നിറവാര്‍ന്നു തെളിഞ്ഞുമറഞ്ഞ ജീവിതസ്മൃതികള്‍ ഓരോ വ്യക്തിത്വത്തിനോടൊപ്പം ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള താരതമ്യത്തിന് നമ്മെ പ്രേരിപ്പിക്കാറുണ്ട്. സമാജസേവനത്തിനായി സുഖസൗകര്യങ്ങള്‍ ത്യജിച്ച് വേദനകള്‍ വരിക്കുകയും, എന്നാല്‍ തലമുറകള്‍ക്ക് ആവേശവുമായി മാറിയവരെ സംബന്ധിച്ചാണെങ്കില്‍ ഇക്കാര്യം പരമ പവിത്രമാണ്.
കേരളത്തിലെ കലാലയങ്ങളില്‍ ചോരയുടെ മണം ഒഴിവാക്കാനാകാത്ത സമകാലികാവസ്ഥയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രാഷ്ടീയത്തിന്റെ പേരില്‍ അരുംകൊല ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാവിന്റെ ഓര്‍മ്മകള്‍ സജീവമാകുകയാണ്. ഇടതുപക്ഷ കലാലയ ഭീകരത അതിന്റെ വിശ്വരൂപം പുറത്തെടുത്തത് നിലമേല്‍ വച്ചായിരുന്നു.
രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പ്രചാരകന്‍ ദുര്‍ഗ്ഗാദാസിന്റെ കൊലപാതകം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമാണ്. ധീര ബലിദാനികള്‍ മെല്ലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് അടുത്ത തലമുറയിലൂടെ എന്ന യാഥാര്‍ത്ഥ്യം മാര്‍ക്‌സിസ്റ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മനസ്സിലാക്കി വരുന്നതേയുള്ളൂ. പരാജയപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ അവതരിപ്പിക്കപ്പെടുന്ന നാടകത്തിന്റെ അവസാന രംഗമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ്‌വൈറസ് ബാധിച്ച് ചെയ്തുകൂട്ടിയ പാപങ്ങള്‍ തിരിഞ്ഞുകൊത്തുമ്പോഴാണ് കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ വെളിവാക്കുന്ന ഡോക്യുമെന്ററി പ്രസക്തമാകുന്നത്. നിലമേല്‍ എന്‍. എസ് എസ് കോളേജില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ട ദുര്‍ഗ്ഗാദാസിന്റെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്നതാണ് ‘ഓര്‍മ്മമരം ‘
കവിയും ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനും കേസരി മുഖ്യപത്രാധിപരുമായ ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഓര്‍മ്മമരം ‘ ദുര്‍ഗ്ഗാദാസിന്റെ ജീവിതത്തിലേയ്ക്കുള്ള സാര്‍ത്ഥകമായ സഞ്ചാരമാണ്. കേരളത്തിലെ ആദ്യകാല സംഘപ്രചാരകനും മികവുറ്റ സംഘാടകനുമായിരുന്ന ടി.എന്‍. ഭരതന്റെ (ഭരതേട്ടന്റെ) രണ്ടാമത്തെ പുത്രനായ ദുര്‍ഗ്ഗാദാസിന്റെ ത്യാഗോജ്ജ്വല ജീവിതം മുപ്പത്തിമൂന്ന് മിനിറ്റുകൊണ്ട് പ്രേക്ഷകരിലേക്ക് പകരാന്‍ അണിയറശില്പികള്‍ക്കു കഴിഞ്ഞിരിക്കുന്നു.
ആര്‍ എസ് എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരകനായി പ്രവര്‍ത്തിക്കവേ 1981 ജൂലായ് 20ന് നിലമേല്‍ എന്‍.എസ്.എസ്. കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ അഡ്മിഷന്‍ കാര്യം പ്രിന്‍സിപ്പലിനോട് സംസാരിച്ച് തിരികെ വരുമ്പോഴാണ് എസ്.എഫ്.ഐ. ഗുണ്ടകള്‍ ദുര്‍ഗ്ഗാദാസിനെയും കൂടെയുള്ള രണ്ടുപേരെയും കല്ലെറിഞ്ഞ് വീഴ്ത്തിയത്. പടക്കളത്തിലെ അഭിമന്യുവിനെപ്പോലെ താഴെ വീണ ദുര്‍ഗ്ഗാദാസിന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കുവാന്‍ അവര്‍ക്കൊരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. ദുര്‍ഗ്ഗാദാസ് സംഭവസ്ഥലത്തുവച്ചുതന്നെ മൃതിയടഞ്ഞു.എസ് എഫ് ഐ യുടെ അക്രമ പ്രവര്‍ത്തനങ്ങളെ പേടിച്ച് ദൃക്‌സാക്ഷികളായി ആരും മുന്നോട്ടു വന്നില്ല.
ചിത്രത്തില്‍ ദുര്‍ഗ്ഗാദാസുമായി ആത്മബന്ധമുണ്ടായിരുന്ന ആര്‍ എസ് എസ് തിരൂര്‍-പൊന്നാനി താലൂക്ക് പ്രചാരകനായിരുന്ന പി. വാസുദേവന്‍, ദുര്‍ഗ്ഗാദാസിന്റെ അടുത്ത സുഹൃത്ത് രമേശ്, സഹവിദ്യാര്‍ത്ഥി ഇ.എം. സുധാകരന്‍, സംഘടനാ പ്രവര്‍ത്തകന്‍ ജി.സുധാകരന്‍, ദുര്‍ഗ്ഗാദാസിന്റെ അനുജന്‍ എം.ശ്രീധരകുമാര്‍, രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ മുന്‍ പ്രാന്തപ്രചാരകനും ഇപ്പോള്‍ അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവുമായ എസ്. സേതുമാധവന്‍ എന്നിവരുടെ അനുസ്മരണങ്ങള്‍ ദൃശ്യഭാഷയ്ക്ക് വൈകാരിക തലം നല്‍കുന്നു. ദേശീയ ചിന്തകളുടെ ഭാവാത്മകതലം പുതിയ തലമുറയിലേയ്ക്ക് പകര്‍ന്ന ബൗദ്ധിക സത്യസന്ധതയുള്ള ഒരു ചെറുപ്പക്കാരന്റെ എന്നും അനുകരണീയ മാതൃകയാണ് നമ്മള്‍ അവിടെ കാണുന്നത്.
പ്രിയപുത്രന്റെ ദാരുണാന്ത്യം പിതാവ് ടി.എന്‍.ഭരതനെ അറിയിക്കുവാന്‍ വീട്ടിലെത്തുന്ന സംഘപ്രവര്‍ത്തകരോട് സംയമനം പാലിച്ച് തളരാത്ത ആത്മവീര്യത്തോടെ സംവദിക്കുന്ന രംഗം ഏതൊരാളുടെയും കണ്ണുകളെ ഈറനാക്കും. പ്രജ്ഞാപ്രാവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ആ രംഗത്തെക്കുറിച്ച് ഹ്രസ്വമായ വാക്കുകളില്‍ സ്മരിക്കുന്നുണ്ട്. മമ്പാട് എം.ഇ.എസ്.കോളേജില്‍ നിന്ന് യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട ദുര്‍ഗ്ഗാദാസിന്റെ സംഘടനാപാടവത്തെക്കുറിച്ച് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന കെ.ജി.വേണുഗോപാല്‍ പുതിയ തലമുറയ്ക്കായി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്.
നിലമേല്‍ ദുര്‍ഗാദാസ് സ്മാരക സമിതിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ ഭരതേട്ടന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയിരിക്കുന്നു. തപസ്യ ആലപ്പുഴ ജില്ലാ സംഘടനാ സെക്രട്ടറി അനുകൃഷ്ണന്‍ കാരക്കാട്, ദുര്‍ഗ്ഗാദാസായി നമുക്ക് മുന്നിലെത്തുന്നു. പ്രൊ. പി.സി കൃഷ്ണവര്‍മ്മ രാജ കേരളത്തിലെ സംഘ പ്രവര്‍ത്തകര്‍ക്ക് സുപരിചിതനായ ടി.എന്‍ ഭരതേട്ടനായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അനുവാകട്ടെ, ദുര്‍ഗ്ഗാദാസിന്റെ നിര്‍ണ്ണായകമായ ആദര്‍ശനിഷ്ഠയെ പ്രേക്ഷകര്‍ക്ക് വെളിവാകും വിധം അവതരിപ്പിച്ചു. ദുര്‍ഗ്ഗാദാസായി ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക് അദ്യശ്യമായി ആ സാന്നിദ്ധ്യം അനുഭവിക്കാനായി എന്ന് അനുകൃഷ്ണന്‍ പറയുകയുണ്ടായി. ഊര്‍ജ്ജസ്വലമായ ആ വേഷപ്പകര്‍ച്ചയില്‍ അനുവിന് ഏറെ അഭിമാനിക്കാം. വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ ഗുരുവായൂരപ്പന്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി കൈലാസ്. വിയും, എ ബി വി പി പ്രവര്‍ത്തകനായി രംഗത്തു വരുന്ന ആനന്ദ് ശിവാനന്ദും വളരെ മെച്ചപ്പെട്ട അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. വിഷ്ണു ഭാസ്‌കര്‍, സൂര്യ സുരേഷ്, വൈശാഖ് വയനാട്, ആനന്ദ് പേരേടം, ഉണ്ണി പന്തീരങ്കാവ്, മാസ്റ്റര്‍ അഭിമന്യു, ശാന്ത കൊട്ടാരക്കര, അജു കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു. ഉണ്ണി നീലഗിരിയുടെ മനോഹരമായ ഛായാഗ്രഹണം ചിത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. രാജേഷ് നിയോ (കലാസംവിധാനം), അനു എ. ആര്‍. പ്രദീപ് പണിയില്‍ (ഡബ്ബിംഗ്) സുബ്രഹ്മണ്യന്‍, എം.വിഷ്ണു ഗോപന്‍ (ഛായാഗ്രഹണ സഹായികള്‍), ബാലു തഞ്ചാവൂര്‍ (പശ്ചാത്തല സംഗീതം), ഹര്‍ഷന്‍, അനന്തുവിജയ് (ചിത്രസംയോജനം) എന്നിവരാണ് മറ്റു അണിയറക്കാര്‍.
ഡോ.മധു മീനച്ചിലിന്റെ
‘വരൂ സഹജരേ, നമുക്കൊത്തുചേര്‍ന്നിവിടെയീ
സ്മൃതി മരച്ചോട്ടില്‍ നമിച്ചു നീങ്ങാം’
എന്നാരംഭിക്കുന്ന മനോഹര കവിത ചിത്രത്തിന്റെ ആശയാവിഷ്‌കാരവും ദുര്‍ഗ്ഗാദാസിനുള്ള കാവ്യാഞ്ജലിയുമാകുന്നു. വരികള്‍ ചിട്ടപ്പെടുത്തി ആലപിച്ച വി.മനുരാജും അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തില്‍ കവിത ആലപിച്ച ലക്ഷ്മിദാസ് വരികളെ ഭാവതീവ്രമാക്കിയിട്ടുണ്ട്.
രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ കേന്ദ്രീകൃതമായ മാധ്യമലോകം പലപ്പോഴും മൗനം പാലിക്കാറുണ്ട്.ദുര്‍ഗ്ഗാദാസിന്റെ കാര്യത്തിലും ഇത്തരം ക്രൂരമായ അലംഭാവം ഭരണകര്‍ത്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടായി. എന്നിട്ടും ദുര്‍ഗ്ഗാദാസ് ഉള്‍പ്പെടെയുള്ള ധീര ബലിദാനികള്‍ ഉയര്‍ത്തിപ്പിടിച്ച കാവിപ്പതാക കേരളത്തിലെ കലാലയങ്ങളില്‍ ഉയര്‍ന്നു പാറുകതന്നെയാണ്. ഒരു കൊലക്കത്തിക്കും ആദര്‍ശനിഷ്ഠമായ ജീവിതങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വെട്ടിമാറ്റുവാനാവില്ല. ചോര കൊണ്ട് കണക്കുതീര്‍ക്കുന്നവര്‍ എപ്പോഴും ഓര്‍മ്മിേക്കണ്ട വലിയൊരു സത്യമാണിത്.
ഓര്‍മ്മമരം വൈകാരികമായും ആദര്‍ശപരമായും പുതിയ തലമുറയ്ക്ക് ഉണര്‍വ്വേകും എന്നതിന് സംശയമില്ല. രാഷ്ട്രീയ സ്വയംസേവക സംഘം ആദര്‍ശശാലികളായ പ്രവര്‍ത്തകരുടെ ജീവിതസംഭാവനകള്‍ സമാജത്തിലേയ്ക്ക് കൂടുതല്‍ എത്തിക്കാന്‍ വേണ്ട കാല്‍വയ്പാണ് ‘ഓര്‍മ്മമരം ‘ എന്ന് നിസ്സംശയം പറയാം. ഇത്തരമൊരു ഹ്രസ്വചിത്രം തയ്യാറാക്കുവാന്‍ കഴിഞ്ഞതില്‍ അണിയറ ശില്പികള്‍ക്ക് അഭിമാനിക്കാം.