സുപ്രസിദ്ധ നോവലിസ്റ്റ് റിച്ചാര്‍ഡ് ബാക്ക്, അദ്ദേഹം പഴയ എയര്‍ഫോഴ്‌സ് പൈലറ്റാണ്, തന്റെ പ്രിയപ്പെട്ട ഒരു ഹെലിക്കോപ്റ്ററിനെ വിശേഷിപ്പിക്കുന്നത് നോക്കൂ.. I call it she, because I love it ..
വികാരമോ വിചാരമോ ഒന്നുമില്ലാത്ത ഈ ഭീമാകാരന്‍ ഇരുമ്പുകൂടിനോട് പ്രണയിനിയോടുള്ള വാത്സല്യം തോന്നുക, അങ്ങിനെ തന്നെ അതിനെ സ്‌നേഹിക്കുക. ഇത് സര്‍ഗ്ഗശേഷിയും ഭാവനയും അതിരുകടന്നപ്പോഴുള്ള വിഭ്രാന്തിയൊന്നുമല്ല. പകരം തന്റെ തന്നെ ജീവന്റെ ഭാഗമായ ഒന്നിനോടുള്ള അഭിനിവേശം മാത്രമാണ്. അദ്ദേഹത്തിന്റെ ഭാവന അത് പ്രകടിപ്പിച്ചു, പ്രകടിപ്പിക്കാത്ത ആയിരക്കണക്കിന് പൈലറ്റുമാര്‍ തന്റെ പ്രണയിനിയെ ഹൃദയത്തിലാവാഹിച്ച് ജീവിക്കുന്നു. പ്രത്യേകിച്ച് ഹെലിക്കോപ്റ്റര്‍ പൈലറ്റുമാര്‍. കാരണം, നമ്മുടെ ഇഷ്ടത്തിനനുസരിച്ച്, സാഹചര്യങ്ങള്‍ക്കനുസരിച്ച്, ആവശ്യങ്ങള്‍ക്കനുസരിച്ച് ഇതുപോലെ വഴങ്ങുന്ന ഒരു യന്ത്രസംവിധാനം വളരെ വളരെ കുറവാണ്.
കിഴക്കന്‍ മലമ്പ്രദേശങ്ങളിലെ വിശാലമായ റബ്ബര്‍ തോട്ടങ്ങള്‍ക്ക് മരുന്നടിക്കാന്‍ വരുന്ന ചെറിയ ഹെലിക്കോപ്റ്ററാണ് മലയാളിയുടെ ഒരു ഗൃഹാതുരത. 1980 ല്‍, കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനൊടുവില്‍ സൂപ്പര്‍സ്റ്റാര്‍ ജയന്റെ അന്ത്യം ഒരു ചീറ്റ ഹെലിക്കോപ്ടര്‍ അപകടത്തിലായിരുന്നു. അതോടെ ഇതൊരു ഭീതികലര്‍ന്ന യന്ത്രപ്പക്ഷിയായി. അക്കാലത്തെ ഏതാണ്ടെല്ലാ ബിഗ് ബജറ്റ് സിനിമകളുടെയും അവിഭാജ്യ ഘടകം തന്നെയായിരുന്നു ഒരു ഹെലിക്കോപ്റ്റര്‍ സീന്‍. വള്ളംകളികളുടെ ഇടവേളകളില്‍, കായല്‍ മധ്യത്തില്‍ വായുവില്‍ ഉരുണ്ടുപിരണ്ട് അഭ്യാസം കാട്ടുന്ന നേവി ഹെലിക്കോപ്റ്റര്‍ മറ്റൊരു അത്ഭുതം.
വായുവിന്റെ മര്‍ദ്ദവ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് എല്ലാ പറക്കല്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. പക്ഷികള്‍ ചിറകടിക്കുമ്പോള്‍ മുകളിലും താഴെയുമായുണ്ടാകുന്ന വായുസമ്മര്‍ദ്ദം വ്യത്യാസപ്പെടുകയും മര്‍ദ്ദം കുറഞ്ഞ മുകളിലേക്ക് പക്ഷി ഉയരുകയും ചെയ്യും. ചിറകുകളുടെ ഡിസൈനിന്റെ പ്രത്യേകത കാരണം, അതിശക്തമായ വായു പ്രവാഹത്തില്‍ മുകളിലും താഴെയുമായുണ്ടാകുന്ന മര്‍ദ്ദവ്യത്യാസമാണ് വിമാനത്തെ ഉയര്‍ത്തുന്നത്. ആ വായു പ്രവാഹം സൃഷ്ടിക്കാനാണ് വിമാനം അതിവേഗതയില്‍ റണ്‍വേയിലൂടെ പായുന്നത്.
ഇതുപോലെ മറ്റൊരു രീതിയിലാണ് ഹെലിക്കോപ്റ്റര്‍ മര്‍ദ്ദവ്യത്യാസം ഉണ്ടാക്കുന്നത്.
നാം കാണുന്നതുപോലെ തന്നെ, ആ വലിയ പള്ളയില്‍ ഒരു വാലും, മുകളില്‍ വട്ടം ചുറ്റുന്ന ഒരു ഭീമന്‍ പ്രൊപ്പല്ലറും ചേര്‍ന്നതാണ് ഹെലിക്കോപ്റ്റര്‍. അതിശക്തമായ റോട്ടറില്‍ ഘടിപ്പിച്ച ബ്ലേഡുകള്‍ അതിവേഗത്തില്‍ കറങ്ങുമ്പോള്‍, മുകളില്‍ നിന്നും താഴേക്ക് ശക്തമായ വായുപ്രവാഹം ഉണ്ടാകുന്നു. ഒരു ഘട്ടത്തില്‍, ബ്ലേഡിന് മുകളിലുള്ള വായുവിന്റെ സമ്മര്‍ദ്ദം താഴെയുള്ളതിനേക്കാള്‍ കുറയുമ്പോള്‍ വാഹനം മുകളിലേക്കുയരുന്നു. അദൃശ്യമായ ഒരു കയറേണിയില്‍ വലിഞ്ഞു കയറുന്നത് പോലെ തന്നെ. ആവശ്യത്തിന് മുകളിലെത്തിയാല്‍, റോട്ടറിന്റെ ആംഗിള്‍ നിയന്ത്രിച്ച് വാഹനത്തെ ഇഷ്ടമുള്ള ദിശകളിലേക്ക് ചലിപ്പിക്കുന്നു. അതായത് ഒരു വിമാനം പറന്നുയരുന്നത് പോലെയോ പറക്കുന്നത് പോലെയോ അല്ല ഹെലിക്കോപ്റ്ററിന്റെ പ്രവര്‍ത്തനം. ഈ പ്രത്യേകത കാരണം, അതിന് പറന്നുയരാന്‍ റണ്‍വേകള്‍ ആവശ്യമില്ല. ഒരു തുമ്പിയെപ്പോലെ വായുവില്‍ നിശ്ചലമായി പറന്നു നില്‍ക്കാന്‍ കഴിയും. സാവകാശം ഇറങ്ങാനും ഉയരാനും കഴിയും. ഇത്തിരി ‘ഠ’ വട്ടമുള്ള എവിടേയും അവന്‍ കടന്നു ചെല്ലും. കെട്ടിടത്തിന്റെ മുകളിലായാലും, കപ്പലിന്റെ ഡെക്കായാലും, ചെറിയ കളിസ്ഥലമായാലും,മലമുകളായാലും. അതുകൊണ്ടുതന്നെ ഹെലിക്കോപ്റ്ററുകളുടെ സേവനം അത്രമാത്രം വൈവിധ്യപൂര്‍ണവുമാണ്. യുദ്ധരംഗത്ത് പടയാളിയായി, കൊറിയര്‍ രംഗത്ത് വാഹകനായി, ആതുരസേവനത്തില്‍ ആംബുലന്‍സായി, നിര്‍മ്മാണ മേഖലയില്‍ ക്രയിന്‍ ആയി, ഫയര്‍ എഞ്ചിനായി, ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തകനായി.
2018 ല്‍ കേരളം നടുങ്ങിയ മഹാപ്രളയത്തില്‍ ആയിരക്കണക്കിന് ജീവനുകളെ കൈപിടിച്ചുയര്‍ത്താന്‍ നേവി ഹെലികോപ്റ്ററുകള്‍ നടത്തിയ മഹാദൗത്യങ്ങളെ കൂപ്പുകൈകളോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.
പ്രത്യേക രീതിയില്‍ കോണോടുകൂടിയ രണ്ടു ബ്ലേഡുകള്‍ ഉപയോഗിച്ച് പറക്കുന്ന കളിപ്പാട്ടങ്ങള്‍ പണ്ട് പണ്ട് മുതല്‍ പ്രചാരത്തിലുണ്ടായിരുന്നു. ഈ തത്വം ഉപയോഗിച്ച് ഒരു വാഹനം ആദ്യമായി ഡിസൈന്‍ ചെയ്തത് ലിയനാര്‍ഡോ ഡാവിഞ്ചി ആയിരുന്നു. പിന്നീട് റഷ്യയിലും അര്‍ജന്റീനയിലും അമേരിക്കയിലുമൊക്കെയായി പലവിധ പരിശ്രമങ്ങളുമൊക്കെ നടന്നെങ്കിലും അതൊന്നും പരീക്ഷണങ്ങളും കളിപ്പാട്ടങ്ങളും എന്ന അവസ്ഥയില്‍ നിന്നും ഉപകാരപ്രദമായ അവസ്ഥയിലേക്ക് ഉയര്‍ന്നില്ല. ചെറിയ സ്ഥലത്ത്, വലിയ ഭാരം ഉയര്‍ത്താന്‍ കഴിയുന്ന ശക്തമായ എന്‍ജിന്റെ അഭാവമായിരുന്നു കാരണം. അതിനിടയില്‍, യന്ത്ര ശക്തിയുപയോഗിച്ച് പറക്കുക എന്ന മനുഷ്യന്റെ ചിരകാല സ്വപ്‌നം റൈറ്റ് സഹോദരന്മാര്‍ യാഥാര്‍ത്ഥ്യമാക്കി. അതോടെ, പൂര്‍ണമായും യന്ത്രശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഹെലിക്കോപ്റ്ററിനു വേണ്ടിയുള്ള ശ്രമങ്ങള്‍ കരുത്താര്‍ജ്ജിച്ചു. എങ്കിലും പൂര്‍ണതോതിലുള്ള ഒരു ഹെലിക്കോപ്റ്റര്‍ പറന്നുയരാന്‍ 1924 വരെ കാത്തിരിക്കേണ്ടിവന്നു. ഫ്രഞ്ച് എഞ്ചിനീയറായ ഒഹിമിഷന്‍ ആണ് അത് സാക്ഷാത്കരിച്ചത്. മണിക്കൂറില്‍ പതിമൂന്ന് കിലോമീറ്റര്‍ വേഗതയില്‍, ആറടി ഉയരത്തില്‍, എണ്ണൂറ് മീറ്റര്‍ ആയിരുന്നു വ്യോമയാന ചരിത്രത്തിലേക്ക് ഒഹിമിഷന്‍ പറന്നുയര്‍ന്നത്.
പിന്നാലെ, അമേരിക്കയിലും ജര്‍മ്മനിയിലും യൂറോപ്പിലുമെല്ലാം ഹെലിക്കോപ്റ്ററിനു മുകളില്‍ ഭ്രാന്തുപിടിച്ച ഗവേഷണവും വികസനവുമാണ് നടന്നത്. ടെക്‌നോളജി സങ്കീര്‍ണമാണെങ്കിലും ഉപയോഗം ലളിതവും വിപുലവുമായത് കൊണ്ട്, ഇതേപോലൊരു യന്ത്രത്തിന് വേണ്ടി ലോകം കാത്തിരുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്.
ഇരുപതാം നൂറ്റാണ്ടിലെ എല്ലാ സാങ്കേതിക മുന്നേറ്റങ്ങളുടെയും ചുക്കാന്‍ പിടിച്ച രണ്ടാം ലോകമഹായുദ്ധം തന്നെയാണ് ഹെലിക്കൊപ്റ്ററിനെയും പുതിയ ഉയരങ്ങളിലേക്ക് നയിച്ചത് എന്ന് നിസ്സംശയം പറയാം. ഏത് പ്രതികൂല യുദ്ധഭൂമികളിലും ആളും ആയുധവും എത്തിക്കാന്‍ സാധിക്കുന്നതു കൊണ്ട് തന്നെ ലോകത്തിലെ എല്ലാ സൈന്യത്തിന്റെയും ജീവവായു തന്നയാണ് ഹെലിക്കോപ്റ്ററുകള്‍. ഭീമന്‍ ബോഡിയുടെ മുകളില്‍ രണ്ടറ്റത്തുമായി രണ്ട് റോട്ടറുകള്‍ ഉള്ള അമേരിക്കയുടെ ചിനൂക് ഹെലിക്കോപ്റ്ററുകള്‍, ഒരേസമയം നൂറോളം സൈനികര്‍, സൈനിക ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ഇതിനെല്ലാം വേണ്ട ആയുധങ്ങള്‍ എന്നിവ വഹിച്ച് എണ്ണൂറോളം കിലോമീറ്ററുകള്‍ നിര്‍ത്താതെ പറക്കും. ഇപ്പോള്‍ ഭാരതത്തിനും ഈ ഹെലിക്കോപ്റ്ററുകള്‍ ഉണ്ട്. സിയാച്ചിന്‍ പോലുള്ള ദുര്‍ഗ്ഗമമായ യുദ്ധഭൂമികളിലെക്കുള്ള സൈനിക നീക്കങ്ങള്‍ക്ക് ചിനൂക് ഹെലിക്കോപ്റ്ററുകളുടെ സേവനം വളരെ നിര്‍ണ്ണായകമാണ്.
ശത്രു റഡാറുകളുടെ കണ്ണുവെട്ടിച്ച് എവിടെയുമെത്താന്‍ കഴിയുന്ന സ്റ്റെല്‍ത്ത് ടെക്‌നോളജിയിലധിഷ്ഠിതമായ ഹെലിക്കോപ്റ്ററുകളും ഇന്നുണ്ട്. 2011 ല്‍ ഒസാമാ ബിന്‍ ലാദന്‍ ഒളിച്ചിരുന്ന പാകിസ്ഥാനിലെ അബോട്ടാബാദിലെ ആ കെട്ടിടത്തിന്റെ മുറ്റത്തേക്ക് ഒരു നട്ടപ്പാതിരക്ക് അമേരിക്കന്‍ സീലുകള്‍ പറന്നിറങ്ങിയത് ഇത്തരത്തിലുള്ള രണ്ട് ബ്ലാക്ക് ഹോക്ക് ഹെലിക്കൊപ്റ്ററുകളില്‍ ആയിരുന്നു. നാനൂറ്റമ്പത് കിലോമീറ്റര്‍ അകലയുള്ള അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ നിന്നും പാകിസ്ഥാന്റെ ആകാശത്തേക്ക് ഊളിയിട്ടു കയറിയ ഈ ബ്ലാക്ക് ഹോക്കുകള്‍,ആകാശം മുഴുവന്‍ അരിച്ച് പെറുക്കിക്കൊണ്ടിരുന്ന പാക് റഡാറുകളുടെ മൂക്കിനു കീഴിലൂടെയാണ് പറന്നതും ലാദനെ വകവരുത്തി ആ ശവശരീരവുമായി തിരിച്ച് പറന്നതും. വ്യോമയാന സാങ്കേതികത എത്രത്തോളം ഉയരങ്ങളിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്നതിന്റെ മകുടോദാഹരണമായിരുന്നു ബിന്‍ ലാദന്‍ വേട്ട.
അതുപോലെ തന്നെ വലിയ യന്ത്രത്തോക്കുകളും ചെറുമിസ്സൈലുകളും വഹിക്കാന്‍ കഴിയുന്ന അപ്പാച്ചെ ഹെലിക്കൊപ്റ്റര്‍ ഗന്‍ഷിപ്പുകള്‍ ഏത് സൈന്യത്തിന്റെയും സ്വപ്‌ന യാനവും പേടിസ്വപ്‌നവുമാണ്. അത്ര ഭീകരമാണ് അവയുടെ സംഹാരശേഷി.
സാങ്കേതികതയുടെ അത്യുന്നതങ്ങളില്‍ പറക്കുമ്പോഴും പുതിയ ഉയരങ്ങളും നിഗൂഡതകളും തേടി ലോകം മുഴുവന്‍ ഈ യന്ത്രത്തുമ്പിയുടെ മേല്‍ ഗവേഷണങ്ങള്‍ തുടരുകയാണ്. ഓക്‌സിജന്‍ കുറവുള്ള പര്‍വത ശിഖരങ്ങളിലേക്കും വീശിയടിക്കുന്ന കൊടുങ്കാറ്റുകള്‍ക്കുള്ളിലൂടെയുമൊക്കെ അനായാസം പറക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യാന്‍ കഴിയുന്ന ഹെലിക്കോപ്റ്ററുകള്‍ നാളെയുടെ സ്വപ്‌നയാനങ്ങളാണ്. അങ്ങിനെതന്നയാകണമല്ലോ, എല്ലാം നേടിയെന്നു തോന്നുമ്പോഴും പിടി തരാതെ മാറിനില്‍ക്കുന്ന വെല്ലുവിളികളുണ്ടാകുമ്പോഴല്ലേ കൂടുതല്‍ ഉയരങ്ങളെപ്പറ്റി നമുക്ക് സ്വപ്‌നം കാണാന്‍ കഴിയുക.