സാംസ്‌കാരികവും സാമൂഹികവുമായി ഉന്നതമായ ഒരു പാരമ്പര്യം ഭാരതത്തിനുണ്ട് എന്നത് വസ്തുതയാണ്. എന്നിട്ടും ഏകദേശം രണ്ടു നൂറ്റാണ്ടോളം തുടര്‍ന്ന വൈദേശിക ഭരണവും അതിനുശേഷം തുടര്‍ന്ന സ്വദേശി ഭരണവും എങ്ങനെ ഇന്ത്യയുടെ ചരിത്രക്രമത്തെ മാറ്റിമറിച്ചു എന്നത് നിഗൂഢമായ കാര്യമത്രെ. ആ നിഗൂഢതയുടെ രഹസ്യമിരിക്കുന്നത് ഇത്രനാളും പിന്തുടര്‍ന്നുവന്ന വിദ്യാഭ്യാസ രീതിയിലാണ്. ചെറുപ്പത്തിലെ പിടികൂടുക എന്ന ഗൂഢ സിദ്ധാന്തപ്രകാരം, ഭാരതത്തിന്റെ ചരിത്രത്തെ സംബന്ധിച്ച കെട്ടുകഥകള്‍ ധാരാളമായി പാഠപുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് മെക്കാളയുടെ വിദ്യാഭ്യാസ പരിഷ്‌കരണത്തെ തുടര്‍ന്നാണ്. അതേ വിദ്യാഭ്യാസരീതി തുടര്‍ന്നും അനുവര്‍ത്തിച്ചപ്പോള്‍ സ്വാഭാവികമായും സ്‌കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥി ഭാരതത്തെ സംബന്ധിച്ച കെട്ടുകഥകള്‍ ചരിത്രമെന്ന രീതിയില്‍ പഠിക്കാന്‍ തുടങ്ങി. ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്നും ഭാരതത്തിലെ ആദിമനിവാസികളുമായ സൈന്ധവ നാഗരികതയെ കുറിച്ചുള്ള കെട്ടുകഥകള്‍ അങ്ങനെയാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്.
ആ കെട്ടുകഥകള്‍ ഏതാണ്ട് ഇപ്രകാരമായിരുന്നു. ക്രിസ്തുവിന് ഏതാണ്ട് ആയിരം കൊല്ലം മുമ്പ് സംസ്‌കൃതം സംസാരിച്ചിരുന്ന പ്രാകൃതരായ ആര്യന്മാര്‍ മധ്യേഷ്യയില്‍ നിന്നോ മറ്റോ കടന്നുവന്നു. അവര്‍ ആയിരക്കണക്കിന് കൊല്ലങ്ങളായി, വളര്‍ന്ന് സമൃദ്ധി പ്രാപിച്ച പരിഷ്‌കൃതരായ സൈന്ധവ ജനതയെ കൊന്നൊടുക്കി ആധിപത്യം നേടി. വിവിധ സംസ്‌കാരങ്ങളുമായി ഇടകലര്‍ന്നു നിന്നിരുന്ന, ഭാരതത്തിലെ ബഹുസ്വരതയെ തമ്മില്‍ ചേരാന്‍ അനുവദിക്കാതെ ഇത്രയും കാലം വിഭജിച്ചു നിര്‍ത്തിയത് പാഠപുസ്തകങ്ങളിലെ ഈ ഏതാനും അസത്യ പ്രസ്താവനകളാണ്.
പുതിയ വിദ്യാഭ്യാസ നയം വേരുപിടിക്കുന്നതോടെ കടപുഴകാന്‍ പോകുന്നത് മെക്കാളെ തുടങ്ങി വയ്ക്കുകയും ഇന്ത്യയിലെ അവരുടെ പിന്മുറക്കാര്‍ പിന്തുടരുകയും ചെയ്ത ഗൂഢാലോചന സിദ്ധാന്തങ്ങളാണ്. സൈന്ധവ നാഗരികതയുടെ അന്ത്യത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ഇതേ കാലത്തുതന്നെയാണ് എന്നത് യാദൃച്ഛികമാകാം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മണ്‍സൂണ്‍ രീതികള്‍ മാറുന്നത് പുരാതന സിന്ധൂനദീതട നാഗരികതയുടെ ഉയര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും കാരണമായിട്ടുണ്ടെന്ന് ഇന്ത്യന്‍ വംശജനായ ഒരു ശാസ്ത്രജ്ഞന്‍ നടത്തിയ പഠനത്തില്‍ ഈയിടെ വെളിപ്പെടുത്തപ്പെടുകയുണ്ടായി
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ആര്‍ഐടി) നിന്നുള്ള നിഷാന്ത് മാലിക് നടത്തിയ വിശകലനം, ഉത്തരേന്ത്യയിലെ പുരാതന കാലാവസ്ഥാ രീതികള്‍ പഠിക്കാന്‍ ഒരു പുതിയ ഗണിതശാസ്ത്ര രീതി ഉപയോഗിച്ചിരുന്നു. പരോക്ഷ നിരീക്ഷണങ്ങള്‍ ഉപയോഗിച്ച് ഭൂതകാല കാലാവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയായിരുന്നു ലക്ഷ്യം. ഡോക്ടര്‍ മാലിക്കിന്റെ സിദ്ധാന്തമനുസരിച്ച്, ‘ഹിമാനിയുടെ ഏറ്റക്കുറച്ചില്‍’ ആണ് സിന്ധു സംസ്‌കൃതിയുടെ പതനത്തിന് കാരണം.ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്നതിലെ ചെറിയ മാറ്റങ്ങള്‍ ഒരു നിശ്ചിത പ്രദേശത്ത് എത്രമാത്രം പ്രകാശവും ചൂടും എത്തുന്നു എന്നതിനെ സ്വാധീനിക്കുന്നു. ഇത് ചൂടുള്ള ഒരു കാലഘട്ടത്തിലേക്ക് നയിച്ചേക്കാം, ഇത് പിന്നീട് മഴക്കാലം കുറയുന്നതിനു ഹേതുവാകുന്നു. ബിസി 1300 ഓടെ നാഗരികത തകര്‍ച്ചയുടെ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയും താമസിയാതെ സിന്ധു നാഗരികതയുടെ വംശനാശം സംഭവിക്കുകയും ചെയ്തു. ഇതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗവേഷണ ഫലം. വിദേശികളും സ്വദേശികളുമായ നിക്ഷിപ്ത താത്പര്യക്കാര്‍ വളര്‍ത്തിക്കൊണ്ടുവന്ന ആര്യന്‍ ആക്രമണ സിദ്ധാന്തം ഈ ഗവേഷണ വെളിച്ചത്തില്‍ അപ്രസക്തമാകുന്നു എന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ വിദ്യാഭ്യാസ നയം മാറുന്നതോടെ ചരിത്രപഠനത്തിന് ഏറ്റവും നവീനമായ ഒരു മുഖം നല്‍കാന്‍ സൈന്ധവ നാഗരികതയെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് കഴിയും. ദേശീയത എന്ന ഐക്യത്തെ ഇത്രകാലം ദുര്‍ബലപ്പെടുത്താനുള്ള ആയുധമായി ഉപയോഗിച്ചിരുന്ന ആര്യ മേധാവിത്വവാദം അണിയറയിലേക്ക് ഇതോടെ പിന്‍വാങ്ങുകയും ചെയ്യും
ഭാരത ചരിത്രത്തില്‍ സൈന്ധവ നാഗരികതക്കു അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്. മാനവ സംസ്‌കാരത്തിന്റെ കിരണങ്ങള്‍ ആദ്യം ഉദിച്ചുയര്‍ന്നത് മൊസപൊട്ടേമിയയുടെയും ഈജിപ്തിന്റെയുമെല്ലാം തടങ്ങളിലായിരുന്നുവെന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടത് സൈന്ധവ സംസ്‌കാരത്തിന്റെ അടരുകളോരോന്നും വെളിപ്പെട്ടതു മുതല്‍ക്കാണ്. കാലത്തിന്റെ കനത്ത മൂടല്‍മഞ്ഞില്‍ വിദൂര വിസ്മൃതിയിലാണ്ടുപോയ ആ അതിപ്രാചീന നാഗരികതയുടെ അവശേഷിപ്പുകള്‍ മാനവസംസ്‌കാരത്തിന്റെ ഉദയകാലത്തെ ബഹുദൂരം പിന്നില്‍ അടയാളപ്പെടുത്താന്‍ നിമിത്തമായിത്തീര്‍ന്നു. അതിസമ്പന്നവും പരിഷ്‌കൃതവുമായിരുന്നു സൈന്ധവ സംസ്‌കൃതിയെന്നും ഇന്ത്യക്ക് സമൃദ്ധമായ ഒരു ഭൂതകാലമുണ്ടെന്നും അത് തെളിയിച്ചു. മരിച്ചവരുടെ നഗരമെന്ന് നൂറ്റാണ്ടുകളോളം വിശേഷിപ്പിക്കപ്പെട്ട, തകര്‍ന്ന വീടുകളുടെയും ചാലുകളുടെയും നാശാവശിഷ്ടങ്ങളും ഒപ്പം കുറ്റിക്കാടുകളും നിറഞ്ഞ മോഹന്‍ ജദാരോയുടെയും ഹാരപ്പയുടെയും ആ പ്രേതഭൂമിയില്‍നിന്നും ജോണ്‍മാര്‍ഷലും അദ്ദേഹത്തിനു പിന്നാലെ വന്ന മറ്റു ചരിത്ര ഗവേഷകരും കുഴിച്ചെടുത്തത് മാനവ സംസ്‌കാരത്തിന്റെ ഉദയകാലത്തെക്കുറിക്കുന്ന അതിപ്രാചീന തെളിവുകള്‍ ആയിരുന്നു.
സൈന്ധവ സംസ്‌കൃതിയെ സംബന്ധിച്ച് നടത്തിയ സമീപകാല പഠനങ്ങളില്‍ നിരവധി കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്. അനുഷ്ഠാനാവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ മോഹനന്‍ ജദാരോവിലെ പടുകൂറ്റന്‍ കുളം. അതിന്റെ നിര്‍മ്മാണത്തിലെ ചാതുര്യവും കൃത്യതയും. ചടങ്ങുകള്‍ ബാക്കിനിര്‍ത്തി കര്‍മ്മികള്‍ ഒഴിഞ്ഞുപോയ ലോഥലിലെ ഹോമകുണ്ഠം. അതിനുമുന്‍പിലെ ചാരം നിറഞ്ഞ മണ്‍ഭരണി. അഗ്‌നികുണ്ഠത്തിലേക്ക് പാലോ, നെയ്യോ ഒഴിച്ചിരുന്നതിന്റെ സൂചനയായി കണ്ടെടുത്ത മണ്ണുകൊണ്ടുള്ള തവി. കമനീയമായി തറയോട് പാകിയ കാലിബാനിലെ നാലായിരത്തിയഞ്ഞൂറുവര്‍ഷം പഴക്കമുള്ള വീടിന്റെ ഉള്‍വശം. ഇന്നും പിടിതരാതെ നിഗൂഢ രഹസ്യങ്ങളായി തുടരുന്ന ചിത്രങ്ങളും ചിഹ്നങ്ങളും ലിപികളും. മാനവസംസ്‌കാരത്തിന്റെ പ്രാഗ്രൂപം ഉരുവംകൊണ്ട സരസ്വതീ തടത്തിലെ കാഴ്ചകള്‍ ഒരു കാര്യം അടിവരയിട്ടുറപ്പിക്കുന്നു. ലോകത്തിലെ മറ്റേതൊരു സംസ്‌കൃതിയെക്കുറിച്ച് പഠിക്കുന്നതിലുമധികം വ്യതിരിക്തത സൈന്ധവ പഠനങ്ങള്‍ക്കുണ്ട് എന്നതത്രെ അത്. അത്യാഡംബരപൂര്‍ണ്ണമായ രാജകൊട്ടാരങ്ങളോ ഭീമാകാരങ്ങളായ ശ്മശാനസ്മാരകങ്ങളോ തങ്ങളുടെതായി സൈന്ധവ ജനത പണിതുയര്‍ത്തിയില്ല. ഭരണാധികാരികളെയോ പടയോട്ടങ്ങളെയോ പിടിച്ചെടുക്കലുകളെയോ മഹത്വവല്‍ക്കരിക്കുന്ന യാതൊന്നും സൈന്ധവജനത വരും തലമുറകള്‍ക്കായി കാത്തുവച്ചില്ല. വ്യാപാരപുരോഗതിയില്‍ മെസപ്പൊട്ടോമിയയെയും മെലൂഹയെയും കീഴടക്കിയ സൈന്ധവജനതയുടെതായി സൈനിക ശക്തിയെയോ യുദ്ധത്തെയോ പ്രതീകവല്‍ക്കരിക്കുന്ന ഒന്നുംതന്നെ കണ്ടെത്താനായില്ല എന്നത് ഒരു കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സൈനികശക്തിയല്ല, മതവും വ്യാപാരവുമാണ് അധികാരത്തിന്റെ യഥാര്‍ത്ഥ ഉപകരണങ്ങളെന്ന് സൈന്ധവജനത ദൃഢമായി വിശ്വസിച്ചിരുന്നു എന്നതാണത്. സൈന്ധവജനത ആധുനിക ലോകത്തോട് നിശ്ശബ്ദം പറഞ്ഞുകൊണ്ടിരിക്കുന്നതും അതുതന്നെ.
സമാനസംസ്‌കൃതികളിലേതുപോലെ വലിയ സ്തൂപികകളോ ഗംഭീരമായ ശവമാടങ്ങളോ ഭയജനകമായ കൊട്ടാരങ്ങളോ സിന്ധുവിലില്ല. എങ്കിലും സര്‍വ്വാശ്ലേഷിയായ സാന്നിദ്ധ്യമായ ഒരു ക്രമബദ്ധത സൈന്ധവനഗരങ്ങളില്‍ സദാ കാണപ്പെടുന്നുണ്ട്. അളവുകള്‍, മുദ്രകള്‍, ഇഷ്ടികകള്‍ എന്നിവയെല്ലാം കൃത്യമായ അളവുകളാല്‍ മാനകീകൃതമാക്കപ്പെട്ടിരിക്കുന്നു. ഓവു ചാലുകള്‍ നൂറ്റാണ്ടുകളോളം പരിരക്ഷിക്കപ്പെട്ടിരുന്നു. ഈ ക്രമം ആരാണ് നിശ്ചയിച്ചതും നടപ്പിലാക്കിയതുമെന്നത് ഇന്നും കുഴക്കുന്ന ഒരു വസ്തുതയായി തുടരുന്നു. വ്യവസായം, കൃഷി, വ്യാപാരം, അസംസ്‌കൃത വസ്തുക്കളുടെ പ്രാപ്യത എന്നിവ ആരാണ് നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തത്? ആരാണ് ഇഷ്ടികകള്‍ ഒരേ അനുപാതം പാലിക്കുന്നു എന്ന് ഉറപ്പാക്കിയത്? തങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യക്ഷ തെളിവും അവശേഷിപ്പിക്കാതെയാണ് വിദൂര ഭൂത കാലത്തിലേക്ക് അവര്‍ മാഞ്ഞുപോയത്, തങ്ങളുടെ അസാധാരണമായ വിവേചനബുദ്ധിയുടെ മാതൃക മാത്രം ബാക്കിവെച്ചുകൊണ്ട്. ഇതുവരെ നടന്ന സൈന്ധവപര്യവേഷണങ്ങളോരോന്നും ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു വസ്തുത, നഗരാസൂത്രണത്തിലെ പിഴവില്ലാത്ത കൃത്യതയെ സംബന്ധിച്ചാണ്. ആധുനിക സമൂഹത്തില്‍ ഇന്നും പൂര്‍ണ്ണമായി പ്രാപ്യമല്ലാത്ത ഭൗതിക സൗകര്യങ്ങളത്രെ സൈന്ധവ ജനത കൈവരിച്ചിരുന്നത്.
അതിശയകരമായ ഒരു വസ്തുത ഏതെങ്കിലും തരത്തിലുള്ള സംഘട്ടനങ്ങളോ, പടയോട്ടങ്ങളോ നടന്നിരുന്നതിന്റെ യാതൊരു സൂചനയും അവിടങ്ങളില്‍ നിന്ന് കണ്ടെടുത്തില്ല എന്നതാണ്. ഒരു പോരാട്ടത്തെയോ തടവുകാരനെയോ വിജയിയെയോ ചിത്രീകരിക്കുന്ന ഒരൊറ്റ മുദ്രയും കണ്ടെത്താനായില്ല. സിന്ധു സംസ്‌കൃതി സംഘര്‍ഷരഹിത ഭൂമിയായിരുന്നു എന്ന് ഇത് തെളിയിക്കുന്നു. അക്രമത്തിന്റെ ഒരടയാളവും അവിടെ കാണുന്നില്ല. മറ്റു സംസ്‌കൃതികളെ നിരീക്ഷിക്കുമ്പോഴാണ് ഇത് എത്രമാത്രം അസാധാരണവും അപ്രതീക്ഷിതവുമാണ് എന്ന് മനസ്സിലാകുന്നത്. തികച്ചും സമ്പന്നവും ശാന്തവുമായിരുന്നു സിന്ധു സംസ്‌കൃതി എന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു.
മാനവ സംസ്‌കൃതി വളര്‍ന്ന് തിടം വച്ചത് സൈന്ധവ സംസ്‌കൃതിയുടെ അതിപ്രാചീന ഭൂമികയില്‍നിന്നും വെള്ളവും വളവും വലിച്ചെടുത്താണ് എന്ന് ഇന്ന് ഏതാണ്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മൂക്കുത്തി, വള, കമ്മല്‍ തുടങ്ങിയവ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പും സൈന്ധവ സ്ത്രീസമൂഹം ഉപയോഗിച്ചിരുന്നു. കൂടാതെ, സീമന്തരേഖയില്‍ സിന്ദൂരമണിയുന്ന, ഭര്‍തൃമതിയായ ഹിന്ദു സ്ത്രീയുടെ ആചാരം അന്നും നടപ്പുണ്ടായിരുന്നു. സൈന്ധവഭൂമിയില്‍നിന്നും കണ്ടെടുത്ത സ്ത്രീശില്പങ്ങളുടെ സീമന്തരേഖയിലെ ചുവന്ന ചായത്തിന്റെ അവശിഷ്ടങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ആധുനികകാലത്തെ ദേവതാസങ്കല്പം സൈന്ധവ കാലത്തെ മാതൃദേവതാ സങ്കല്പത്തില്‍ നിന്നും വികസിതമായതത്രെ. കണ്ടെടുക്കപ്പെട്ട ഒരു മാതൃദേവതാ ശില്പത്തിന്റെ മടിയിലൊരു കുട്ടിയുണ്ട്. മറ്റൊരു മൂര്‍ത്തി, ഗര്‍ഭവതിയായ ഒരു സ്ത്രീരൂപത്തിന്റേതാണ്. സന്താനലാഭത്തിനായി സ്ത്രീകള്‍ ഇത്തരം മൂര്‍ത്തികളെ ആരാധിച്ചിരിക്കാമെന്നും ഗവേഷകനായിരുന്ന മാര്‍ഷല്‍ അഭിപ്രായപ്പെടുന്നുണ്ട്. ഗര്‍ഭത്തില്‍നിന്നും ചെടി മുളച്ചുവരുന്നതായി ചിത്രീകരിച്ച ഒരു ശില്പം തെളിയിക്കുന്നത് സന്താനലാഭത്തിനായി മാത്രമല്ല, മികച്ച വിളവ് ലഭിക്കാനും മൂര്‍ത്തികളെ ആരാധിച്ചി രുന്നുവെന്നതാണ്.. ഇതോടൊപ്പം ഒരു മാതൃദേവതാരൂപത്തിനു മുന്നില്‍ പ്രണമിക്കുന്ന ശില്പം കൂടുതല്‍ ചിന്തയ്ക്ക് വക നല്‍കുന്നുണ്ട്. പ്രണമിക്കുക എന്നതുതന്നെ ആധുനിക ആചാരങ്ങളെ ഓര്‍മ്മിപ്പിക്കുകയും അതിനു പിന്നിലെ മൗലികവിശ്വാസങ്ങളെക്കുറിച്ച് സൈന്ധവര്‍ക്കറിവുണ്ടായിരുന്നുവെന്നും വിസ്മയിക്കാന്‍ ഇടനല്‍കുകയും ചെയ്യുന്നു.
മറ്റേതൊരു നാഗരികതയും പോലെ സൈന്ധവ നാഗരികതയും പെട്ടെന്ന് ആവിര്‍ഭവിച്ചതല്ല. സഹസ്രാബ്ദങ്ങളുടെ പരിണാമത്തിനും വളര്‍ച്ചയ്ക്കും ശേഷമാണ് നഗര സമൂഹങ്ങള്‍ നദീതീരങ്ങളില്‍, വന്‍നഗരങ്ങള്‍ പടുത്തുയര്‍ത്തിയതും വ്യവസ്ഥാപിതമായ വന്‍ ജനസമൂഹങ്ങള്‍ ഉയര്‍ന്നു വരുന്നതും. സിന്ധു – സരസ്വതി നാഗരികതയ്ക്കു മുന്‍പും നിലനില്‍ക്കുകയും വളരുകയും ചെയ്ത നൂറുകണക്കിന് നഗരങ്ങള്‍ ഭാരതത്തിലെ ഇതര സ്ഥലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കീഴാടി, ഹരിയാനയിലെ ഭിറണ്ണ, സിന്ധു തടത്തിനടുത്തുള്ള രാഗി ഗാരി തുടങ്ങിയവയെല്ലാം സൈന്ധവ സരസ്വതീ നാഗരികതയുടെ ആവിര്‍ഭാവത്തിനു മുമ്പും അതി പരിഷ്‌കൃതരായ ജനസമൂഹങ്ങള്‍ ഭാരതത്തില്‍ വസിച്ചിരുന്നു എന്നതിന്റെ തെളിവുകളുമായി ഉയര്‍ന്നുവന്ന പ്രാചീന നാഗരികതകളാണ്.
ഭാവിയെ രൂപപ്പെടുത്തുന്നത് ചരിത്രമാണ്. അതുകൊണ്ടുതന്നെ ചരിത്രം മറവികള്‍ക്കു മേലുള്ള ഓര്‍മ്മയുടെ പോരാട്ടമായി പരിഗണിക്കപ്പെടുന്നു. ഭാരത ചരിത്രപഠനം തെറ്റിദ്ധരിപ്പിക്കലുകളും ദുരുദ്ദേശങ്ങളും ലാക്കാക്കി നടന്നുവന്നത് വളച്ചൊടിക്കപ്പെട്ട ചരിത്രം ഭാവിയിലേക്കൊരു മുതല്‍ക്കൂട്ടാകുമെന്ന് കരുതിയിരുന്നവരുടെ നേതൃത്വത്തില്‍ കൂടിയാണ്. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയം അത്തരം കുത്സിതങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാകുന്നു കരുതാം. ആ നിലക്ക് ചരിത്ര പഠനങ്ങള്‍ മുന്നോട്ട് പോയാല്‍ ഒരുകാലത്ത് സജീവമായ മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഭൂമികയായിരുന്ന സിന്ധു സരസ്വതീ തടം തന്നെയാണ് ആധുനിക ജനസമൂഹങ്ങളുടെയും ജന്മഭൂമി എന്ന് കണ്ടെത്തുമെന്ന് കരുതാം.