ഗാന്ധര്‍വ്വം എന്ന സമാഹാരത്തില്‍ അതേപേരിലുള്ള കവിതതന്നെ പത്മപുരാണത്തിലും മഹാഭാരതത്തിലും അഭിജ്ഞാനശാകുന്തളത്തിലുമെല്ലാം സൂചിതമായിട്ടുള്ള ശകുന്തളയുടെ ജീവിതാഖ്യാനവുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രകൃത്യാനുസാരിയായ മനുഷ്യ ജീവിതത്തിന്റെ നിഷ്‌ക്കളങ്ക ഭാവതലങ്ങളെ ഒരു സ്ത്രീജീവിതത്തിലൂടെ പകര്‍ന്നുതരുന്ന ഈ കവിത നമ്മുടെ ഭാരതീയ സ്ത്രീത്വത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ആ ഭാരതീയബോധമാണ് കവിയെക്കൊണ്ട്
ജീവിതം സ്വച്ഛമാമാദിരാഗത്തിന്റെ വിവര്‍ത്തനം;
ഇപ്പൊഴും തെളിയുന്നെന്നിലാ പൂര്‍വ്വാശ്രമസംഗമം.
എന്ന് പറയിക്കുന്നത്. നെയ്യാറില്‍ കവി ഭാരതത്തിലെ പുണ്യനദികളെക്കൂടി സ്മരിച്ചുകൊണ്ടാണ് കവിത അവസാനിപ്പിച്ചിരിക്കുന്നത്. ഇതും ഭാരതീയതയില്‍ നിന്നും കവിക്ക് അടര്‍ന്ന്മാറാന്‍ പറ്റാത്തതുകൊണ്ടു തന്നെയാണ്. ആകാശനന്ദിനി(ഗംഗ), മന്ദാകിനി, കാവേരി, ഗോദാവരി, സിന്ധു, കാളിന്ദി എന്നിങ്ങനെ ഭാരതത്തിലെ എല്ലാ പ്രമുഖ നദികളും സൂചിതമായിരിക്കുന്നു. ബാലശാപങ്ങള്‍ എന്ന കവിതയില്‍ അന്തിത്തിരിയൂതിയണച്ചതോര്‍ത്ത് വിലപിക്കുന്ന കവി തികഞ്ഞ ഭാരതീയനല്ലാതെ മറ്റാരാണ്? മായിയമ്മയെക്കുറിച്ചുപറയുമ്പോഴും വേദംമുറിയുന്ന നാവുകളും കാശിരാമേശ്വരവും തേവാരപ്പദവുമൊക്കെയാണ് കവിയുടെ സര്‍ഗ്ഗാത്മകതയെ ഊട്ടിയുറപ്പിക്കുന്നത്. ജനനമരണങ്ങളെ ആത്മീയശാസ്ത്രത്തിന്റെ തികവിലും നിറവിലും നിര്‍വ്വചിച്ചപഗ്രഥിച്ച ഒരേയൊരുനാട് ഭാരതം മാത്രമാണ്. അദ്വൈതബോധത്തിലൂടെ ജനനമരണങ്ങളെ താണ്ടുന്ന ഭാരതീയന് ബ്രഹ്മമല്ലാതെ മറ്റൊന്നും സത്യമായി തോന്നുകയില്ല. ഇതിന്റെ അനുരണനമാണ് ഏഴ് ചുവടുകള്‍ എന്ന കവിതയിലെ
ഞാനെന്നില്‍ നിറയുന്നു ദൈവമുണരും
മുന്‍പുള്ള നാദാങ്കുരം
ധ്വാനാനന്തതരംഗലീലം അറിവാ-
യാത്മാവുമായ്ക്കാണ്‍കവെ
വ്യോമാധിത്യകയേറിയാത്മനയനം
വ്യാപിക്കെ,യെല്ലാമൊരേ
നാമം, രൂപമതില്‍ ലയിച്ചു വിടരാ
നെന്നേയുമേല്പിപ്പൂ ഞാന്‍.
എന്ന വരികള്‍ നല്കുന്നത്. സമകാലത്തിന്റെ വ്യഥിതയാഥാര്‍ത്ഥ്യങ്ങളെ എടുത്തുകാട്ടുന്ന വിഷമദശാന്തരത്തില്‍പോലും ഈ നാടിന്റെ ആത്മീയ ദിശാബോധത്തെയാണ് കവിയോര്‍ക്കുന്നത്.
അപ്പുറം, ഇടംവലമമ്പലം, ദേവീപൂജ,ദേവതാസ്‌തോത്രം, ഭക്തിസുഗന്ധം കാറ്റില്‍പ്പോലും എന്ന് സൂചിപ്പിച്ചുകൊണ്ട് കവിതയുടെ അവസാനഭാഗമെത്തുമ്പോഴേക്കും കവിക്ക് ആകെപറയുവാനുള്ളത് ഇതാണ്
നീയിതേ സൂക്ഷിക്ക:
തുളസിക്കതിര്‍, ഒരുനെയ്ത്തിരി
നിലാവിന്റെ തരി, ഈ സൂര്യഗ്രന്ഥം.
ഇതിനപ്പുറം ഒരു മലയാളകവിക്ക് ഭാരതീയതയെ സ്മരിക്കുവാന്‍ പറ്റുകയില്ല. നമുക്കിനി മറക്കാം എന്ന കവിത അവസാനിക്കുന്നത്
നമുക്കെന്തു നാമം? നമുക്കെന്തു രൂപം?
നമുക്കെന്ന വാക്കും മറക്കേണമെന്നാല്‍
മിഴിപ്പീലിയില്‍ത്തങ്ങി നില്ക്കുന്നൊരിറ്റില്‍
മഹാകാലയാത്രയ്ക്കശാന്താഭിലാഷം
എന്നിപ്രകാരമാണ്. ഇതില്‍ക്കാണുന്ന വിശ്വമാനവികബോധം തികഞ്ഞ ഭാരതീയദര്‍ശനത്തില്‍നിന്നു മാത്രം രൂപപ്പെടുന്നതാണ്.
ഭാരതീയ കവിതാസാഹിത്യത്തില്‍ കൃഷ്ണസ്പര്‍ശത്തിന് അനിഷേദ്ധ്യ സ്ഥാനമാണുള്ളത്. വളരെ ആധുനിക കാലത്തെ സാഹിത്യത്തിലും ഇത് പ്രകടമാണ്. വിശ്വപ്രേമം, ഉദാത്തജീവിതം, കര്‍മ്മശക്തി, സര്‍വ്വോപരി ദിവ്യത്വം എന്നിവയുടെ നിറസാന്നിദ്ധ്യമായി ഒട്ടനവധി രചനകളില്‍ ശ്രീകൃഷ്ണന്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. മലയാള കവിതാസാഹിത്യത്തില്‍ ആദികാലം മുതല്‍ ആധുനികകാലം വരെ കൃഷ്ണ ചൈതന്യത്തെ പല രൂപഭാവങ്ങളില്‍ നമ്മുടെ കവികള്‍ സ്വാംശീകരിച്ചിട്ടുണ്ട്. പ്രേമം, ഭക്തി, കര്‍മ്മം, തത്ത്വം, ജ്ഞാനം, സ്‌നേഹം, വാത്സല്യം, ത്യാഗം, പ്രതീക്ഷ എന്നിങ്ങനെ എത്രയെത്ര തലങ്ങളിലൂടെയാണ് കേരളകവികള്‍ കൃഷ്ണനെ കുടിയിരുത്തിയിട്ടുള്ളത്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ഭാവമണ്ഡലത്തില്‍ കൃഷ്ണനെ അവതരിപ്പിക്കുന്ന ഒരു കവിതയാണ് മധുസൂദനന്‍ നായരുടെ ഗാന്ധിയെന്ന സമാഹാരത്തിലുള്ള ‘ഏതന്മേ സംശയം കൃഷ്ണ’ എന്ന കവിത. ത്യാഗനിര്‍ഭരവും ദുരിതപൂര്‍ണ്ണവുമായ കൃഷ്ണജീവിതസഞ്ചാരപഥങ്ങളിലൂടെ പോകുന്ന കവി തന്റെ കാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍കൂടി സമര്‍പ്പിക്കുന്ന കവിതയാണിത്. ത്യാഗി, നിസ്സംഗന്‍, ആശ്രിതവത്സലന്‍, ഭക്തവത്സലന്‍ എന്നീ പഥങ്ങളിലൂടെ കൃഷ്ണനെ വീക്ഷിച്ചുകൊണ്ടും അവതാരം കൊണ്ടതു മുതല്‍ കൃഷ്ണനെ പിന്‍തുടരുന്ന യാതനാപൂര്‍ണ്ണമായ കൃഷ്ണ ജീവിതത്തെ വ്യാഖ്യാനിച്ചുകൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു കൃഷ്ണബിംബം ഇതില്‍ കവി രൂപപ്പെടുത്തിയിരിക്കുന്നു. കൃഷ്ണതത്ത്വത്തിന്റെ അന്തസ്സത്തയും ആത്മസത്തയും ആ ജന്മത്തിന്റെ പശ്ചാത്തലങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും അനാവരണം ചെയ്തുകൊണ്ടാണ് ആ ദൈവികതയെ പൊലിപ്പിച്ചിരിക്കുന്നത്. ജന്മനാതന്നെ കൃഷ്ണനിലുള്ള അപരിമേയമായ ദിവ്യതകളെ എടുത്തു കാട്ടുമ്പോള്‍തന്നെ സഹനത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തിയായിട്ടാണ് കവി കൃഷ്ണനെ കാണുന്നത്. കൃഷ്ണ ജീവിതത്തിന്റെ പൗരാണിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും വര്‍ത്തമാനകാലത്തിന്റെ ദുഃസ്ഥിതികഥനത്തിലേക്ക് കവിത കടക്കുന്നതോടെ ഗൗരവാവഹമായ ചിന്തയിലേക്ക് കവിത നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. കൃഷ്ണ ജീവിതത്തെ ഒരു നവഭാവുകത്വത്തില്‍ അവതരിപ്പിക്കുന്നിടത്തു മാത്രമല്ല ഈ കവിതയിലെ ഭാരതീയത കാണുന്നത്. ഇത് അസാനിക്കുന്നതു തന്നെ
‘ചിരിക്കുന്നോ കണ്ണാ ചിരിയുടെ നറും വെണ്ണയൊരു തെ-
ല്ലിവനും വേണം നിന്നുപനിഷദസൌരഭ്യസുധയായ്’
ഈ രീതിയിലുള്ള ഭാരതീയ വേദോപനിഷത് സൂചനയോടുകൂടിയാണ്.
വളരെ സമകാലപ്രാധാന്യമുള്ള ഒരുകവിതയാണ് ഗാന്ധി. ഇതില്‍പ്പോലും എത്രയിടങ്ങളിലാണ് ഭാരതീയ ദര്‍ശനാശയങ്ങള്‍ കടന്നുവന്നിട്ടുള്ളതെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ കണ്ടെത്താം.
‘നിശ്ചലം നില്ക്കുന്ന ദീപം കയര്‍ക്കുന്ന
കാറ്റിനും ശാന്തിയരുളുന്നു
മിത്രമില്ലാതെയൊരു ശത്രുവില്ലാതെ, സുഖ
ദു:ഖശീതോഷ്ണസംഗങ്ങളേയില്ലാതെ’
തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഭാരതീയദര്‍ശനാശയങ്ങളിലൂടെയാണ് കവി ഗാന്ധിജിയെ അവതരിപ്പിക്കുന്നത്.
തികച്ചും ഭാരതീയോപനിഷദാശയത്തില്‍ ഭാവതലമൊരുക്കി വിരചിച്ചിരിക്കുന്ന ഒരു കവിതയാണ് എച്ചില്‍. ഭാരതീയമായ കാഴ്ചപ്പാടില്‍ തന്നെയാണ് കാവ്യാരംഭം പോലും.
‘കിഴക്കന്‍ വേദിയില്‍ സൂര്യന്‍ തുടങ്ങുന്നഗ്‌നിമന്ഥനം
ആഹ്വാനം ചെയ്കയായ് ചുറ്റും തിത്തിരിക്കിളികള്‍ തന്‍ കുലം.’
ഇവിടെ ഓരോ വരിയിലും ഭാരതീയതയെ തോറ്റിയുണര്‍ത്തുന്നത് കാണാം. അന്നത്തെപ്പോലും (ആഹാരം) ബ്രഹ്മമായിക്കണ്ട പൂര്‍വ്വഭാത മനോഭാവം എത്ര അര്‍ത്ഥവത്തായിരുന്നു എന്ന് ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അന്നം, ബ്രഹ്മം, അഗ്‌നി എന്നീ ത്രിതലങ്ങളെ കൂട്ടിയിണക്കി ഛാന്ദോഗ്യോപനിഷത്തിലെ ഉഷസ്തിയുടെ കഥയെ അവലംബമാക്കി രചിച്ച ഈ കവിത ജീവിക്കുന്ന എല്ലാ ആഹാരികള്‍ക്കും ബാധകമാണ്. മഹത്തായ ജീവിതസന്ദേശം നല്കുന്ന ദാര്‍ശനികമാനങ്ങളുള്ള ഈ കവിത ഭാരതീയോപനിഷത്തിന്റെ ജീവജലമാണെന്നതിന് സംശയമില്ല.
‘വിശ്വമന്നത്തില്‍ നില്‍ക്കുന്നു യജ്ഞത്താലന്നമെന്നപോല്‍
അന്നമേ ബ്രഹ്മമെന്നിട്ടും ബ്രഹ്മജ്ഞന്നതുവേണ്ടയോ?
യജ്ഞമെങ്ങന്നമില്ലാതെ അന്നത്താല്‍ യജ്ഞവര്‍ധനം.’ഇങ്ങനെ ഈ കവിതയിലുടനീളം മുഴങ്ങിക്കേള്‍ക്കുന്നത് വേദകാല നാദധാരയാണ്. സമകാല ആഹാരാര്‍ത്തിയേയും കവി വെറുതെ വിടുന്നില്ല.
‘അധികാന്നം കൊതിക്കുന്നോരെച്ചില്‍ത്തീനികളല്ലയോ
അനര്‍ഹാന്നമശിക്കുന്നോരെച്ചില്‍ത്തീനികളല്ലയോ’
അധികം മുതല്‍ കൂട്ടുന്നോരെച്ചില്‍ തീനികളല്ലയോ
എന്നിങ്ങനെ മനുഷ്യന്റെ ആഹാരാര്‍ത്തിയും ധനാര്‍ത്തിയും കൂടിയെടുത്തുകാട്ടി ഒരു സമകാലസഞ്ചാരം നടത്താനും കവി മറക്കുന്നില്ല.
കുഞ്ചന്‍ നമ്പ്യാരെ അദ്ദേഹത്തിന്റെ തന്നെ അഗ്‌ന്യുന്മത്ത ജ്വലന രചനകളിലൂടെ അനുസ്മരിക്കുന്ന കനല്‍മൊഴികളിലും കേരളീയ ഭാരതീയാംശങ്ങള്‍ അത്യന്തചിന്തനീയമായി കവി കോറിയിട്ടിരിക്കുന്നു. അതിമനോഹരമായ ഒരു കാവ്യശില്പം തന്നെയാണിത്.
(അവസാനിച്ചു)