‘ഭാര്യയുടെയോ പുത്രിയുടെയോ വകയായ (സ്ത്രീധനം) വസ്ത്രാഭരണ വാഹനാദികള്‍ ഭര്‍ത്താവോ ഭര്‍തൃപിതാവോ മറ്റോ ഗ്രഹിച്ചാല്‍ നരകം പ്രാപിക്കും.’
— മനു
സ്ത്രീധനത്തിന്റെ പേരില്‍ നമ്മുടെ യുവതികള്‍ അരുംകൊല ചെയ്യപ്പെടുന്നു. പയ്യന്നൂര്‍ കോറോ ത്തെ കെ.വി. സുനിഷയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച ഒടുവിലത്തെ പെണ്‍കുട്ടി. കൊല്ലത്തെ വിസ്മയ എന്ന ആയുര്‍വേദ ഡോക്ടര്‍ വിഭാഗത്തിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബം 100 പവനും ഒരേക്കര്‍ സ്ഥലവും മുന്തിയ ഇനം കാറും നല്‍കിയാണവളെ വിവാഹം കഴിപ്പിച്ചത്. എന്നിട്ടും, നിരന്തരമായ പീഡനങ്ങള്‍ക്കിരയായി ആ കുട്ടി ഒടുങ്ങുകയായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ (2016-2021) ഇത്തരത്തില്‍ 66 യുവതികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ കാലത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തത് 15143 കേസ്സുകളാണ്.
മല്‍സരാധിഷ്ഠിതമായ ഒരു സമൂഹത്തിലാണ് സ്ത്രീധനം ഉയര്‍ന്നു വരുന്നത്. വരനെ സമ്പാദിക്കുവാന്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കുന്ന വിലയാണ് സ്ത്രീധനം. പൗരാണിക കാലം മുതലെ ലോകത്തിന്റെ പലയിടങ്ങളിലും ഈ ഏര്‍പ്പാട് നിലവിലുണ്ട്. ഗ്രീക്കുകാര്‍ക്കിടയില്‍ സ്ത്രീധനം പ്രചാരത്തിലുണ്ടായിരുന്നു. ഭാരതത്തിലും പുരാതന കാലം മുതല്‍ സ്ത്രീധന സമ്പ്രദായം നിലവിലുണ്ട്. അതുകൊണ്ടാണ് മനു അതിനെ ശക്തിയായി എതിര്‍ത്തത്. പൗരാണിക ഭാരതത്തില്‍ അതിരു കടന്ന സ്ത്രീ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ആചാര്യ നരേന്ദ്രഭൂഷണ്‍ ഇത് സമര്‍ത്ഥിക്കുന്നു. സ്ത്രീക്ക് ഗര്‍ഭധാരണ സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. പ്രാചീന ഭാരതത്തിലോ ആര്‍ഷഗ്രന്ഥങ്ങളിലോ സതിക്കോ സ്ത്രീയുടെ അടിമത്തത്തിനോ സാധുവാദമുള്ള ഒറ്റ പ്രസ്താവന പോലും കാണുവാനില്ല.
അഭിശപ്തമായ സ്ത്രീധന സമ്പ്രദായത്തെ നേരിടുന്നതിനായി നാം 1961 ല്‍ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയിരുന്നു. എന്നാലിപ്പോഴും മതിയായ പ്രാധാന്യം ഈ നിയമത്തിന് ഉണ്ടായിട്ടില്ലെന്ന് കാണാം. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമായി ഈ നിയമം പ്രഖ്യാപിക്കുന്നു, എന്നാല്‍ സ്ത്രീധനം തിരികെ കിട്ടുന്നതിനായി കേസ് നല്‍കുന്നതിന് നിയമ തടസ്സമില്ല. ആധുനിക കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് ഈ നിയമം ശക്തമാവേണ്ടതുണ്ട്. പാര്‍ലമെന്റ് ഈ വിഷയം പരിശോധിച്ച് ഭേദഗതികള്‍ കൊണ്ടുവരേണ്ടതുമാണ്. പോലീസും പൊതു സമൂഹവും ഈ നിയമത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത അവസ്ഥയിലാണെന്ന് നിസ്സംശയം പറയാന്‍ കഴിയും.
വിവാഹശേഷം നമ്മുടെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത് അസാധാരണമായ പീഡനങ്ങളാണ്. ഇത് തടയുന്നതിനായാണ് ഗാര്‍ഹിക അതിക്രമം തടയുന്നതിനുള്ള നിയമം 2005 ല്‍ പാസ്സാക്കിയത്. ഗാര്‍ഹിക അതിക്രമത്തിനെതിരെയുള്ള ആദ്യ സിവില്‍ നിയമമാണിത്. വനിതകള്‍ക്കും സമൂഹത്തിനും വലിയ പ്രതീക്ഷയാണ് ഈ നിയമം നല്‍കിയത്. കുറ്റക്കാരെ ശിക്ഷിക്കുന്നതിനല്ല, മറിച്ച് ഇരകള്‍ക്ക്, സംരക്ഷണവും നഷ്ടപരിഹാരവും താമസ സൗകര്യവും ഇതുറപ്പു ചെയ്യുന്നു. ഭാര്യമാര്‍ക്ക് മാത്രമല്ല, സഹോദരിമാര്‍, മാതാവ് തുടങ്ങിയവര്‍ക്കും നിയമ പരിരക്ഷ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. പരാതികള്‍ മജിസ്‌ട്രേറ്റ് കോടതികളിലാണ് നല്‍കേണ്ടത്. അതുകൊണ്ടുതന്നെ കേസുകള്‍ നീണ്ടുപോവുക പതിവാണ്. കഴിവതും 60 ദിവസം കൊണ്ടു പരാതികള്‍ തീര്‍ക്കണമെന്ന നിര്‍ദ്ദേശം നിയമത്തിലുണ്ട്, പക്ഷേ വര്‍ഷങ്ങളെടുക്കുക പതിവാണ്.
ഈ നിയമം തികച്ചും അവ്യക്തത നിറഞ്ഞതാണ്. വ്യക്തതയില്ലാത്തതിനാല്‍ കേസ്സുകള്‍ നീണ്ടുപോവുക പതിവാണ്. വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്ക് ഈ നിയമത്തിന്റെ സംരക്ഷണം ഉറപ്പാക്കിയത് ഹൈക്കോടതി വിധിയിലൂടെയാണ്. വിവാഹമോചിതര്‍ക്ക് ഈ നിയമം ബാധകമല്ലായെന്ന് സെഷന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് രാംകുമാറാണ് ഈ വിധി പ്രസ്താവിച്ചത് (2008(1)K.L.TI)) ക്രിമിനല്‍ നിയമം 125-ാം വകുപ്പു പ്രകാരം, ഇടക്കാല ഉത്തരവുകള്‍ക്കെതിരെ അപ്പീലില്ല. എന്നാല്‍ ഈ നിയമ പ്രകാരം എല്ലാം ഉത്തരവുകളും അപ്പീലിനു വിധേയമാണ് (വകുപ്പ് 29). ഇതോടെ നമ്മുടെ പാവപ്പെട്ട വനിതകളെ നീണ്ട വ്യവഹാര ജീവികളാക്കി മാറ്റുകയാണുണ്ടായത്. സാമൂഹിക ബോധമില്ലാത്ത അഭിഭാഷകരാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്യും. ചില മജിസ്‌ട്രേറ്റുമാരെങ്കിലും ഉത്തരവുകള്‍ നല്‍കാതെ ഈ നിയമ പ്രകാരമുള്ള കേസ്സുകള്‍ നീട്ടിവയ്ക്കുക പതിവാണ്. ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്യേണ്ടതുണ്ട്. ഗൗരവമേറിയതും പ്രായോഗികവുമായ പഠനത്തിനു ശേഷമാകണം നിയമം പരിഷ്‌ക്കരിക്കേണ്ടത്.
കുടുംബം നമ്മുടെ സംസ്‌ക്കാരത്തിന്റെ, ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നും കുടുംബബന്ധം താരതമ്യേന ശക്തവുമാണ്. അരാജകവാദം വളര്‍ത്തുന്ന കേരളത്തിലെ പ്രവണതകള്‍, കുടുംബത്തെ ഉലയ്ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. കുടുംബം അതായത് പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം ഉണ്ടാവുകയാണ് വേണ്ടത്. ഗ്രാമതലം മുതല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ത്രിതല സംവിധാനം രൂപീകരിക്കണം. ഗ്രാമ-ബ്ലോക്ക്-ജില്ലാ തലങ്ങളിലെ വിദഗ്ധ സമിതികള്‍ ഇടപെട്ട് പരിഹരിക്കാത്ത തര്‍ക്കങ്ങള്‍ മാത്രം കോടതിയിലേക്ക് അയച്ചാല്‍ മതിയാവും ‘സ്ത്രീ സംരക്ഷണത്തിനുപകരം ദമ്പതികളെ’ സംരക്ഷി ക്കുകയായിരിക്കണം നിയമത്തിന്റെ ഉദ്ദേശ്യം. ഹോങ്കോംഗ് പോലെയുള്ള പരിഷ്‌കൃത രാജ്യങ്ങളില്‍ ‘protection of spouses from domestic violence Act’ ആണ് നിലവിലുള്ളതെന്ന് നാം തിരിച്ചറിയേണ്ടതാണ്. അതായത് ഇരുവരെയും, പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കൊണ്ടുപോവാന്‍ പരമാവധി തയ്യാറാവുകയാണ് അഭികാമ്യം. സ്ത്രീധനമെന്ന വിപത്തിനെതിരെ അവബോധമുണ്ടാവണം. അതിന് വിവിധ മതങ്ങളുടെ ആഭിമുഖ്യത്തില്‍ തന്നെ പ്രചാരണമുണ്ടാവണം. ഭാരതീയ സംസ്‌കാരം ഊന്നിയുള്ള പ്രചാരണം ശക്തമാക്കണം. വിദേശ സംസ്‌കാരത്തിന്റെയും, അരാജക വാദത്തിന്റെയും ശക്തികളെ നിയന്ത്രിക്കുകയും വേണം. സ്ത്രീകളെ അടക്കി ഭരിക്കുന്ന ആഭരണ ഭ്രമം അവസാനിപ്പിക്കുന്നതിന്, നമ്മുടെ വീടുകള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം നല്‍കണം. സ്ത്രീധനമുള്ള വിവാഹങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍, സാമൂഹിക ബോധമുള്ളവര്‍ തീരുമാനമെടുക്കണം. വിവാഹം നടത്താന്‍ ശേഷിയില്ലാത്തവര്‍ക്ക്, സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കുടുംബ കോടതികളെ ഗൗരവമായി സമീപിക്കുന്നതിന് കേരളം തയ്യാറാവണം. ദമ്പതികള്‍ പ്രത്യേകിച്ച് വനിതകള്‍, കുടുംബകോടതികളില്‍ കയറിയിറങ്ങി നിരാശരായി മാറുകയാണ്. മതിയായ തോതില്‍ കൗണ്‍സിലര്‍മാര്‍ ഇല്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നു. ഒരു കേസ്സും വേഗത്തില്‍ തീരുമാനിക്കാന്‍ കഴിയുന്നില്ല. ഈ കോടതിയില്‍ ജഡ്ജിമാരാവേണ്ടത് മതിയായ ക്ഷമയും, കേസ്സിലുള്‍പ്പെട്ടവരോട് സഹതാപവും കാണിക്കുന്നവരാകണം. എന്നാല്‍ മിക്ക കുടുംബ കോടതിയിലും, റിട്ടയര്‍മെന്റാകാന്‍ പോവുന്ന ജില്ലാ ജഡ്ജിമാരെ നിയമിക്കാറാണുള്ളത്. ഇത്തരം ജഡ്ജിമാര്‍ അര്‍ഹതയുള്ളവര്‍ക്ക് പോലും സംരക്ഷണ ചിലവ് മിക്കപ്പോഴും നല്‍കാറില്ല. മദ്ധ്യസ്ഥവും ഫലപ്രദമല്ല. ഈ കോടതികള്‍ക്ക് നല്ല കെട്ടിടവും അന്തരീക്ഷവും ഇല്ലായെന്നത് ഖേദകരമാണ്. ഒരു കേസ് തീരുന്നതിന് ഇവിടെ ചുരുങ്ങിയത് 3 വര്‍ഷത്തിലേറെക്കാലമെടുക്കും. അപ്പീലുകള്‍ 12-15 വര്‍ഷമെടുക്കാറുണ്ട്. കുടുംബ കോടതികളെ ശ്രദ്ധിക്കാത്ത കേരളത്തിന്റെ സമീപനം തിരുത്തേണ്ടതാണ്.
നിലവിലുള്ള ജീര്‍ണ്ണമായ ധനപൂജയുടെയും ആര്‍ത്തിയുടെയും സംസ്‌കാരത്തെ തീരെ ഇല്ലാതാക്കുക ശ്രമകരമാണ്. എങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ, ചട്ടങ്ങളുടെ പരിഷ്‌ക്കണത്തിലൂടെ നമുക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും.
(കേരള ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)