മാവോയിസം എന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദം ഭാരതത്തിന് നഷ്ടപ്പെടുത്തിയത് 2800 ല്‍ അധികം സൈനിക-അര്‍ദ്ധസൈനികരേയും 10,000ല്‍ കൂടുതല്‍ സാധാരണക്കാരായ നാട്ടുകാരെയും നിരവധി രാഷ്ട്രീയ നേതാക്കളെയുമാണ്. മനുഷ്യാവകാശത്തിന്റെ മറവില്‍ മാവോയിസ്റ്റ് കൂട്ടക്കുരുതികള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ പലരും പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അക്രമങ്ങളുടെ ക്രൂരവും ഭയാനകവുമായ മുഖം, മുഖംമൂടികള്‍ ഉപയോഗിച്ച് പരിരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകാറുണ്ട്. മാവോയിസ്റ്റ് ഭീകരവാദ അക്രമത്തെ ചെറുക്കുന്നത് വേട്ടയായി ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന പേരിലും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയിലും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഭീകരവാദികളെയും ഭീകരവാദത്തെയെും വെള്ളപൂശുന്നത് തുടര്‍ക്കഥയാകുകയാണ്. രാഷ്ട്രത്തിന്റെ സുരക്ഷയും സാധാരണ പൗരന്റെ സുരക്ഷിതത്വവും ചോദ്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദം മനുഷ്യാവകാശത്തിന്റെ മറവില്‍ ന്യായീകരിക്കപ്പെടുന്നത് ഭൂഷണമാണോ? ഭയപ്പെടുത്തുന്നതും ക്രൂരവുമായ കുരുതികള്‍ നടത്തുന്നതിലേക്ക് ആശയപരവും നേരിട്ടും സഹായങ്ങള്‍ ചെയ്യുന്ന പ്രതികള്‍ ഭീകരവാദികളല്ലെ ? പ്രായത്തിന്റെയും കുടുംബത്തിന്റെയും ആശയത്തിന്റെയും പേരില്‍ ഇത്തരക്കാര്‍ക്ക് സൗജന്യം വേണമെന്ന് വാദിക്കുന്നതില്‍ എത്രത്തോളം ശരിയുണ്ട്. കൊറെഗാവ് കേസില്‍ അറസ്റ്റിലായി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരണപ്പെട്ട സ്റ്റാന്‍ സാമി എന്ന ഈശോ സഭാംഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകള്‍ ഇത്തരം ചിന്തകള്‍ക്ക് വഴിയൊരുക്കുന്നു.
2017 ഡിസംബര്‍ 31 ന് എല്‍ഗാര്‍ പരിഷദ് എന്ന പേരില്‍ പൂനെയില്‍ നടത്തിയ സംഗമത്തെ തുടര്‍ന്ന് ഭീമ – കൊറെഗാവ് വിഷയത്തിന്റെ പേരില്‍ പിറ്റേന്ന് നടന്ന റാലിയും റാലിക്കിടയില്‍ നടന്ന ആസൂത്രിത കലാപവും നിരവധി നഷ്ടങ്ങള്‍ വരുത്തി. ദിവസങ്ങള്‍ നീണ്ടുനിന്ന കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 50 ലേറെ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചയ്തു. റോഡ് ബ്ലോക്ക് ചെയ്തും വസ്തുവകകള്‍ക്ക് തീയിട്ടും നടത്തിയ കലാപത്തില്‍ ഉണ്ടായ നാശനഷ്ടം കനത്തതായിരുന്നു. ഈ കലാപത്തിന്റെ ആസുത്രണത്തിനു പിന്നില്‍ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) ആണെന്ന് കണ്ടെത്തിയ എന്‍.ഐ.എ നടത്തിയ അറസ്റ്റുകളില്‍ 2020 ഒക്‌ടോബറില്‍ നടത്തിയ അവസാനത്തെ അറസ്റ്റാണ് ഫാദര്‍ സ്റ്റാന്‍ സാമിയുടെഅറസ്റ്റ.് ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നല്‍കിയ കുറ്റപത്രത്തില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും കലാപാഹ്വാനത്തിന്റെയും നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ കേസ് ആദ്യം അന്വേഷിച്ച പൂനെ പോലീസ് സമര്‍പ്പിച്ച അയ്യായിരം പേജുള്ള കുറ്റപത്രത്തോടൊപ്പം എന്‍.ഐ.എ കൂട്ടിച്ചേര്‍ത്ത പതിനായിരത്തില്‍ കൂടുതല്‍ പേജുള്ള തുടര്‍ കുറ്റപത്രത്തില്‍ പ്രതികളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടതും മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്നതുമായ കത്തുകള്‍, ലഘുലേഖകള്‍ തുടങ്ങി നിരവധി തെളിവുകള്‍ അടങ്ങിയിരുന്നു. ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍ സാമി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ആദ്യം പ്രത്യേക കോടതിയും പിന്നീട് എന്‍.ഐ.എ കോടതിയും അപ്പീല്‍ കോടതി എന്ന നിലയില്‍ മഹാരാഷ്ട്ര ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്. രോഗിയും 84 വയസ്സ് പ്രായമായ വയോധികനുമാകയാല്‍ സ്റ്റാന്‍ സാമിക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് പരമാവധി ഇളവുകള്‍ നല്‍കിയിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് നിരവധി തവണ ബോധ്യപ്പെടുത്തിയ കോടതി രോഗാവസ്ഥ പരിഗണിച്ച,് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണ്എന്ന സ്റ്റാന്‍ സാമിയുടെ വാശിയെപ്പോലും അംഗീകരിച്ച് ബാന്ദ്രയിലെ പ്രൈവറ്റ് ഹോസ്പിറ്റലായ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് അനുമതി നല്‍കുകയായിരുന്നു. അവിടുത്തെ ചികിത്സയ്ക്കിടെ ജൂലായ് 6 ന് മരണമടഞ്ഞ സ്റ്റാന്‍ സാമിയുടെ മരണത്തിന്റെ മറവില്‍ മാവോവാദത്തെ, കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ വെള്ളപൂശാനും കോടതിയെയും ഗവണ്‍മെന്റിനെയും പൊതുസംവിധാനങ്ങളെയും അടച്ചാക്ഷേപിക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ന് വ്യാപകമാണ്.
കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ നടത്തിയ ഏറ്റുമുട്ടലുകള്‍, സ്‌ഫോടനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കേസുകളുടെ പട്ടിക വളരെ വലുതാണ്. 2010 ല്‍ ഇത്തരം കേസുകളുടെ എണ്ണം 2213 ഉം 2011 ല്‍ 1760 ഉം 2012 ല്‍ 1136 ഉം 2013 ല്‍ 1013 ഉം ആണ്. 2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ ഗവണ്‍മെന്റ് നിലപാടുകള്‍ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി. ഈ കാലഘട്ടത്തില്‍ 950 ല്‍ പരം കേസുകള്‍ മാത്രമാണ് മാവോയിസ്റ്റ് അക്രമമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടന്ന മാവോയിസ്റ്റ് ഭീകരവാദ അക്രമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 2013 മേയ് 25 ന് ഛത്തിസ്ഗഢിലെ ഗുഡ്ഗാവില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന അക്രമം. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും 84 കാരനുമായ വി.സി.ശുക്ല ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ട അക്രമത്തില്‍ നാടിന് നഷ്ടപ്പെട്ടത് കരുത്തരായ രാഷ്ട്രീയ നേതാക്കളെയാണ്. 2021 ഏപ്രില്‍ മാസത്തില്‍ ഛത്തിസ്ഗഢില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ടത് 22 സൈനികരാണ്. 400 കമ്മ്യൂണിസ്റ്റ് ഭീകരര്‍ പതിയിരുന്ന് മെഷീന്‍ഗണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് സൈനികരെ നേരിടുകയായിരുന്നു. ഇത്തരം അക്രമങ്ങളെ ആശയത്തിന്റെ പിന്‍ബലം നല്‍കി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല.
കേരളത്തിലും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരവാദവും ഏറ്റുമുട്ടലും ഇന്ന് തുടര്‍സംഭവങ്ങളാണ്. സമീപകാലത്ത് 2013 ഫെബ്രുവരിയില്‍ നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ചതിനുശേഷം മൂന്ന് ഘട്ടങ്ങളിലായി ആറ് പേരാണ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാ അക്രമത്തിലും പോലീസിനെ പഴിക്കാനും മാവോവാദത്തെ ന്യായീകരിക്കാനും സി.പി.ഐ എന്ന ഭരണപക്ഷ പാര്‍ട്ടി എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. 2016 ല്‍ നിലമ്പൂര്‍ വനമേഖലയില്‍ നടന്ന വെടിവെപ്പില്‍ കുപ്പുസ്വാമി ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവെ ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തോട് ഉപമിക്കുകപോലും ചെയ്തു സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. വനമേഖല കേന്ദ്രീകരിച്ച്് വിധ്വംസകപ്രവര്‍ത്തനം നടത്തുന്ന ഭീകരരെ വാക്കുകൊണ്ടുപോലും നോവിക്കാതെ മനുഷ്യാവകാശ മേലങ്കി ചാര്‍ത്തി അവരെ നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമം എപ്പോഴും നടക്കാറുണ്ട.് സാംസ്‌കാരിക നായകരുടെ ഒപ്പുശേഖരണത്തില്‍ തുടങ്ങി കോടതികളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകള്‍ വരെ നടത്തുന്ന ഇക്കൂട്ടര്‍ അക്രമത്തെ തള്ളിപ്പറയാനോ ഇരകളെ സാന്ത്വനിപ്പിക്കാനോ തയ്യാറാകാറില്ല.
ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ നിലപാടിലെ വൈരുദ്ധ്യങ്ങള്‍ എന്നും ചര്‍ച്ചയാകാറുണ്ട്. 2018ല്‍ കോഴിക്കോട് പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവരുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച കേസിന് തെളിവുകള്‍ തേടിപ്പോകേണ്ടതില്ല. പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പൊതുസമൂഹത്തിന് മുന്നില്‍ വച്ചാണ്. എന്നാല്‍ കേരളസര്‍ക്കാരും സി.പി.ഐ(എം) കേരളഘടകവും മുഖ്യമന്ത്രിയും അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇതു വ്യക്തമാക്കുന്നു എന്നും നിലപാടെടുത്തപ്പോള്‍ സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വവും സി.പി.ഐയും കോണ്‍ഗ്രസ്സിന്റെ കേരളഘടകവും അലനും താഹയ്ക്കും ജാമ്യത്തിനുവേണ്ടി മുറവിളികൂട്ടിയിരുന്നു. സച്ചിദാനന്ദന്‍ മുതലുള്ളവര്‍ സാംസ്‌കാരിക നായകര്‍ എന്ന നിലയില്‍ സംയുക്തപ്രസ്താവനയും ഇറക്കിയിരുന്നു. അലനും താഹയ്ക്കും ജാമ്യം ലഭിച്ചപ്പോള്‍ ധീരപോരാളിയുടെ വീട്ടിലെന്നപ്പോലെ അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താഹയുടെ വീട് സന്ദര്‍ശിക്കുന്നത് കേരളം കണ്ടതാണ്.
തടവിലിരിക്കെ ആശുപത്രിയില്‍ സ്റ്റാന്‍ സാമി മരണപ്പെട്ടതില്‍ മാധ്യമങ്ങളും ഇടത് ബുദ്ധിജീവികളും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂട ഭീകരത ആരോപിക്കുകയാണ്. മാവോയിസ്റ്റ് രൂപേഷിനെതിരെയുള്ള എന്‍.ഐ.എ കേസില്‍ ഇടതുസര്‍ക്കാരിനെതിരെ സി.പി.ഐ ഉന്നയിക്കുന്നതും ഇതേ ആരോപണമാണ്. അലന്‍, താഹ കേസില്‍ കോണ്‍ഗ്രസ്സ,് സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിക്കുന്നതും ഇതേ ആരോപണം തന്നെ. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാസ്സാക്കിയ യു.എ.പി.എ നിയമമാണ് ഇപ്പോഴത്തെ പ്രതി. ഇതിനു മുന്നെ പോട്ടയും ടാഡയും ആയിരുന്നു പ്രതികള്‍.ശക്തമായ നിയമത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ നിയമത്തിനെതിരെ അവമതിപ്പുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഇവിടെ രാഷ്ട്രീയപ്പാര്‍ട്ടികളും ബുദ്ധിജീവികളും അറിഞ്ഞുകൊണ്ട് മറവി നടിക്കുന്നു. കലാപങ്ങളിലെയും സ്‌ഫോടനങ്ങളിലെയും ഇരകളുടെ മനുഷ്യാവകാശം ഇത്തരക്കാരുടെ മുന്നില്‍ ഒരുചോദ്യവുമുയര്‍ത്തുന്നില്ല. കൊല്ലപ്പെട്ട നൂറുകണക്കിന് അര്‍ദ്ധസൈനികരുടെയും പോലീസിന്റെയും രക്തസാക്ഷിത്വം ആരിലും ഉത്കണ്ഠ ജനിപ്പിക്കുന്നില്ല. പ്രതികളുടെ മനുഷ്യാവകാശം മാത്രം സാമൂഹിക പ്രശ്‌നമായി അവതരിപ്പിക്കുന്നവര്‍ ഇരകളുടെ കണ്ണീരിനും നാടിന്റെ അഖണ്ഡതയ്ക്കും എന്നാണ് വില കല്‍പ്പിക്കുക?