വീണ്ടും ഒരു അധ്യാപക ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. സമകാലിക സമസ്യകള്‍ക്ക് പൂരണം നല്‍കുന്ന,നഴ്‌സറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുവരെ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇ-വിപ്ലവം സമസ്തമേഖലയെയും പോലെ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങളെയും ഗുണവത്താക്കുകയും ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട് . കമ്പ്യൂട്ടര്‍ വിപ്ലവത്തിലൂടെ പുതിയ അറിവുകളുടെ ലോകം തുറന്നുവരുന്നത് അധ്യാപകരുടെ അറിവുകളെ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യത്തിലേക്കെത്തിച്ചിട്ടുണ്ട്. യുവ തലമുറ വിവരസാങ്കേതിക മേഖലയില്‍ പുലര്‍ത്തുന്ന മികവും എടുത്തുപറയേണ്ട വസ്തുതയാണ്. അധ്യാപകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ വെറും തൊഴിലാളിയാണ് എന്ന സാമൂഹ്യ വിമര്‍ശനവും ഉയര്‍ന്നു കേള്‍ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ കടലാസുസംഘടനയായി അധ്യാപകര്‍മാറുന്നതാവാം ഇത്തരം ആക്ഷേപങ്ങള്‍ക്ക് കാരണമാകുന്നത്. മുന്‍ കാലങ്ങളിലേതുപോലെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ അധ്യാപകര്‍ ഇടപെടാതെ നില്‍ക്കുന്നതും അധ്യാപക മേഖലയുടെ മൂല്യശോഷണത്തിന് കാരണമാകുന്നുണ്ട്. സംസ്ഥാനത്തെ പല സര്‍വ്വകലാശാലകളുടെ തലപ്പത്തും രാഷ്ട്രീയ താല്പ്പര്യം മാത്രം മുന്നില്‍കണ്ട് നിയമനങ്ങള്‍ നടത്തിവരുന്നതും നീതീകരിക്കാനാവാത്ത തെറ്റുതന്നെ.
മാതാ-പിതാ-ഗുരുര്‍-ദൈവം എന്ന സങ്കല്‍പ്പം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തത്വചിന്തകള്‍ പ്രചരിപ്പിക്കുന്നതും സാമൂഹ്യചിന്തയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഗുരു-ശിഷ്യ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കാന്‍ സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ശ്രീകൃഷ്ണനും കുചേലനും പഠിച്ച കാലത്തെ മുന്‍നിര്‍ത്തി ഉദാഹരിക്കുമ്പോള്‍ ജനങ്ങളെ പലപല അടരുകളാക്കുന്ന ആശയധാരകള്‍കൊണ്ട് അവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അധ്യാപക സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.
ഗുരുവിന്റെ മൗനം പോലും വ്യാഖ്യാനത്തിന്റെ ഉള്ളറകള്‍ തുറന്നിരുന്ന ആര്‍ഷ സംസ്‌കൃതിയില്‍ നിന്ന് കുതറിമാറിയപ്പോള്‍ ജീവിത മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിച്ചു.
നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്ന പാശ്ചാത്യ അധിനിവേശഭരണം വിദ്യാഭാസത്തെ അടിമുടി മാറ്റി. ഈ മാറ്റം നാടിന്റെ പാരമ്പര്യനിരാസത്തില്‍ ഊന്നിനിന്നതായിരുന്നു. പാരമ്പര്യമെന്നത് താല്ക്കാലികവായനാശാലയാണെന്ന പ്രചാരണം ശക്തിപ്പെടുത്തിയ വൈദേശിക ശക്തികള്‍ പാഠ്യവിഷയങ്ങളില്‍ വരുത്തിയ മാറ്റം ചരിത്രസത്യങ്ങളോടുള്ള വഞ്ചനകൂടിയാണ്. ജീവിത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ന്നുവരുന്നതിന് കുറെക്കൂടി സാഹചര്യങ്ങള്‍ സ്‌കൂളുകളില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
ഹൈക്കോടതി നിരോധിച്ചിട്ടുകൂടി നമ്മുടെ സ്‌കൂളികളില്‍ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചൂഷണം ചെയ്യുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം ആശയത്തിന് ഒപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊണ്ട് അധ്യാപകര്‍ രംഗത്ത് വരുന്നതും പെതുജനം കണ്ടുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലുമൊക്കെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അനുകൂലമായി പരസ്യമായ നിലപാടെടുക്കുന്ന സ്ഥാപന മേധാവികളെ ആരാണ് ശാസിക്കുന്നത്? വിദ്യാര്‍ത്ഥികളുടെ നിലപാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാത്തവരും തെറ്റുകള്‍ കണ്ടാല്‍ തെറ്റാണെന്ന് പറയുന്നവരുമായ അധ്യാപകര്‍ പൊതുജനമധ്യത്തില്‍ ആക്രമിക്കപ്പെടുന്നതും സാക്ഷരതയില്‍ ഒന്നാമത് നില്‍ക്കുന്ന കേരളത്തിലാണ് എന്നത് അപമാനഭാരം ഇരട്ടിയാക്കുന്നു.വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും പ്രഹരമേല്‍ക്കുമ്പോള്‍ നന്മ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന അധ്യാപകര്‍ നിസ്സഹായരായിപ്പോകും.
കേരളത്തിലെ തലയെടുപ്പും പാരമ്പര്യവുമുള്ള കലാലയങ്ങളുടെ ചുമതല വഹിച്ചിരുന്ന അധ്യാപകര്‍ക്ക് നേരെ നടന്ന ആക്രമണം ഗുരുനിന്ദയുടെ കാണാപ്പതിപ്പാണ്. (പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പല്‍, എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍, കാഞ്ഞങ്ങാട് നെഹ്‌റുകോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നേരെ നടന്ന സമാനതകളില്ലാത്ത ആക്രമണം ഓര്‍മിക്കാം) തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കാത്ത അധ്യാപകരെ വരുതിക്ക് നിര്‍ത്താന്‍ മാനസികവും കായികവുമായ പീഡനമുറകള്‍ അഴിച്ചുവിട്ട് കീഴ്‌പ്പെടുത്താമെന്ന ചില സംഘടനകളുടെ ശ്രമം കേരളത്തിന് മാനക്കേടുണ്ടാക്കി. ഏത് ദുര്‍ഘടസ്ഥിതിയുണ്ടായാലും നീതിബോധം പണയപ്പെടുത്തില്ലെന്ന് പീഢനത്തിനിരയാക്കപ്പെട്ട അധ്യാപകര്‍ ഉറക്കെ പറഞ്ഞത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് മുറിവിളികൂട്ടുന്ന കാലത്ത് നിയമവഴിയേ സഞ്ചരിക്കാന്‍ ഒരു അധ്യാപകന് കഴിയാതെ വരുന്നു എന്നത് ജനാധിപത്യത്തിന്റെ ദുരന്തസൂചനയാണ്. നീതിബോധം കേവലം രാഷ്ട്രീയ ലക്ഷം മുന്‍നിര്‍ത്തിയുള്ള പ്രത്യയശാസ്ത്രത്തിന് പണയം വയ്ക്കാത്ത അധ്യാപകര്‍ ആക്രമിക്കപ്പെടുമ്പോള്‍ സാംസ്‌കാരിക രംഗത്ത് കനത്ത സംഭാവന നല്‍കിയ അധ്യാപക ശ്രേഷ്ഠന്മാര്‍ മൗനം പുലര്‍ത്തുന്നതും സഹിക്കാവുന്നതല്ല. ആചാര്യനെ ദേവന്റെ സ്ഥാനത്ത് കണ്ടിരുന്ന നാട്ടില്‍ ഗുരുവിനെ മനുഷ്യനായിപ്പോലും പരിഗണിക്കുന്നില്ല എന്ന നിലയില്‍ സമീപനങ്ങളും അനുഭവങ്ങളും എത്തിയിരിക്കുന്നു.
പാരമ്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുന്ന കേന്ദ്ര വിദ്യാഭ്യാസ നയം നഷ്ടമായ പ്രതാപങ്ങളെ തിരിച്ചുപിടിക്കാന്‍ ഉപകരിക്കുമെന്ന പ്രതീക്ഷയാണ് ഇനി ശേഷിക്കുന്നത്.