ഇതുവരെ ഭാരതീയ ജനത്തെക്കുറിച്ച് ഞാനെഴുതിയ വിവരങ്ങള്‍ വായിച്ചും കേട്ടും മനസ്സിലാക്കിയവയാണെന്ന് സ്പഷ്ടം. നേരിട്ട് കണ്ടും സംവദിച്ചും അറിഞ്ഞ വിവരങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ആര്‍ക്കും നേരിട്ടനുഭവിക്കാന്‍ കഴിയുന്ന വിവരങ്ങളാണ്. അതിനെന്നെ സഹായിച്ചത് ഈ വിശാലദേശത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങളില്‍പോലും എത്താന്‍ കഴിഞ്ഞ എന്റെ സന്ദര്‍ശനങ്ങളാണ്. ആ സന്ദര്‍ശനങ്ങളില്‍ കൂടി ഞാനാണ് ഏറെ നേടിയത് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ഭാരതീയ ജനം ചട്ടക്കാര്‍ വന്നെത്തുംമുമ്പും മതചട്ടങ്ങള്‍ ശാസിക്കുന്നതിനപ്പുറവും സാമാന്യജീവിതത്തിലൊന്നാണ് എന്ന് നേരിട്ട് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ആദ്യത്തെ ഉദാഹരണമാണ് കളി. ഒട്ടും ഓര്‍ക്കാതെ കണ്ണില്‍ വന്നുപെട്ടതാണത്. അരുണാചല്‍പ്രദേശത്തില്‍ 150-200 അടി നീളമുള്ള വീടുകളുണ്ട് എന്ന് ഞാന്‍ കേട്ടിരുന്നു. അവ കാണാന്‍ ദേഹുവില്‍നിന്ന് സഹപ്രവര്‍ത്തകന്റെ കൂടെ നാലഞ്ചു കിലോമീറ്റര്‍ കുന്നും താഴ്‌വരയും താണ്ടി ഒരു കൊച്ചുഗ്രാമത്തിന്റെ വക്കത്തെത്തിയപ്പോള്‍ അവിടെ കളം വരച്ചു നാലഞ്ചു പെണ്‍കുട്ടികള്‍ കളം കവച്ചു ഞൊണ്ടിപ്പോകുന്ന കളി കണ്ടു. അവിടെനിന്ന് ഞാനത് വീക്ഷിച്ചു. എന്റെ കുട്ടിക്കാലത്ത് മുത്തശ്ശന്റെ വീട്ടുമുറ്റത്തില്‍ തറവാട്ടിലെ സഹോദരിമാരുടെ കൂടെ കളിച്ച കളി ഓര്‍ത്തു. ഞാന്‍ ഉടനെ ചോദിച്ചു. ”ഇത് പെണ്‍കുട്ടികളുടെ കളിയല്ലേ?” അത്ഭുതത്തോടെ തിരിച്ചു ചോദ്യം. ”അത് താങ്കള്‍ക്കെങ്ങനെ മനസ്സിലായി.” ഉത്തരം ”ഞങ്ങളുടെ നാട്ടിലുമുണ്ട് ഇതേ കളി. പ്രായം കുറഞ്ഞ ആണ്‍കുട്ടികളെ ചേര്‍ക്കുമെങ്കിലും കളി പെണ്‍കുട്ടികളുടേതാണ്.” ”ശരിതന്നെ, ഇവിടേയും അങ്ങനെതന്നെ.” ”എന്താ കളിക്കിവിടെ പേര്?” ഞാന്‍ ചോദിച്ചു. ”ഹപിത്കാ” എന്നുത്തരം കിട്ടി. ഓരോ സ്ഥലത്തെത്തുമ്പോഴും അനൗപചാരികസംഭാഷണത്തിന് എനിക്ക് ഒരു പോയിന്റ് കിട്ടി. അങ്ങനെ ഭാരതത്തിലെ സകല പ്രവിശ്യകളിലും ഈ കളിയുണ്ടെന്ന് വീടുകളിലെ പെണ്‍കുട്ടികളോടും അമ്മമാരോടും അന്വേഷിച്ചു മനസ്സിലാക്കി. തെക്കന്‍ മദ്ധ്യപ്രദേശില്‍ ചിടീതപ്പ, ഹിമാചല്‍പ്രദേശില്‍ സമുദ്രടാപു, ചൊവ്വാകാഖേല്‍, മാള്‍വയില്‍ സാതോലിയാ, ഒഡീസയില്‍ ഛോടീഡിയാ, ജയ്പൂരില്‍ പൈല്‍ദൂത്, കിഴക്കന്‍ മഹാരാഷ്ട്രയില്‍ ടിക്കര്‍ബില്ല, ഗുജറാത്തില്‍ പഗഠിയ, തമിള്‍നാട്ടില്‍ കൊത്തംകല്ല് എന്നെല്ലാമാണ് ഈ കളിക്ക് പേര്. കൂടാതെ സ്ടാപു, ഠിക്‌റീ, ജിപകയീ, ചിപാ, ചിപ്ചിപാ, അംബാവിയോ, ലേക്ശുതി, കിന്നേരി, കിച്കിച് എന്നെല്ലാമാണ് മറ്റ് ചില സ്ഥലങ്ങളിലെ പേരുകള്‍. മറന്നുപോയ പേരുകള്‍ ഇനിയുമുണ്ട്.
ഞാന്‍ ചിന്തിച്ചു. ”പുറമേ വൈവിദ്ധ്യങ്ങള്‍ മാത്രം കാണപ്പെടുന്ന ഈ വിശാലദേശത്തില്‍ ഈ കൊത്തുകല്ലുകളിക്ക് ഏകരൂപത എങ്ങനെ കൈവന്നു? അത് പെണ്‍കുട്ടികള്‍ കളിച്ചാല്‍ മതിയെന്ന് ആര് തീരുമാനിച്ചു? ഓണം കേറാമൂലകളില്‍ പോലും ആരെത്തിച്ചു? ഏത് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് അന്നുണ്ടായിരുന്നത്?” ഈ ചോദ്യങ്ങള്‍ ഞാന്‍ ഇവിടെ അനുവാചകര്‍ക്കായെഴുതി. എന്നാല്‍ ഇവ ഞാന്‍ ആദ്യം നേരിട്ട് ചോദിച്ചത് വിശേഷിച്ചും കിശോരന്മാരുടെ കൊച്ചുബൈഠക്കുകളിലാണ്. ഒടുവിലത്തെ ചോദ്യമായിരുന്നു. ”അപ്പോള്‍ നമ്മുടെ ഭാരതം ഒന്നല്ലേ?” ഉത്തരം ഏകസ്വരത്തില്‍ ”അതേ.” ഭാരതത്തിന്റെ മൗലികൈക്യം എന്ന എന്റെ മനസ്സിലെ പോയിന്റ് ഞാന്‍ ഈ കളിയുടെ ദൃഷ്ടാന്തത്തില്‍ കൂടി അവരെ പറഞ്ഞു മനസ്സിലാക്കി. ഇന്നും ഞാന്‍ ഓരോ ദിക്കില്‍ ചെന്നെത്തുമ്പോള്‍ ഈ കിച്കിചിനെക്കുറിച്ച് അന്വേഷിക്കാന്‍ മറക്കാറില്ല. ഈ കളി ഇവിടെയില്ല എന്നുത്തരം കിട്ടുന്നത് ‘പുരോഗമിച്ച’ പട്ടണങ്ങളില്‍നിന്ന് മാത്രമാണ്. ആള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പേരുപോലും കേള്‍ക്കാത്ത ഗ്രാമങ്ങളില്‍ ഇന്നും ഈ കളി കൊച്ചുപെണ്‍കുട്ടികള്‍ കളിക്കുന്നു. ആ നിഷ്‌ക്കളങ്കബാലികമാര്‍ കളിത്തട്ടില്‍ ചവിട്ടി പറപ്പിക്കുന്ന ധൂളീകണങ്ങള്‍ വാസ്തവത്തില്‍ ഭാരതഭൂമിയുടെ മൗലികൈക്യത്തിന്റെ വായുമണ്ഡലം തീര്‍ക്കുകയാണ് ചെയ്യുന്നത്.
കിളിത്തട്ട്
പെണ്‍കളിയെക്കുറിച്ചാണ് കഴിഞ്ഞ പ്രകരണത്തില്‍ പറഞ്ഞത്. ഇനി ഒരാണ്‍കളിയെക്കുറിച്ചു പറയട്ടെ. അതും ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള കളിയാണ്. നമ്മുടെ നാട്ടില്‍ അതിനെ ഉപ്പുകളി എന്ന് വിളിക്കുന്നു. അതും കളം തിരിച്ചുള്ള കളിയാണ്. ചിലയിടങ്ങളില്‍ അതിനെ കിളിത്തട്ട് എന്ന് പറയുന്നു.
ഇടവും വലവും ഓരോ കളം വീതം, നാലോ ആറോ എട്ടോ കളങ്ങള്‍ മണ്ണില്‍ വരയ്ക്കപ്പെടുന്നു. ഏറ്റവും മുമ്പിലത്തെ വരയും നടുവരയും ‘കിളി’ കാക്കുന്നു. വിലങ്ങനെ ഉള്ള വരകള്‍ ഓരോ തുണക്കാരന്‍ കാക്കുന്നു. എതിരാളികളില്‍ ഓരോരുത്തരും വെട്ടിച്ചു ഉള്ളില്‍ ഓരോ കളത്തിലും കയറി ഒടുവിലത്തെ വരയും താണ്ടി കളമാകെ കടന്ന് പുറത്തെ ഒരു പിടി മണ്ണ് വാരിയെടുക്കുന്നു. അതിനുപേരാണ് ‘ഉപ്പ്.’ അതുകൊണ്ട് അയാള്‍ ‘ഉപ്പേയ്’ എന്ന് ഉറക്കെ വിളിച്ചു പറയുന്നു. അതാണ് കളിയുടെ സ്‌കോര്‍.
അക്രമി വെട്ടിച്ചു കടക്കുമ്പോള്‍ ‘കിളി’യോ വര കാക്കുന്നവരോ തൊട്ടാല്‍ അയാള്‍ കളിക്കുപുറത്താകും. ഇങ്ങനെ കടന്നുകയറ്റവും തടയിടലുമുള്ള ഉശിരന്‍ കളിയാണത്. വളരെ നല്ല കായക്ലേശമുള്ള കളി. രണ്ട് തട്ടു കളിച്ചുകഴിഞ്ഞാല്‍ കളിക്കാരന്‍ വല്ലാതെ വിയര്‍ത്തു ക്ഷീണിക്കും. രണ്ട് റൗണ്ടില്‍ കളി മുഴുവനുമാകും. ആദ്യത്തെ റൗണ്ടിലെ അക്രമി രണ്ടാം റൗണ്ടില്‍ തടസ്സകാരനാകും, തടസ്സകാരന്‍ അക്രമിയും. ഇരുകൂട്ടര്‍ക്കും ഊഴമനുസരിച്ച് ഉപ്പ് വാരാന്‍ സൗകര്യമുണ്ടെന്നര്‍ത്ഥം.
ഈ കളിക്ക് മഹാരാഷ്ട്രയില്‍ ‘ആട്യാ പാട്യാ’ എന്നാണ് പേര്. അവിടത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതംഗീകരിച്ചിട്ടുണ്ട്. കളിക്കളത്തിന്റെ നീളവും വീതിയും നിയമങ്ങളുമൊക്കെ നിശ്ചയിച്ചിരിക്കുന്നു. ഇപ്പോള്‍ കബഡി, ഖോ ഖോ പോലെ മുഴുവന്‍ ഭാരതത്തിലും ഈ കളി ഔദ്യോഗികമായി കായികവകുപ്പ് അംഗീകരിച്ചിരിക്കുന്നു. തെലുങ്ക് നാട്ടിലും കര്‍ണ്ണാടകദേശത്തിലും അതിന്റെ പേര് ‘ഉപ്പാട്ട’ എന്നാണ്.
ഇതിന്റെ സ്‌കോറും അതിനു പിന്നിലെ അര്‍ത്ഥവുമാണ് വിശേഷിച്ചു ശ്രദ്ധിക്കപ്പെടേണ്ടത്. മുഴുവന്‍ ഭാരതത്തിലും ഓരോ പ്രദേശത്തേയും സ്‌കോര്‍ ആയി കണക്കാക്കുന്ന വാക്കിനര്‍ത്ഥം ഉപ്പെന്നാണ്. ബംഗാളില്‍ നൂന്‍ (അര്‍ത്ഥം ഉപ്പ്), മറാഠിയില്‍ ലൂണ്‍ (അര്‍ത്ഥം ഉപ്പ്), ഒഡിയയില്‍ ലൂണാ (അര്‍ത്ഥം ഉപ്പ്), രാജസ്ഥാനിയില്‍ ലൂന്‍ക്യാറി (അര്‍ത്ഥം ഉപ്പുകളം), കര്‍ണ്ണാടക-കേരളം-തമിഴ്‌നാട് – തെലുങ്ക് നാടുകളില്‍ ഉപ്പ് എന്നാണ്. ലവണം എന്നതിന്റെ അപഭ്രംശമാണ് ലൂണ്‍, ലൂന്‍, ലൂണാ എന്നതെല്ലാം.
ഈ സ്‌കോറിന്റെ പൊതുസ്വഭാവം ആരാണ് തീരുമാനിച്ചത്? എപ്പോഴാണ് തീരുമാനിച്ചത്? വല്ല കുംഭമേളയിലോ മറ്റോ വെച്ചായിരിക്കുമോ? ചന്ദ്രഗുപ്തനോ ചാണക്യനോ അതിനുപിന്നിലുണ്ടായിരിക്കുമോ? എത്ര അന്വേഷിച്ചാലും ഉത്തരം കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ സ്‌കോര്‍ ഉപ്പാണെന്ന പരമാര്‍ത്ഥം ഉപ്പിന്റെ രസം പോലെ ഉറപ്പായ കാര്യമാണ്. മുഴുവന്‍ ദേശത്തിലും അതൊന്നാണെന്ന കാര്യം അനുഭവത്തില്‍ ഉറപ്പാണ്. അതിനുകാരണം അപൗരുഷേയമാണ്. ഭാരതത്തില്‍ കാവി നിറത്തിന് ശ്രേഷ്ഠത്വം കല്‍പ്പിച്ചതാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവുമെ ങ്കില്‍ ഇതിനും കണ്ടെത്താനാകും.
ഈ ദേശീയ കളിയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുമ്പോഴാണ് വിലപ്പെട്ട ഒരു സത്യത്തില്‍ നമ്മള്‍ ചെന്നെത്തുന്നത്. ഭാരതഭൂമിയിലെ രാജാവോ സന്ന്യാസിയോ തീര്‍ത്ഥാടകനോ കച്ചവടക്കാരനോ പിച്ചക്കാരനോ സാഹസികനോ ആരുമാകട്ടെ ഉദ്യമത്തോടെ വിക്രമത്തോടെ മുമ്പിലത്തെ കടമ്പകളോരോന്നും നേരിട്ടുകൊണ്ടും ഒഴിഞ്ഞുമാറിക്കൊണ്ടും മിടുക്കോടും തന്റേടത്തോടും മറി കടന്ന് എത്തുന്നിടം കടലാണ്. ‘സാഗരപര്യന്താം’ എന്നാണ് രണ്ടായിരത്തിഎണ്ണൂറുവര്‍ഷം മുമ്പ് ഭാസമഹാകവി ഈ ഭൂമുഖത്തെ വിശേഷിപ്പിച്ചത്. ആ അവസാനാതിര്‍ത്തിയിലെത്തിയതിന്റെ നേട്ടമാണ് ഉപ്പുവാരുക എന്നത്. ഉപ്പല്ലാതെ മറ്റൊന്നുമവിടെ ലഭ്യമല്ല. ആ അന്തിമനേട്ടമാണ് ഇവിടെ നമ്മുടെ കളിയിലെ നേട്ടം. ഭാരതത്തില്‍ ആണത്തവും സാഹസികതയും വളര്‍ത്തിയ കളിയാണത്. ഈ കളിയില്‍ മുന്നോട്ടുപോക്കേയുള്ളൂ, പിന്തിരിയലില്ല. മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്തിയേടത്തുവെച്ച് ഒടുക്കം, മടക്കമില്ലതന്നെ! എത്ര ഉശിരന്‍ കളി, എത്ര അര്‍ത്ഥവത്തായ കളി! ശതാബ്ദങ്ങള്‍ കൊണ്ടായിരിക്കാം ഈ കളി നാടെങ്ങും വ്യാപിച്ചിട്ടുണ്ടാകുക. വടവൃക്ഷത്തിന്റെ വിത്തെന്നപോലെ അത് ആര്‍ഷഭൂമിയിലൊട്ടാകെയെത്തി. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സധൈര്യം കണക്കെടുക്കുക, മുഴുവന്‍ ഭാരതത്തിലെ ലക്ഷോപലക്ഷം നാട്ടിന്‍പുറങ്ങളിലെത്തി കണക്കെടുക്കുക, ക്രിക്കറ്റിനേക്കാള്‍ പ്രചാരവും ഉണ്മയും കിളിത്തട്ടിനായിരിക്കും. ഭാഷ, ഭൂഷ, ഭക്ഷണം, ദേശം, പ്രകൃതി ഇവയെ മറികടന്നുകൊണ്ട് ഭാരതീയജനജീവിതത്തില്‍ കിളിത്തട്ട് കളിയാടുന്നു. സൂക്ഷ്മദൃക്കിന് അതില്‍ ദേശീയൈക്യത്തിന്റെ ചൈതന്യത്തുടിപ്പുകള്‍ കാണാന്‍ കഴിയും. മതാചാര്യനോ തത്ത്വജ്ഞാനിക്കോ ബുദ്ധിജീവിക്കോ വ്യാപാരിക്കോ ഭരണാധികാരിക്കോ അവിടെ പ്രസക്തിയില്ല. ജനജീവിതത്തിനാണവിടെ പ്രസക്തി. ‘ഭാരതീയത്വം അതായത് ഹിന്ദുത്വം ഒരു മതവിശ്വാസമല്ല, ജീവിതരീതിയാണ്’ എന്ന ആപ്തവാക്യം സത്യമാവുകയാണിവിടെ!
കബഡി കളി
പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ഓരോ കളിയെക്കുറിച്ച് പറഞ്ഞു. ഇനി ഇരുകൂട്ടരുടേയും ഒരു കളിയെക്കുറിച്ച് പറയട്ടെ. – അതാണ് കബഡി. അതിനെ ‘ഉത്തുത്തു’, ‘ചെഡുഗുഡു’ എന്നെല്ലാം പറയാറുണ്ട്. ആ കളിയുടെ മെച്ചം കൊണ്ടായിരിക്കാം അതിന് ലോകാംഗീകാരം കിട്ടി. ഭാരതത്തിനു വെളിയില്‍ പോലും ഇന്ന് കബഡി കളിക്കപ്പെടുന്നു. കായികവിഭാഗം അതിന് തിട്ടവും ചട്ടവും ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. മുംബൈയിലെ സുപ്രസിദ്ധമായ ശിവാജി പാര്‍ക്കില്‍ സന്ധ്യകളില്‍ എത്തുന്ന ഒരു സന്ദര്‍ശകന് മൂന്ന് നാല് സെറ്റ് കബഡി ഗ്രൂപ്പുകള്‍ കളിക്കുന്നത് കാണാം. അക്കൂട്ടത്തില്‍ കളിക്കാന്‍ പറ്റുന്ന വേഷമണിഞ്ഞ് യുവതികള്‍ കളിക്കുന്നതും കാണാം.
എന്നാല്‍ ഇതായിരുന്നില്ല പത്തെഴുപത് കൊല്ലം മുമ്പത്തെ സ്ഥിതി. അന്ന് പട്ടണക്കാര്‍ വിചാരിച്ചിരുന്നതും പറഞ്ഞിരുന്നതും അത് ആറെസ്സെസ്സുകാരുടെ കളിയെന്നാണ്. പ്രചാരകനായി പറവൂരില്‍ പോകുംവരെ ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ശാഖകള്‍ തുടങ്ങാന്‍ തോന്നിയകാവ്, കൊടുങ്ങല്ലൂരിലെ തൃക്കുലശേഖരപുരം, കാരാ, പുല്ലൂറ്റ് മുതലായ നാട്ടിന്‍പുറങ്ങളില്‍പോയപ്പോള്‍ ആ കളി അവര്‍ക്കെല്ലാം പരിചയമുള്ള കളിയാണെന്ന് മനസ്സിലായി. ചില്ലറ ചില നിയമവ്യത്യാസങ്ങളോടെ അത് ശാഖയിലെ കബഡിയായിരുന്നു. കാലാന്തരത്തില്‍ പുതിയ ചുമതലകള്‍ കിട്ടി ഭാരതമാകെ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഇതേ അനുഭവമുണ്ടായി. കബഡി ഹിമാചല്‍പ്രദേശിലെ തരുണന്മാരും തരുണികളും വേവ്വേറേ കളിക്കുന്ന കളിയാണെന്നു മനസ്സിലായി. ഒരിക്കല്‍ ആസ്സാമില്‍ ഐരാവതി നദിയിലെ ഒരു ദ്വീപില്‍ പോയി. ശ്രീ ശങ്കര്‍ദേവിന്റെ നാമഘറില്‍ തൊഴുതു വരുമ്പോള്‍ യുവാക്കന്മാര്‍ ആവേശത്തോടെ കബഡി കളിക്കുന്നതു കണ്ടു. അവിടെ സംഘശാഖ ഉണ്ടായിരുന്നില്ല.
അപ്പോള്‍ കബഡി ആറെസ്സെസ്സുകാരുടെ പരിപാടിയല്ല. നേരേ മറിച്ച് അത് നാട്ടിലാകമാനം നടപ്പുള്ള കളിയായതുകൊണ്ടാണ് സംഘസ്ഥാനില്‍ സ്ഥാനം പിടിച്ചത്. മുമ്പുപറഞ്ഞ കളികള്‍ പോലെ എന്നാണ് ഈ കളി തുടങ്ങിയത്, ആരാണ് അതിനു നിയമങ്ങള്‍ ഉണ്ടാക്കിയത്, ഇത് പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും കളിക്കാമെന്ന് വിധിച്ചതാര് എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തുക വിഷമമാണ്. എന്നാല്‍ ഇത് ഭാരതത്തിലെ ദേശീയകളികളിലൊന്നാണ് എന്ന് പറഞ്ഞാല്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. വാസ്തവത്തില്‍ ഈ കളി ദേശീയസമുദ്ഗ്രഥനത്തിനും പറ്റിയ കളിയാണ്. മതമോ ഭാഷയോ പ്രാന്തമോ ഇവിടെ തടസ്സം നില്‍ക്കുന്നില്ല.
ഭാരതത്തിലെ അഖാഡകളില്‍ അതായത് നാടന്‍ കളരികളില്‍ വികസിച്ച കളിയാണിത് എന്ന് ചിലര്‍ പറയുന്നു. ആയിരിക്കാം, അല്ലായിരിക്കാം, എന്തായാലും ശരീരത്തിന്റേയും മനസ്സിന്റേയും വികാസത്തോടൊപ്പം കൂട്ടായ്മയും വികസിപ്പിക്കുന്ന കളിയാണിത്. ഇതില്‍ ആക്രമണം, പ്രതിരോധം, കൂട്ടായ പരിശ്രമം, ജാഗ്രത, ധൈര്യം, നയം, തന്ത്രം, നൈരന്തര്യം മുതലായ വിക്രാന്തഗുണങ്ങള്‍ വികസിക്കുന്നു. കളിക്കിടയില്‍ ആര്‍ക്കും തന്നെ നിഷ്‌ക്രിയനായി നില്‍ക്കാന്‍ സാദ്ധ്യമല്ല. മനഃശാസ്ത്രപരമായി, ഭീരുവിനെ ധീരനാക്കാന്‍ പോരുന്ന ഒരു കളിയാണിത്. ഫുട്‌ബോള്‍-ക്രിക്കറ്റ് ഗ്രൗണ്ടുപോലെ വലിയ പാടം വേണ്ട താനും. കൃഷിയിടം പാഴാക്കാതെ ഗ്രാമീണര്‍ക്കു മെയ്ഗുണം കിട്ടുകയും ചെയ്യും. വിഭജനകാലത്തുണ്ടായ ദുസ്സഹദുരന്തകാലത്തില്‍ പ്രാണഭയമില്ലാതെ സംഘ സ്വയംസേവകര്‍ ചെയ്ത സമാജസംരക്ഷണത്തില്‍ അത്ഭുതപ്പെട്ടുകൊണ്ട് ”ഇതിനെന്ത് പരിശീലനമാണ് നിങ്ങള്‍ സ്വയംസേവകര്‍ക്ക് കൊടുക്കുന്നത്” എന്ന് ഒരു സൈനികമേലുദ്യോഗസ്ഥന്‍ ശ്രീഗുരുജിയോട് മതിപ്പോടെ ചോദിച്ചപ്പോള്‍ ഉത്തരം ”സംഘസ്ഥാനിലെ കബഡിയല്ലാതെ മറ്റൊന്നുമല്ല” എന്നായിരുന്നു. ശ്രീഗുരുജി പറഞ്ഞതിന്റെ താത്പര്യം മേല്‍പ്പറഞ്ഞതുതന്നെയായിരുന്നു.
ദേശോദ്ധാരകമായ വിശിഷ്ടസിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെ സംഘശാഖയില്‍ ഈ കബഡി കളിക്കുമ്പോള്‍, കളിയുടെ സ്വഭാവം കൊണ്ടുതന്നെ തൊടീലും തീണ്ടലും ഇല്ലാതാകുന്നു, സാമാജികസാമരസ്യം വളരുന്നു, സഹകരണസ്വഭാവം വികസിക്കുന്നു, ഒന്നായൊരുമിച്ചുള്ള ഉടന്‍ പ്രവര്‍ത്തനം സഹജപ്രകൃതമാകുന്നു, സ്വന്തം തൊലി കാക്കാതെ തുണയ്ക്കാന്‍ ചാടിയെത്തുന്ന സ്വഭാവം സ്വന്തമാകുന്നു, സ്വാര്‍ത്ഥം മായുന്നു, പരാര്‍ത്ഥം തെളിയുന്നു, സാഹോദര്യം ശക്തമാകുന്നു, മനപ്പൊരുത്തം ഉറപ്പുറ്റതാകുന്നു, കാര്യം ചെയ്യാനുള്ള മിന്നല്‍ വേഗം കൂടുന്നു, സാഹസവൃത്തി വര്‍ദ്ധിക്കുന്നു, ചുരുക്കിപ്പറഞ്ഞാല്‍ ആത്മവീര്യം പ്രവര്‍ദ്ധിതമാകുന്നു. ‘സ്വയമേവ മൃഗേന്ദ്രത’ എന്ന ഭാവം ജീവിതത്തിന്റെ സ്വഭാവമാക്കിത്തീര്‍ക്കുന്ന ഓജസ്സുറ്റ കളിയാണ് കബഡി.
രാഷ്ട്രത്തിന്റെ അഭിന്നാംഗമായ ജനത്തെ സാമര്‍ത്ഥ്യത്തോടെ വളര്‍ത്തിയെടുക്കുന്നതില്‍ കബഡിക്കു അതിന്റേതായ പങ്കാളിത്തമുണ്ട്. മറ്റ് ചില സാംസ്‌ക്കാരികമൂല്യങ്ങള്‍പോലെ കബഡി എന്ന കളിയും ജനതയുടെ വൈവിദ്ധ്യത്തിലെ ഐക്യം പ്രകടമാക്കുന്നു. ഭാരതീയ ജനതയെ സമഗ്രമായി വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ കബഡിയെന്ന കളിയെ നിസ്സാരമായി കാണരുത്.
ചുരുക്കി പറയട്ടെ, കഴിഞ്ഞ മൂന്നുപ്രകരണങ്ങളില്‍ ദേശീയജനതയുടെ ജീവിതത്തില്‍ കളിയില്‍ കൂടിയാണെങ്കിലും കാണപ്പെടുന്ന ഏകതയെ കുറിച്ചുള്ള അനുഭവങ്ങളാണ് വെളിപ്പെടുത്തിയത്. ഈ കാഴ്ചപ്പാടോടെ നോക്കുമ്പോള്‍ നമ്മുടെ കണ്ണില്‍ ഇനിയും എത്രയോ കളികള്‍ പെടും. ചതുരംഗം പോലെയുള്ള മുറിക്കുള്ളിലെ കളികളും പെടും. സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ അവയില്‍ നമ്മുടേതായ സാംസ്‌ക്കാരികമൂല്യങ്ങളും കണ്ടെത്താന്‍ കഴിയും. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, ഭാരതീയത്വമെന്ന ഹിന്ദുത്വം മതത്തിനും ദര്‍ശനത്തിനുമതീതമായി ജീവിതരീതിയാണെന്ന സത്യം ഈ കളികള്‍ വിളിച്ചുപറയുന്നു.
(തുടരും)