മൂകാംബിക വിളിക്കുന്നീ
രമേശനെയിടയ്ക്കിടെ
കാണിനേരം മറക്കാതെ
രമേശന്‍ വിളിയല്ലയോ
ഗുരുവായൂര്‍ സന്നിധാന –
ത്താരോ മൂളിയൊരീരടി
‘രാധതന്‍ പ്രേമ’മെന്നീണം,
‘ര’ എന്നൊരു പ്രതിധ്വനി
ആരാണെന്താണു ചോദിച്ച –
ങ്ങലഞ്ഞാനവിടന്നയാള്‍
അവിടെമ്പാടുമോങ്കാരം –
പോലേ, ശ്രീകൃഷ്ണ ഗീതികള്‍
അതിലങ്ങാണ്ടലിഞ്ഞപ്പോ –
ളതിന്‍ ശ്രുതിയറിഞ്ഞയാള്‍
രാധയല്ല രമേശന്റെ
‘ര’യാണെന്നോ കുഴല്‍ വിളി
ചോറ്റാനിക്കരയില്‍ കേട്ടൂ
രമേശ സ്പര്‍ശമാധുരി
അല്ല,യില്ലേത് കോവില്‍ക്കല്‍
വാക്കു പൂക്കുന്നൊരാമരം
അമ്മ കണ്ണകി ചൊല്ലീടു –
മിവനെന്‍ പുത്രനെന്നുടന്‍
ഭാര്‍ഗവ ക്ഷേത്രമൊന്നിച്ചു –
പറയു, ന്നെന്റെ സന്തതി
കുടജാദ്രി ചുഴന്നെത്തു –
ന്നതിര്‍ത്തിക്കാറ്റുമേറ്റിടു –
ന്നിവനെന്റേതു താനിങ്ങ –
നാരുണ്ടേറെ പ്രിയാത്മജന്‍
എവിടെച്ചന്ദനഗ്ഗന്ധം
എവിടന്നെയ്ത്തിരി പ്രഭ
എവിടുണ്ടു നിലാവെട്ടം
എവിടന്നാമഘോഷണം
അവിടേ, വാക്കുകള്‍ക്കൊപ്പം
രാഗമായ്ത്താളമായ് സദാ
രമിക്കുന്നൂ രമേശത്വം –
രചിക്കും വിസ്മയാത്ഭുതം
വിളങ്ങട്ടെ, തിളങ്ങട്ടെ
‘രമേ’, ഈശത്വമിങ്ങനെ
നെടുനാള്‍ നീണ്ടു നില്‍ക്കട്ടെ
നീലാകാശപ്പരപ്പുപോല്‍.
(സപ്തതി പ്രണാമമായി സമര്‍പ്പിച്ചത്)