തീവ്രനിലപാടുകാരനും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ ഇബ്രാഹിം റെയ്‌സി ഇറാന്റെ എട്ടാമതു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അന്തര്‍ദേശീയ തലത്തില്‍ വലിയ വാര്‍ത്ത ആയിരിക്കയാണ്. ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള ഖമേനിയുടെ മാനസപുത്രനാണ് റെയ്‌സി. 61.95 ശതമാനം വോട്ടുനേടി റെയ്‌സി വിജയിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ച ഉടനെ റഷ്യയുടെയും തുര്‍ക്കിയുടെയും ചൈനയുടെയും അഭിനന്ദനമെത്തി.
1997 മുതല്‍ ഇറാനില്‍ തിരഞ്ഞെടുപ്പ് മത്സരം പ്രധാനമായും പരിഷ്‌കരണവാദികളും തീവ്ര നിലപാടുകാരും തമ്മിലാണ്. ഇനി ഇറാന്റെ ഭരണചക്രം തീവ്രപക്ഷത്തിന്റെ കൈകളിലായിരിക്കും.5.9 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് മൂന്നു കോടിക്കടുത്ത് പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വലിയൊരു വിഭാഗം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. 592 പേരാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏഴുപേര്‍ക്ക് മാത്രമാണ് ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. മൂന്നുപേര്‍ പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറി. പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനയിയുടെ വിശ്വസ്തനായ റയ്‌സിക്കെതിരെ മത്സരിക്കാനിറങ്ങിയ മിതവാദികളായ മിക്കവരുടെയും പത്രികകള്‍ തള്ളിയതില്‍ പ്രതിഷേധിച്ചു തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുയര്‍ന്നിരുന്നു. വോട്ടിങ് ശതമാനം 50 ല്‍ താഴെയാണെന്നാണു റിപ്പോര്‍ട്ട്. 1979 നുശേഷം ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടിങ് 73 ശതമാനമായിരുന്നു. 2017 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും നിലവിലെ പ്രസിഡന്റായ ഹസന്‍ റൂഹാനിയോടു പരാജയപ്പെട്ടിരുന്നു. ഇറാനില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും തീവ്ര നിലപാടുകാരനായ പ്രസിഡന്റാണു റയ്‌സിയെന്നും പറയപ്പെടുന്നു. ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത 37 ലക്ഷം വോട്ട് അസാധുവായി എന്നതാണ്. ഇവ പ്രതിഷേധ സൂചകമായി മനഃപൂര്‍വം അസാധുവാക്കിയതാണെന്നാണു വിലയിരുത്തല്‍.
റയ്‌സിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എസ് ഉപരോധം നിലനില്‍ക്കുന്നുണ്ട്. ഇറാനില്‍ സ്വതന്ത്ര തിരഞ്ഞെടുപ്പു നടന്നില്ലെന്ന് യു.എസ് ആരോപിച്ചു. 1980-കളില്‍ രാഷ്ട്രീയത്തടവുകാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതില്‍ പ്രധാന പങ്കു വഹിച്ചെന്നതുള്‍പ്പെടെയുള്ള മനുഷ്യാവകാശലംഘനങ്ങളുടെ പേരിലാണ് ഉപരോധം. 1988ല്‍ ഇറാന്‍-ഇറാഖ് യുദ്ധത്തിനുശേഷം സര്‍ക്കാരിനെ വിമര്‍ശിച്ച രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ചും മുജാഹിദ്ദീന്‍ വിഭാഗത്തെയും തൂഡെ പാര്‍ടിക്കാരെയും തൂക്കാന്‍ വിധിച്ച ‘ഡെത്ത് കമീഷനിലെ’ഒരംഗം കൂടിയായിരുന്നു റെയ്‌സി. അയ്യായിരത്തോളം പേരെയാണ് അന്ന് വധിച്ചത്. തുടര്‍ന്നാണ് മതനേതൃത്വത്തിന്റെ പിന്തുണയോടെ റെയ്‌സി അധികാരത്തിന്റെ പടവുകള്‍ കയറിയത്. കരാജ് നഗരത്തിലെ പ്രോസിക്യൂട്ടറായി ആരംഭിച്ച ഔദ്യോഗിക ജീവിതം ചീഫ് ജസ്റ്റിസ് വരെയെത്തി.
അതേസമയം, ഇറാനും ആറ് വന്‍ശക്തികളുമായുള്ള ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ വിയന്നയില്‍ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഇറാന്‍ സംഘം ഇന്നലെ ടെഹ്‌റാനിലേക്കു മടങ്ങി. പഹ്ലവി ഭരണത്തെ തുരത്തി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ കാര്‍മ്മികത്വത്തില്‍ രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് ആയി മാറിയതില്‍ പിന്നെ വിലായത്തുല്‍ ഫഖീഹ് എന്ന പരമാധികാര്യസംവിധാനമാണ് ഇറാന്‍ പിന്തുടര്‍ന്നുവരുന്നത്. അതനുസരിച്ച് രാജ്യത്തിന്റെ ഭരണ, രാഷ്ട്രീയ, നിയമകാര്യങ്ങളില്‍ പരമോന്നതനായ ഒരു നേതാവിന്റെ(ആയത്തുല്ല) കീഴില്‍ മാര്‍ഗനിര്‍ദേശകസമിതി (കൗണ്‍സില്‍ ഒഫ് ഗാര്‍ഡിയന്‍സ്)യാണ് അവസാനവാക്ക്. പുതിയ നിയമനിര്‍മാണവും പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പുമൊക്കെ അവരുടെ ഹിതാനുസാരമാണ് നടക്കുക.
യാഥാസ്ഥിതിക വിഭാഗത്തിനെതിരെ ഇറാനിലെങ്ങും പ്രതിഷേധം പടരുമ്പോള്‍ തന്നെയാണ് ആ വിഭാഗം വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സിലിനെ ഉപയോഗിച്ച് യാഥാസ്ഥിതിക വിഭാഗത്തെ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് റെയ്‌സിയുടെ വിജയം മതനേതൃത്വം ഉറപ്പിച്ചത്. ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് മതനേതൃത്വം മത്സരിക്കാന്‍പോലും അനുവാദം നല്‍കാത്തതിലുള്ള പ്രതിഷേധം ജനങ്ങള്‍ പ്രകടിപ്പിച്ചത് പോളിങ് ബൂത്തില്‍ പോകാതെയായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് പോലുള്ള വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ ഹസന്‍ റൂഹാനി പ്രസിഡന്റായ തിരഞ്ഞെടുപ്പില്‍ 73 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇക്കുറി അത് 48.8 ശതമാനം മാത്രമാണ്. പോളിങ് സമയം രണ്ടു മണിക്കൂര്‍ നീട്ടിയിട്ടും ഫലമുണ്ടായില്ല. പോള്‍ ചെയ്ത വോട്ടിന്റെ 62 ശതമാനവും നേടിക്കൊണ്ടാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചത്. ഇനി ഇറാന്റെ ഭരണചക്രം തീവ്രപക്ഷത്തിന്റെ കൈകളിലായിരിക്കും. 5.9 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് മൂന്നു കോടിക്കടുത്ത് പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. വലിയൊരു വിഭാഗം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. മൂന്നുപേര്‍ പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറി.
അമേരിക്കയും ഇസ്രായേലും ഒരു പക്ഷത്തും ഇറാന്‍ മറുപക്ഷത്തുമായുള്ള ബലാബലത്തിന്റെ ശക്തിക്ഷയങ്ങളാകും വരുംനാളുകളിലെ പശ്ചിമേഷ്യയുടെയും ലോകത്തിന്റെ തന്നെയും ഗതിവിഗതികളെ നിയന്ത്രിക്കുകയെന്നതില്‍ സംശയമില്ല.
എണ്‍പത്തിരണ്ടുകാരനായ ഖമേനയിയുടെ പിന്‍ഗാമിയായി റെയ്‌സി പരമോന്നത മതനേതാവാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂട. അതായത് വരുംവര്‍ഷങ്ങളില്‍ ഇറാന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ പോകുന്ന വ്യക്തിത്വമാണ് റെയ്‌സി.
ഇസ്ലാമികതീവ്രവാദ വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ചും ഭാരതത്തിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് ആവേശം പകര്‍ന്നതാണ് റെയ്‌സിയുടെ ഭരണനേതൃത്വപദവി. ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തിന്റെ ഒരംശംപോലും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. അധികാരവും മതാധിപത്യവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ പ്രഹസനമാക്കുകയായിരുന്നു. ഈ പ്രഹസനത്തെ ആവേശപൂര്‍വ്വം പ്രകീര്‍ത്തിക്കുകയും ഇസ്ലാമികതയ്ക്ക് ലഭിച്ച അംഗീകാരമായി വ്യാഖ്യാനിക്കുകയും ചെയ്തിരിക്കയാണ് ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകള്‍. അതേകൂട്ടരാണ് ഭാരതത്തിലെ തിരഞ്ഞെടുപ്പു വ്യവസ്ഥയിലും ഭരണ സംവിധാനങ്ങളിലും കുറ്റം കാണുന്നതും അതുവഴി അതിലുള്ള ജനവിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്നതും.