ആകസ്മികമായി വന്നു ചേര്‍ന്ന കോവിഡ് ഇപ്പോള്‍ അതിന്റെ രണ്ടാം തരംഗത്തിലാണ്. അതിപ്പോള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഒന്നാം തരംഗത്തില്‍ കോവിഡിനെ ഭയമായിരുന്നെങ്കില്‍ ഇപ്പോള്‍ അതിനോട് പൊരുത്തപ്പെടാനും അതിനൊപ്പം ജീവിക്കാനും മനുഷ്യര്‍ പഠിച്ചിരിക്കുന്നു. ഒരു ഫോണും നെറ്റ് കണക്റ്റിവിറ്റിയും ഉണ്ടെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ജീവിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം നമുക്കുണ്ട്. പക്ഷെ ഇതൊരിക്കലും സ്ഥായിയായ പ്രതിഭാസമല്ല. കോവിഡാനന്തര ലോകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മനുഷ്യ ജീവിതത്തിന്റെ സര്‍വതോന്മുഖമായ വികാസത്തിന്റെ വിശാല പാഠങ്ങള്‍ പഠിപ്പിച്ച വിദ്യാഭ്യാസത്തിന്റെ അവസ്ഥ എന്താകും? സമൂഹത്തിന്റെ കാര്യക്ഷമമായ ചര്‍ച്ചയും ഇടപെടലുകളും അതിഗൗരവത്തോടെ നടത്തേണ്ടുന്ന മേഖലയും അതു തന്നെ ആവേണ്ടതുണ്ട്.
പരിവര്‍ത്തന പരിതസ്ഥിതികളോട് പൊരുത്തപ്പെട്ട് പോകാനും വേണ്ടിവന്നാല്‍ അവയോട് മല്ലിട്ട് ജീവിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ഒന്നാണ് വിദ്യാഭ്യാസം. അത് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കുട്ടിക്ക് ലഭിച്ചില്ലെങ്കില്‍ മാറി വരുന്ന തലമുറയ്ക്ക് അതിനുള്ള പ്രാപ്തി നഷ്ടപ്പെടുകയും അതുവഴി മനുഷ്യ നിര്‍മ്മാണം എന്ന വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യവും സാമൂഹിക വികസനം എന്ന ആത്യന്തിക ലക്ഷ്യവും കൈവരിക്കാനാകാതെ ഉല്‍പ്പാദന ക്ഷമതയില്ലാത്ത ഒരു തലമുറയുടെ സൃഷ്ടിക്കു കാരണമാകും.
ഒരു കുട്ടിയുടെ വിദ്യാഭ്യാസ വളര്‍ച്ചയുടെ ഏറ്റവും അത്യന്താപേക്ഷിക ഘടകം ക്ലാസ് മുറി തന്നെയാണ്. സഹപാഠിയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഗുരുമുഖത്തു നിന്നും നിരന്തരമായി നേരിട്ട് ലഭിക്കുന്ന അറിവുകള്‍, വിശാലമായ കളിക്കളം, പങ്കു വച്ചുള്ള ഭക്ഷണം എല്ലാം കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹികവല്‍ക്കരണത്തിന്റെ ആദ്യപാഠങ്ങള്‍ ലഭിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് ഉയര്‍ന്ന മാനവ വിഭവശേഷി അത്യന്താപേക്ഷിതമാണ്. കളിക്കളത്തിലൂടെ കണക്ക് പഠിക്കുകയും യാത്ര ചെയ്ത് ഭൂമിശാസ്ത്രം പഠിക്കുകയും സ്‌കൂള്‍ പാര്‍ലിമെന്റ് വഴി പൗരധര്‍മ്മം പഠിക്കുകയും സ്വതന്ത്ര ഭാഷണം ചെയ്ത് ഭാഷയും സാഹിത്യവും പഠിക്കുകയും ചെയ്യുന്ന അറിവിന്റെ നിര്‍മ്മാണമാണ് കുട്ടികള്‍ക്ക് അന്യമായത്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നതിനും ജീവിത വിജയം നേടുന്നതിനും പഠനം അത്യന്താപേക്ഷിതമാണ്. നമ്മുടെ ക്ലാസ് മുറികള്‍ നിഷ്‌ക്രിയമായിരുന്നില്ല. അറിവിന്റെ പങ്കുവെക്കലുകള്‍ നടക്കുന്ന ഒരു ഇടമായിരുന്നു ക്ലാസ്സ് മുറികള്‍. അടിച്ചേല്‍പ്പിക്കലുകള്‍ ഇല്ലാതെ ചുറ്റുപാടില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും നേടുന്ന അറിവുകള്‍ കുട്ടികള്‍ക്ക് ഭാവി ജീവിതത്തില്‍ തന്നെ മുതല്‍ക്കൂട്ടായിരുന്നു.
പക്ഷെ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും സമീപിക്കേണ്ടുന്ന ഈ വിഷയത്തെ കഴിഞ്ഞ വര്‍ഷം തികച്ചും ഉത്തരവാദിത്തം ഇല്ലാതെയാണ് ഗവണ്മെന്റ് സമീപിച്ചത്. സങ്കീര്‍ണമായ മാനസിക ഘടനയും ചുറ്റുപാടും ഉള്ള കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു സമയത്ത് ടിവിയില്‍ ലഭിക്കുന്ന അര മണിക്കൂര്‍ ക്ലാസ്സ് തികച്ചും അപര്യാപ്തമായി. അതിനു കൃത്യമായ ഒരു ആസൂത്രണമോ ലക്ഷ്യമോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കുട്ടികളുടെ പഠന നിലവാരം ഏറെ താണിരിക്കുന്നു. സാധാരണ പഠനാന്തരീക്ഷത്തില്‍ പോലും അക്ഷരാഭ്യാസം കുറഞ്ഞ സാഹചര്യത്തില്‍ ഇപ്പോഴുള്ള കുട്ടികളുടെ പഠന നിലവാരം ഭയാനകമാണ്. കോവിഡിന് മുമ്പ് രണ്ടാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി കോവിഡിന് ശേഷം ഓള്‍ പ്രമോഷന്‍ വഴി നാലാം ക്ലാസ്സിലാണ് എത്തിച്ചേരുന്നത്. ആ രണ്ടു വര്‍ഷം കുട്ടിയില്‍ ഉണ്ടാക്കിയ വിടവ് കുട്ടിയുടെ പിന്നീടുള്ള പഠനത്തെ തകര്‍ത്തു കളയാന്‍ തന്നെ പര്യാപ്തമാണ്.
പൂര്‍ണ സജ്ജരായ അദ്ധ്യാപകര്‍ ഒരു സ്‌കൂള്‍ ആന്തരീക്ഷം ഓണ്‍ലൈനില്‍ ഒരുക്കേണ്ടതാണ്. ഓരോ ദിവസത്തെയും ടൈംടേബിളും പഠന പ്രവര്‍ത്തനങ്ങളും കുട്ടിക്ക് നല്‍കണം. തങ്ങളുടെ ക്ലാസുകള്‍, മെറ്റീരിയലുകള്‍ എന്നിവ അദ്ധ്യാപകര്‍ നിരന്തരം ഗ്രൂപ്പില്‍ അപ്‌ലോഡ് ചെയ്യണം. കൃത്യമായ മേല്‍നോട്ടത്തോടെ കുട്ടികള്‍ അസയിന്മെന്റ്, പ്രൊജക്റ്റുകള്‍, റീഡിങ് റൈറ്റിംഗ്, സ്‌കില്‍ വര്‍ദ്ധിപ്പിക്കാനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ എല്ലാം ചെയ്യണം. അത് അദ്ധ്യാപകര്‍ നിരന്തരം നിരീക്ഷിക്കണം. നിര്‍ദ്ദേശങ്ങള്‍ പറയാനുള്ള അവസരം രക്ഷിതാക്കള്‍ക്കും നല്‍കണം.
വിരളമായ വീടുകളിലെ ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതുള്ളൂ. അതില്ലാത്ത കുട്ടികളെ കണ്ടെത്തി സ്‌കൂള്‍ വഴിയോ സന്നദ്ധ സംഘടനകള്‍ വഴിയോ എത്തിക്കണം. ഓരോ വിഷയത്തിനും നോട്ട് ബുക്ക് ഉണ്ടാവണം. പഠനപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഫോണ്‍ ഉപയോഗിക്കുകയും ബാക്കി എല്ലാം പുസ്തകത്തില്‍ ചെയ്യുകയും വേണം. ഇതിന്റെ മറ്റൊരു ഗുണം കോവിഡാനാന്തര കാലത്തും സാങ്കേതിക വിദ്യയില്‍ പ്രാവിണ്യം ഉള്ള തലമുറയെ ലഭിക്കും എന്നതാണ്.
ഒപ്പം മാറിയ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം രക്ഷിതാക്കള്‍ക്കും പൊതു സമൂഹത്തിനും ഉണ്ടാക്കേണ്ടതുണ്ട്. ക്ലാസ്സ് റൂമിലെ പഠനത്തിനുമപ്പുറം പഠനമൂല്യങ്ങള്‍ കുട്ടികളില്‍ എത്തുന്നതിനു ഈ രണ്ട് വിഭാഗത്തിനു ഏറെ പങ്കു വഹിക്കാനുണ്ട്. പില്‍ക്കാലബാല്യം എന്നറിയപ്പെടുന്ന ആറു വയസ്സ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് പ്രവര്‍ത്തന ക്ഷമമായ പഠനാന്തരീക്ഷം ഒരുക്കി കൊടുക്കേണ്ടത് അദ്ധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും സമൂഹവും കൂടിയാണ്.
പക്ഷെ ഗവണ്‍മെന്റ് ഇപ്പോള്‍ ചെയ്യുന്നത് അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ്. കുട്ടിയുടെ മാനസിക ശാരീരിക വ്യവഹാരങ്ങള്‍ പഠിച്ച് അതിലൂടെ കുട്ടിയുടെ വളര്‍ച്ചയും വികാസവും ഉറപ്പു വരുത്താന്‍ പരിശീലനം ലഭിച്ച അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിക്കല്ല നിയോഗിക്കേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നിര്‍ഭാഗ്യവശാല്‍ പ്രാധാന്യം കൊടുത്തത് സ്‌കൂള്‍ കെട്ടിടങ്ങളുടെ വളര്‍ച്ചയ്ക്ക് മാത്രമാണ്. പഠന മേഖലയുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണവും പദ്ധതിയും ഇല്ലാത്തതു കൊണ്ടു തന്നെ കുട്ടികളുടെ പഠന നിലവാരം താഴ്ന്നുകൊണ്ടിരിക്കുന്നു.
നിലവാരമില്ലാതെ, കാഴ്ചപ്പാടില്ലാതെ പാഴായി പോകേണ്ടവരല്ല നമ്മുടെ കുട്ടികള്‍. കൃത്യമായ നയരൂപീകരണത്തിലൂടെയും ആസൂത്രണത്തിലൂടെയും നമ്മുടെ വിദ്യാഭ്യാസ മേഖലയെ എത്രയും പെട്ടന്ന് തിരിച്ചു കൊണ്ട് വരേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്.