രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം രണ്ടു ശാക്തികചേരികളായി തിരിഞ്ഞ്, കടുത്ത ശത്രുതയോടെ നടത്തിയ ശീതയുദ്ധത്തിന്റെ ചരിത്രം പലവട്ടം ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. അമേരിക്കയും സോവിയറ്റ് യൂണിയനുമാണ് ഇക്കാലത്ത് വമ്പന്‍ സാങ്കേതിക വിപ്ലവങ്ങള്‍ നടത്തിയത്. എന്നാല്‍ ഇതിനു പിന്നില്‍ വലിയൊരു ബൗദ്ധിക കള്ളക്കടത്തിന്റെ കഥയുണ്ട്.
കീഴടങ്ങിയ ജര്‍മ്മനിയില്‍ ഇരച്ചെത്തിയ സഖ്യസൈന്യം ജര്‍മ്മനിയുടെ സാങ്കേതിക സംവിധാനങ്ങള്‍ കണ്ട് അന്തം വിട്ടുപോയി എന്നതാണ് സത്യം. ആണവ സാങ്കേതികതയിലും റോക്കറ്റ് ടെക്‌നോളജിയിലും അവര്‍ വളരെയേറെ മുന്നിലെത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള എല്ലാ സംവിധാനങ്ങളും നാസി ജര്‍മ്മനിയില്‍ ഉണ്ടായിരുന്നു. സ്വന്തമായി യുറേനിയം നിക്ഷേപങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടും മറ്റുരാജ്യങ്ങളില്‍ നിന്നും യുദ്ധം കാരണം ഇറക്കുമതി തടസ്സപ്പെട്ടതു കൊണ്ടുമാണ് അവര്‍ക്ക് ആവശ്യത്തിന് സമ്പുഷ്ട യുറേനിയം കിട്ടാതിരുന്നത്. അത് ലഭിച്ചിരുന്നെങ്കില്‍ ഹിരോഷിമയില്‍ വീഴുന്നതിനു മുമ്പ് അനേകം അണുബോംബുകള്‍ ലണ്ടനിലും പാരീസിലും ലെനിന്‍ ഗ്രാഡിലും വീഴുമായിരുന്നു.
അതുപോലെ രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുടെ പേടിസ്വപ്‌നമായിരുന്നു ജര്‍മ്മനിയുടെ V2 റോക്കറ്റുകള്‍. ആയിരക്കണക്കിന് റോക്കറ്റുകളാണ് സഖ്യസേന ആസ്ഥാനങ്ങളിലേക്ക് പ്രയോഗിക്കപ്പെട്ടത്. ആധുനിക മിസ്സൈലുകളുടെ ആദിരൂപമാണ് ഈ റോക്കറ്റുകള്‍. അത് അന്ന് ജര്‍മ്മനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
യുദ്ധം കഴിഞ്ഞ ഉടന്‍ തന്നെ സഖ്യസേനകള്‍ ജര്‍മ്മനിയുടെ ആധിപത്യം പകുത്തെടുത്തു. കിഴക്കന്‍ ഭാഗം സോവിയറ്റ് ആധിപത്യത്തിലും പടിഞ്ഞാറന്‍ ജര്‍മ്മനി യുഎസ് നിയന്ത്രണത്തിലുമായി. യുദ്ധം കഴിഞ്ഞതോടെ നാസി ഭരണകൂടത്തിന് വേണ്ടി ജോലി ചെയ്ത പ്രധാനപ്പെട്ട വ്യക്തികളെയെല്ലാം യുദ്ധവിചാരണയുടെ ഭാഗമായി തടവിലാക്കിയിരുന്നു. ആയിരക്കണക്കിന് വരുന്ന റോക്കറ്റ്, എയ്റോസ്പേസ്, ആണവ ശാസ്ത്രജ്ഞര്‍ എന്നിവ ഇതില്‍ പെടും.
ജര്‍മ്മനിയുടെ അനുഭവസമ്പത്തും സാങ്കേതിക നൈപുണ്യവും ഒത്തുവന്ന ഈ വലിയ മനുഷ്യവിഭവശേഷി വെറുതെ തടവില്‍ പാഴാക്കാനുള്ളതല്ല എന്ന തിരിച്ചറിവാണ് ഓപ്പറേഷന്‍ പേപ്പര്‍ ക്ലിപ്പിനു അമേരിക്കയെയും ഓപ്പറേഷന്‍ ഒസാവാഖിനു സോവിയറ്റ് യൂണിയനെയും പ്രേരിപ്പിച്ചത്. തോറ്റമ്പിയ രാജ്യത്ത് കുറ്റവാളികളായി ശിഷ്ടകാലം ചെലവഴിക്കേണ്ടിവരുന്ന മഹാദുരന്തത്തെക്കാള്‍ വന്‍ ശക്തികള്‍ വെച്ചുനീട്ടിയ ഈ അവസരം ഉപയോഗിക്കുകയാണ് നല്ലത് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ആ ശാസ്ത്രജ്ഞര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
അങ്ങനെ 1946 -1951 കാലഘട്ടത്തില്‍ 1600 ലധികം ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ ആണ് തങ്ങളുടെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. കുടുംബാംഗങ്ങള്‍ അടക്കം 6000 ജര്‍മ്മന്‍ കാരെയാണ് 1946 ഒക്ടോബര്‍ 22 നു ഒറ്റ രാത്രി കൊണ്ട് സോവിയറ്റ് യൂണിയന്‍ കടത്തിക്കൊണ്ടുപോയത്.
ഈ ശാസ്ത്രജ്ഞര്‍ ആണ് ഇരുരാജ്യങ്ങളുടെയും പിന്നീടുള്ള ബഹിരാകാശ, ആണവ നേട്ടങ്ങളുടെ നെടുംതൂണുകളായി മാറിയത്. ആണവഗവേഷണം പേരിനു പോലുമില്ലാതിരുന്ന സോവിയറ്റ് യൂണിയന്‍ 1949 ല്‍ തന്നെ ആണവ പരീക്ഷണം ആരംഭിച്ചു, റോക്കറ്റ് ടെക്നോളജി സ്വപ്‌നത്തില്‍ പോലുമില്ലാതിരുന്ന അവര്‍ 1957 ല്‍ ആദ്യമായി കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചു, പിന്നാലെ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു.
ജര്‍മ്മനിയില്‍ നിന്ന് വന്നു നാസയില്‍ ചേക്കേറിയ, V2 റോക്കറ്റുകളുടെ പിതാവായ വെര്‍ണര്‍ ഫോണ്‍ ബ്രൗണ്‍ ആണ് അമേരിക്കയുടെ ചാന്ദ്രദൗത്യമായ അപ്പോളോയുടെ ചുക്കാന്‍ പിടിച്ചത്. അപ്പോളോ പേടകങ്ങള്‍ വിക്ഷേപിച്ച, ഇന്ന് വരെ നിര്‍മ്മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ റോക്കറ്റ് ആയ സാറ്റേണ്‍ റോക്കറ്റുകള്‍ നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
പറഞ്ഞുവന്നത് എന്തെന്നാല്‍, വന്‍ശക്തികളുടെ സാങ്കേതിക നേട്ടങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ അവര്‍ കടത്തിക്കൊണ്ടുവന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞരാണ് എന്നതാണ്.
ഇവിടെയാണ് ഭാരതത്തിന്റെ ആണവ ബഹിരാകാശ മേഖലകളുടെ മഹത്വം കിടക്കുന്നത്. നമ്മുടെ നേട്ടങ്ങളെല്ലാം നമ്മുടെ ശാസ്ത്രജ്ഞര്‍ രാവുപകലാക്കി സ്വന്തം പ്രതിഭയും കഠിനാധ്വാനവും കൊണ്ട് നേടിയതാണ്. അതില്‍ ഒരു കള്ളക്കടത്തിന്റെയും കള്ളത്തരത്തിന്റെയും കറകള്‍ പതിഞ്ഞിട്ടില്ല.