സാംസ്‌കാരികമായി ഭാരതം ഒന്നായിരുന്നെങ്കിലും അതിനെ ഭരണപരമായി ഏകോപിപ്പിച്ചത് ഇംഗ്ലീഷുകാരായിരുന്നു എന്നു പറയുന്ന പല ചരിത്രപണ്ഡിതന്മാരുണ്ട്. ഇന്ത്യയെ ആദരിക്കുകയും കൊളോണിയലിസത്തില്‍ ഊന്നിനില്‍ക്കുകയും ചെയ്യുന്ന സമ്മിശ്രചിന്തനമാണത്. 19-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷുകാര്‍ ഭാരതത്തെ ഒരൊറ്റ ഭരണത്തില്‍ കൊണ്ടുവന്നു, ഏകഭരണസമ്പ്രദായം ഏര്‍പ്പെടുത്തി എന്നതു സത്യമാണ്. എന്നാല്‍ അതിനുമുമ്പ് അങ്ങനെ ഒന്നുണ്ടായിരുന്നില്ല എന്നു പറയുന്നതും വിശ്വസിക്കുന്നതുമാണ് പരിതാപകരം. അശോകന്റെ സാമ്രാജ്യം അഫ്ഗാനിസ്താന്‍ മുതല്‍ മൈസൂര്‍ വരെ വ്യാപിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ ശിലാസ്തംഭലേഖനങ്ങള്‍ കണ്ടെത്തിയ തെളിവിന്റെ അടിസ്ഥാനത്തില്‍ ചരിത്രം രേഖപ്പെടുത്തുന്നു. എന്നാല്‍ ചരിത്രകാരനല്ലാത്ത എന്റെ ഇവിടത്തെ നോട്ടം മഹാകവി കാളിദാസന്റെ രഘുവംശത്തിലാണ്.
മഹാകവി കാളിദാസന്‍ സംഘസാഹിത്യകാലത്തില്‍ അതായത് 20-21 നൂറ്റാണ്ടു മുമ്പു ജീവിച്ചിരുന്നു എന്നാണ് കണക്കുകൂട്ടല്‍. അപ്പോള്‍ അദ്ദേഹത്തിന്റെ വര്‍ണ്ണനയ്ക്ക് ആ കാലഘട്ടത്തിന്റെ സ്വാധീനമുണ്ടാകുമെന്നതിനു സംശയമില്ല.
കാളിദാസന്‍ രഘുവംശത്തില്‍ രഘുവിന്റെ ദിഗ്‌വിജയം വര്‍ണ്ണിക്കുന്നുണ്ട്. രഘു ശ്രീരാമചന്ദ്രന്റെ മുതുമുത്തച്ഛനാണ്. രഘുകുലത്തില്‍ ജനിച്ചവരാണ് രാഘവന്മാരായി അറിയപ്പെട്ടത്. ശ്രീരാമന്‍ കഴിഞ്ഞാല്‍ രഘുവായിരുന്നു ആ പ്രസിദ്ധകുലത്തിലെ വിഖ്യാതന്‍. അദ്ദേഹം ചക്രവര്‍ത്തിയാകാന്‍ വേണ്ടി നടത്തിയ ജൈത്രയാത്ര ഭാരതഖണ്ഡത്തിന്റെ സീമാപ്രദേശങ്ങളില്‍ കൂടിയായിരുന്നു. അതിനെ കാളിദാസന്‍ വിസ്തരിച്ചു വര്‍ണ്ണിക്കുന്നു. ഓരോ പ്രവിശ്യയി ലെ സവിശേഷതകളും ഉല്‍പന്നങ്ങളും ജനങ്ങളുടെ പ്രകൃതവും എടുത്തു പറയുന്നു.
രഘുരാജാവ് ദിഗ്‌വിജയത്തിനു പുറപ്പെട്ടത് പ്രദക്ഷിണക്രമത്തിലായിരുന്നു. അയോദ്ധ്യയില്‍നിന്ന് നേരെ കിഴക്കോട്ടുപോയി കടല്‍ തീരമെത്തി തെക്കോട്ടു മുന്നേറി. തെക്കന്‍ മുനമ്പെത്തിക്കഴിഞ്ഞ് സഹ്യന്റെ പടിഞ്ഞാറെക്കരയില്‍ കൂടി വടക്കോട്ടു നീങ്ങി. വടക്കെത്തി ഹിമാലയസാനുക്കളില്‍ കൂടി കിഴക്കോട്ടു നീങ്ങി കാമരൂപത്തിലെത്തി. അവിടെ നിന്നു ഐരാവതി തീരത്തില്‍ കൂടി പ്രയാണം ചെയ്തു രാജധാനിയില്‍ വിജയവൈജയന്തിയുമായി തിരിച്ചെത്തി. കാളിദാസന്‍ തന്ന വിവരങ്ങളനുസരിച്ചു ആവര്‍ത്തിക്കട്ടെ. അയോദ്ധ്യയില്‍ നിന്ന് ഗംഗാ തീരത്തില്‍കൂടി സുഹ്മ, വംഗദേശം, ഉത്കലം, കലിംഗം, ദക്ഷിണാപഥം, പാണ്ഡ്യദേശം, താമ്രപര്‍ണ്ണിദുര്‍ദരം, മലയഗിരി, കേരളം, സഹ്യാദ്രി, ത്രികുടം, പാരസികം, ഉത്തരാപഥം, ഹൂണം, കംബോജം, വംക്ഷുതടം, കിന്നരം, കിരാതം, കാമരൂപം പ്രാഗ്‌ജ്യോതിഷം, അയോദ്ധ്യ – ഇതായിരുന്നു രഘുവിന്റെ പ്രയാണപഥം. യഥാര്‍ത്ഥത്തില്‍ ഇത് സമ്പൂര്‍ണ്ണഭാരതത്തിന്റെ പരിക്രമണമാണ്. ഗംഗാതടം, കപിശാ നദി, കവുങ്ങിന്‍തോട്ടങ്ങള്‍, കാവേരീ നദി, കുരുമുളകുതോട്ടങ്ങള്‍, ഏലം തോട്ടങ്ങള്‍, നദീമുഖങ്ങളില്‍ ഉപലബ്ധമായ നാനാതരം പവിഴങ്ങള്‍, ചന്ദനമരങ്ങള്‍, ആനക്കൂട്ടങ്ങള്‍, താടിനീട്ടിയ പാരസികള്‍, മുന്തിരിത്തോട്ടങ്ങള്‍, വിവിധമൃഗങ്ങളുടെ തോലുകള്‍, കമ്പിളികള്‍, പൂര്‍വ്വോത്തരത്തിലെ ലൗഹിത്യ നദി, കാമരൂപദര്‍ശനം, ഹേമപീഠത്തിലെ അധിദേവീപൂജ എന്നിങ്ങനെയുള്ള ദൃഷ്ടാനുഭവങ്ങള്‍ കാളിദാസന്‍ വര്‍ണ്ണിക്കുന്നു.
രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ മുമ്പ് വര്‍ണ്ണിക്കപ്പെട്ട വിവരങ്ങളാണിവ. കാളിദാസന്‍ ജനിക്കുന്നതിനു രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ മുമ്പാണ് ശ്രീരാമന്‍ ജനിച്ചത്. പിന്നോട്ട് ശ്രീരാമന്റെ നാലാംതലമുറക്കാരനായിരുന്നു രഘു. ആ രഘു കാളിദാസന്‍ വിവരിച്ചതനുസരിച്ച് ഇത്ര വിശദമായ ജൈത്രയാത്ര നടത്തിയിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടാകും. അന്ന് കാളിദാസന്‍ പറഞ്ഞ ജനപദങ്ങള്‍ രഘുവിന്റെ കാലത്ത് നിലവില്‍വന്നിരുന്നോ എന്നും സംശയിക്കപ്പെടാം. എന്നാല്‍ കാളിദാസന്റെ കാലമായപ്പോഴേയ്ക്കും വര്‍ണ്ണനയില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവിലുണ്ടാകാതെ തരമില്ലല്ലൊ. നേരിലറിയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിനു വര്‍ണ്ണിക്കാന്‍ കഴിയുമായിരുന്നില്ലെന്നു സ്പഷ്ടം. അപ്പോള്‍, കാളിദാസന്റെ കാലത്ത് വര്‍ണ്ണിതവിഷയങ്ങളെല്ലാം നിലവില്‍ വന്നിരിക്കും എന്നതിനു സംശയമില്ല. അങ്ങനെയാണെങ്കില്‍, അന്‍പതിലേറെ ജനപദങ്ങള്‍ വികസിച്ച ഭരണസംവിധാനങ്ങളോടുകൂടി, സുരക്ഷാവ്യവസ്ഥകളോടുകൂടി ഉത്തരപഥത്തിലും ദക്ഷിണപഥത്തിലും ഉണ്ടായിരുന്നു എന്നു അനുമാനിക്കേണ്ടിവരും. ചരിത്രത്തിന്റെ ദൃഷ്ടിയില്‍ ശരിയായാലും ശരിയല്ലെങ്കിലും രാജാക്കന്മാരുടേയും പ്രജ്ഞാവാ ന്മാരുടേയും പ്രജകളുടേയും മനസ്സിലും സങ്കല്പത്തിലും ഏകരാജ്യഭരണവും ഏകഭരണരാജ്യവും ഉണ്ടായിരുന്നു എന്നുള്ളതു തര്‍ക്കമറ്റ പരമാര്‍ത്ഥമാണ്. ഇതിനെയാണ് ചക്രവര്‍ത്തിക്ഷേത്രം എന്നു ആചാര്യ ചാണക്യന്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പരിഭാഷ ചരിത്രത്തിന്റെ ഉറച്ച പാറയില്‍ നിന്നു കൊണ്ടുള്ളതായിരുന്നു. കൗടലീയ അര്‍ത്ഥശാസ്ത്രം എന്ന സ്വന്തം കൃതിയില്‍ 9-ാം അധികരണത്തിലെ 122-ാം അദ്ധ്യായത്തിലുള്ള പരിഭാഷ ഇങ്ങനെയാണ്:-
”ദേശഃ പൃഥിവി, തസ്യാം ഹിമവത് സമുദ്രാന്തരം ഉദീചീനം
യോജനസഹസ്രപരിമാണം തിര്യക് ചക്രവര്‍ത്തിക്ഷേത്രം.”
(ഹിമാചലം തൊട്ടു സാഗരം വരെ നാലുപാടും വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിനു യോജന വിസ്താരമുള്ള ഭൂപ്രദേശമാണ് ചക്രവര്‍ത്തി ക്ഷേത്രം) ഈ സത്യം മനസ്സിലാക്കിക്കൊണ്ടാണ് മഹാത്മാ ഗാന്ധിജി ഹിന്ദുസ്വരാജില്‍ എഴുതിയത് ”ഇംഗ്ലീഷുകാര്‍ ഇവിടെ വരുന്നതിനുമുമ്പ് നമ്മള്‍ ഒരു രാഷ്ട്രമായിരുന്നു” എന്ന്.
11
പുരാണങ്ങളില്‍ ഭാരതം
ഗവേഷണ പണ്ഡിതന്മാരുടെ നിഗമനപ്രകാരം പുരാണങ്ങള്‍ എഴുതപ്പെട്ടത് എ.ഡി. 200നു ശേഷമാണ്. പുരാണകര്‍ത്താക്കള്‍ ഓരോരുത്തരും വിഭിന്നരായിരുന്നു. ഏറ്റവും പഴക്കമുള്ള പുരാണം വായുപുരാണമാണ്. എ.ഡി. 200-ാമാണ്ടില്‍ എഴുതപ്പെട്ട അതില്‍ ഭാരതം എന്ന ഭൂഖണ്ഡത്തിന്റെ പരിഭാഷയുണ്ട്. അതില്‍ ഭൂമിയോടൊപ്പം ജനത്തെക്കുറിച്ചും പറയുന്നു. ശ്ലോകം നോക്കുക:-
”ഉത്തരം യത് സമുദ്രസ്യ
ഹിമവദ് ദക്ഷിണം ച യത്
വര്‍ഷം തദ് ഭാരതം നാമ
യത്രേയം ഭാരതീ പ്രജാ.” (45-75)
(സമുദ്രത്തിനു വടക്കും ഹിമഗിരിക്കു തെക്കുമുള്ള ദേശമേതോ അതിനു പേര് ഭാരതം. അവിടത്തെ പ്രജയ്ക്കു പേര് ഭാരതീ.)
ഇതേ ശ്ലോകം നാലുവാക്കുകളുടെ ഭേദത്തോടെ അടുത്ത ശതാബ്ദത്തില്‍ എഴുതപ്പെട്ട വിഷ്ണുപുരാണത്തില്‍ വരുന്നു. അതിലെ പാഠഭേദം ഭൂമിയും ജനവും തമ്മിലുള്ള ബന്ധത്തിന്റെ വികാസം സൂചിപ്പിക്കുന്നു. അതില്‍ പ്രജ സന്തതിയായി മാറുന്നു. ഭൂമിയും ജനവും തമ്മിലുള്ള ബന്ധത്തിന് മാറ്റുകൂടുന്നു. ശ്ലോകം ശ്രദ്ധിക്കുക:-
”ഉത്തരം യത് സമുദ്രസ്യ
ഹിമദ്രേശ്ചൈവ ദക്ഷിണം
വര്‍ഷം തദ് ഭാരതം നാമ
ഭാരതീ യത്ര സന്തതിഃ”
ഏതാണ്ട് 700 വര്‍ഷം കഴിഞ്ഞാണ് ബ്രഹ്മവൈവര്‍ത്തപുരാണത്തിന്റെ രചന. അതിലും ഭാരതപരിഭാഷ വരുന്നുണ്ട്. എന്നാല്‍ ഇവിടത്തെ ഭൂമി-ജന-ബന്ധം കുറച്ചുകൂടി വൈകാരികമായി വികസിച്ചതാണ്. പുരാണകാരന്റെ ദൃഷ്ടിയില്‍ ഇപ്പോള്‍ ഭാരതം പുണ്യക്ഷേത്രമായി. മുനിമാരുടെ തപോഭൂമിയായി. അതുകൊണ്ടു ശ്രേഷ്ഠതമമായ സ്ഥാനമായി. ശ്ലോകം ശ്രദ്ധിക്കുക:-
”ഹിമാലയാദാസമുദ്രം
പുണ്യക്ഷേത്രം ച ഭാരതം
ശ്രേഷ്ഠം സര്‍വസ്ഥലാനാം ച
മുനീനാം ച തപസ്ഥലം.”(1-59)
ഹിമാലയംതൊട്ടു സമുദ്രം വരെയുള്ള പുണ്യ സ്ഥലമാണ് ഭാരതം. അതു സര്‍വ്വസ്ഥലങ്ങളില്‍ ശ്രേഷ്ഠതമമാണ്. മുനിമാരുടെ തപസ്ഥലവുമാണ്. ഇവിടെ ഭാരതം പുണ്യഭൂമിയായിത്തീരുന്നു. പരമപവിത്രമായിതീരുന്നു. തപോഭൂമിയായിത്തീരുന്നു. ശതാബ്ദങ്ങള്‍ നീങ്ങവേ ഭൂമിയും ജനവും തമ്മിലുള്ള ബന്ധം എങ്ങനെ ഉത്ക്രമിക്കുന്നു എന്നു ശ്രദ്ധിക്കുക.
മറ്റുപുരാണങ്ങളിലും ഇതുപോലെ ശ്ലോകങ്ങളുണ്ട്. ഏതെങ്കിലുമൊരു ദേശസമര്‍പ്പിതന്‍ ‘പുരാണങ്ങളും ഭാരതവും’ എന്ന വിഷയത്തെ പുരസ്‌കരിച്ച് പി.എച്ച്.ഡി ഗവേഷണത്തിനു തയ്യാറാകുമെങ്കില്‍ അതു വലിയൊരു രാഷ്ട്രസേവനമായിരിക്കും. വിവര്‍ത്തനങ്ങളെയല്ലാതെ മൂലഗ്രന്ഥങ്ങളെ ആശ്രയിച്ചതായിരിക്കണം ആ ഗവേഷണം എന്നുമാത്രം.
ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം:- പുണ്യാത്മാക്കളായ പുരാണകര്‍ത്താക്കള്‍ക്ക് ഭാരതവര്‍ഷത്തെ സംബന്ധിച്ച ദിശാബോധം കിട്ടിയത് ശതാബ്ദങ്ങള്‍ മുമ്പ് അമൂല്യപൈതൃകമായി ലഭിച്ച വേദങ്ങളില്‍ നിന്നാണ്. അഥര്‍വവേദത്തിലെ ഭൂമി സൂക്ത ത്തില്‍ നിന്നാണ് ആദ്യസന്താനങ്ങള്‍ക്ക് ഭഗിനീ നിവേദിത ഉദീരണം ചെയ്ത ഭൂമി ജനബന്ധത്തിന്റെ ആദ്യസ്ഫുരണം ലഭിച്ചത്. ഭൂലോകത്തിലെ മറ്റൊരു ജനതയ്ക്കും അവരവരുടെ ആദ്യകാലസാഹിത്യത്തില്‍ നിന്ന് ഈദൃശമായ ദിശാബോധം കിട്ടിയിട്ടില്ല.
സ്വതന്ത്ര ഭാരതത്തിന്റെ പരമാദൃത പ്രധാനമന്ത്രി ചെങ്കോട്ടയുടെ പ്രാചീരത്തില്‍ നിന്ന് ആഗസ്റ്റ് പതിനഞ്ചാം തീയതി ‘ഭാരത്മാതാ കീ ജയ് – വന്ദേമാത രം’ എന്നു ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുമ്പോള്‍ സഗൗരവം ഓര്‍ക്കപ്പെടേണ്ടത് അതിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഭാരതീയ ജനസമൂഹത്തിന്റെ അഥര്‍വവേദത്തിലാണെന്ന അനിഷേധ്യസത്യത്തിലാണ്. പന്ത്രണ്ടാമത്തെ കാണ്ഡത്തിലെ ഒന്നാം സൂക്തമായ ആ ഭൂമി സൂക്തത്തിന്റെ ഋഷി അഥര്‍വനാണ്. അതില്‍ ആ ദ്രഷ്ടാവ് വെളിപ്പെടുത്തുന്നു ”മാതാ ഭൂമിഃ പുത്രോ അഹം പൃഥിവ്യാഃ” (12-1-12) (ഭൂമി മാതാവാണ്. ഞാന്‍ ഭൂമിയുടെ പുത്രനാണ്.) വീണ്ടും അദ്ദേഹം പ്രാര്‍ത്ഥനാസ്വരത്തില്‍ പറയുന്നു ”സാ നഃ ഭൂമിഃ വിസൃജതാം പുത്രായ മേ പയഃ”(12-1-10) (ആ നമ്മുടെ ഭൂമി പുത്രനായ എനിക്കു പാല്‍ ചുരത്തട്ടെ.) സൂക്തത്തിന്റെ ഒടുവില്‍ സ്തനപാനം ചെയ്ത അധരങ്ങളോടെ അവന്‍ അപേക്ഷിക്കുന്നു ”ഭൂമേ മാതര്‍ നിധേഹി മാ ഭദ്രയാ സുപ്രതിഷ്ഠിതം (12-1-63) (അമ്മേ, ഭൂമേ എന്നെ ഭദ്രമായി കാത്തുരക്ഷിച്ചാലും.) ചുരുക്കത്തില്‍ ഭാരതസന്താനമായ അഥര്‍വമഹര്‍ഷി പറയുന്നു ”ഭാരതമേ, നീ എനിക്കു മാതാവാണ് – ഞാന്‍ നിന്റെ മകനാണ്. ഞങ്ങള്‍ക്കെല്ലാം നീ മാതാവാണ്. ജീവനരസം ഊട്ടി ഞങ്ങളെ വളര്‍ത്തിയാലും. ഞങ്ങളെ കാത്തുരക്ഷിച്ചാലും.”
ഭൂമിയും ജനവും തമ്മിലുള്ള ബന്ധം ഭാരതീയ കാഴ്ചപ്പാടില്‍ അമ്മയും മകനും തമ്മിലുള്ളതാണ്. അച്ഛനും മകനും തമ്മിലുള്ളതല്ല. ഭാരതത്തിന്റേതു പിതൃഭൂസങ്കല്പമല്ല, മാതൃഭൂസങ്കല്പമാണ്. പദോല്‍പത്തിയില്‍ ഊന്നിപ്പറഞ്ഞാല്‍ ഭാരതീയരുടേത് patriotism അല്ല ാ matriotism ആണ്.
(തുടരും)