മനുഷ്യരുടെ കൂട്ടായ്മയില്‍ വൈവിദ്ധ്യമുണ്ടാകാതെ നിവൃത്തിയില്ല. അതിനുപിന്നിലെ കാരണങ്ങള്‍ പറഞ്ഞു കഴിഞ്ഞു. ഇവിടെ ചിന്തിക്കുന്നത് ആ വൈവിദ്ധ്യങ്ങളെ നോക്കിക്കാണേണ്ട കാഴ്ചപ്പാടിനെ കുറിച്ചാണ്.
വൈവിദ്ധ്യം കാണുംപോലെതന്നെ മനുഷ്യസമൂഹത്തില്‍ സമാനതയും കാണപ്പെടുന്നുണ്ട്. രണ്ടും അനുഭവവേദ്യമായ സത്യമാണ്. ഈ പ്രതിഭാസത്തെ നമുക്കു രണ്ടുതരത്തില്‍ കാണാന്‍ കഴിയും. ഒന്ന് കാണപ്പെടുന്ന ഭിന്നതകള്‍ക്കാണ് സമാനതകളേക്കാള്‍ പ്രാധാന്യം. ആ ഭിന്നതകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. അതില്‍കൂടിയാണ് മനുഷ്യവംശത്തിനു പുരോഗതി കൈവരുക. രണ്ട്: കാണപ്പെടുന്ന ഭിന്നതകള്‍ക്കല്ല, സമാനതകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. അതില്‍കൂടി മാത്രമേ ലോകമേ തറവാട് എന്ന മാനവവംശൈക്യം സംഭവ്യമാകൂ.
ഈ രണ്ടു വാദഗതികളേയും നേരിടാന്‍ ഭാരതീയദര്‍ശനം നമ്മെ സഹായിക്കുന്നു. ഭാരതീയദര്‍ശന പ്രകാരം സൃഷ്ടിശക്തിയുള്ള പരമോര്‍ജ്ജം ഒന്നു മാത്രമായിരുന്നു. ‘പരംപൊരുളൊന്നേ രണ്ടല്ല, ആത്മാവൊന്നേ പലതല്ല’ എന്നതായിരുന്നു. ഈ പരംപൊരുളിന് പലതാകണം എന്ന ഇംഗിതസ്പന്ദനമുണ്ടായി. അതില്‍ നിന്ന് സൃഷ്ടി തുടങ്ങി – അങ്ങനെ ആദിയിലെ ഒന്നു പലതായി. എന്നാല്‍ ആ പലതിന്റെ ഊര്‍ജ്ജസ്രോതസ്സ് ആദിമമായ ഒന്നായിരുന്നു. അതുകൊണ്ടു ഭാരതീയസങ്കല്പം വൈവിദ്ധ്യത്തിലെ ഏകത്വം എന്നതായിരുന്നു. വൈവിദ്ധ്യവും ഏകത്വവും എന്നതല്ലായിരുന്നു. Unity in Diversity എന്നതിലും അര്‍ത്ഥവത്തായ പ്രയോഗം Unity in Multiplicity എന്നതാണെന്നു പറയാം. ഭഗവദ്ഗീത ഈ ഏകത്വത്തെ അവിഭക്തമെന്നും വൈവിദ്ധ്യത്തെ വിഭക്തമെന്നും പറഞ്ഞിരിക്കുന്നു. അതിനുശേഷം മാര്‍ഗദര്‍ശനമായി മൂന്നു വിഭിന്ന നിലപാടുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോടു പറയുന്നു ”വിഭക്തങ്ങളില്‍ (വിഭജിക്കപ്പെട്ടവയില്‍) അവിഭക്തത്തെ (വിഭജിക്കപ്പെടാത്തതിനെ) കണ്ടെത്തുന്നതാണ് സാത്വികജ്ഞാനം.”
”സര്‍വഭൂതേഷു യേനൈകം
ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു
തജ്ജ്ഞാനം വിദ്ധി സാത്വികം.” (ഭ.ഗീ-18-20) (വിഭജിക്കപ്പെട്ട് വേവ്വേറെ കാണപ്പെടുന്ന വസ്തുക്കളില്‍ വിഭജിക്കപ്പെടാതെ കുടികൊള്ളുന്ന സത്തയെ തിരിച്ചറിയുക എന്നതാണ് സാത്വികമായ ജ്ഞാനം.) ഇതിനെയാണ് ഉപരിതലത്തിലുള്ള അനേകങ്ങളുടെ അടിത്തട്ടില്‍ വര്‍ത്തിക്കുന്ന ഏകം എന്നു പറയുന്നത്. ഇതിനു ദൃഷ്ടാന്തം കൊടുക്കുന്നത് മേല്‍പ്പരപ്പിലെ ഓളങ്ങളും അവയ്ക്കടിയിലെ കടലുമാണ്. അപ്പോള്‍ ഓളങ്ങളില്‍ കടല്‍ കാണുന്നതാണ് സാ ത്വികജ്ഞാനം.
സൃഷ്ടിക്കപ്പെട്ട വെവ്വേറെ വസ്തുക്കളെ വീക്ഷിച്ച് അവയുടെ അസ്തിത്വവും സ്വത്വവും വെവ്വേറെയാണ് എന്നു കാണുന്നതാണ് രാജസജ്ഞാനം. രാജസജ്ഞാനികള്‍ മൂലഹേതുവിനെ അനന്തരപരിണാമത്തില്‍നിന്ന് ബന്ധം വിച്ഛേദിച്ചു കാണുന്നു എന്നര്‍ത്ഥം. അവരുടെ കാഴ്ചപ്പാടില്‍ Unity and Diversity രണ്ടും വെവ്വേറെ.
”പൃഥക്‌ത്വേന തു യജ്ജ്ഞാനം
നാനാഭാവാന്‍ പൃഥഗ്വിധാന്‍
വേത്തിസര്‍വേഷു ഭൂതേഷു
തജ്ജ്ഞാനം വിദ്ധി രാജസം.” (ഭ.ഗീ. 18-21)
പൃഥക്ത്വമുള്ളതാണ് രാജസദൃഷ്ടി. അവര്‍ സ്വന്തം താല്‍പര്യത്തില്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ട് അധിഷ്ഠാനസത്യത്തെ കണ്ടെത്താന്‍ കെല്പില്ലാത്തവരായിത്തീരുന്നു. ഇതിനുദാഹരണമായി പറഞ്ഞിരിക്കുന്നത് സംസാരബന്ധത്തില്‍ നിന്ന് മുക്തരായ പ്രായംചെന്ന കാരണവന്മാര്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണം മാത്രം കാണുമ്പോള്‍ പ്രായം കുറഞ്ഞ യുവതികളും യുവാക്കന്മാരും സ്വര്‍ണ്ണം കാണാന്‍ കൂട്ടാക്കാതെ കമ്മലും കൈവളയും ഉടഞ്ഞാണവും കാണുന്നു. എന്നാല്‍ യുക്തിയും താത്വികാടിസ്ഥാനവുമില്ലാതെ ദുശ്ശാഠ്യത്തോടെയോ തോന്നുംവിധമോ നോക്കി കാണുന്നതാണ് താമസികജ്ഞാനം.
”യത്തു കൃത്സ്‌നവിനേകസ്മിന്‍
കാര്യേസക്തമഹൈതുകം
അതത്ത്വാര്‍ത്ഥവദല്പം ച
തത് താമസമുദാഹൃതം.” (ഭ.ഗീ. 18-22)
ശരീരതലത്തിലുപരി ഇക്കൂട്ടരുടെ ചിന്ത പോകുന്നില്ല. അബദ്ധമോ സുബദ്ധമോ ‘കുന്തീപുത്രന്‍ വിനായകന്‍’ എന്നതാണ് ഇക്കൂട്ടരുടെ നിലപാട്. തല്‍ക്കാലമോഹമേ ഇക്കൂട്ടരുടെ നിലപാട്. താമരയിലയിലുള്ള വെള്ളത്തുള്ളി കണ്ട് വൈരമാണത് എന്നു വാദിക്കുന്നവരാണിവര്‍.
ഇന്നത്തെ ഭാരതത്തില്‍ നമുക്കു ഈ മൂന്നു കൂട്ടരേയും കാണാം. രാഷ്ട്രീയമോഹങ്ങളോ അജണ്ടകളോ ഇല്ലാത്ത ബഹുഭൂരിപക്ഷം ധിഷണാശാലികള്‍ ഒന്നാം വകുപ്പില്‍ പെടുന്നവരാണ്. ”വിവിധതയാണ് ഭാരതത്തിലെ മേല്‍ത്തട്ടിലുള്ളത്, അതിന്റെ അടിത്തട്ടിലുള്ളത് ഏകാത്മതയും’ എന്നാണ് സത്യത്തിന്റെ ആഴങ്ങളില്‍ ചെന്നെത്തി അവര്‍ വിശ്വസിക്കുന്നത്. വിഭക്തത്തിലെ അവിഭക്തമാണ് അവരുടെ കണ്ണില്‍പെടുന്നത്. രണ്ടാംവിഭാഗത്തില്‍പെടുന്ന രാജസരാണ് പൃഥക്ത്വത്തെ മുറുകെപിടിച്ച് ഏകത്വത്തെ കാണാന്‍ കൂട്ടാക്കാത്തവര്‍. അവരില്‍ ഭൂരിഭാഗവും രാഷ്ട്രീയമോഹങ്ങള്‍ ഉള്ളവരാണ്. എളുപ്പത്തില്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടാന്‍ താണതരം കൂറുകളെ ഊതി ഉണര്‍ത്തുന്നവരാണവര്‍. അഖിലഭാരതീയവീക്ഷണമോ നിലനില്‍പോ ഇല്ലാത്ത പ്രാദേശികവാദത്തേയോ ഭാഷാവാദത്തേയോ മതാദി സങ്കുചിതവാദങ്ങളേയോ ആശ്രയിച്ചുമാത്രം നിലനില്‍ക്കാന്‍ വിധിക്കപ്പെടുന്നവരാണവര്‍. ബഹുസ്വരതയ്ക്കുവേണ്ടിയുള്ള അവരുടെ ഒച്ചപ്പാട് ഏകാത്മതയുടെ നാഭീനാളബന്ധമില്ലാത്ത പായല്‍പോലുള്ള ബഹുസ്വരതയാണ്. മൂന്നാമത്തെ കൂട്ടര്‍ നിശ്ചയമായും തമോഗുണപ്രകൃതരാണ്. എങ്ങനെയെങ്കിലും തങ്ങളുടെ എണ്ണം കൂട്ടണമെന്ന വാശിക്കാരാണവര്‍. ദേശീയജനത വേറിട്ടുനില്‍ക്കേണ്ടതു അവരുടെ ആവശ്യമാണ്. ചിന്തനത്തിലോ ആചാരണത്തിലോ ഇവിടത്തെ ജനത്തിനു വേരില്ലെന്നു സമര്‍ത്ഥിക്കേണ്ടതു അക്കൂട്ടരുടെ ആവശ്യമാണ്. അങ്ങനെയുള്ള അവരുടെ നിലനില്‍പിന് ഏക പിടിവള്ളി അവഗണിക്കപ്പെട്ടുകിടക്കുന്ന അമ്പലക്കുളങ്ങളില്‍ പടര്‍ന്നു കിടക്കുന്ന പച്ചപോലെയുള്ള വേരില്ലാത്ത ബഹുസ്വരതയാണ്. സകലവിധത്തിലുള്ള വിച്ഛിന്നവാസനകള്‍ക്കു പറ്റിയ വളമാണ് അത്തരം പച്ച എന്നവര്‍ നിഗൂഢമായി വിശ്വസിക്കുന്നു.
ലോകമെമ്പാടും ജനാധിപത്യത്തിന്റേയും സ്വതന്ത്രചിന്തയുടേയും ഉദാരസമീപനത്തിന്റേയും ഇന്നത്തെ ശുഭാന്തരീക്ഷത്തില്‍ ബഹുസ്വരതയ്ക്ക് അംഗീകാരം കൊടുക്കാത്ത ദേശമില്ല. എന്നാല്‍ ആ സകല ബഹുസ്വരതകള്‍ക്കും അതാതു ദേശത്തിന്റെ തന്മയെ കെട്ടിപ്പുണര്‍ന്നുകൊണ്ടുള്ള ഗാഢബന്ധമുണ്ട്. സാത്വികമാണതിന്റെ സ്വഭാവം. സാത്വികമായിരിക്കണം അതിന്റെ സ്വഭാവം. അതില്‍ വിച്ഛേദം വന്നാല്‍ ആ രാഷ്ട്രം അപകടത്തില്‍ ചെന്നുചാടുകതന്നെ ചെയ്യും. ചെവിക്കിമ്പം തരുന്ന വേദാന്തം ശ്രവിക്കുമ്പോള്‍ അതോതുന്നത് മഹര്‍ഷിയോ ചെകുത്താനോ എന്നു തിരക്കണം. മഹര്‍ഷിയാണെങ്കില്‍, ഉറപ്പ് അവിടുത്തെ അജണ്ട ലോകൈശ്വര്യമാണ്; ചെകുത്താനാണെങ്കില്‍, അതിലും വലിയ ഉറപ്പ്, ലോകവിനാശമാണ്.
ചുരുക്കത്തില്‍ പ്രകൃതിയില്‍ സഹജമായുള്ള ബഹുധാത്വം മൂന്നു തരത്തിലുണ്ട് – സാത്വികം, രാജസികം, താമസികം. ആദ്യത്തേതു പങ്കജം പോലെയാണ്. അതിന് ജലത്തിനടിയില്‍ ധരാതലം വരെ നീണ്ടുകിടക്കുന്ന തണ്ടുണ്ട്. അവിടെ മൗനമായി മുങ്ങിക്കിടക്കുന്ന കിഴങ്ങായി അച്ഛേദ്യബന്ധമുണ്ട്. അതുകൊണ്ടാണ് അതിന്റെ പേരുതന്നെ പങ്കജമെന്നായത്. രണ്ടാമത്തേത് ഒഴുക്കില്ലാത്ത വെള്ളത്തില്‍ മേലെ ഇതളിട്ടുവളരുന്ന പായല്‍പോലെയാണ്. അതിനു നാലഞ്ചിഞ്ചുനീളത്തില്‍ തൊട്ടുതാഴെവരെ വേരുകളുണ്ടാകും. എന്നാല്‍ ധരാതലവുമായി ബന്ധമില്ല. മൂന്നാമത്തേത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന വേരില്ലാത്ത പച്ചപ്പരപ്പാണ്. അതിനു ധരാതലത്തില്‍ ബന്ധമില്ല, ജലത്തിലും ആഴത്തില്‍ ബന്ധമില്ല.
ഭാരതത്തെ പോലെ പ്രാചീനമായ ഒരു ദേശത്തില്‍ യുഗാനുകൂലമായ രാഷ്‌ട്രോദ്ധാരണത്തിനുവേണ്ടി അരയും തലയും മുറുക്കിയ സമര്‍പ്പിതര്‍ രാഷ്ട്രത്തിന്റെ രണ്ടാംഘടകമായ ജനത്തെ കരുപ്പിടിപ്പിക്കുമ്പോള്‍ വിവേകബുദ്ധിയോടെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണിത്.
(തുടരും)