ശാഖാ കാര്യത്തില്‍ ഓരോ കാര്യകര്‍ത്താവും ചുമതലക്ക് അനുയോജ്യമായി, ചുമതല കൃത്യമായും ഫലപ്രദമായും നിറവേറ്റുന്നതിനെ കുറിച്ച് സ്വയം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതായിരുന്നു പരംപൂജനീയ ബാളാസാഹബ് ദേവറസ്ജിയുടെ നിലപാട്. എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്ത് ചെയ്യിക്കുന്ന രീതി അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ല.
സംഘസ്വയംസേവകനായ ബാബൂറാവു ചൗഥായിവാലെ 1948ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സായപ്പോള്‍ സംഘപ്രചാരകനാകാന്‍ നിശ്ചയിച്ചു. നാഗപ്പൂരിന് പുറത്ത് ഏതെങ്കിലും സ്ഥലത്ത് പ്രചാരകനായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം ദേവറസ്ജിയെ അറിയിച്ചു. ആ സമയത്ത് അദ്ദേഹം നാഗപ്പൂരിലെ ശാഖയിലെ ഗണശിക്ഷകനായിരുന്നു. തന്നെ നാഗപ്പൂര്‍ ജില്ലയില്‍ തന്നെ മറ്റേതെങ്കിലുമിടത്തോ, വിദര്‍ഭയിലെ തന്നെ മറ്റേതെങ്കിലും ജില്ലയിലോ അയക്കുമെന്നതായിരുന്നു ചൗഥായിവാലെയുടെ പ്രതീക്ഷ.
ആ അവസരത്തില്‍, മഹാകൗശല്‍ പ്രാന്തത്തിന്റെ പ്രചാരകന്‍ ഏകനാഥ റാനഡെജി നാഗപ്പൂരില്‍ ഉണ്ടായിരുന്നു. മഹാകൗശല്‍ പ്രാന്തത്തില്‍ പ്രചാരകന്മാരെ ആവശ്യമായിരുന്നു. ഈ കാര്യത്തിനായിരുന്നു അദ്ദേഹം നാഗപ്പൂരിലെത്തിയത്. ബാളാസാഹബ്ജി അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൗഥായി വാലെയെ ഛിന്ദ്‌വാഡ് ജില്ലാ പ്രചാരകനായി അയക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വളരെയധികം സ്വാധീനമുള്ള ആ ജില്ലയില്‍ സംഘപ്രവര്‍ത്തനം നടത്തുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
ചൗഥായിവാലെ ബാളാസാഹബ്ജിയെ കണ്ട് തന്നെ ചിന്ദ്‌വാഡിലേക്ക് അയക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. അതിന് അദ്ദേഹം നിരത്തിയ കാരണങ്ങള്‍ ഇവയായിരുന്നു. ശാഖ നടത്താനുള്ള പരിചയം വേണ്ടപോലെ ഇല്ലാത്ത തനിക്ക് ജില്ലാ പ്രചാരകന്റെ ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാനാവില്ല; തനിക്ക് ഹിന്ദി ഭാഷ വശമില്ല; ബൗദ്ധിക് വര്‍ഗ്ഗ്, പ്രഭാഷണം എന്നിവ നടത്തി പരിചയമില്ല; തന്നെക്കാള്‍ പ്രായംകൊണ്ട് മുതിര്‍ന്നവരായ മാന്യ. ജില്ലാസംഘചാലക്, കാര്യവാഹ്, മറ്റ് പ്രഗത്ഭരായ വ്യക്തികള്‍ എന്നിവര്‍ക്ക് സംഘത്തിന്റെ ആദര്‍ശസംബന്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനുള്ള അറിവൊന്നും തനിക്കില്ല. ചൗഥായിവാലെ പറഞ്ഞ കാര്യങ്ങളെല്ലാം ബാളാസാഹബ്ജി ക്ഷമയോടെ കേട്ടു. അതിനുശേഷം അദ്ദേഹം ചൗഥായിവാലെയോടു പറഞ്ഞു: ”നിങ്ങള്‍ വാസ്തവത്തില്‍ മഹാനായ വ്യക്തിയാണ്!” ബാളാസാഹബ്ജിയുടെ ഈ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതു കേട്ടപ്പോള്‍ ചൗഥായിവാലെക്ക് ലജ്ജതോന്നി. ബാളാസാഹബ്ജി തുടര്‍ന്നു: ”തന്നെ സ്വയം മനസ്സിലാക്കിയവരെയാണ് മഹാന്മാരെന്ന് വിളിക്കുന്നത്! നിങ്ങള്‍ക്ക് സ്വയം നിങ്ങളെക്കുറിച്ച് അറിയാമെന്നതുകൊണ്ട് നിങ്ങള്‍ മഹാനാണ്! സംഘത്തില്‍ സര്‍വജ്ഞന്മാരായ കാര്യകര്‍ത്താക്കളില്ല! ഞാനും നിപുണനായിരുന്നില്ല; ഇപ്പോഴുമല്ലതാനും! എന്നാല്‍ കാര്യകര്‍ത്താവിന് പ്രവര്‍ത്തനത്തിന്റെ ആവശ്യകതക്ക് അനുസരിച്ച് ഉയരാനും സജ്ജനാകാനും സാധിക്കണം. നിങ്ങള്‍ക്ക് ഹിന്ദി അറിയില്ലെങ്കില്‍ പഠിക്കണം. അനുഭവസമ്പന്നനും കുശലനുമായ ഏകനാഥ്ജിയാണ് നിങ്ങളുടെ പ്രാന്തപ്രാചാരകന്‍. അദ്ദേഹം പ്രമുഖ വ്യക്തികളോട് എങ്ങനെ സംസാരിക്കുന്നു, ബൈഠക് എങ്ങനെ എടുക്കുന്നു മുതലായ കാര്യങ്ങളെല്ലാം മനസ്സിലാക്കണം. നിങ്ങള്‍ക്കും എല്ലാ കാര്യങ്ങളും ചെയ്യാനുള്ള നൈപുണ്യം കൈവരും.”
അങ്ങനെ, ചൗഥായിവാലെ ബാളാസാഹബ്ജിയുടെ നിര്‍ദ്ദേശപ്രകാരം ചിന്ദ്‌വാഡയിലെത്തി പ്രവര്‍ത്തനത്തില്‍ മുഴുകി. മാതൃകാപരമായി അവിടെ പ്രവര്‍ത്തിക്കുകയും ഏകനാഥ്ജിയുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
സ്വയംസേവകരുമായും സംഘകാര്യകര്‍ത്താക്കളുമായും അങ്ങേയറ്റം ആത്മബന്ധം പുലര്‍ത്തിയിരുന്ന ബാളാസാഹബ്, ചികിത്സക്കും മറ്റുമായി മറ്റ് സ്ഥലങ്ങളില്‍ നിന്നും നാഗപ്പൂരിലെത്തിയിരുന്ന സ്വയംസേവകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ സ്വയംസേവകരുടെ വസതികളില്‍ താമസവ്യവസ്ഥ ഏര്‍പ്പാട് ചെയ്തിരുന്നു. മഹല്‍ കാര്യാലായ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം അസുഖബാധിതരായി നാഗപ്പൂരിലെത്തുന്ന സ്വയംസേവകരുടെ താമസം, വിശ്രമം എന്നിവയ്ക്ക് കാര്യാലയത്തില്‍ തന്നെ വ്യവസ്ഥ ചെയ്തിരുന്നു. അതോടൊപ്പം സ്വയംസേവകരും കാര്യകര്‍ത്താക്കളും ശാഖയിലും പ്രവര്‍ത്തനത്തിലും അലംഭാവം കാട്ടുകയോ തെറ്റുകള്‍ ചെയ്യുകയോ ചെയ്താല്‍ അവരെ തിരുത്താനും അദ്ദേഹം കണിശമായി ശ്രദ്ധിച്ചിരുന്നു.
1955-1956 വര്‍ഷത്തെ നാഗപ്പൂരിലെ ശീതകാല ശിബിരത്തിന്റെ മുന്നൊരുക്കത്തില്‍ വ്യാപൃതരായിരുന്നു സ്വയംസേവകര്‍. ശിബിരത്തിന് ഒരു മാസം മുമ്പ് തന്നെ ഞായറാഴ്ചകളിലും ഒഴിവുദിവസങ്ങളിലും സ്വയംസേവകര്‍ ശിബിരം നടക്കേണ്ട സ്ഥലത്ത് പന്തലിന്റെ നിര്‍മ്മാണം മുതലായ കാര്യങ്ങള്‍ നടത്തിയിരുന്നു. ഒരു തവണ, ഞായറാഴ്ച ദിവസം നിശ്ചയിച്ച സമയത്തിലും വൈകിയാണ് മൂന്നോ നാലോ കാര്യകര്‍ത്താക്കള്‍ എത്തിയത്. ശാഖാചുമതല വഹിക്കുന്ന ഈ കാര്യകര്‍ത്താക്കളുടെ അലംഭാവം ബാളാസാഹബ്ജിയെ കുപിതനാക്കി. അദ്ദേഹം കടുത്തസ്വരത്തില്‍ പറഞ്ഞു:
“The most important work has been handed over to the most incompetent men” (ഏറ്റവും സുപ്രധാനമായ കാര്യം ചെയ്യാന്‍ ഏല്‍പിച്ചത് ഏറ്റവും അയോഗ്യരായ ആളുകളെയാണ്) ഇത്രയും പറഞ്ഞശേഷം അദ്ദേഹം പൊടുന്നനെ ബൈഠക് അവസാനിപ്പിച്ചു. സ്വയംസേവകരില്‍ അത് വലിയ കുറ്റബോധമുണ്ടാക്കി. അവരെല്ലാം നിശ്ശബ്ദരായി അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി. ഒരു സ്വയംസേവകനു പോലും നീരസം തോന്നിയില്ല. അടുത്ത ഞായറാഴ്ച എല്ലാവരും നിശ്ചയിച്ച സമയത്തുതന്നെ എത്തുകയും ചെയ്തു.