും മലയാളികള്‍ക്ക് ഗൃഹാതുരതയുടെ സ്മൃതി ചിത്രങ്ങള്‍ ഉണര്‍ത്തുന്നതാണ്. താരാട്ടായാലും ഹാസ്യഗാനമായാലും പ്രണയമോ ഭക്തിയോ വിഷയമായാലും അതില്‍ മലയാളിയുടെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ ചിഹ്നങ്ങള്‍ ദേശങ്ങളായോ, സംഗീതമായോ, നൃത്തകലയായോ, ഉത്സവതാളങ്ങളായോ തമ്പി ഇണക്കിച്ചേര്‍ത്തിരിക്കും.
ക്ലാസിക് കലകളോട് ഒരു അഭിനിവേശം തന്നെ ശ്രീകുമാരന്‍ തമ്പിക്കുണ്ട്. ‘കലയ സദാ’ പദമുയരുന്നതും കഥകളി കേളിയും വഞ്ചിപ്പാട്ടുമെല്ലാം ഒന്നിലധികം ഗാനങ്ങളില്‍ ദര്‍ശിയ്ക്കാവുന്നതാണ്. കൃഷ്ണനാട്ടവും, രാമനാട്ടവും, കാവടിയാട്ടവും വൈക്കത്തഷ്ടമിയും ചെട്ടിക്കുളങ്ങര ഭരണിയും അമ്പലപ്പുഴ വേലയും, ഹരിപ്പാട് ഉത്സവവും കാര്‍ത്തിക വിളക്കും, ആറന്‍മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടന്‍ വള്ളവും തമ്പിയുടെ ഗാനങ്ങളില്‍ കുടിയേറുന്നത് ഏച്ചുകെട്ടുകള്‍ ഇല്ലാതെയാണ്. ഒരു ജനതയുടെ സാംസ്‌കാരിക സ്മൃതി ചിത്രങ്ങളായി ഗാനങ്ങള്‍ മാറുന്നതും ഇങ്ങനെയാണ്.
മലയാണ്‍മയുടെ സാസ്‌കാരിക ചിഹ്നങ്ങളെ ബോധപൂര്‍വം ഗാനങ്ങളില്‍ കുത്തി നിറക്കുകയല്ല ശ്രീകുമരന്‍ തമ്പി ചെയ്യുന്നത്. എന്നാല്‍ സഹജമായി തന്നെ കഥാസന്ദര്‍ഭത്തിനു കൂടി ഇണങ്ങുന്ന വിധം അതൈല്ലാം വന്നു ചേരുകയാണ്. ഹൈന്ദവം, സവര്‍ണ ഫാസിസം എന്നീ വിമര്‍ശനങ്ങളെ ഭയന്ന് ഗാനരചനയില്‍ വേരുകള്‍ മറന്ന് പുരോഗമന ചിന്താശകലങ്ങള്‍ പ്രകടമാക്കണമെന്ന ചില ഗാനരചയിതാക്കളുടെ കാപട്യമൊന്നും തമ്പിയുടെ ഗാനങ്ങളില്‍ കാണാനാകില്ല. മലയാളിയുടെ സാംസ്‌കാരിക അടിത്തറയില്‍ ഉറച്ചു നിന്നാണ് തമ്പി ഗാനരചന നിര്‍വഹിക്കുന്നത്. ചലച്ചിത്ര സന്ദര്‍ഭത്തിനനുസരിച്ച് ഇതര മതവിശ്വാസികള്‍ക്കായി ഗാനരചന നിര്‍വ്വഹിക്കുന്ന വേളയിലും ശ്രീകുമാരന്‍ തമ്പി തന്റെ ഈ സവിശേഷത നിലനിര്‍ത്തുന്നുണ്ട്.
മലയാള സ്ഥലരാശികളെയും പ്രകൃതിയെയും ഋതുഭേദങ്ങളെയും ഗാനങ്ങളില്‍ ശ്രീകുമാരന്‍ തമ്പിയോളം ആവാഹിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ള ഗാനരചയിതാക്കള്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. ഞാറ്റുവേലകളും, നക്ഷത്രങ്ങളും വസന്തവും ഹേമന്തവും ചന്ദ്രികയും ഗാനങ്ങളില്‍ ഇടയ്ക്കിടെ വിരുന്നു വരാറുണ്ട്. ധനുമാസത്തിലെ ശിശിരക്കുളിരില്‍ തളിരില മുട്ടിയുരുമ്മുന്നത് കാണാനും സിന്ദൂര കിരണമായി തഴുകി ഇന്ദുപുഷ്പമായി വിടര്‍ത്താനും ശ്രീകുമാരന്‍ തമ്പിക്ക് കഴിയുന്നത് ഇതു കൊണ്ടാണ്. തമ്പിയുടെ പ്രണയഗാനങ്ങളും വിരഹഗാനങ്ങളും മാത്രമല്ല ഏതാണ്ട് എല്ലാ ഗാനങ്ങളും തന്നെ ഓടിപ്പോയി മറയുന്ന ഒരു വസന്തകാലത്തിന്റെ നഷ്ടബോധം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തലമുറ മാത്രമല്ല, പുതിയ തലമുറയും തമ്പിയുടെ ഗാനങ്ങളെ സൂക്ഷ്മമായി പഠിക്കുമ്പോള്‍ ഈ വികാരം പങ്കു വയ്ക്കുന്നുണ്ടാകും. ഏതൊരു കലാസൃഷ്ടിയും അനുവാചകന് സ്വീകാര്യമാകണമെങ്കില്‍, തന്റെ അനുഭവമണ്ഡലവുമായി എന്തെങ്കിലുമൊക്കെ പങ്കുവയ്ക്കാന്‍ അതിനാകണം. ശ്രീകുമാരന്‍ തമ്പി തന്റെ ഗാനങ്ങളിലൂടെ അത്തരമൊരു അനുഭവലോകം, മലയാളികളുടെ മനസ്സില്‍ തീര്‍ക്കുന്നുണ്ട്. തമ്പിയുടെ ഗാനങ്ങള്‍ മാറിയ കാലത്തിലും പുനഃസൃഷ്ടിക്കപ്പെടുന്നതു തന്നെ ഈ ഗാനങ്ങള്‍ കാലാതിവര്‍ത്തിയാണ് എന്നതിന് തെളിവാണ്.