സ്വന്തമായി വിമാനവാഹിനി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ കഴിയുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സീ ട്രയലുകള്‍ ആരംഭിച്ച കൂറ്റന്‍ വിമാനവാഹിനി അടുത്ത വര്‍ഷത്തോടെ പൂര്‍ണ്ണ സജ്ജമായി സേനയുടെ ഭാഗമാകുമെന്നാണ് കണക്കാക്കുന്നത്. അത്യന്തം സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളും വൈദഗ്ധ്യവും ആവശ്യമായ വിമാനവാഹിനി ടെക്‌നോളജിയില്‍ ഭാരതം മാസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ അവസരം വിമാനവാഹിനികളെക്കുറിച്ചുള്ള ചര്‍ച്ചയോടെ നമുക്ക് ആഘോഷിക്കാം.
കടല്‍ യുദ്ധങ്ങളുടെ ചരിത്രം ഹോമറിന്റെ ഒഡീസ്സിയുടെ കാലത്തോളം വരും. അക്കിലസ് എന്ന വീരനായകന്‍ സംഹാരതാണ്ഡവം നടത്തിയ ട്രോയ് യുദ്ധത്തില്‍ പോരാളികള്‍ വന്നിറങ്ങിയത് ആയിരത്തോളം കപ്പലുകളിലാണ്. ക്രിസ്തുശിഷ്യന്മാര്‍ ലോകം മുഴുവന്‍ യാത്ര ചെയ്തതും പായ്ക്കപ്പലുകളിലാണ്. വളഞ്ഞു പുളഞ്ഞുകിടക്കുന്ന കടല്‍ത്തീരവും കടലിടുക്കുകളും ഇംഗ്ലണ്ടിനെയും പോര്‍ചുഗലിനെയുമൊക്കെ മധ്യകാലത്തെ വന്‍ നാവികശക്തിയാക്കി. 10 -11 നൂറ്റാണ്ടുകളില്‍ തമിഴ്‌നാട്ടിലെ ചോളരാജാക്കന്മാര്‍ ശ്രീലങ്കയിലേക്ക് നടത്തിയ വന്‍ പടനീക്കങ്ങള്‍ നാവികരംഗത്ത് നമുക്കും ചെറുതല്ലാത്ത പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ആവിയന്ത്രങ്ങളുടെ കണ്ടുപിടുത്തം മാനവപുരോഗതിയില്‍ വന്‍കുതിപ്പിന്റെ ചൂളംവിളികളുയര്‍ത്തിയപ്പോള്‍ അത് നാവികമേഖലയിലേക്കും വ്യാപിച്ചു. പായ്ക്കപ്പലുകളിലെ പായകളുടെ സ്ഥാനത്ത് വന്‍പുകക്കുഴലുകള്‍ പുക തുപ്പി, അതുപിന്നെ ഡീസല്‍ എഞ്ചിനുകളിലേക്ക് കൂടുമാറി. അതോടെ നാവിക പ്രതിരോധം പോര്‍ക്കളങ്ങളിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന അവിഭാജ്യ ഘടകമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് റൈറ്റ് സഹോദരന്മാര്‍ ചിറകുനല്‍കിയപ്പോള്‍ അക്കാലത്തെ ഏറ്റവും വലിയ ഒരു വന്യസ്വപ്‌നം കൂടി ജന്മമെടുത്തു. വിമാനവാഹിനിക്കപ്പല്‍. അങ്ങിനെ 1910ല്‍ വിര്‍ജീനിയ തുറമുഖത്ത് നങ്കൂരമിട്ട അമേരിക്കന്‍ പടക്കപ്പല്‍ യു.എസ്.എസ്.ബിര്‍മിംഗ്ഹാമില്‍ നിന്നും ആദ്യമായി ഒരു യന്ത്രപ്പക്ഷി പറന്നുയര്‍ന്നു. യൂജിന്‍ ബാര്‍ട്ടന്‍ ആയിരുന്നു പൈലറ്റ്. പിന്നീടുള്ള വര്‍ഷങ്ങള്‍ പരീക്ഷണങ്ങളുടേത് ആയിരുന്നു 1914 ലാണ് ആദ്യമായി യുദ്ധമുഖത്ത് വിമാനവാഹിനി ഉപയോഗിക്കുന്നത്. എംപീരിയല്‍ ജാപ്പനീസ് നേവിയുടെ വക്കാമിയ എന്ന കപ്പല്‍ ഹംഗറിയുടെ ‘കൈസറിന്‍ എലിസബത്തിനെയും’ ജര്‍മ്മനിയുടെ ‘കൈഷാവോ’യെയും നേരിട്ടുകൊണ്ടായിരുന്നു അത്.
രണ്ടാം ലോകമഹായുദ്ധമായപ്പോഴേക്കും നാവികയുദ്ധത്തിന്റെ സങ്കല്‍പ്പങ്ങള്‍ തന്നെ മാറിമറിഞ്ഞിരുന്നു. അപ്പോഴേക്കും യുദ്ധവിമാനങ്ങളും ആകാശപ്പോരാട്ടങ്ങളും യുദ്ധത്തിന്റെ ഗതിയെ നിയന്ത്രിക്കാന്‍ തുടങ്ങി. വിദൂര ദേശങ്ങളിലേക്ക് യുദ്ധവിമാനങ്ങള്‍ എത്തിക്കാനും എവിടെനിന്നും പറന്നുയരാനും തിരിച്ചിറങ്ങാനുമൊക്കെ വിമാനവാഹിനികള്‍ അനിവാര്യമായി. അതോടെ വന്‍ശക്തികളുടെ ആയുധശേഖരത്തിലെ നിര്‍ണായക പോരാളിയായി ഈ ഒഴുകുന്ന വിമാനത്താവളങ്ങള്‍. 1942 രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിതന്നെ തിരിച്ചു വിട്ട പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ജപ്പാന്റെ വിമാനവാഹിനികളാണ്.
മറ്റേത് ശാസ്ത്രസാങ്കേതിക രംഗവുമെന്നപോലെ വിമാനവാഹിനികളുടെ രൂപവും ഭാവവും മാറിയതും അഞ്ചു പതിറ്റാണ്ടോളം നീണ്ട ശീതയുദ്ധകാലത്താണ്. വിമാനങ്ങളുടെ സാങ്കേതികത പുരോഗമിക്കുന്നതിനൊപ്പം തന്നെ വിമാനവാഹിനികളുടേതും മാറിയല്ലേ പറ്റൂ. പ്രൊപ്പല്ലര്‍ വിമാനങ്ങള്‍ പൂര്‍ണമായും ജെറ്റ് വിമാനങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ അതിനനുസരിച്ച മാറ്റങ്ങളും കരുത്തും വിമാനവാഹിനികള്‍ക്കും വേണ്ടിവന്നു.
വിമാനവാഹിനി
പേരുപോലെ തന്നെ വിമാനം വഹിക്കുന്നത്. പക്ഷെ വിമാനം വഹിക്കുക മാത്രമല്ല, വിമാനങ്ങള്‍ പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും സൂക്ഷിക്കുകയും ഇന്ധനം നിറക്കുകയും ഒക്കെ ചെയ്യുന്ന ഒരു ടൗണ്‍ ഷിപ്പ് തന്നെയാണ് ഒരു വിമാനവാഹിനിക്കപ്പല്‍. ഒരു വിമാനവാഹിനിയിലെ ശരാശരി നാവികരുടെ എണ്ണം 2500 നും 4000 നും ഇടക്കാണ്. സാധാരണ ഒരു റണ്‍വേയില്‍ നിന്നും വിമാനം പറന്നുയരുന്നത് പോലെയല്ല വിമാനവാഹിനിയില്‍ നടക്കുന്നത്. കിലോമീറ്ററുകളോളം നീളമുള്ള സാധാരണ റണ്‍വേകളില്‍ വേഗമെടുത്ത് പറന്നുയരാനുള്ള സ്ഥലമുണ്ടാകും. എന്നാല്‍ ഏറിയാല്‍ മുന്നൂറു മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ ഡെക്കില്‍ ആ ആര്‍ഭാടം ഉണ്ടാകില്ല. ഇതിന് പലതരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ATOBAR (Catapult Assisted Take-Off But Arrested Recovery ), STOBAR (Short take-off but arrested recovery), EMALS( Electromagnetic Aircraft Launch System) എന്നിവയാണ് അതില്‍ പ്രധാനം.
CATOBAR,STOBAR എന്നിവയുടെ പോരായ്മകള്‍ തീര്‍ത്തുകൊണ്ടുള്ള ഋങഅഘട സാങ്കേതികവിദ്യ വികസനഘട്ടത്തിലാണ്. CATOBAR രീതിയിലെ ആവിയന്ത്രത്തിനു പകരം, ചെറുതും ലളിതവും ശക്തവുമായ വൈദ്യുതകാന്തിക മെക്കാനിക് രീതിയാണിവിടെ ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജിയുടെ കൈമാറ്റത്തിനുവേണ്ടി ഇന്ത്യയും അമേരിക്കയും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന കചടവിശാലില്‍ ഉപയോഗിക്കാന്‍ പോകുന്നത് ഇതാണ്.
ലോകത്തില്‍ ആകെ ഏതാണ്ട് നാല്പതോളം വിമാനവാഹിനികളാണ് ഉപയോഗത്തിലുള്ളത്. അതില്‍ പകുതിയും സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയും. 977ല്‍ കമ്മീഷന്‍ ചെയ്ത നിമിത്സ് ക്ലാസ്സിലുള്ള വിമാനവാഹിനികളാണ് ഏറ്റവും കരുത്തേറിയത്. ഒരു ലക്ഷം ടണ്ണിലധികം കേവു ഭാരവും 335 മീറ്റര്‍ നീളവുമുള്ള ഇവ ആണവശക്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. 80 വിമാനങ്ങള്‍ ഒരേ സമയം വഹിച്ച് കൊണ്ട്, ഇത്തരത്തിലുള്ള പത്ത് വിമാനവാഹിനികള്‍ ഭൂമിയുടെ കടലാഴങ്ങളെ അടക്കി വാഴുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ആകെ പൊട്ടിയ ബോംബുകളുടെ ആയിരക്കണക്കിനിരട്ടി സംഹാരശേഷിയുള്ള ആണവായുധങ്ങളുമായാണ് ഓരോ കപ്പലും സഞ്ചരിക്കുന്നത്. ഒരൊറ്റ ബോംബിങ്ങില്‍ അമേരിക്ക മുഴുവന്‍ തകര്‍ന്നാലും എവിടെയെങ്കിലുമുള്ള ഒരൊറ്റ നിമിറ്റ്‌സിലെ മിസൈലുകളും വിമാനങ്ങളും മതി ലോകത്തിനെ പലതവണ ചാമ്പലാക്കാന്‍. അമേരിക്കയുടെ ഈ നാവിക കരുത്ത് അടുത്തുകണ്ടത് ഗള്‍ഫ് യുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലുമാണ്. അറബിക്കടലിന്റെ നടുവില്‍ നങ്കൂരമിട്ട, യു.എസ്.എസ്. പെന്‍സില്‍വാനിയായും, യു.എസ്.എസ്. കാല്‍വിന്‍സണും, യു.എസ്.എസ്. കെന്നഡിയുമൊക്കെ തൊടുത്തുവിട്ട വിമാനങ്ങളും മിസ്സൈലുകളുമാണ് സദ്ദാമിനെയും അല്‍ ഖ്വയിദയെയും നാമാവശേഷമാക്കിയത്.
1960 കളില്‍ ബ്രിട്ടനില്‍ നിന്നും സ്വന്തമാക്കി, 1971 ലെ യുദ്ധവീരന്‍ തന്നെയായിരുന്ന, ഏതാണ്ട് നാല്‍പ്പത് കൊല്ലത്തെ സേവനത്തിനു ശേഷം വിരമിച്ച ഭാരതത്തിന്റെ ആദ്യ വിമാനവാഹിനി വിക്രാന്തിന്റെ പേര് തന്നെയാണ് പുതിയ കടല്‍ രാജാവിനും നല്‍കിയിരിക്കുന്നത്. 45000 ടണ്‍ കേവുഭാരം, 262 മീറ്റര്‍ നീളം, 62 മീറ്റര്‍ വീതി 59 മീറ്റര്‍ ഉയരം, കുറച്ചുകൂടി മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ രണ്ടു ഫുട്ബാള്‍ മൈതാനങ്ങളുടെ വലിപ്പവും പന്ത്രണ്ടു നില കെട്ടിടത്തിന്റെ ഉയരവുമുണ്ട് ഈ ഭീമന്. നിര്‍മ്മിക്കാന്‍ എടുത്ത സ്റ്റീല്‍ ഉപയോഗിച്ച് രണ്ടു ഈഫല്‍ ടവറുകള്‍ ഉണ്ടാക്കാം. കൊച്ചി നഗരത്തിനാവശ്യമായ പകുതി വൈദ്യുതി വിക്രാന്തിലെ ജനറേറ്ററുകള്‍ ഉല്‍പാദിപ്പിക്കും. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വൈദ്യുതി കേബിളുകളുടെ ആകെ നീളം 2500 കിലോമീറ്റര്‍ വരും. 196 ഓഫീസര്‍ മാര്‍ അടക്കം 1500 നാവികരാണ് വിക്രാന്തിലെ ക്രൂ. ഒരു പ്രാവശ്യം ഇന്ധനം നിറച്ചാല്‍ 15000 കിലോമീറ്റര്‍ നിര്‍ത്താതെ തുഴയാം. അതായത് രണ്ടു പ്രാവശ്യം ഭൂമിയെ ചുറ്റി വരാന്‍ കഴിയും. മിഗ് 29 ശ്രേണിയില്‍ പെട്ട നാല്പത് വിമാനങ്ങള്‍ വഹിക്കാനും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും റിപ്പയര്‍ ചെയ്യാനും കഴിയും. CATOBAR ശ്രേണിയില്‍പ്പെട്ട ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനികളില്‍ ഒന്നാണ് നമ്മുടെ സ്വന്തം വിക്രാന്ത്. വിശാഖപട്ടണത്ത് INS വിശാലിന്റെയും പണി പുരോഗമിക്കുന്നു. പശ്ചിമ പൂര്‍വതീരങ്ങളില്‍ ഓരോന്ന് വീതവും സദാ സജ്ജമായി തീരത്ത് ഒരെണ്ണവും എന്നതാണ് നമ്മുടെ ആവശ്യം. വിമാനവാഹിനി നിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ള നാലാമത്തെ രാജ്യമാണ് ഭാരതം.
സൈനികശക്തിയുടെ പൊങ്ങച്ചപ്രദര്‍ശനമല്ല വിമാനവാഹിനികള്‍. രാജ്യസുരക്ഷയുടെ നട്ടെല്ല് തന്നെയാണ്. സ്വന്തം വിമാനവാഹിനി ഉള്ള നാവികസേനയും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തന്നെയാണ് ഒരു ആധുനിക പോരാട്ടത്തിന്റെ ഗതി നിര്‍ണയിക്കുന്നതും.