ഭാരതത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ എഴുപത് ശതമാനവും നിറവേറ്റുന്നത് താപവൈദ്യുതിയിലൂടെയാണ്. നദീതീരങ്ങളിലും ജലസ്രോതസ്സുകളുടെ സമീപവും സ്ഥാപിക്കുന്ന നിലയങ്ങളില്‍, കല്‍ക്കരി കത്തിച്ച്, ജലത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള നീരാവിയാക്കി, ആ നീരാവികൊണ്ട് ചലിപ്പിക്കുന്ന ടര്‍ബൈനുകളില്‍ ഘടിപ്പിച്ച ജനറേറ്ററുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് താപവൈദ്യുതി എന്ന് പൊതുവെ അറിയപ്പെടുന്നത്.
ജലവൈദ്യുതി, ആണവവൈദ്യുതി, പാരമ്പര്യേതര വൈദ്യുതി അങ്ങനെ എല്ലാം കൂടി ചേര്‍ന്നതാണ് ബാക്കിയുള്ള മുപ്പത് ശതമാനം. ഭാരതം കല്‍ക്കരി സമ്പന്നമായതുകൊണ്ട് താപവൈദ്യുതി ഉണ്ടാക്കുന്നതില്‍ തടസ്സങ്ങളൊന്നുമില്ല. പക്ഷേ കല്‍ക്കരി സൂക്ഷിക്കാന്‍ ആവശ്യമായ നൂറുകണക്കിന് ഏക്കര്‍ സ്ഥലം,ആയിരക്കണക്കിന് ടണ്‍ കല്‍ക്കരി കൂട്ടിയിടുമ്പോഴും ട്രെയിനുകളില്‍ കൊണ്ടുവരുമ്പോഴുമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പലതും താപവൈദ്യുതിയെ പ്രകൃതി വിരുദ്ധമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരതമ്യേന പരിസ്ഥിതി സൗഹൃദമുള്ളതും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതുമായ ആണവ വൈദ്യുതിയെ കൂടുതല്‍ ആശ്രയിക്കേണ്ടത് ഭാവി വികസന സ്വപ്‌നങ്ങള്‍ക്ക് അനിവാര്യമാണ്.
ആണവ വൈദ്യുതി എന്നാല്‍ ആണവ ബോംബല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ പൊതുവെ ഉണ്ട്. കൃത്യമായി നിയന്ത്രിക്കാവുന്ന ന്യൂക്ലിയര്‍ ഫിഷന്‍ വഴി ഉണ്ടാകുന്ന താപം കൊണ്ട് വെള്ളത്തെ നീരാവിയാക്കിത്തന്നെയാണ് ഇവിടെയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇപ്പോഴത്തെ റിയാക്റ്ററുകളും ആണവ അവശിഷ്ടങ്ങളുടെ സംസ്‌കരണവുമെല്ലാം അതീവ സുരക്ഷിതവുമാണ്. അന്‍പത് കൊല്ലം മുമ്പുള്ള ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ചെര്‍ണോബില്‍ ആണവനിലയം തകര്‍ന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വലിയ സാങ്കേതിക വിദ്യയെ തള്ളിപ്പറയുന്നത് ശരിയല്ല.
യുറേനിയം ആണ് ആണവനിലയങ്ങളുടെ ഇന്ധനം. ആവശ്യത്തിന് യുറേനിയം ലഭിക്കുക എന്നതാണ് ഇതിലെ പ്രധാനകാര്യം. ഭാരതത്തിന്റെ യുറേനിയം നിക്ഷേപം വളരെ പരിമിതമാണ്. അതൊരിക്കലും നമ്മുടെ ആവശ്യങ്ങളുടെ സമീപത്ത് പോലും എത്തില്ല. അതുകൊണ്ടുതന്നെ യുറേനിയം ഇറക്കുമതി ചെയ്യേണ്ടിവരും. യുറേനിയം വില്‍പ്പനക്ക് ലോകത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. കാരണം, ആണവനിലയങ്ങളിലെ അവശിഷ്ടങ്ങളില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിക്കാന്‍ കഴിയും. അതുപയോഗിച്ച് ആണവ ബോംബുകള്‍ ഉണ്ടാക്കാനും കഴിയും. ഈ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി, ആവശ്യത്തിന് യുറേനിയം ലഭ്യത ഉറപ്പുവരുത്താനാണ് 2008ല്‍ ഭാരതം ഏറെ ഒച്ചപ്പാടുണ്ടാക്കിയ അന്താരാഷ്ട്ര ആണവ കരാറില്‍ ഒപ്പുവെച്ചത്.
നിലവില്‍ യുറേനിയവും പ്ലൂട്ടോണിയവും മാത്രമാണ് ന്യൂക്ലിയര്‍ ഫിഷന് വഴങ്ങി വന്‍തോതില്‍ താപം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍. ഇവിടേക്ക് തോറിയത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ഭാരതമടക്കമുള്ള പല ലോകരാജ്യങ്ങളും.
തോറിയം, യുറേനിയത്തെ പോലെ തന്നെ റേഡിയോ ആക്റ്റിവ് ആയ ലോഹമാണ്. ഒരു യുറേനിയം ന്യൂക്ലിയസ്സിനെ ഒരു ന്യൂട്രോണ്‍ കൊണ്ട് പ്രഹരിക്കുമ്പോള്‍ അത് പിളര്‍ന്ന് അധികം വരുന്ന ഊര്‍ജ്ജം താപമായി മാറുന്നതാണല്ലോ ന്യൂക്ലിയര്‍ ഫിഷന്‍. ആ പ്രക്രിയയുടെ തുടര്‍ച്ചയായി നടക്കുന്ന ചെയിന്‍ റിയാക്ഷന്‍ ആണ് വലിയ ഊര്‍ജ്ജം ഉണ്ടാകാന്‍ കാരണം. ഇത് തോറിയത്തില്‍ വന്‍തോതില്‍ സാധിക്കുക എന്നതാണ് ലക്ഷ്യം.
1960കള്‍ മുതല്‍ തോറിയം റിയാക്റ്ററുകളെക്കുറിച്ചുള്ള ഗവേഷണം ഉണ്ടെങ്കിലും വന്‍ശക്തികള്‍ക്ക് ആവശ്യമായ യുറേനിയം ലഭ്യത ഉണ്ടായിരുന്നത് കൊണ്ടും, ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ആണവ ആയുധ ശേഷിക്കായിരുന്നു മുന്‍ഗണന കൊടുത്തതെന്നതിനാലും തോറിയം ഗവേഷണം മന്ദീഭവിച്ചു. ആയുധശേഷിയുള്ള റേഡിയോ ആക്റ്റീവ് വസ്തുവല്ല തോറിയം എന്നത് തന്നെ കാരണം.
ലോകത്തില്‍ ഇന്ന് ഏറ്റവുമധികം ആവേശത്തോടെ നടക്കുന്ന തോറിയം ഗവേഷണം ഭാരതത്തിലാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ഭാരതത്തിന്റെ ന്യൂക്ലിയര്‍ ഗവേഷണം. അമ്പതുകളുടെ ഒടുക്കം തുടങ്ങിയ യുറേനിയം ഉപയോഗിച്ചുള്ള റിയാക്റ്ററുകള്‍. പ്ലൂട്ടോണിയം ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ എന്നിവയാണ് ആദ്യഘട്ടങ്ങള്‍. പ്ലൂട്ടോണിയവും തോറിയവും ഉപയോഗിച്ചുള്ള AHWR (Advanced heavy water reactor) ആണ് മൂന്നാം ഘട്ടത്തില്‍ ഉള്ളത്. ഇത്തരത്തിലുള്ള ഒരു റിയാക്റ്ററിന്റെ പ്രോട്ടോടൈപ്പ് തയ്യാറായിക്കഴിഞ്ഞു.2025ല്‍ ഇത് യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റൊരു പ്രധാനകാര്യം തോറിയം റിയാക്റ്ററുകള്‍ക്ക് അപകടസാധ്യത ഇല്ല, ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപവും സ്ഥാപിക്കാം എന്നതാണ്. മുന്‍പ് പറഞ്ഞതുപോലെ തോറിയത്തെ അണുബോംബിന് ഉപയോഗിക്കാന്‍ കഴിയുകയുമില്ല.
ലോകത്തിലെ ഏറ്റവുമധികം തോറിയം നിക്ഷേപമുള്ള രാജ്യമാണ് ഭാരതം. ലോകത്തിലെ ആകെ തോറിയം നിക്ഷേപത്തിന്റെ പതിനേഴ് ശതമാനം ഇവിടെയാണ്. അതായത് തോറിയം വൈദ്യുതി യാഥാര്‍ഥ്യമാകുന്നതോടെ ഊര്‍ജ്ജോല്‍പ്പാദനത്തിലും, വികസനത്തിലും ഭാരതത്തിനുണ്ടാകുന്ന കുതിച്ചുചാട്ടം പ്രതീക്ഷകള്‍ക്ക് അപ്പുറമായിരിക്കും. ആ സാധ്യതകള്‍ മുന്നില്‍ കണ്ടുതന്നെയാണ് സര്‍ക്കാര്‍ ഈ ഗവേഷണ പദ്ധതികള്‍ക്ക് വന്‍തോതില്‍ മുതല്‍ മുടക്കുന്നതും. ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തോറിയം റിസര്‍ച്ച് ആണ് ഭാരതത്തിന്റേത്.