നാവില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവെന്നത് പലമഹാന്മാരെക്കുറിച്ചും പറയാറുണ്ട്. എന്നാല്‍ നാവില്‍ സപ്തസ്വരങ്ങളുമായി ജനിച്ച പ്രതിഭാശാലിയായ സംഗീതജ്ഞനാണ് ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍. ശ്വാസം വിടാതെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സ്വരപാരമ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ട് കര്‍ണ്ണാടക സംഗീതത്തിലെ നാദചക്രവര്‍ത്തിമാരിലൊരാളായി മാറിയ ഗായകന്‍. സംഗീതജ്ഞന്‍, അദ്ധ്യാപകന്‍, ഭരണകര്‍ത്താവ്, ഗ്രന്ഥകര്‍ത്താവ് തുടങ്ങി നിരവധി തൂവലുകള്‍ ആ കിരീടത്തിലുണ്ട്. പാട്ടിന്റെ പനിനീര്‍ മഴ ചൊരിയുന്ന നാദശുദ്ധിയുടെ പേരില്‍ത്തന്നെയാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെട്ടത്. സ്വര്‍ഗ്ഗത്തില്‍നിന്നും ഊര്‍ന്നിറങ്ങുന്ന രശ്മികള്‍ പോലെ ആ നാദധാര നമ്മുടെ മനസ്സിനെ ആര്‍ദ്രമാക്കുന്നു. സംഗീത പ്രേമികള്‍ കഴിഞ്ഞ അരനൂറ്റാണ്ടിലധികകാലം ആ സ്വരഗംഗ ആസ്വദിച്ചു. അദ്ദേഹം പാടുക മാത്രമല്ല കര്‍ണ്ണാടക സംഗീത്തെ വളര്‍ത്തുകയും സമ്പന്നമാക്കുകയും ചെയ്തു.
1908 ജൂലായ് 25ന് തഞ്ചാവൂരിലെ ശെമ്മാങ്കുടി ഗ്രാമത്തില്‍ രാധാകൃഷ്ണയ്യരുടെയും ധര്‍മ്മാംബാളിന്റെയും മകനായാണ് ശ്രീനിവാസയ്യര്‍ ജനിച്ചത്. വയലിനിസ്റ്റ് തിരുകൊടിക്കാവില്‍ കൃഷ്ണയ്യരുടെ സഹോദരിയായിരുന്നു ധര്‍മ്മാംബാള്‍. സംഗീതലോകത്തിലെ ഇതിഹാസമായ ആ അമ്മാവന്റെ വീട്ടിലാണ് അയ്യര്‍ പിറന്നത്. ചീനു എന്നായിരുന്നു ഓമനപ്പേര്. ശെമ്മാങ്കുടിയിലെ തിണ്ണപ്പള്ളിക്കൂടത്തില്‍ പൂഴിയില്‍ അക്ഷരമെഴുതിച്ചായിരുന്നു വിദ്യാലയപ്രവേശനം. പക്ഷേ ആ കുട്ടി ശ്രദ്ധകേന്ദ്രീകരിച്ചത് സംഗീതത്തിലായിരുന്നു. ശ്രീനിക്ക് നാലുവയസ്സുപ്രായമായപ്പോള്‍ അമ്മാവന്‍ മരിച്ചു. അമ്മയുടെ സഹോദരിയുടെ മകന്‍ ശെമ്മാങ്കുടി നാരായണസ്വാമിഅയ്യര്‍ വയലിനിസ്റ്റും പാട്ടുകാരനുമായിരുന്നു. അദ്ദേഹമായിരുന്നു ആദ്യ സംഗീത ഗുരു. ഒമ്പതാം വയസ്സില്‍ ശ്രീനിവാസന്‍ സഖരാമറാവുവിന്റെ ശിഷ്യനായി. അഞ്ചാം ക്ലാസുവരെ പഠനമുപേക്ഷിച്ച് അയ്യര്‍ തിരുവിടൈ മരുതൂരിലെത്തിയ പലമഹാവിദ്വാന്മാരുടെയും കച്ചേരികള്‍ക്ക് സാക്ഷ്യം വഹിച്ചു.
അനാരോഗ്യം മൂലം സഖരാമറാവു ഗുരുകുലം നിര്‍ത്തലാക്കിയപ്പോള്‍ ശ്രീനിവാസയ്യര്‍ ഉമയാള്‍പുരം സ്വാമിനാഥയ്യരുടെ ശിഷ്യനായി. അവിടെനിന്നും അദ്ദേഹം ധാരാളം ത്യാഗരാജകൃതികള്‍ വശത്താക്കി. ജ്യേഷ്ഠന്‍ നാരായണസ്വാമിഅയ്യരുടെ അടുത്തും പഠിച്ചു. തുടര്‍ന്ന് അദ്ദേഹം മഹാരാജാപുരം വിശ്വനാഥ അയ്യരുടെ ശിഷ്യനായി. ഇതോടൊപ്പം തന്നെ മൃദംഗവിദ്വാന്‍ കോദണ്ഡരാമയ്യരുടെ അടുത്തുനിന്നും ലയജ്ഞാനവും നേടി. ഇങ്ങനെ നാലു മഹാഗുരുക്കന്മാരില്‍നിന്നു ലഭിച്ച കര്‍ക്കശമായ ശിക്ഷണവും കഠിനമായ സാധകവും പതിനെട്ടു വയസ്സായപ്പോഴേയ്ക്കും ശ്രീനിവാസയ്യരെ സമ്പൂര്‍ണ്ണ സംഗീതജ്ഞനാക്കി. 1926-ല്‍ കുംഭകോണത്തെ നാഗേശ്വരി സ്വാമിക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. ഈവര്‍ഷം തന്നെ അദ്ദേഹത്തിന്റെ വിവാഹവും നടന്നു. അടുത്തവര്‍ഷം ശെമ്മാങ്കുടിയുടെ ആദ്യ കച്ചേരി ചെന്നൈയില്‍ നടന്നു. എഗ്‌മോറില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് സാംസ്‌കാരിക വിഭാഗം അഖിലേന്ത്യാ സംഗീതസമ്മേളനത്തില്‍ പാടാന്‍ അവസരം ലഭിച്ചു. അതോടെ ആ യുവാവിന്റെ സംഗീതപ്രതിഭയ്ക്ക് ചിറകുകള്‍ മുളച്ചു. 1935 ആയതോടെ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ ചെന്നൈയിലെ സംഗീതലോകത്തെ സജീവസാന്നിധ്യമായി. ഒരിക്കല്‍ ഒരു വിവാഹസത്കാരവേളയില്‍ ശെമ്മാങ്കുടി പാടിയത് കേട്ട് ടൈഗര്‍വരദാചാര്യര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. മുപ്പതുകളുടെ അവസാനത്തോടെ അരിയക്കുടി രാമാനുജഅയ്യങ്കാര്‍, മുസരി സുബ്രമണ്യ അയ്യര്‍, മഹാരാജപുരം സന്താനം, ചെമ്പൈവൈദ്യനാഥ ഭാഗവതര്‍ എന്നിവര്‍ക്കൊപ്പം ശ്രീനിവാസയ്യര്‍ക്കും സ്ഥാനം ലഭിച്ചു. പക്കമേളത്തിന് മുന്‍നിരക്കാര്‍തന്നെ ശെമ്മാങ്കുടിക്ക് കൂട്ടിനെത്തി. കുഭകോണം രാജമാണിക്യം പിള്ള വയലിനിലും ഉമയമ്മാള്‍പുരം കോദണ്ഡ രാമയ്യര്‍ മൃദംഗത്തിലും ശെമ്മാങ്കുടിക്ക് അകമ്പടിയായി. 1947ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംഗീതകലാനിധി ബിരുദം അയ്യരെ തേടിയെത്തി. 32-ാം വയസ്സില്‍ ശ്രീനിക്കു ലഭിച്ച ആ ബഹുമതി ഏറ്റവും ചെറിയ പ്രായത്തില്‍ ഒരു സംഗീത കലാകാരന്‍ നേടുന്ന വലിയ ബഹുമതിയായിരുന്നു.
ചെന്നൈയില്‍ മഹാരാജപുരം വിശ്വനാഥയ്യരുടെ ഒരു കച്ചേരി നടക്കുകയായിരുന്നു. കേള്‍വിക്കാരനായിപ്പോയ ശെമ്മാങ്കുടി, ഗുരുവിന് പാടാനാവാത്തതിനാല്‍ പകരക്കാരനായിമാറി. പാട്ടുകേട്ട തിരുവിതാംകൂര്‍ റാണി സേതുപാര്‍വ്വതിഭായി ശെമ്മാങ്കുടിയെ തിരുവനന്തപുരത്തേയ്ക്ക് ക്ഷണിച്ചു. സ്വാതിതിരുനാള്‍ കൃതികള്‍ കണ്ടെടുത്ത് പ്രചരിപ്പിക്കാന്‍ ഹരികേശിനല്ലൂര്‍ മുത്തയ്യഭാഗവതരെ സഹായിക്കുകയായിരുന്നു ജോലി. അങ്ങനെ 1941ല്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി. മുത്തയ്യാ ഭാഗവതര്‍ കണ്ടെടുക്കുന്ന കൃതികള്‍ ശെമ്മാങ്കുടി ചിട്ടപ്പെടുത്തി. അങ്ങനെ 1943 ആയപ്പോഴേയ്ക്കും സ്വാതിതിരുനാള്‍ കൃതികളുടെ രണ്ടു വാള്യങ്ങള്‍ തയ്യാറായി. അപ്രകാശിതങ്ങളായ പല കൃതികളും ശെമ്മാങ്കുടിയുടെ കരസ്പര്‍ശമേറ്റതോടെ പുതുജീവന്‍ പൂണ്ട് പുറത്തുവന്നു.
സ്വാതിതിരുനാള്‍ കൃതികള്‍ പ്രസിദ്ധപ്പെടുത്തുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവ തന്റെ ശിക്ഷ്യസമൂഹത്തെ പഠിപ്പിക്കുകയും ചെയ്തു. 1942-ല്‍ മുത്തയ്യാ ഭാഗവതര്‍ വിരമിച്ചപ്പോള്‍ ശെമ്മാങ്കുടി സംഗീത അക്കാദമിയുടെ പ്രിന്‍സിപ്പാളായി. 1947ല്‍ 101 സ്വാതിതിരുനാള്‍ കൃതികള്‍കൂടി പ്രസിദ്ധപ്പെടുത്തി. മഹാരാജശ്രീ സ്വാതിതിരുനാള്‍ കൃതിമാല എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച അദ്ദേഹം അരിയക്കുടി, മുസരി വൃന്ദമുക്ത, എം.എസ് സുബ്ബലക്ഷ്മി, പാലക്കാട് മണിഅയ്യര്‍ തുടങ്ങിയവരെ വരുത്തി അക്കാദമിയില്‍ കുട്ടികളെ പരിചയപ്പെടുത്തി. സ്വാതിതിരുനാള്‍ കൃതികള്‍ കേരളത്തിന് പുറത്ത് പ്രസിദ്ധമാകുവാന്‍ കാരണക്കാരനും ശെമ്മാങ്കുടിയായിരുന്നു. 1957 മുതല്‍ 60വരെ മൂന്നുവര്‍ഷം ചെന്നൈ ആകാശവാണിയില്‍ ചീഫ് പ്രൊഡ്യൂസറായിരുന്ന അദ്ദേഹം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ സ്ഥാപനത്തിനും സംഗീതലോകത്തിനും വേണ്ടി ചെയ്തു. സ്വാതിതിരുനാള്‍ അക്കാദമി യേശുദാസ്, മാവേലിക്കര പ്രഭാകരവര്‍മ്മ, നെയ്യാറ്റിന്‍കര വാസുദേവന്‍, പാറശ്ശാല പൊന്നമ്മാള്‍ തുടങ്ങിയ നിരവധി പേരെ സംഭാവന ചെയ്തു. ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിനെ സ്വന്തംവീട്ടില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചത്.
ഇന്ന് തിരുവനന്തപുരത്ത് കൊല്ലംതോറും നവരാത്രിമണ്ഡപത്തില്‍ വിശുദ്ധരായ സംഗീതജ്ഞര്‍ സ്വാതിതിരുനാള്‍ കൃതികള്‍ ആലപിക്കുന്നു. ശെമ്മാങ്കുടി നല്‍കിയ സേവനത്തിനുള്ള അഭിനന്ദനത്തിന്റെ പുഷാപാര്‍ച്ചന കൂടിയാണ് ഇത്. 1953ല്‍ ശെമ്മാങ്കുടിക്ക് കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1968-ല്‍ പത്മഭൂഷണും 1973-ല്‍ കാളിദാസ പുരസ്‌കാരവും ലഭിച്ച അദ്ദേഹത്തിന് 1977ല്‍ കേരള സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 1990ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. 2001 ഒക്‌ടോബര്‍ 31-ന് അദ്ദേഹം അന്തരിച്ചു. കേരളത്തില്‍ കര്‍ണ്ണാടക സംഗീതം കൂടുതല്‍ ആസ്വദിക്കപ്പെടുകയും അഭ്യസിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ശെമ്മാങ്കുടിയുടെ വിയര്‍പ്പുനീരും നാദവിശുദ്ധിയുമുണ്ട്. ചിട്ടയായ ജീവിതവും സ്ഥൈര്യവുമുള്ള പ്രവര്‍ത്തനങ്ങളും വഴി കര്‍ണ്ണാടക സംഗീതലോകത്തെ സുവര്‍ണ്ണകാലഘട്ടത്തെ മഹാവിദ്വാന്മാരുടെ നിരയില്‍ സ്ഥാനം കണ്ടെത്തിയ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ സംഗീത പ്രചാരണത്തിലും സംഗീതാഭ്യാസത്തിലും വഹിച്ച പങ്ക് നിസ്തുലമാണ്.