ഇക്കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കാണ് കേസരിയിലെ രണ്ടു മുന്‍ജീവനക്കാര്‍ കാലയവനികയ്ക്ക് പിന്നിലേയ്ക്ക് പോയത്. നവംബര്‍ 19ന് പേരാമ്പ്രയിലെ രത്‌നഗിരിയും ഡിസംബര്‍ 4ന് മാത്തോട്ടത്തെ കെ.പി. സദാനന്ദനും. രണ്ടുപേരും കേസരിയില്‍ അക്കൗണ്ടന്റുമാരായിരുന്നു. രണ്ടുപേരും മൂന്നുപതിറ്റാണ്ടില്‍ താഴെ കേസരിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. ആജീവനാന്ത സ്വയംസേവകരായിരുന്നു ഇരുവരും. രണ്ടുപേരുടേതും സംഘകുടുംബമായിരുന്നു. കോഴിക്കോട് ജില്ലയില്‍ സംഘപ്രവര്‍ത്തനമാരംഭിച്ച കാലത്ത് പേരാമ്പ്രയില്‍ സ്വയംസേവകരുടെ അത്താണിയായിരുന്നു രത്‌നഗിരിയുടെ വീട്. അദ്ദേഹത്തിന്റെ അച്ഛന്‍ കൈലാസത്തിന്റെ വീടായ മഠം ഫലത്തില്‍ സംഘകാര്യാലയമായിരുന്നു. കേരളം ഉള്‍പ്പെടുന്ന അന്നത്തെ തമിഴ്‌നാട് പ്രാന്തത്തിന്റെ കാര്യവാഹ് അണ്ണാജി, സംഘപ്രചാരകന്മാരായ ശങ്കര്‍ശാസ്ത്രി, പി.മാധവന്‍, രാമചന്ദ്രന്‍ കര്‍ത്ത, വി.പി.ജനാര്‍ദ്ദനന്‍, പി.നാരായണന്‍ തുടങ്ങിയ നിരവധി പേര്‍ ആ വീട്ടില്‍ താമസിച്ചിട്ടുണ്ട്.
കോഴിക്കോട് കോ-ഓപ്പറേറ്റീവ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന രത്‌നഗിരി പഠനസമയം കഴിഞ്ഞ് കേസരിയില്‍ സേവനം ചെയ്തു. അന്ന് ഉച്ചഭക്ഷണത്തിനുള്ള 60 പൈസയാണ് ദിവസേന മാനേജര്‍ എം.രാഘവന്‍ നല്‍കിയിരുന്നത്. പഠനശേഷം അദ്ദേഹം കേസരിയില്‍ ജീവനക്കാരനായി മാറി. കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതായി വന്നതോടെ 1984ല്‍ അദ്ദേഹം കേസരിയില്‍ നിന്നും സേവനമവസാനിപ്പിച്ചു പേരാമ്പ്രയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു. പേരാമ്പ്രയില്‍ സംഘകാര്യാലയത്തിനു സ്ഥലം അനുവദിച്ചു നല്‍കിയത് അദ്ദേഹമാണ്. സ്വയംസേവകന്റെ സമര്‍പ്പണഭാവം അദ്ദേഹം ജീവിതത്തില്‍ ആകമാനം നിലനിര്‍ത്തി.
രത്‌നഗിരി വിരമിച്ച വേളയിലാണ് കെ.പി. സദാനന്ദന്‍ അക്കൗണ്ടന്റായി കേസരിയില്‍ എത്തിയത്. 1984 മുതല്‍ 2012 വരെ കേസരിയുടെ കണക്കുകളുടെ സൂക്ഷിപ്പുകാരന്‍ അദ്ദേഹമായിരുന്നു. കണക്കു സൂക്ഷിക്കുന്നതിലെ നിഷ്ഠയും കര്‍ക്കശത്വവും കേസരി മാനേജരായിരുന്ന രാഘവേട്ടനില്‍ മതിപ്പുണ്ടാക്കിയിരുന്നു. കേസരിയില്‍ സേവനമനുഷ്ഠിക്കുന്നതിനു മുമ്പ് പത്തുവര്‍ഷം സി.സി. മോട്ടോഴ്‌സിന്റെ പാഴ്‌സല്‍ സര്‍വ്വീസിലായിരുന്നു. ദീര്‍ഘകാലം കൊല്ലത്ത് ജോലി ചെയ്തപ്പോള്‍ സംഘകാര്യാലത്തില്‍ താമസിച്ച് അവിടുത്തെ സംഘപ്രവര്‍ത്തനത്തില്‍ ആണ്ടിറങ്ങി.
സംഘത്തിന്റെ ബേപ്പൂര്‍ നഗരത്തിന്റെ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, സമ്പര്‍ക്ക പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു. ദീര്‍ഘകാലം കോഴിക്കോട് മഹാനഗരത്തിന്റെ വ്യവസ്ഥാ പ്രമുഖായും സേവനമനുഷ്ഠിച്ചു. മരിക്കുമ്പോള്‍ ബേപ്പൂര്‍ നഗരത്തിന്റെ സമ്പര്‍ക്കപ്രമുഖ് ആയിരുന്നു. കേസരിയിലെ സേവനശേഷം ചില സ്വകാര്യസ്ഥാപനങ്ങളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രേഷ്ഠാചാരസഭയുടെ പൂജാപഠനക്ലാസില്‍ പങ്കെടുക്കുകയും പിന്നീട് അതിന്റെ ട്രഷററായി പ്രവര്‍ത്തിക്കുകയും ചെയ്തു. ബേപ്പൂര്‍ നഗരത്തിന്റെ ബാലഗോകുലം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സദാനന്ദന്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ ചിട്ടയായി നടത്തുന്നതിലും അതിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നതിലും സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്.
2014-ല്‍ മകന്‍ ആദര്‍ശിന്റെ അവിചാരിതമായ മരണം അദ്ദേഹത്തെ ഉലച്ചുകളഞ്ഞു. ഭാര്യ ജയ സദാനന്ദന്‍ ബി.ജെ.പിയിലും മഹിളാമോര്‍ച്ചയിലും സജീവമായി പ്രവര്‍ത്തിച്ചതിനുള്ള പിന്തുണ സദാനന്ദനില്‍ നിന്നായിരുന്നു. ജയ ബിജെപി സംസ്ഥാന സമിതിയംഗമാണ്. സഹോദരി വിജയലക്ഷ്മി ബി.ജെ.പി കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷയാണ്. സഹോദരന്‍ രാജന്‍ സംഘത്തിന്റെ നഗര്‍ കാര്യവാഹ് ആയിരുന്നു.