”കഴിഞ്ഞ നാല്പതിലധികം കൊല്ലങ്ങളായി ഞാന്‍ ഏതോ ഒരു മഹാചൈതന്യത്തിന്റെ സ്വാധീനവലയത്തിലായിരുന്നു. ഇതിനെ ഏതു നിമിഷവും അനുധാവനം ചെയ്തും ഉപാസിക്കാന്‍ ശ്രമിച്ചും ഉള്‍ക്കൊള്ളാന്‍ കൊതിച്ചും ഞാന്‍ സ്വയം നിറഞ്ഞു. പിന്നീടു മനസ്സിലായി, അതു അളന്നു തീര്‍ക്കാന്‍ കഴിയാത്ത ഒരു ആകാശമാണെന്ന്. അവിടെ നിരത്തേണ്ടത് അക്ഷരങ്ങളല്ല, നക്ഷത്രങ്ങളാണ് എന്ന്.
ഇതൊരു ഗുരുനിയോഗം എന്നേ ഞാന്‍ പറയൂ. കഴിയുന്നത് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം. വിലയിരുത്തേണ്ടത് നിങ്ങളാണ്. കേരളത്തിന്റെ സാംസ്‌കാരിക ഭണ്ഡാരത്തിന് ഒരു എളിയ കാണിക്ക!”
ഗുരുപൗര്‍ണ്ണമി മഹാകാവ്യത്തിന്റെ ആമുഖക്കുറിപ്പായി ഈ വാക്കുകള്‍ കൊരുത്ത മഹാകവി എസ്. രമേശന്‍ നായര്‍ 2021 ജൂണ്‍ 19ന് അരങ്ങൊഴിഞ്ഞു. കാവ്യരംഗത്തു മാത്രമല്ല സാമൂഹിക സാംസ്‌കാരിക ആത്മീയ രംഗങ്ങളിലും തികഞ്ഞ വ്യക്തിപ്രഭാവത്തോടെ നിറഞ്ഞു നിന്നു പ്രവര്‍ത്തിക്കുവാന്‍ രമേശന്‍ നായര്‍ക്ക് സാധിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍ ജനിച്ച അദ്ദേഹം മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനായി മാറി. തമിഴ്‌നാട്ടുകാരുടെ അമൂല്യഗ്രന്ഥങ്ങളായ തിരുക്കുറലും ചിലപ്പതികാരവും അദ്ദേഹം തമിഴില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. അതുപോലെ ശ്രീസുബ്രഹ്മണ്യഭാരതിയാരുടെ കൃതികളും മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തു. തമിഴ് ഭാഷയും മലയാളവും ഒരുപോലെ കൈകാര്യം ചെയ്ത കവികള്‍ അപുര്‍വ്വമെന്നേ പറയേണ്ടൂ.
നിരവധി കാവ്യതല്ലജങ്ങള്‍ രമേശന്‍ നായരുടെ തൂലികയില്‍ നിന്നും വരമൊഴിയായി പ്രകാശനം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി പ്രഭ ചൊരിഞ്ഞത് ഗുരുപൗര്‍ണ്ണമിയാണ്. ഗുരുപൗര്‍ണ്ണമി ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തേയും ദര്‍ശനത്തേയും ആധാരമാക്കിയുള്ള ഒരു മഹാകാവ്യമാണ്. ഈ കൃതി രചിക്കാനുള്ള കാരണവും വിശദീകരിക്കുന്നുണ്ട്. ”കഴിഞ്ഞ നൂറ്റാണ്ടിലെ മഹത്തായ ജനനം ശ്രീനാരായണഗുരുദേവന്റേതാണ്. അദ്ദേഹത്തിന്റെ പ്രസക്തി ഈ നൂറ്റാണ്ടിലാണ്. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി ഏറ്റവും ഗഹനമായ കാര്യങ്ങള്‍ ഗുരു ലോകത്തോട് പറഞ്ഞു. 40 വര്‍ഷമായി ഗുരുവിനെ അറിയാനും അദ്ദേഹത്തിന്റെ ആശയങ്ങളെ ആഴത്തില്‍ പഠിക്കാനും തുടങ്ങിയിട്ട്. ഗുരുവെന്ന ചൈതന്യത്തെയാണ് നാം അറിയേണ്ടത്. ലോകത്തിന്റെ വ്യാധികള്‍ക്കുള്ള മരുന്ന് ഗുരു പറഞ്ഞു തന്നിട്ടുണ്ട് എന്ന ബോധമാണ് ഗുരുദേവന്റെ ജീവിതത്തേയും തത്ത്വദര്‍ശനത്തേയും ആധാരമാക്കി ഗുരുപൗര്‍ണ്ണമിയുടെ രചനയ്ക്ക് നിദാനമായത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി അനുഷ്ടുപ്പ് വൃത്തത്തില്‍ രചിക്കപ്പെട്ട ഈ കൃതി രമേശന്‍ നായരുടെ ജന്മസാഫല്യം എന്നു പറയാം.
സരസകവി മൂലൂര്‍, മഹാകവി കുമാരനാശന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, പാലാനാരായണന്‍ നായര്‍, എം.പി. അപ്പന്‍, വയലാര്‍, വൈലോപ്പിള്ളി തുടങ്ങിയ മഹാരഥന്മാരായ കവിവര്യന്മാരുടെ പാതയിലൂടെ സഞ്ചരിച്ച കവിയായിരുന്നു രമേശന്‍ നായര്‍. അടുത്ത കാലത്ത് അന്തരിച്ച മഹാകവി അക്കിത്തത്തിന്റെ കനിഷ്ഠ സോദരനായിട്ടാണ് അദ്ദേഹം കാവ്യലോകത്ത് ചരിച്ചത്. അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും ഗുരുപൗര്‍ണ്ണമിയും തമ്മില്‍ ഏറെ സാധര്‍മ്യം കണ്ടെത്താനാകും. മേല്‍പറഞ്ഞ കവിശ്രേഷ്ഠന്മാരുടെ കാലശേഷം മലയാളകാവ്യലോകത്ത് കാര്യമായ സംഭാവനകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുക വയ്യ.
ഈ രണ്ട് രചനകള്‍ തമ്മിലുള്ള സാധര്‍മ്മ്യ-വൈജാത്യങ്ങള്‍ അക്കിത്തം തന്നെ വെളിപ്പെടുത്തിട്ടുണ്ട്. ”ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിനും ഗുരുപൗര്‍ണ്ണമിയ്ക്കും തമ്മില്‍ പൂര്‍വ്വാപരബന്ധമുണ്ട് എന്ന നിരീക്ഷണത്തെ, പ്രസ്താവത്തെ അംഗീകരിക്കാന്‍ എനിക്കു പ്രയാസമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അരനൂറ്റാണ്ടിനപ്പുറം എഴുതപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍പോലും എന്നെങ്കിലുമൊരിക്കല്‍ സര്‍വ്വതന്ത്രസ്വതന്ത്രമായി സ്വയംഭൂവായി, അവതരിക്കുമായിരുന്ന കൃതിയാണ് ഗുരുപൗര്‍ണ്ണമി. രണ്ടിന്റേയും സാഹചര്യങ്ങളും സാധുതയും പ്രസക്തിയും ലക്ഷ്യവും തികച്ചും ഭിന്നങ്ങളാകുന്നു. ശ്രീനാരായണഗുരു എന്ന യുഗപുരുഷന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു കാവ്യം എഴുതപ്പെടാതെ നഷ്ടപ്പെട്ടുപോകുമായിരുന്നുള്ളൂ എന്നതാണ് സത്യം. കാരണം ഈ കൃതി നൂറുശതമാനവും ശ്രീനാരായണഗുരുദേവന്റെ ജീവിത സംഭവങ്ങളെ, അനശ്വരമുഹൂര്‍ത്തങ്ങളെ, അത്രമേല്‍ കാവ്യാത്മകമായി അപൂര്‍വ്വചാരുതയോടെ, രചിക്കപ്പെട്ട, ആകൃതികൊണ്ടു ചെറുതും ഉള്‍ക്കാമ്പുകൊണ്ടു വലുതുമായ ഒരു മഹാകാവ്യം തന്നെ എന്ന് ഉറപ്പിച്ചു പറയുവാനാണ് എനിക്കിഷ്ടം. അതാണ് സത്യവും.”
ഗുരുപൗര്‍ണ്ണമിയുടെ പ്രസാധനം ഒരു ജന്മസാഫല്യമായി കവി കരുതി. ആയിരമായിരം കവിതകള്‍ എഴുതിയെങ്കിലും രമേശന്‍നായരുടെ മാസ്റ്റര്‍ പീസായി മാറിയത് ഗുരുപൗര്‍ണ്ണമിയാണ്. ഇരുപതാം നൂറ്റാണ്ടിലെ ദൈവാവതാരമായി കവി വര്യന്‍ ഗുരുദേവനെ വിലയിരുത്തി. ഗ്രന്ഥം, പ്രസാധനം ചെയ്തതു മാത്രമല്ല നല്ലൊരു സംഗീതജ്ഞനെക്കൊണ്ട് സംഗീതസംവിധാനം ചെയ്യിച്ച് മികച്ച ഒരു ഗായകനെകൊണ്ട് ഗുരുപൗര്‍ണ്ണമി മുഴുവനായും ആലാപനം ചെയ്യിച്ച് സിഡി കാസറ്റാക്കി രാജ്യമെമ്പാടും അതിന്റെ കോപ്പികള്‍ വിതരണം ചെയ്യിച്ചു. മറ്റേതെങ്കിലുമൊരു കവി ഇത്രയും ആത്മാര്‍ത്ഥതയോടെ ഒരു ഗ്രന്ഥത്തിന്റെ പ്രചരണം നിര്‍വ്വഹിച്ചിട്ടുണ്ടോയെന്ന് സംശയമാണ്.
രമണമഹര്‍ഷി, രവീന്ദ്രനാഥടാഗൂര്‍, മഹാത്മാഗാന്ധി തുടങ്ങിയ മഹാത്മാക്കള്‍ ഗുരുദേവനെ ദര്‍ശിച്ചതിനുശേഷം ഗുരുവിനെക്കുറിച്ചു രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ തന്നെ നല്‍കിയിരിക്കുന്നു. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ അവതാരിക – ഇംഗ്ലീഷില്‍, തുടര്‍ന്ന് പി.പരമേശ്വരന്‍, അക്കിത്തം, ഡോ.എം.ലീലാവതി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ എഴുതിയ ഗ്രന്ഥത്തെക്കുറിച്ചുള്ള വിസ്തൃതമായ പഠനങ്ങള്‍ എന്നിവ ഗ്രന്ഥത്തിന്റെ മാറ്റു കൂട്ടുന്നു. വായിച്ചു തുടങ്ങിയാല്‍ കവിതാ വായനയില്‍ കമ്പമില്ലാത്തവര്‍ പോലും ലളിതമനോഹരമായ ഈ മഹാകാവ്യം വായിച്ചു തീര്‍ക്കാതിരിക്കില്ല. മാത്രമല്ല, നമ്പൂതിരി, സി.എന്‍. കരുണാകരന്‍, മദനന്‍, ശിവന്‍ എന്നിവരെക്കൊണ്ട് ഗുരുദേവചരിതത്തിലേയും ആ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളേയും ആസ്പദമാക്കി വരച്ചുചേര്‍ത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ഗ്രന്ഥസ്വരൂപം വെളിപ്പെട്ടു കിട്ടുന്നു. ദാര്‍ശനികനും തത്ത്വചിന്തകനും ഋഷിയും കവിയും വിശ്വഗുരുവുമായ ശ്രീനാരായണഗുരുദേവനെ കേവലം സമുദായ പരിഷ്‌ക്കര്‍ത്താവും വിപ്ലവകാരിയും സ്വതന്ത്രചിന്തകനുമാക്കി മാറ്റിയെടുക്കുവാന്‍ പാടുപെടുന്ന അവിവേകികളെ യഥാര്‍ത്ഥമായ ശ്രീനാരായണ സ്വരൂപത്തിലേക്ക് ആനയിക്കുവാന്‍ ഗുരുപൗര്‍ണ്ണമിയിലൂടെ ജന്മകൃത്യം സാധിച്ച രമേശന്‍ നായരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 2012 ആഗസ്റ്റ് 31ന് ശ്രീനാരായണഗുരുദേവ ജയന്തിക്കാണ് ഗുരുപൗര്‍ണ്ണമി പ്രകാശനം ചെയ്തത്.
ചട്ടമ്പിസ്വാമിയും ഗുരുദേവനും തമ്മിലുള്ള ബന്ധത്തെ കവി വിലയിരുത്തുന്നതിപ്രകാരമാണ ്-
പുഷ്പവും ഗന്ധവും പോലെ പരസ്പരമിണങ്ങിയോര്‍
ഇതിലാര്‍ഗുരുവാര്‍ശിഷ്യന്‍?
ഇവരീശ്വരശിഷ്യരാം.
ഇതുപോലെ വിവേകാനന്ദസ്വാമിയേയും ശ്രീശങ്കരാചാര്യരേയും ശ്രീനാരായണഗുരുദേവനുമായി തുലനം ചെയ്ത് രമേശന്‍നായര്‍ വിവരിക്കുന്നു.
ഒരു യേഗീശ്വരന്‍ ചെയ്‌വൂ
സമുദായ നിരീക്ഷണം
ഗുരു നാരായണന്‍ സാക്ഷാല്‍
വിവേകാനന്ദ ശങ്കരന്‍!
ഗുരുപൗര്‍ണ്ണമിയിലൂടെ കാലാതിവര്‍ത്തിയായ യശസ്വിയായിത്തീര്‍ന്നു ഈ കവിവര്യന്‍ എന്ന് ഉറക്കെപ്പറയാം. രമേശന്‍ നായര്‍ മലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും വിവര്‍ത്തനശാഖയ്ക്കും ചെയ്ത സംഭാവനകളെ വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ഗുരുപൗര്‍ണ്ണമിയ്ക്ക് 2018ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡു നേടിയെന്നതും ഇവിടെ സ്മരണീയമാണ്. ഒരു യഥാര്‍ത്ഥ ശ്രീനാരായണീയനായ ഈ സത്കവിവര്യന് ശ്രീനാരായണ ശിഷ്യപ്രശിഷ്യപരമ്പരയുടെ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.