ജന്മനാ സ്വയംസേവകനാകുക ഒരു സുകൃതം തന്നെയാണ്. സംഘശാഖയില്‍ കൂടിയല്ലാതെ സംഘകുടുംബത്തിലേക്ക് കടന്നു വരുക, നിഷ്ഠാവാനായ കാര്യകര്‍ത്താവാകുക, പരിചയപ്പെടുന്ന ഏതൊരാളിന്റെയും ഹൃദയം കവരുക ഇതൊക്കെ ചില അപൂര്‍വ വ്യക്തിത്വങ്ങളുടെ സവിശേഷതകളാണ്. പരിചയപ്പെടുന്ന ആളിനെ മാത്രമല്ല കുടുംബത്തെ മുഴുവന്‍ സ്വാധീനിക്കുന്ന പരമ്പരാഗത സംഘശൈലി രാധാകൃഷ്ണന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. പ്രവര്‍ത്തകരേയും സമ്പര്‍ക്കവലയത്തില്‍ പെടുന്നവരെയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ബാലഗോകുലത്തിന്റെ ആദ്യകാലപ്രവര്‍ത്തകനാണ് അദ്ദേഹം. പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. 1986ല്‍ അമൃതഭാരതി വിദ്യാപീഠം ആരംഭിച്ചപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി. നിലവില്‍ ഉപാദ്ധ്യക്ഷനാണ്. ഏറ്റെടുത്ത ചുമതലയില്‍ പൂര്‍ണമായി മുഴുകുന്ന പ്രകൃതം. പില്‍ക്കാലത്തു അറിയപ്പെട്ടതു തന്നെ ‘അമൃതഭാരതി രാധാകൃഷ്ണന്‍’ എന്നാണ്. 1997 ല്‍ കൊച്ചിയില്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തുടക്കക്കാരില്‍ പ്രധാനി. സമിതിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ബാലജനസഖ്യത്തിന്റെ ജില്ലാതല പ്രവര്‍ത്തകനായിരിക്കെയാണ് ബാലഗോകുലത്തിന്റെ കൊച്ചി നഗര്‍ ചുമതലയിലേക്കെത്തുന്നത്. അക്കാലത്തു നിരവധി ബാലജനസഖ്യം-ബാലസംഘപ്രവര്‍ത്തകര്‍ ബാലഗോകുലത്തിന്റെ ഭാഗമായിട്ടുണ്ട്. മലയാളമനോരമയുടെ ന്യൂസ് എഡിറ്ററും ബാലജനസഖ്യത്തിന്റെ രക്ഷാധികാരിയുമായ എം. സി. കുരുവിള രാധാകൃഷ്ണന്റെ ബാലഗോകുലപ്രവേശത്തെ പരാമര്‍ശിച്ചു സംസാരിച്ചിട്ടുണ്ട്. എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബാലജനസഖ്യം വഴി നേതൃപദവിയില്‍ എത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
തന്നെ പിടികൂടിയ മാരകരോഗത്തെ ക്കുറിച്ച് ബോധവാനായിരിക്കുമ്പോഴും അതൊന്നും തന്റെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും രാധാകൃഷ്ണന്‍ പരിശ്രമിച്ചിരുന്നു. സഹധര്‍മ്മിണി പ്രേമ, മക്കള്‍ കൃഷ്ണ, നന്ദു ഗോപാല്‍ എന്നിവര്‍ക്കുണ്ടായ മുറിവുണങ്ങാന്‍ സമയമെടുത്തേക്കാം. സംഘടനാപരമായ നഷ്ടത്തിന് കൂടുതല്‍ പേരുടെ വിയര്‍പ്പൊഴുക്കേണ്ടിവരും. എന്നാല്‍ ഒന്നുറപ്പിച്ചു പറയാം. അനുകരണീയ മാതൃകയായിരുന്നു ആ ധന്യജീവിതം.