ജമ്മുകാശ്മീര്‍ പുനഃസംഘടന (Amendment) നിയമം 2021 എന്ന വിഷയത്തെ അധികരിച്ച് ഭാരത ആഭ്യന്തരമന്ത്രി അമിത് ഷാ 2021 ഫെബ്രുവരി 13ന് ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകാശ്മീരില്‍ എന്ത് നടന്നു എന്ന് ചോദിക്കുന്നവര്‍ക്കുള്ള സമഗ്രമായ മറുപടിയാണ് ഈ പ്രസംഗം.
കാശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ഇന്ന് കിഷന്‍ റെഡ്ഡിജി ജമ്മുകാശ്മീര്‍ പുനസംഘടന(Amendment) നിയമം 2021 എന്ന ബില്‍ സഭയുടെ മുന്‍പാകെ അവതരിപ്പിച്ചുകൊണ്ട് സഭയുടെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷത്തെ അധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങി ജസ്ബീര്‍ സിംഗ്ജി വരെ അവരവരുടെ അഭിപ്രായങ്ങള്‍ അനുകൂലമായും പ്രതികൂലമായും സഭാ സമക്ഷം അവതരിപ്പിച്ചു. ചിലര്‍ വസ്തുനിഷ്ഠമായും കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഇന്നേക്ക് 17 മാസം ആവുന്നു. ഇത് റദ്ദാക്കിയ സമയത്ത് ജനങ്ങളോട് ചെയ്ത വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടി എന്തു നടപടികളാണ് എടുത്തത് എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. വസ്തുതകള്‍ വളച്ചൊടിക്കരുത് എന്നാണ് എനിക്ക് അപേക്ഷിക്കാന്‍ ഉള്ളത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും എന്നല്ലാതെ രാഷ്ട്രഹിതത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് സഭയിലെ അംഗങ്ങളോട് പറയാനുള്ളത് നിങ്ങള്‍ ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ വസ്തുനിഷ്ഠമായും ശരിയായും മനസ്സിലാക്കണം എന്നാണ്. കഴിഞ്ഞ 17 മാസത്തെ കണക്കാണ് എന്നോട് ചോദിച്ചിരിക്കുന്നത്. എനിക്ക് നിങ്ങളോട് 70 വര്‍ഷത്തെ കണക്കാണ് ചോദിക്കാനുള്ളത്. പോയ 70 വര്‍ഷം നിങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് എന്നോട് ഈ 17 മാസത്തെ കണക്ക് ചോദിക്കേണ്ടി വരികയില്ലായിരുന്നു.
അവര്‍ക്കും അറിവുള്ള കാര്യങ്ങള്‍ തന്നെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികള്‍. സ്ഥാനീയ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിതിഗതികള്‍ ഒരുവിധം നിയന്ത്രണത്തില്‍ കൊണ്ടുവന്നതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ കോവിഡ് എന്ന മഹാമാരിയുടെ വരവും തുടര്‍ന്നുള്ള കാര്യങ്ങളും ഏവര്‍ക്കും അറിവുള്ളതാണ്. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വികസനപ്രവര്‍ത്തനങ്ങളുടെ ഗതിയില്‍ ഒരു മരവിപ്പ് ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. എന്നോട് കണക്ക് ചോദിക്കുന്നവരോട് എനിക്ക് ഒരു വിരോധവുമില്ല. ഞാന്‍ കണക്ക് തരാന്‍ തയ്യാറുമാണ്. ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി വിവരങ്ങള്‍ തരുകയും ചെയ്യും. പക്ഷേ തലമുറകളായി ഒന്നും ചെയ്യാതെ അധികാരത്തിലിരുന്നവര്‍ കണക്ക് ചോദിക്കുവാന്‍ അര്‍ഹരാണോ എന്ന് ആത്മപരിശോധന നടത്തണം എന്നുകൂടി എനിക്ക് പറയാനുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നിയമഭേദഗതി ഇന്ന് കോടതിയുടെ പരിഗണനയിലാണ്. മസൂദി സാഹിബ് ഹൈക്കോടതി ജഡ്ജ് ആയിരുന്ന വ്യക്തിയാണ്, അദ്ദേഹത്തിന് വിവരങ്ങളെല്ലാം അറിയാവുന്നതുമാണ്. എന്നിട്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഏകപക്ഷീയമായി സംസാരിക്കുകയാണ്. മനീഷ് തിവാരിയും പ്രശ്‌നങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ മറുപടി കേള്‍ക്കാന്‍ തയ്യാറാകാതെ സഭ വിട്ടു പോയിരിക്കുകയാണ്.
മസൂദി സാഹിബ് കോടതി നടപടിക്രമങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള ആളാണ്. ആര്‍ട്ടിക്കിള്‍ 370 ബില്‍ റദ്ദാക്കിയ ഭരണഘടനാ ഭേദഗതിയെ കുറിച്ച് പരമോന്നത കോടതി വളരെ വിശദമായും ദീര്‍ഘമായും വാദപ്രതിവാദം കേട്ടശേഷം അഞ്ചംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഈ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം ആയിരുന്നെങ്കില്‍ സുപ്രീംകോടതിക്ക് ഭേദഗതിയെ നിരസിക്കുകയോ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്യാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ, ഒരു താല്‍ക്കാലിക സ്റ്റേ കൂടി അനുവദിക്കാതെ കേസ് അഞ്ചംഗ ബെഞ്ചിന് മുന്നില്‍ പരിഗണനയ്ക്ക് വിടുകയാണ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ഒരു സംശയവും വേണ്ട, കോടതിയില്‍ വിചാരണ സമയത്ത്, കോടതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സമുചിതമായി തന്നെ ഉത്തരം നല്‍കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ബില്ലിന്റെ നിയമ സാധുതയെ കോടതി ചോദ്യം ചെയ്യാത്ത സാഹചര്യത്തില്‍ ജമ്മുകാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നിര്‍ത്തി വെക്കണം എന്ന ആവശ്യം തീര്‍ത്തും അപഹാസ്യമാണ്. അങ്ങനെ ചെയ്യുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. മനീഷ് തിവാരി ഇതില്‍ ത്വരിതഗതിയില്‍ തീര്‍പ്പ് കല്‍പ്പിക്കണം എന്ന് കോടതിയോട് ആവശ്യപ്പെടണം എന്ന് പറയുകയുണ്ടായി. അദ്ദേഹത്തോട് പറയാനുള്ളത് ഞങ്ങള്‍ ഈ കേസില്‍ ഭേദഗതിയെ അനുകൂലിക്കുന്ന ഒരു കക്ഷിയാണ്, പക്ഷേ, നിങ്ങള്‍ അനുകൂലമായോ പ്രതികൂലമായോ ഒരു കക്ഷി കൂടിയല്ല. അവിടെയും അല്ല, ഇവിടെയും അല്ല എന്നൊരു സ്ഥിതിയിലാണ് നിങ്ങള്‍ നില്‍ക്കുന്നത്. തരാതരംപോലെ രണ്ടു പക്ഷവും ചേര്‍ന്ന് നിലപാട് എടുക്കുന്നവര്‍. താങ്കള്‍ക്കും പരമോന്നത കോടതിയില്‍ ഈ കേസിന്റെ ത്വരിതഗതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വേണ്ടി ഒരു അപ്പീല്‍ നല്‍കാവുന്നതാണ്. മറ്റൊന്ന് പരമോന്നത കോടതിയില്‍ ഇപ്പോള്‍ വെര്‍ച്വല്‍ ഹിയറിങ് ആണ് നടക്കുന്നത് എന്ന് താങ്കള്‍ക്കും അറിവുള്ളതാണ്. ഈ കേസില്‍ 70, 80, 100 പേര്‍ വക്കീലന്മാര്‍ ആയും അത്ര തന്നെ കക്ഷികളായും ഉള്ളതിനാല്‍ ഇത് പ്രായോഗികമല്ല. കോടതി വ്യവഹാരം സാധാരണഗതിയില്‍ ആകുന്ന സമയത്ത് ഈ കേസിന് പ്രഥമ പരിഗണന നല്‍കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ കേസ് കോടതിയില്‍ നിലനില്‍ക്കുന്നു എന്ന കാരണം കൊണ്ട്, കോടതിയുടെ തീരുമാനം വരുന്നതുവരെ കാശ്മീരിനെ പൂര്‍വ്വസ്ഥിതിയില്‍ നിലനിര്‍ത്തണം എന്ന് പ്രതിപക്ഷം പറയുന്നത് നിര്‍ഭാഗ്യകരമാണ്, അത് നീതിക്ക് നിരക്കാത്തതും കൂടിയാണ്.
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കാനാണ് ഈ ബില്‍ കൊണ്ടുവന്നത് എന്ന് ഇവിടെ സദസ്യ ടി.സുമതിയും മറ്റുപലരും അഭിപ്രായപ്പെടുകയുണ്ടായി. ഈ ബില്‍ സഭയില്‍ കൊണ്ടുവന്നത് ഞാനാണ്. വളരെ വിശദമായിത്തന്നെ ബില്ലിന്റെ എല്ലാ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എവിടെയും സംസ്ഥാനപദവിയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. പിന്നെ ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കഴിയുന്നത്. എന്തിനാണ് ഇവര്‍ കാശ്മീരി ജനതയുടെ മനസ്സില്‍ തെറ്റായ വിവരങ്ങള്‍ നിറയ്ക്കുന്നത്. ഈ സഭയില്‍ ഞാന്‍ ഒന്നുകൂടി ഉറപ്പിച്ചു പറയട്ടെ, ഈ ബില്ലും സംസ്ഥാന പദവിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. കാശ്മീരിന് സംസ്ഥാന പദവി തക്കസമയത്ത് ലഭിക്കുക തന്നെ ചെയ്യും.
ഇവര്‍ പറയുന്നത് സംസ്ഥാനപദവി നല്‍കാനാണെങ്കില്‍ പിന്നെ എന്തിനാണ് സംസ്ഥാന സിവില്‍ സര്‍വീസിനെ അഏങഡഠ (അരുണാചല്‍, ഗോവ, മിസ്സോറാം, യൂണിയന്‍ ടെറിട്ടറി) കേഡറില്‍ വിലയിപ്പിച്ചത് എന്നാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ഉയരുമായിരുന്നില്ല. അഏങഡഠ കേഡറിനെകുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. അരുണാചലും ഗോവയും മിസോറാമും സംസ്ഥാനങ്ങള്‍ തന്നെയാണ്. ഈ സംസ്ഥാനങ്ങള്‍ എല്ലാം വ്യത്യസ്ത ഭൗഗോളിക പരിസ്ഥിതിയെ അഭിമുഖീകരിക്കുന്നവയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതി പകരുവാന്‍ അവിടെയെല്ലാം അധികാരികളെ വിന്യസിക്കേണ്ടതുണ്ട്. മാത്രമല്ല നിലവില്‍ കാശ്മീര്‍ ഓഫീസേഴ്‌സ് പരിശീലനം നേടിയിരുന്ന മസൂറി അക്കാദമിയില്‍നിന്ന് തന്നെയാണ് ഈ കേഡര്‍ ഓഫീസേഴ്‌സും പരിശീലനം നേടുന്നത്. ഇത് ആള്‍ ഇന്ത്യ കേഡര്‍ ആണ്. പക്ഷേ ഒവൈസി ഇതില്‍ ഹിന്ദു- മുസ്ലിം വിവേചനമാണ് കാണുന്നത്. താങ്കള്‍ക്ക്, അങ്ങനെയെ കാണുവാന്‍ കഴിയൂ. കാരണം താങ്കള്‍ എല്ലാ കാര്യങ്ങളും ഹിന്ദു-മുസ്ലിം അജണ്ട വെച്ചാണ് പരിഗണിക്കുന്നത്. താങ്കള്‍ എന്താണ് വിചാരിക്കുന്നത്, ഒരു ഹിന്ദു ഓഫീസര്‍ മുസ്ലിം ജനതയെ സേവിക്കാന്‍ പാടില്ല അഥവാ ഒരു മുസ്ലിം ഓഫീസര്‍ ഹിന്ദുവിന് വേണ്ടി ഒന്നും ചെയ്യാന്‍ പാടില്ല എന്നാണോ? ഇതെന്ത് തരം സെക്കുലറിസം ആണ്!! അധികാരികളുടെ എണ്ണത്തില്‍ വരെ ഹിന്ദു മുസ്ലിം അനുപാതം കാണുന്നവര്‍. ഇങ്ങനെ കാര്യങ്ങളെ കാണുന്നത് തികച്ചും നിരാശാജനകമാണ്. ഇങ്ങനെ പോയാല്‍ കാശ്മീരില്‍ ഒരു കാലത്തും ശാന്തി നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല.
വിദേശികളുടെ സമ്മര്‍ദ്ദത്തിലാണ് ആണ് 2 എയില്‍ നിന്നും 4എ യിലേക്കുള്ള മാറ്റം കൊണ്ടു വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഒവൈസി, താങ്കള്‍ സപ്പോര്‍ട്ട് ചെയ്തിരുന്ന യുപിഎ സര്‍ക്കാരല്ല ഇപ്പോഴുള്ളത് എന്ന് ഓര്‍ക്കണം. ഇത് നരേന്ദ്രമോദിയുടെ സര്‍ക്കാരാണ്, ഭാരതീയ ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരാണ്, ഈ ദേശത്തിന്റെ എല്ലാ നിയമങ്ങളും നിര്‍മ്മിക്കുന്നതും നടപ്പാക്കുന്നതും ഈ രാജ്യം തന്നെയാണ്. ഈ രാജ്യത്തിലെ നിയമങ്ങള്‍ ഈ രാജ്യത്തിലെ പാര്‍ലമെന്റ് ആണ് നിര്‍മ്മിക്കുന്നത്. ഒരാള്‍ക്കും അതിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുകയില്ല.
സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആകുന്നതുവരെയാണ് ഞങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ദയവുചെയ്ത് ജനമനസ്സുകളില്‍ വിദ്വേഷവും ദേഷ്യവും പ്രചരിപ്പിക്കരുത്. അധിര്‍ രഞ്ജന്‍ ജി താങ്കള്‍ ഞങ്ങളോട് ടുജി ഫോര്‍ജിയെ കുറിച്ച് ചോദിക്കുന്നു. നീണ്ട 20 വര്‍ഷം മൊബൈല്‍ കണക്ഷന്‍ തന്നെ നിരോധിച്ച സര്‍ക്കാര്‍ ആയിരുന്നു താങ്കളുടേത്. മൊബൈല്‍ കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിന് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഉള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടി വന്നു. സഭാപതിജി ഞാന്‍ താങ്കളിലൂടെ അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ് ഈ മനുഷ്യാവകാശത്തിന്റെയും അവകാശലംഘനത്തിന്റെയുമൊക്കെ കൂട്ടക്കരച്ചില്‍ അന്ന് എവിടെയായിരുന്നു. സുഖത്തോടെയൂം ശാന്തിയോടെയും ജീവിക്കാന്‍ കഴിയുക എന്നതാണ് ആണ് ഏറ്റവും വലിയ മനുഷ്യാവകാശം. ഇന്ന് കാശ്മീര്‍ മുന്നോട്ടുപോകുന്നത് സുഖത്തിന്റെയും ശാന്തിയുടെയും പാതയിലൂടെയാണ്. ശാന്തി നിലനിര്‍ത്താതെ എന്ത് മനുഷ്യാവകാശമാണുള്ളത്.
വിദേശ രാജ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് ഈ ഭേദഗതി ബില്‍ കൊണ്ടുവന്നത് എന്ന് ആരോപിക്കുന്നവരോട് ഒരു മറുചോദ്യം ചോദിക്കാനുണ്ട്. ആരുടെ സമ്മര്‍ദ്ദത്താലാണ് ആര്‍ട്ടിക്കിള്‍ 370 ഇത്ര കാലവും കാശ്മീരില്‍ നിര്‍ത്തിയിരുന്നത്? ഉത്തരം പറയാന്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ ബാധ്യസ്ഥരാണ്. ശരിയാണ്, കാശ്മീരി ജനതയോട് ചെയ്ത ഒരു വാഗ്ദാനമായിരുന്നു 370-ാം വകുപ്പ് എന്നാണ് അവര്‍ പറയുന്നത്. വളരെ ശരിയാണ് ആര്‍ട്ടിക്കിള്‍ 370 കാശ്മീരി ജനതയോട് ചെയ്ത ഒരു എഗ്രിമെന്റ് ആയിരുന്നു, താല്‍ക്കാലിക എഗ്രിമെന്റ്. താല്‍ക്കാലികം എന്ന വാക്ക് ബോധപൂര്‍വ്വം മറച്ചുവെക്കുവാന്‍ എല്ലാവരും ശ്രമിക്കുന്നത് പോലെ തോന്നി. ഇതു വളരെ അത്ഭുതകരമാണ്. താല്‍ക്കാലിക എഗ്രിമെന്റ് 70 വര്‍ഷം നിലനിന്നിരുന്നുവെന്നത് ആരുടെ സമ്മര്‍ദ്ദത്താലാണ് എന്ന് പറയേണ്ടതും അവരുടെ കടമ തന്നെയാണ്. ആലോചിച്ചു നോക്കൂ, ഒരു താല്‍ക്കാലിക എഗ്രിമെന്റ് എത്ര കാലമാണ് നിലനിര്‍ത്താന്‍ കഴിയുക? കാശ്മീരിനെ ഭാരതത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുന്ന ഈ ബില്‍ വളരെക്കാലം മുന്നേ തന്നെ റദ്ദാക്കേണ്ടതായിരുന്നു. കേവലം രാഷ്ട്രീയലാഭത്തിനുവേണ്ടി ഈ ബില്ലിന്റെ മറവില്‍ കാശ്മീരിനെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി നിര്‍ത്തിയിരുന്നവര്‍ ആരാണ് എന്ന് നാം മനസ്സിലാക്കണം. ഞങ്ങള്‍ രാഷ്ട്രീയത്തേക്കാള്‍ ഉപരി രാഷ്ട്ര ഹിതത്തിന് പ്രാമുഖ്യം കൊടുക്കുന്നവരാണ്. കാശ്മീരി ജനതയുടെ ക്ഷേമ കാര്യങ്ങള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങള്‍ക്ക് നിശ്ചയമായും അറിയാം, അത് ഞങ്ങള്‍ ചെയ്യുക തന്നെ ചെയ്യും.
ജനാധിപത്യത്തില്‍ തോല്‍വിയും ജയവും ഉണ്ടാവുക സാധാരണമാണ് ആണ്. പക്ഷേ ജയിക്കാന്‍ വേണ്ടി രാഷ്ട്രത്തിന്റെ താല്പര്യത്തെ ബലി കൊടുക്കുന്നത് നിങ്ങളുടെ പാരമ്പര്യം ആണ്.
മറ്റൊരാരോപണം സെന്‍ട്രല്‍ ഡെപ്യൂട്ടേഷന്‍ ഓഫീസേഴ്‌സ് കാശ്മീരില്‍ വരുന്നത് കാശ്മീരികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് എന്നാണ്… എത്ര ബാലിശമാണ് ഈ വാദഗതികള്‍. എല്ലാ സ്റ്റേറ്റിലും സെന്റര്‍ ഡെപ്യൂട്ടേഷന്‍ ഓഫീസേഴ്‌സ് ഉണ്ട് എന്നത് അറിയാത്തവരാണോ ഇവര്‍?
മഹോദയ, കാശ്മീരിനെ എന്തിന് മാറ്റി നിര്‍ത്തണം? നമ്മുടെ രാഷ്ട്രത്തിന്റെ ഒരഭിന്ന അംഗം തന്നെയല്ലേ കാശ്മീരും. കാശ്മീരി യുവാക്കള്‍ക്ക് ആള്‍ ഇന്ത്യ കേഡറില്‍ വരാനുള്ള അവകാശമില്ലെന്നാണോ ഇവര്‍ പറയുന്നത്. സ്‌കൂളുകളില്‍ നല്ല വിദ്യാഭ്യാസവും സുരക്ഷയും വ്യവസ്ഥയും ഉണ്ടായിരുന്നെങ്കില്‍ കാശ്മീരി യുവതയ്ക്ക് മദ്രസകളെ അമിതമായി ആശ്രയിക്കേണ്ടി വരുമായിരുന്നില്ല. അവരും ആള്‍ ഇന്ത്യ കേഡറിലെ ഭാഗമാകുകയും ഐഎഎസ്, ഐപിഎസ് ഓഫീസേഴ്‌സ് ഒക്കെ ആവുകയും ചെയ്യുമായിരുന്നു. അവര്‍ എന്നോട് പതിനേഴ് മാസത്തെ കണക്ക് ചോദിക്കുന്നു. ഞാന്‍ ചോദിക്കുന്നു, സ്‌കൂളുകള്‍ ആരുടെ കാലത്താണ് അഗ്‌നിക്കിരയാക്കിയിരുന്നത്. എത്രയോ നിരപരാധികള്‍ കൊല്ലപ്പെട്ടു, എന്തെല്ലാം അക്രമങ്ങള്‍ നടന്നു… ആ കാലത്തൊന്നുമില്ലാത്ത ചിന്തയാണ് ഇപ്പോള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് എന്തെല്ലാമായിരുന്നു നടന്നതെന്ന് മനീഷ് തിവാരി ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും. ആയിരക്കണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. അതിലേറെ പലായനം ചെയ്തു. ഇന്നും അഭയാര്‍ത്ഥികളെപ്പോലെ ജീവിക്കുന്നു. വര്‍ഷങ്ങളോളം കര്‍ഫ്യൂ അടിച്ചേല്‍പ്പിച്ചു. ആ കാലത്ത് അവര്‍ അനുഭവിച്ചിരുന്ന നരകയാതനകള്‍ ഭയാനകമായിരുന്നു. കണക്കുകളിലേക്ക് പോകാതിരിക്കുന്നതാണ് നമുക്ക് നല്ലത്.
ജമ്മുകാശ്മീരിലെ നിയമവ്യവസ്ഥ
ശാന്തിപൂര്‍ണ്ണമായ കാശ്മീര്‍ എന്നതാണ് നമ്മുടെ ഏവരുടേയും സ്വപ്‌നം. കാശ്മീരിനെ പഴയകാലത്തെ അശാന്തിയിലേക്ക് തള്ളി വിടാതിരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും കര്‍ത്തവ്യമാണ്. ഇതിന് നാം വളരെയേറെ പ്രയത്‌നിക്കണം. കുറച്ചൊക്കെ സഹിക്കേണ്ടതുമുണ്ട്. 80 ശതമാനം ഓഫീസേഴ്‌സ് കാശ്മീരില്‍ ഡയറക്ട് റിക്രൂട്ട്‌മെന്റ് ആണ് എന്നാണ് മൗസൂദി സാഹിബിന്റെ ആരോപണം. കാശ്മീരില്‍ കാശ്മീരിന് പുറത്തുനിന്നുള്ള ഓഫീസേഴ്‌സ് വേണ്ട എന്നാണ് അവരുടെ വാദം. ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെ തന്നെയല്ലേ സ്ഥിതി? പിന്നെ എന്തിനാണ് കാശ്മീരില്‍ മാത്രം ‘സെന്‍ട്രല്‍ ഡെപ്യൂട്ടേഷന്‍ വേണ്ട, കാശ്മീരില്‍നിന്ന് മാത്രമുള്ള ഓഫീസേഴ്‌സ് മതി’ എന്ന് ശാഠ്യം പിടിക്കുന്നത്? ഇത് നമ്മുടെ ഭരണസംവിധാനത്തിനും സങ്കല്‍പ്പത്തിനും എതിരാണ്. ഒരു അധികാരിയും പുറത്തുനിന്നുള്ളവര്‍ അല്ല എല്ലാം ഭാരതത്തിന്റെ മക്കള്‍ തന്നെയാണ്. ഈ പുറത്തുനിന്നുള്ളവര്‍ എന്ന് പറയുന്നത് കൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഇതിനേയല്ലെ വിഘടനവാദം എന്ന് പറയുന്നത്. കാശ്മീരി ജനതയില്‍ വിദ്വേഷം ജനിപ്പിക്കാന്‍ വേണ്ടി ഉയര്‍ത്തുന്ന ഒരു പുതിയ വാദഗതിയാണ് പുറത്തുനിന്നുള്ളവര്‍ എന്നത്. ഇത് രാഷ്ട്രത്തിന്റെ ഏകത എന്ന സങ്കല്‍പ്പത്തിന് എതിരാണ്. അദ്ദേഹത്തിന്റെ ചോദ്യം ബോഡോലാന്റിനും മണിപ്പൂരിനും വിശേഷ അധികാരം ഉണ്ട്, പിന്നെ എന്തുകൊണ്ട് കാശ്മീരിന് ഇല്ല എന്നുള്ളതാണ്. മസൂദി സാഹിബ് താങ്കള്‍ സത്യം പറയാന്‍ ശ്രമിക്കൂ. ഏത് സംസ്ഥാനത്തിലാണ് പ്രത്യേക ഭരണഘടനയും പതാകയും ഉള്ളത്. കാശ്മീര്‍ ഒഴികെ ഒരിടത്തും ആര്‍ട്ടിക്കിള്‍ 370 ഇല്ല. 1950 മുതല്‍ ഞങ്ങളുടെ പ്രഖ്യാപിത അജണ്ടയാണ് രണ്ട് ഭരണഘടനയും രണ്ട് പതാകയും ഒരു സംസ്ഥാനത്തിലും അനുവദിക്കില്ല എന്നത്. ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ അത് നടപ്പാക്കിയിരിക്കുകയാണ്.
കാശ്മീരിലെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ഇവിടെ പലരും പറയുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് കാശ്മീരിന് എന്ത് പ്രയോജനം ആണ് ലഭിച്ചത് എന്നാണ് അറിയേണ്ടത്. പഞ്ചായത്ത് രാജ് കാശ്മീരില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത് 370 റദ്ദാക്കിയതുകൊണ്ടല്ലേ? ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണ സമയത്ത്, ഭരണഘടനയുടെ എഡിറ്റിംഗ് പൂര്‍ണ്ണമായ ശേഷം മാന്യ അംബേദ്കര്‍ സാഹിബ് ഒരു മഹനീയ പ്രസ്താവന നടത്തി. ആ വാക്കുകള്‍ ഭാരതചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടേണ്ടവയാണ്. ഇതുവരെ രാജാക്കന്മാര്‍ ജന്മം കൊണ്ടിരുന്നത് റാണിമാരുടെ ഗര്‍ഭത്തില്‍ നിന്നുമായിരുന്നു. ഇനിമുതല്‍ ദളിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും വോട്ടുകള്‍ കൊണ്ടാണ് രാജാക്കന്മാര്‍ അഥവാ ഭരണാധികാരികള്‍ ഉണ്ടാകേണ്ടത്. പക്ഷേ കാശ്മീരില്‍ ഇതുവരെ മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവര്‍, രാജകുടുംബങ്ങളില്‍ നിന്നുമുള്ളവര്‍ മാത്രമാണ് ഭരണം നടത്തിയിരുന്നത്. അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ആണ് ആര്‍ട്ടിക്കിള്‍ 370 ഇതുവരെ നിലനിര്‍ത്തിയത്.
പഞ്ചായത്ത് രാജ് ജമ്മുകാശ്മീരില്‍
ഞങ്ങള്‍ കാശ്മീരില്‍ പഞ്ചായത്ത്‌രാജ് നടപ്പിലാക്കി, ജില്ലാ പഞ്ചായത്ത് ഇലക്ഷന്‍ നടത്തി. 51.7 ശതമാനം ജനങ്ങളും വോട്ട് രേഖപ്പെടുത്തി. എങ്ങും വെടിവെപ്പും ബഹളങ്ങളും കോലാഹലങ്ങളും ഉണ്ടായില്ല . കാശ്മീരിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി, തികച്ചും സമാധാനപരമായി വോട്ടിങ് നടന്നു. ജനാധിപത്യത്തിന്റെ വിജയമാണ് ഇത്. കോണ്‍ഗ്രസ്സിന്റെ കാലത്ത് എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നതെന്ന് നമുക്കെല്ലാം അറിയാം. പഴയ ചരിത്രത്തിലേക്ക് ഞാന്‍ അധികം കടക്കുന്നില്ല. അത് നമ്മെ മറ്റു പലതും ഓര്‍മിപ്പിക്കും. വളരെ നിഷ്പക്ഷമായി തന്നെയാണ് ഇത്തവണ വോട്ടിങ് നടന്നത് എന്ന് എതിരാളികള്‍ കൂടി സമ്മതിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇലക്ഷന്‍ പ്രചരണായുധം ആയിട്ടുകൂടി കൂടി ഇത്രയും നല്ല വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത് ജനങ്ങള്‍ ആരുടെ ഒപ്പമാണ് എന്നതാണ്.
2018 ഡിസംബറില്‍ നടന്ന പഞ്ചായത്ത് ഇലക്ഷനില്‍ 74 ശതമാനം ജനങ്ങള്‍ വോട്ടിംഗ് രേഖപ്പെടുത്തി. കാശ്മീരിന്റെ ചരിത്രത്തില്‍ ഇതാദ്യം. 4483 പഞ്ചായത്തുകളില്‍ നിന്നും 3650 പഞ്ചായത്ത് പ്രധാന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. 35029 വാര്‍ഡുകളില്‍ നിന്നും 33000 വാര്‍ഡ് മെമ്പര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അംബേദ്കര്‍ സാഹിബിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധം ഇപ്പോള്‍ രാജാവ് റാണിമാരുടെ ഗര്‍ഭത്തില്‍ നിന്നല്ല, മറിച്ച് ജനങ്ങളുടെ വോട്ടധികാരത്തില്‍ നിന്നാണ് പിറക്കുന്നത്. ഭരണനിര്‍വ്വഹണം കൃത്യമായും സരളമായും നടക്കുന്നു. അവര്‍ക്ക് ആരുടേയും കൃപയുടെയും ദയയുടെയും ആവശ്യമില്ല. തങ്ങളുടെ ഭരണാധികാരികളെ കാശ്മീരിലെ സാധാരണ ജനങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന അവസ്ഥ തിരിച്ചുവന്നിരിക്കുന്നു. അത് കാശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കും എന്നതിന് സംശയമില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞതിന് ഞാന്‍ കാശ്മീരിലെ ജനങ്ങളോടും സുരക്ഷാ ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ അധികാരികളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്. മോദിജിയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് നിങ്ങള്‍ ഏവരോടും ഞങ്ങള്‍ കൃതജ്ഞതയുള്ളവരാണ്. ഇലക്ഷന്‍ നടത്തുക മാത്രമല്ല അവര്‍ക്ക് പൂര്‍ണമായ അധികാരം കൊടുക്കുകയും ചെയ്തു. ഇതിനുമുന്‍പ് 5000 രൂപ വേണമെങ്കില്‍ കൂടി അവര്‍ക്ക് സ്ഥാനീയ സര്‍ക്കാരില്‍ നിന്നും അനുമതി വേണ്ടിയിരുന്നു. ഇന്ന് സ്ഥിതി അങ്ങനെയല്ല. പഞ്ചായത്തുകള്‍ക്ക് സ്ഥിരതയും ദൃഢതയും കൈവന്നു. മതിയായത്രയും അധികാരികളെ വിന്യസിച്ചു. ഭരണതലത്തിലെ 21 വിഷയങ്ങള്‍ പൂര്‍ണ്ണമായും പഞ്ചായത്തിന്റെ ചുമതലയില്‍പ്പെടുത്തി. പഞ്ചായത്തുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി രൂപ ഡയറക്ട് ട്രാന്‍സ്ഫര്‍ ചെയ്തു. ഗ്രാമങ്ങളുടെ വികസനത്തിന് പൂര്‍ണമായ രൂപരേഖയുണ്ടാക്കി ത്വരിതഗതിയില്‍ വികസനകാര്യങ്ങള്‍ നടക്കുന്നു.
സ്‌കൂളുകളിലെ ഉച്ചഭക്ഷണം, അങ്കണവാടികളുടെ പ്രവര്‍ത്തനം, നടത്തിപ്പ്, ഐസിഡിഎസ്, ഗ്രാമീണതൊഴിലുറപ്പുപദ്ധതി, പഞ്ചായത്തുകളിലെ വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങി ഗ്രാമങ്ങളെ ആത്മനിര്‍ഭരമാക്കാന്‍ വേണ്ടിയുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ നേരിട്ട് നടത്തുന്നു. ഇതെല്ലാം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് മാത്രമാണ് കാശ്മീരില്‍ മറ്റു സംസ്ഥാനങ്ങളെ പോലെ നടപ്പിലാക്കാന്‍ കഴിയുന്നത്. 70 വര്‍ഷമായി കാശ്മീര്‍ ജനത ഈ അവകാശങ്ങളില്‍ നിന്നും അകറ്റപ്പെട്ട് വഞ്ചിക്കപ്പെടുകയായിരുന്നു.
ബ്ലാക്ക് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന് ജില്ലാ മജിസ്‌ട്രേട്ടിന്റെ സമാനമായ അധികാരം നല്‍കി. ഭീകര ആക്രമണങ്ങളില്‍ അപായപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പര്‍, പ്രസിഡന്റ്, ബ്ലോക്ക് മെമ്പര്‍, പ്രസിഡന്റ് എന്നിവരുടെയെല്ലാം കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. അവര്‍ക്കെല്ലാം തൊഴില്‍പരമായും നേതൃത്വപരമായും നൈപുണ്യം നേടുന്നതിനുവേണ്ടി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതെല്ലാം കാശ്മീരി ജനതക്ക് പുതുമയുള്ള കാര്യങ്ങളാണ്, അവര്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ജമ്മുകാശ്മീരില്‍ മാറ്റത്തിന്റെ നാളുകള്‍
എന്തുമാറ്റമാണ് ജമ്മുകാശ്മീരില്‍ കൊണ്ട് വന്നത് എന്നാണ് ചോദ്യം. വാസ്തവത്തില്‍ ഇതൊരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇതിനു മുന്‍പ് എല്ലാ അധികാരവും ശ്രീനഗറില്‍ കേന്ദ്രീകൃതം ആയിരുന്നു. വില്ലേജുകളും പഞ്ചായത്തുകളും അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല, അധികാരികള്‍ക്ക് അവരവര്‍ക്ക് ചുമതലപ്പെട്ട ഗ്രാമങ്ങളും വില്ലേജുകളും പഞ്ചായത്തുകളും സന്ദര്‍ശിക്കുക മാത്രമല്ല അവിടെ താമസിച്ച് അവരുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ദിശാനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അതിവേഗം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണ്ടതുണ്ട്. പഞ്ചായത്തുകളുടെ നവീകരണത്തിനും ശാക്തീകരണത്തിനും വേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കൊപ്പംചേര്‍ന്ന് സര്‍ക്കാരി അധികാരികളെയും പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥര്‍ ആക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തങ്ങളോടൊപ്പം ഉണ്ട് എന്ന ഒരു ബോധ്യം ഇന്ന് ജനങ്ങളില്‍ ഉണ്ട്. ഏതാണ്ട് ഇരുപതിനായിരത്തോളം കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ചെയ്തുതീര്‍ക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണം, കുളങ്ങളുടെയും തടാകങ്ങളുടെയും നിര്‍മ്മാണം, ചന്തകളുടെ നവീകരണം, കൃഷിയിടങ്ങള്‍ക്ക് ജലലഭ്യത തുടങ്ങി ചെറുതും വലുതുമായ അനേകം കാര്യങ്ങളാണ് ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്.