ദുരൂഹതകള്‍ ഏറെയാണ് ഇസ്രേയേല്‍ എന്ന രാഷ്ട്രത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നത്. തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ജനതകളില്‍ ഒന്നാണ് യഹൂദ രാഷ്ട്രമായ ഇസ്രായേല്‍. രണ്ടു സഹസ്രാബ്ദം നീണ്ടുനിന്ന പലായന-പുനരധിവാസ ചരിത്രത്തില്‍ ഒരിടത്തും അവര്‍ തങ്ങളുടെ ഭാഷയും സംസ്‌കാരവും മതവും കൈവിട്ടു കളഞ്ഞിട്ടില്ല എന്നത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്വന്തം രാജ്യവും സംസ്‌കാരവും സുരക്ഷിതമായി നിലനില്‍ക്കാന്‍ കേട്ടുകേള്‍വി പോലുമില്ലാത്ത മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജൂതരാഷ്ട്രത്തിന്റെ രഹസ്യ സ്വഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ല. കര, വ്യോമ, നാവിക യുദ്ധങ്ങളില്‍ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ആയുധങ്ങളും, ലോകം മുഴുവന്‍ കഴുകനെപ്പോലെ നിരീക്ഷിക്കുന്ന മൊസാദ് എന്ന അതിശക്തമായ ചാരസംഘടനയുമുണ്ടെങ്കിലും ഒരു കാര്യത്തില്‍ മാത്രം ഇസ്രായേലിന്റെ പ്രഹരശേഷി ലോകം അറിഞ്ഞിട്ടില്ല. അത് മറ്റൊന്നുമല്ല, സര്‍വ്വനാശത്തിന്റെ പുത്തന്‍ സമവാക്യം രചിച്ച ആണവായുധങ്ങളുടെ നിര്‍മ്മാണ, ശേഖരണ മേഖല തന്നെയാണ്. തങ്ങളുടെ ന്യൂക്ലിയര്‍ പ്രോഗ്രാമുകളെപ്പറ്റി ഇസ്രായേല്‍ സദാ നിശബ്ദരാണ്. ഐക്യരാഷ്ട്ര സംഘടന പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളുടെ ചോദ്യത്തിനു മുന്നില്‍ തങ്ങളുടെ ന്യൂക്ലിയര്‍ കപ്പാസിറ്റിയെപ്പറ്റി ഇസ്രായേല്‍ മൗനം പാലിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ, അതേപ്പറ്റിയുള്ള സമ്പൂര്‍ണ്ണ വിവരങ്ങളും ടെല്‍ അവീവിലെ ക്ലാസിഫൈഡ് ഫയലുകളില്‍ വിശ്രമിക്കുന്നു. എങ്കിലും, ഇസ്രായേലിന്റെ നേതാക്കന്മാരില്‍ ചിലര്‍ ആണവ യുദ്ധത്തില്‍ ഇസ്രായേല്‍ ഒരിക്കലും പിറകിലല്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1974-ല്‍, ഇസ്രായേല്‍ പ്രസിഡന്റായ എഫ്രെയിം കറ്റ്‌സറാണ് ഇസ്രായേലിന്റെ ആണവ പര്യാപ്തത പൊതുജനസമക്ഷം ആദ്യമായി അംഗീകരിച്ചത്.
ഇസ്രായേല്‍ ആണവ പര്യാപ്തത നേടിയിട്ടില്ലെന്ന് സ്ഥിരബുദ്ധിയുള്ള യാതൊരു രാഷ്ട്രനേതാക്കളും ചിന്തിക്കില്ല. തന്നെയുമല്ല അമേരിക്ക പോലുള്ള വന്‍ശക്തികള്‍, ഇസ്രായേലിന്റെ പക്കല്‍ ആണവായുധങ്ങളുണ്ട് എന്ന് തറപ്പിച്ചു പറയുന്നുണ്ട്. അവയുടെ എണ്ണമോ പ്രഹരശേഷിയോ അവര്‍ക്കറിയില്ലെന്ന് മാത്രം. യു.എസ് പ്രസിഡന്റ് ആയ ജിമ്മി കാര്‍ട്ടര്‍, ഇസ്രായേലിന്റെ പക്കല്‍ വിനാശകാരികളായ 150ലധികം ആണവായുധങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സത്യത്തില്‍, ജോണ്‍.എഫ്.കെന്നഡി മുതലിങ്ങോട്ടുള്ള അമേരിക്കന്‍ പ്രസിഡണ്ടുമാരും ലോകനേതാക്കളും നിശബ്ദമായി ഇസ്രായേലിനെ ഒരു ആണവ ശക്തിയായി വളരാന്‍ അനുവദിക്കുകയാണ് ചെയ്തത്.
അപ്പോളോ അഫയര്‍
1965-ല്‍, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഉള്ള അപ്പോളോയിലെ ഒരു കമ്പനിയില്‍ നിന്നും ഏതാണ്ട് മുന്നൂറ് കിലോയോളം ഏറ്റവും ശുദ്ധമായി സമ്പുഷ്ടീകരിച്ച യുറേനിയം കാണാതായി. ന്യൂക്ലിയര്‍ മെറ്റീരിയല്‍സ് ആന്‍ഡ് എക്യുപ്‌മെന്റ് കോര്‍പ്പറേഷന്‍, അഥവാ, ന്യൂമെക് എന്ന കമ്പനിയില്‍ നടന്ന തിരിമറി അമേരിക്കന്‍ പ്രതിരോധ മേഖലയെ പിടിച്ചുലച്ചു. ആദ്യഘട്ടത്തില്‍ എഫ്.ബി.ഐ കേസ് അന്വേഷിച്ചു. പക്ഷേ, അന്വേഷണം ഫലപ്രദമല്ലെന്ന് കണ്ട സി.ഐ.എ നേരിട്ട് കേസില്‍ ഇടപെട്ടു.
നീണ്ട പതിനൊന്നു വര്‍ഷത്തെ കേസ് അന്വേഷണത്തിനു ശേഷം, 1976-ല്‍ സി.ഐ.എ പറഞ്ഞത് യുറേനിയം മുഴുവന്‍ ചെന്നു ചേര്‍ന്നത് ഇസ്രായേലിലേക്കാണ് എന്നാണ്. കമ്പനിയുടെ പ്രസിഡന്റായ സല്‍മാന്‍ ഷാപ്പിറോ ജൂതവേരുകളുള്ള ഒരു സയണിസ്റ്റ് അനുഭാവിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജോനാഥന്‍ പൊള്ളാര്‍ഡ് ചാരക്കേസിലൂടെ കുപ്രസിദ്ധനായ റാഫി ഏദനെന്ന ചാരന്‍ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നുവെന്ന കണ്ടെത്തലോടെ എല്ലാവര്‍ക്കും കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.
അറുപതുകളുടെ തുടക്കത്തില്‍, യുറേനിയം സമ്പുഷ്ടീകരണം ഉണ്ടായിരുന്നത് യു.എസ് സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ ചുരുക്കം ചില രാജ്യങ്ങള്‍ക്കായിരുന്നു. ഈ രാജ്യങ്ങളില്‍ ഫ്രാന്‍സിന് രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് തന്നെ ആണവ പദ്ധതികളുണ്ടായിരുന്നു. 1949-ല്‍, വിഖ്യാത ഫ്രഞ്ച് ശാസ്ത്രജ്ഞനും ആറ്റോമിക് എനര്‍ജി കമ്മീഷന്‍ അംഗവുമായ ഫ്രാന്‍സിസ് പെറിന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തോടെ, ഫ്രഞ്ച്-ഇസ്രായേല്‍ സംയുക്ത ആണവ പരീക്ഷണങ്ങള്‍ക്ക് വഴിതെളിഞ്ഞു. ഉത്തര ആഫ്രിക്കയിലെ നിരവധി ഫ്രഞ്ച് കോളനികളില്‍ നടന്നിരുന്ന വിമത പ്രവര്‍ത്തനങ്ങളെപ്പറ്റി ഫ്രാന്‍സിന് വിവരം നല്‍കിയിരുന്നത് മൊസാദ് ആയിരുന്നു. തന്നെയുമല്ല, യുറേനിയം ആ സമ്പുഷ്ടീകരണത്തിലും അതിന് ഉപയോഗിക്കുന്ന ഹെവി വാട്ടറിന്റെ ഉത്പാദനത്തിലും ഇസ്രായേലിനുണ്ടായിരുന്ന പേറ്റന്റും ഫ്രാന്‍സിന് വളരെ ഗുണം ചെയ്യുന്നതായിരുന്നു. രസകരമായ കാര്യമെന്തെന്നാല്‍, കടുത്ത ജ്യൂത വിരുദ്ധരായ മുന്‍ നാസി അനുയായികള്‍ ഫ്രഞ്ച് ഏഷ്യാനെറ്റ് വിഭാഗങ്ങളില്‍ അപ്പോഴും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ മൊസാദ് ചോര്‍ത്തിയെടുത്തു. അതുകൊണ്ടു തന്നെ, ഫ്രാന്‍സിന് ഒരു രീതിയിലും ഇസ്രായേലിനെ വെറുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. അന്ന്, ഫ്രാന്‍സിന്റെ അഭിമാനമായിരുന്ന മിറാഷ് വിമാനങ്ങളുടെ ഡിസൈനിങ് ഇസ്രായേലി ശാസ്ത്രജ്ഞരുടെ സഹായത്തോടെയായിരുന്നു അവര്‍ നടത്തിയിരുന്നതെന്ന് പറയുമ്പോള്‍, എത്രത്തോളം ശക്തമായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമെന്ന് നിങ്ങള്‍ ചിന്തിക്കണം.
കുറച്ചു കാലങ്ങള്‍ക്കു ശേഷം, 1956-ല്‍, സിനായ് മേഖലയില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് ക്രൂഷ്‌ചേവിന്റെ ഭീഷണി, ഇസ്രായേലിന്റെ ഗവേഷണങ്ങള്‍ വേഗത്തിലാക്കി. അതേ വര്‍ഷം നവംബര്‍ എഴിന് ഗോള്‍ഡ മേയര്‍, ഷിമോണ്‍ പെരസ്, ഫ്രഞ്ച് പ്രതിരോധ മന്ത്രിമാര്‍ എന്നിവര്‍ നടത്തിയ രഹസ്യ യോഗത്തില്‍ 18 മെഗാവാട്ട് ശക്തിയുള്ള ആണവ റിയാക്ടര്‍ സ്ഥാപിക്കാനുള്ള തീരുമാനമായി. ബീര്‍ഷെബാ നഗരത്തിനു സമീപമുള്ള ഡിമോണയില്‍, ഭൂമിക്കടിയിലായിരുന്നു റിയാക്ടര്‍ നിര്‍മ്മിക്കപ്പെട്ടത്. ഇസ്രായേലിനു മേലുള്ള സോവിയറ്റ് യൂണിയന്റെ ഭീഷണിയില്‍ ഫ്രാന്‍സിനും ആശങ്കയുണ്ടായിരുന്നു. തന്നെയുമല്ല, യുഎസ് ഉപരോധം നിമിത്തം, ഫ്രാന്‍സിന്റെ ആണവ പരീക്ഷണങ്ങള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും വളരെ പരിമിതമായിരുന്നു. ബീര്‍ഷെബാ നഗരം നൂറുകണക്കിന് ഫ്രഞ്ച് എന്‍ജിനീയര്‍മാരെ കൊണ്ട് നിറഞ്ഞത് യു.എസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വളരെയധികം ഉയര്‍ന്നു പറക്കുന്ന യുദ്ധവിമാനങ്ങളുടെ ചാരക്കണ്ണുകള്‍ ഡിമോണയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുത്തു. യു.എസ് ഈ വിവരങ്ങള്‍ പരസ്യമാക്കി. സമ്മര്‍ദ്ദം ശക്തമായതോടെ, ആയിടക്ക് ഫ്രാന്‍സില്‍ ഭരണത്തിലേറിയ പ്രസിഡന്റ് ചാള്‍സ് ഡി ഗള്ളി ഏകപക്ഷീയമായി പദ്ധതി നിര്‍ത്തിവച്ചുവെങ്കിലും, പിന്നീട് ആണവായുധങ്ങള്‍ ഉല്‍പ്പാദിപ്പിക്കരുതെന്നും, റിയാക്ടര്‍ നിര്‍മ്മാണം ലോകത്തോട് വെളിപ്പെടുത്തണമെന്നുമുള്ള വ്യവസ്ഥകളോടെ പണി പുനരാരംഭിച്ചു. അങ്ങനെ, ‘സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇസ്രായേല്‍ 24 മെഗാവാട്ട് ശേഷിയുള്ള ആണവ റിയാക്ടര്‍ പണി കഴിപ്പിക്കുന്നു’ എന്ന വിവരം പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗുരിയോന്‍ ലോകത്തോട് പ്രസ്താവിച്ചു. ഔദ്യോഗികമായി പിന്നീട് 24 മെഗാവാട്ട് ശക്തിയിലേക്ക് ഉയര്‍ന്ന ഉത്പാദന ക്ഷമത, കാലക്രമേണ എണ്‍പതുകളില്‍ 150 മെഗാവാട്ട് വരെയായി.
ആറു ദിന യുദ്ധത്തിനു ശേഷം, ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ ദയാന്‍ റിയാക്ടറുകളുടെ സഹായത്തോടെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. പ്രശസ്ത ജൂത-അമേരിക്കന്‍ എഴുത്തുകാരനായ അവ്‌നര്‍ കോഹന്‍, ‘ഇസ്രായേല്‍ ആന്‍ഡ് ദ ബോംബ്’ എന്ന് തന്റെ ഭൗതികശാസ്ത്ര ഗ്രന്ഥത്തില്‍, സിക്‌സ് ഡേ വാറിന്റെ കാലഘട്ടത്തില്‍തന്നെ ഇസ്രായേലിന് ന്യൂക്ലിയര്‍ ബോംബുകളുണ്ടായിരുന്നതായി എഴുതിയിട്ടുണ്ട്. ഇസ്രായേലിന്റെ പ്രതിരോധ ഗവേഷണ സംഘടനയായ റാഫേലിന്റെ മേധാവികളുടെ പ്രസ്താവനകളും ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1994-ല്‍, ഒരു ടണ്‍ ന്യൂക്ലിയര്‍ പെയ്‌ലോഡ് വഹിച്ച് 5,000 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള ജെറീക്കോ-2 മിസൈല്‍ ഇസ്രായേല്‍ വിജയകരമായി പരീക്ഷിച്ചതോടെ, യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് കാര്യം ബോധ്യമായി.
1986-ല്‍, ഇസ്രായേലിന്റെ ആണവായുധ പദ്ധതിയെക്കുറിച്ച്, അവരുടെ തന്നെ ന്യൂക്ലിയര്‍ ടെക്‌നീഷ്യനായ മൊര്‍ദ്ദേക്കായി വനുനു മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ ജോലിയില്‍ മനംമടുത്ത് അതെല്ലാം വിട്ട് ലോകസഞ്ചാരത്തിന് ഇറങ്ങിയ വനുനു, മെല്ലെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായി മാറിയിരുന്നു. ബ്രിട്ടനില്‍ താമസിക്കവേയാണ് നൂറ് ആണവായുധങ്ങള്‍ ഇസ്രായേലിന്റെ പക്കലുണ്ടെന്ന വിവരമടക്കം തന്റെ പല പൂര്‍വ്വകാല സ്മരണകളും അദ്ദേഹം പത്രക്കാരോട് വെളിപ്പെടുത്തിയത്. ഈ തുറന്നു പറച്ചിലില്‍ ഡിമോണ റിസര്‍ച്ച് ഫാക്ടറിയിലെ ആണവ സമ്പുഷ്ടീകരണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളുമുണ്ടായിരുന്നു. ബ്രിട്ടീഷ് പത്രങ്ങള്‍ ഇസ്രായേലിന്റെ ആണവ പരീക്ഷണങ്ങളുടെ കഥ ചൂടോടെ പ്രസിദ്ധീകരിച്ചു. ഹോട്ടലില്‍ ജോലി ചെയ്തും പാത്രം കഴുകിയും തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകവേ, ആകസ്മികമായി പരിചയപ്പെട്ട സിന്‍ഡിയെന്ന അമേരിക്കന്‍ യുവതിയുമായി അദ്ദേഹം പ്രണയത്തിലായി. ഒരു ഒഴിവുദിനത്തില്‍, അവളോടൊപ്പം റോമിലേക്ക് പറന്ന മൊര്‍ദ്ദേക്കായി ചെന്നുകയറിയത് മൊസാദ് ഏജന്റുമാരുടെ കൈയിലേക്കായിരുന്നു. അങ്ങനെ, ചെറില്‍ ബെന്റോവ് എന്ന മൊസാദ് ഏജന്റ്, കമ്പനി ജോലി ഭംഗിയായി പൂര്‍ത്തിയാക്കി. മൊര്‍ദ്ദേക്കായിയെ പൊക്കിയ ഇസ്രായേലികള്‍ രാജ്യദ്രോഹകുറ്റം ചുമത്തി അയാള്‍ക്ക് വിധിച്ചത് 11 വര്‍ഷം ഏകാന്ത തടവടക്കം 18 വര്‍ഷം തടവ് ശിക്ഷയാണ്.
ഇസ്രായേലിന്റെ മറ്റൊരു കുപ്രസിദ്ധ പദ്ധതിയായിരുന്നു ‘ലാസ്റ്റ് സീക്രട്ട് ഓഫ് സിക്‌സ് ഡേ വാര്‍’. 1967-ലെ ആറുദിന യുദ്ധത്തില്‍, സിനായ് കുന്നുകളുടെ മുകളില്‍ ഇസ്രായേല്‍ ഒരു ആറ്റംബോംബ് സ്ഥാപിച്ചിരുന്നു. എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും ചേര്‍ന്നുള്ള ആക്രമണത്തില്‍ അഥവാ ഇസ്രായേലിനു പിഴച്ചാല്‍, ആണവായുധം തങ്ങളുടെ പക്കലുണ്ടെന്ന് കാണിക്കാന്‍ ഒരു സാമ്പിള്‍ വെടിക്കെട്ട് നടത്തുകയായിരുന്നു അവരുടെ ഉദ്ദേശം. അതോടു കൂടി അറബികള്‍ മരുഭൂമിയും കടന്ന് ഓടുമെന്ന് ഇസ്രായേലിനറിയാമായിരുന്നു. പക്ഷേ, ജനറല്‍ മോഷേ ഡയാനെന്ന സിംഹത്തിന്റെ ആസൂത്രണ ബുദ്ധിയില്‍, നിഷ്പ്രയാസം ഇസ്രായേല്‍ ആ യുദ്ധം ജയിച്ചതോടെ ഈ പദ്ധതി അപ്രസക്തമായി. തൊണ്ണൂറുകളുടെ അവസാനം, ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സിലെ റിട്ടയേഡ് ബ്രിഗേഡിയര്‍ ജനറല്‍ ഇറ്റ്‌സാഖ് യാക്കോവ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ, 2001-ല്‍, ഇസ്രായേല്‍ അയാളെയും പൊക്കി അകത്തിട്ടു.
സാംസണ്‍ ഓപ്ഷന്‍
ഇസ്രായേലിന്റെ അവസാന ആയുധമായ സാംസണ്‍ ഓപ്ഷന്‍ എന്തെന്ന് മനസ്സിലാക്കാന്‍ ആദ്യം സാംസണ്‍ ആരെന്ന് അറിയണം. കര്‍ത്താവിന് സ്വയം ഉഴിഞ്ഞു വയ്ക്കുന്ന ഒരു പ്രത്യേകതരം ഉപവാസമാണ് നാസീര്‍ വ്രതം. തിരഞ്ഞെടുക്കപ്പെട്ടവന്‍ സമര്‍പ്പിത എന്നൊക്കെയാണ് നാസീര്‍ എന്ന ഹീബ്രു പദത്തിനര്‍ത്ഥം. കഠിനമായ നിയമങ്ങളോടു കൂടിയതാണ് ഈ വ്രതം. രണ്ടു തരത്തില്‍ ഈ വ്രതമെടുക്കാം. ഒന്ന്, സ്വന്തം ഇഷ്ടപ്രകാരം നിശ്ചിതകാലത്തേക്ക് നാസീര്‍ വ്രതസ്ഥരാവാം. ദൈവം നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. സ്വന്തം ഇഷ്ടപ്രകാരം നാസീര്‍ വ്രതമെടുക്കുന്നവര്‍ക്കു പ്രധാനമായി മൂന്നു നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങളും, മുന്തിരിപ്പവും മുന്തിരിയില്‍ നിന്നുണ്ടാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും സമ്പൂര്‍ണ്ണമായി ഒഴിവാക്കണം, മുടി മുറിക്കരുത്, മൃതദേഹത്തില്‍ തൊടരുത്. എന്നാല്‍, ദൈവമാണു നാസീറായി നിയമിക്കുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ അവര്‍ അങ്ങനെ തുടരണം, അവര്‍ക്കുള്ള നിബന്ധനകള്‍ യഹോവയാണു കല്പിച്ചു നല്‍കുന്നത്. ഇത്തരത്തില്‍, ആജീവനാന്ത നാസീര്‍ വ്രതക്കാരനായിരുന്നു സാംസണ്‍. ഹീബ്രു ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തില്‍ 13 മുതല്‍ 16 വരെ അധ്യായങ്ങളിലാണ് ഇസ്രായേലി ന്യായാധിപന്‍മാരില്‍ അവസാനത്തെ ആളായ സാംസണെ കുറിച്ച് പരാമര്‍ശിക്കുന്നത്.
ശത്രുക്കള്‍ക്കെതിരെ പൊരുതാന്‍ അസാമാന്യമായ ശക്തി യഹോവ സാംസണ് നല്‍കിയിരുന്നു. തന്റെ ബലിഷ്ഠമായ കരങ്ങള്‍ മാത്രം ഉപയോഗിച്ച് ഒരു സിംഹത്തെ കൊന്നതും കഴുതയുടെ താടിയെല്ല് ഉപയോഗിച്ച് ഫെലിസ്ത്യരുടെ ഒരു വലിയ സൈന്യത്തെ കൂട്ടക്കൊല ചെയ്തതും ബൈബിളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാല്‍, നീളമുള്ള മുടി മുറിക്കപ്പെട്ടാല്‍, അവന്റെ വ്രതം ലംഘിക്കപ്പെട്ടാല്‍, സാംസന്റെ ശക്തി നഷ്ടപ്പെടുമായിരുന്നു.
സാംസണെ വകവരുത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫെലിസ്ത്യര്‍ പരാജയപ്പെട്ടു അവസാനം, അവര്‍ ഒരു വഴി കണ്ടെത്തി. അവന്റെ കാമുകിയെ സ്വാധീനിച്ച ശത്രുക്കള്‍ അവളുടെ മടിയില്‍ ഉറങ്ങിക്കിടന്ന സാംസന്റെ മുടി മുറിപ്പിച്ചു. അതോടെ, സര്‍വ്വ ശക്തികളും നഷ്ടപ്പെട്ട സാംസണെ അവര്‍ ബന്ധനസ്ഥരാക്കി. കൊടിയ പീഡനങ്ങള്‍ക്ക് അവസാനം അവന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. അവസാനം, ഇന്നത്തെ ഗാസയിലുള്ള ദാഗന്റെ ക്ഷേത്രത്തിനകത്തെ രണ്ട് കൂറ്റന്‍ തൂണുകളില്‍ അവനെ ബന്ധനസ്ഥനാക്കി. ആ രണ്ട് തൂണുകളായിരുന്നു കൂറ്റന്‍ ദേവാലയം താങ്ങി നിര്‍ത്തിയിരുന്നത്. സാംസണെ ക്രൂശിക്കുന്നത് കാണാന്‍ മൂവായിരത്തോളം ജനങ്ങള്‍ ആ വലിയ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, കാമുകിയെ വിശ്വസിച്ചതിനാല്‍ ചതിക്കപ്പെട്ട സാംസണ്‍, ഒരേയൊരു നിമിഷത്തേക്ക് തന്റെ ശക്തി തിരിച്ചു തരാനും തന്നോട് കനിവു കാണിക്കാനും യഹോവയോട് പ്രാര്‍ത്ഥിച്ചു. ഹൃദയം നൊന്തുള്ള സാംസന്റെ പ്രാര്‍ത്ഥന കേട്ട കാരുണ്യവാനായ യഹോവ, അവന്റെ ശക്തികള്‍ തിരിച്ചു നല്‍കി. അടുത്ത നിമിഷം, ‘സകല ഫെലിസ്ത്യരും എന്നോടൊപ്പം മരിക്കട്ടെ.!’ എന്നലറിയ സാംസണ്‍, തന്റെ സര്‍വ്വശക്തിയും കൈകളിലേക്കാവാഹിച്ച് ആ രണ്ട് തൂണുകള്‍ കടപുഴക്കി മറിച്ചിട്ടു. ആ വമ്പന്‍ കെട്ടിടം ഒന്നടങ്കം നിലംപൊത്തിയപ്പോള്‍ അവിടെ തടിച്ചു കൂടിയിരുന്ന സകല ജനങ്ങളും അതിനടിയില്‍പ്പെട്ട് സാംസണോടൊപ്പം ഞെരിഞ്ഞമര്‍ന്നു. അങ്ങനെ, തനിക്ക് നാശം വിധിച്ച ശത്രുക്കളെ ഒന്നടങ്കം സാംസണ്‍ തന്നോടൊപ്പം മരണത്തിലേക്ക് കൊണ്ടുപോയി.
സാംസണ്‍ ഓപ്ഷന്‍ അങ്ങേയറ്റം വിനാശകരമായ ഒന്നാണ്. ഇസ്രായേല്‍ ജനത എന്നു തങ്ങളുടെ സമ്പൂര്‍ണ പരാജയം ഉറപ്പാക്കുന്നുവോ, അന്ന് ശത്രുക്കള്‍ക്ക് മേല്‍ ‘സെക്കന്‍ഡ് സ്‌ട്രൈക്ക്’ നടത്താനുള്ള സംവിധാനമാണ് സാംസണ്‍ ഓപ്ഷന്‍. ഒരു രാജ്യം അണുബോംബിനാല്‍ നശിപ്പിക്കപ്പെട്ടാല്‍, ആക്രമണം മുന്‍കൂട്ടിക്കണ്ട് അതിനെ തിരിച്ചടിക്കാന്‍ വേണ്ടി ആണവായുധം രഹസ്യമായി സജ്ജമാക്കി വയ്ക്കുന്നതിനെയാണ് സെക്കന്‍ഡ് സ്‌ട്രൈക്ക് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, സാംസണ്‍ ഓപ്ഷന്‍ ഇതിനെക്കാളും വളരെ മാരകമാണ്. ഇസ്രായേലില്‍ പല അതീവ രഹസ്യ കേന്ദ്രങ്ങളിലും എല്ലാ ശത്രു രാജ്യങ്ങളും ലക്ഷ്യമാക്കി ‘ന്യൂക്ക്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കരയില്‍ നിന്നും, ഷമഹ കടലില്‍നിന്നും ആകാശത്തുനിന്നും ഈ ഭീകരന്മാരെ വിക്ഷേപിക്കാന്‍ സാധിക്കും. ജൂതരാഷ്ട്രത്തിന്റെ നിലനില്‍പ്പിനുള്ള അവസാന വഴി പോലും അടഞ്ഞാല്‍, ഒരൊറ്റ നിമിഷം കൊണ്ട് ഈ മിസൈലുകള്‍ ലോഞ്ച് ചെയ്യപ്പെടും. അങ്ങേയറ്റം വിനാശകരമായ അന്ത്യമാകും അതോടെ ശത്രു രാജ്യങ്ങള്‍ക്ക് സംഭവിക്കുക. അമേരിക്കയുടെ കുപ്രസിദ്ധമായ മാഡ് ഓപ്ഷന്‍ പോലെ, ശത്രുരാജ്യത്തിന്റെ സമ്പൂര്‍ണ സംഹാരം ഇതിലൂടെ ഇസ്രയേല്‍ ഉറപ്പു വരുത്തും. തനിക്ക് മരണം വിധിച്ചവരെ കൂട്ടത്തോടെ മരണത്തിലേയ്ക്ക് വലിച്ചിട്ട തങ്ങളുടെ സാഹസികനായ ന്യായാധിപന്റെ ഓര്‍മ്മയ്ക്കായാണ് ഇസ്രായേല്‍ ഈ സര്‍വ്വനാശത്തിന്റെ പദ്ധതിക്ക് സാംസണ്‍ ഓപ്ഷന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ഒരിക്കലും പുറത്തു വിടാത്ത ഇസ്രായേല്‍, ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പക്ഷേ, ഡേവിഡ് ബെന്‍ഗുരിയോണ്‍, ഷിമോണ്‍ പെരസ്, ലെവി എഷ്‌കോള്‍, തുടങ്ങി ഇസ്രായേലിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ച പ്രമുഖരെല്ലാം പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇറാന്‍ ഇസ്രായേലിന്റെ പ്രഥമലക്ഷ്യമായിരിക്കും. 2009-ല്‍,ഭരണത്തില്‍ കയറിയ ഉടനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ‘ഇറാന്റെ ആണവ പദ്ധതികള്‍ ഒബാമ നിയന്ത്രിച്ചില്ലെങ്കില്‍ ഇസ്രയേല്‍ അതിനു വേണ്ട പരിഹാരം കാണും’ എന്നാണ്. ക്ഷമ നശിച്ചപ്പോള്‍, ‘ഇറാനിലെ ഓപ്പണ്‍ഹൈമര്‍’ എന്നറിയപ്പെട്ട ഇറാനി ആണവപദ്ധതിയുടെ പിതാവായ മൊഹ്‌സിന്‍ ഫക്രിസാദേ നടുറോഡില്‍ മരിച്ചു കിടന്നത് ഇസ്രായേലിന്റെ പ്രഹരശേഷിയുടെ ജ്വലിക്കുന്ന തെളിവാണ്.’ഇറാന്റെ ആണവ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്ന റഷ്യ ഒന്നോര്‍ക്കണം. ഇസ്രായേലിനു മാത്രമല്ല, നാളെ ഇതിന്റെ തിരിച്ചടി നിങ്ങള്‍ക്കും നേരിടേണ്ടി വരും’ എന്ന് 2004-ല്‍, റഷ്യയ്ക്ക് നല്‍കിയ മുന്നറിയിപ്പ്, ഇസ്രയേലിന്റെ ലക്ഷ്യങ്ങളില്‍ റഷ്യയും ഉള്‍പ്പെടുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ലോകത്തിലെ പ്രശസ്തരായ പല പ്രതിരോധ വിദഗ്ധരും ആശങ്കപ്പെടുന്നത്, ഇസ്രായേലിന്റെ ശത്രുരാഷ്ട്രങ്ങളെല്ലാം തന്നെ ഒന്നൊഴിയാതെ ഈ ഭീകരമായ ആക്രമണത്തില്‍ നാമാവശേഷമാകുമെന്നാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ആണവായുധ സംരംഭകരാണ് ഇസ്രായേലെന്നതാണ് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.