കളയാനുള്ളത് മുഴുവന്‍ കടലിലേക്കെറിഞ്ഞ് കൈകഴുകി കരയില്‍ ഇരിക്കുന്ന ബുദ്ധിമാന്മാരായ മനുഷ്യര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലും കടല്‍ക്ഷോഭത്തിലും കടല്‍ നല്‍കിയ സമ്മാനം ടണ്‍ കണക്കിന് മാലിന്യങ്ങളാണ്.
എറണാകുളത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്തും തിരുവനന്തപുരത്തെ വിഴിഞ്ഞം കടല്‍ത്തീരത്തും ടോട്ടേ ചുഴലിക്കാറ്റിന്റെ ബാക്കിപത്രമായി കടല്‍ സമ്മാനിച്ചത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ചെരിപ്പും കുപ്പികളും തെര്‍മോകോളും തുടങ്ങി കരയില്‍ നിന്നും കടലിലേക്ക് മനുഷ്യര്‍ വലിച്ചെറിഞ്ഞ് എല്ലാ മാലിന്യങ്ങളും കടല്‍ തിരികെ തന്നു. നല്ലൊരു മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാത്ത കേരളത്തിലെ നഗരപ്രദേശങ്ങളിലെ മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കുന്നത് പരസ്യമായ ഒരു രഹസ്യമാണ്.
എന്തുകൊണ്ടാണ് മനുഷ്യര്‍ കടലിനോട് ഇത്രയധികം ക്രൂരത കാട്ടുന്നത്. സാങ്കേതികവിദ്യയിലും കണ്ടുപിടുത്തങ്ങളിലും ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന മനുഷ്യര്‍ ഇന്ന് വന്നവഴി മറക്കുകയാണ്. പ്രകൃതി എന്നും ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്, എന്നാല്‍ എല്ലാം മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ് എന്ന് മനുഷ്യര്‍ കരുതുന്നു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും കൊടുമുടിയില്‍ നില്‍ക്കുന്ന മനുഷ്യന്‍ ചിന്തിക്കുന്നില്ല പ്രകൃതിക്ക് സംരക്ഷിക്കാന്‍ മാത്രമല്ല തങ്ങളുടെ സന്തുലിതാവസ്ഥയെ തകര്‍ത്താല്‍ അത് തിരുത്തി ശരിയാക്കാനും അറിയാമെന്ന്. ഒരു പക്ഷേ മനുഷ്യന്റെ എല്ലാ കഴിവുകളും പുറത്തെടുത്താലും പ്രകൃതിയുടെ ശക്തിക്ക് മുന്നില്‍ അതൊന്നും ഒന്നുമല്ല എന്ന് കുറച്ചു വര്‍ഷങ്ങളായി ലോകത്തെ ജനങ്ങള്‍ മനസ്സിലാക്കി കൊണ്ടിരിക്കുന്നു.
നാം പാര്‍ക്കുന്ന ഭൂമിയുടെ 71 ശതമാനം അതായത് നാലില്‍ മൂന്ന് ഭാഗത്തോളം കടലാണ്. വളരെ സമ്പന്നമായ ആവാസവ്യവസ്ഥയുള്ളതും ഈ കടലിലാണ്. നമ്മുടെ പ്രാണവായുവില്‍ നല്ലൊരു പങ്കും കനിഞ്ഞു നല്‍കുന്നത് കടലാണ് എന്ന് അറിഞ്ഞിട്ടും അറിഞ്ഞും അറിയാതെയും മനുഷ്യന്‍ കടലിനെ കൊന്നൊടുക്കുകയാണ്.പ്ലാസ്റ്റിക്കായും രാസമാലിന്യങ്ങളായും കീടനാശിനികളായും പെട്രോളിയമായും എണ്ണകളായും ഖരമാലിന്യങ്ങളായും കടലിലേക്ക് എത്തുന്നതൊക്കെ ആഹാരമായും മാരകരോഗങ്ങള്‍ ആയും മനുഷ്യനിലേക്ക് തന്നെ തിരിച്ചെത്തുകയാണ് എന്ന സത്യം നമ്മള്‍ തിരിച്ചറിയുന്നില്ല.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ വ്യവസായവിപ്ലവം ആരംഭിച്ചതുമുതലാണ് സമുദ്രമലിനീകരണം കൂടുതല്‍ വഷളാവാന്‍ തുടങ്ങിയത്. വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, കീടനാശിനികള്‍ അപകടകരമായ രാസവസ്തുക്കള്‍, എണ്ണ, പ്ലാസ്റ്റിക്, മറ്റ് ഖരമാലിന്യങ്ങള്‍ തുടങ്ങിയവയൊക്കെ കടലിലേക്ക് ഒഴുകിത്തുടങ്ങി. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് എണ്ണച്ചോര്‍ച്ച, വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇവ വഴിയൊരുക്കുന്നു. ജൈവവൈവിധ്യങ്ങളുടെ നാശമാണ് ഇതിന്റെ ആത്യന്തികഫലം.
എണ്ണച്ചോര്‍ച്ച മൂലം മത്സ്യങ്ങള്‍, മറ്റ് കടല്‍ജീവികള്‍, പക്ഷികള്‍ എന്നിവ വന്‍തോതില്‍ ചത്തൊടുങ്ങുന്നു. 1967-ലെ ടോറി കാന്യന്‍ എണ്ണച്ചോര്‍ച്ച ദുരന്തങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 1000 ചതുരശ്ര കിലോമീറ്ററിലായി ഏകദേശം 1,17,000 ടണ്‍ എണ്ണയാണ് കടലില്‍ കലര്‍ന്നത്. 1969 ല്‍ കാലിഫോര്‍ണിയയില്‍ സാന്റാ ബാര്‍ബറാ കപ്പലിലെ എണ്ണച്ചോര്‍ച്ചയും മറ്റൊരു ദുരന്തമാണ്. 1989 അലാസ്‌കയിലെ കടലിലുണ്ടായ എക്‌സണ്‍ വാല്‍ഡെസ് എണ്ണദുരന്തത്തില്‍ ഏകദേശം 984000 ലിറ്റര്‍ ക്രൂഡ് ഓയില്‍ ആണ് കടലിലേക്ക് പടര്‍ന്നത്. 1991 ല്‍ ഇറാഖ് സൈന്യം കുവൈത്ത് അക്രമിച്ചതിനെ തുടര്‍ന്ന് തീവെച്ച് നശിപ്പിച്ച 732 എണ്ണ കിണറുകളില്‍ നിന്നും കടലിലേക്ക് പടര്‍ന്ന എണ്ണ ലക്ഷക്കണക്കിന് സമുദ്രജീവികളെ കൊന്നൊടുക്കി.
സമുദ്ര ജീവികളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ് ഇത്തരം അപകടങ്ങള്‍. ഇന്നും ഈ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
വ്യവസായ ശാലകളില്‍ നിന്നും പുറംതള്ളുന്ന രാസമാലിന്യങ്ങളും കൃഷിയിടങ്ങളിലെ രാസവളങ്ങളും കീടനാശിനികളും മണ്ണിലൂടെ നദികളിലെത്തി അവിടെനിന്ന് കടലിലേക്ക് എത്തുന്നു. ഡി.ഡി.റ്റി, കീടനാശിനികള്‍, നിക്കല്‍, ഡയോക്‌സിനുകള്‍,ഫിനോള്‍, റേഡിയോ ആക്ടീവ് മാലിന്യം, ആസ്ബസ്റ്റോസ്, ഫോസ്‌ഫേറ്റുകള്‍, നൈട്രേറ്റുകള്‍, എണ്ണ, പലതരം റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ എന്നീ രാസമാലിന്യങ്ങള്‍ വീണ്ടും നമ്മുടെ ശരീരത്തില്‍ തന്നെ എത്തും എന്നതാണ് സത്യം.
ഈ രാസമാലിന്യങ്ങള്‍ മത്സ്യങ്ങളുടെ ശരീരത്തിലെത്തി അവ ഭക്ഷിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നു. ടണ്‍ കണക്കിന് മത്സ്യങ്ങളാണ് വളര്‍ത്തു മൃഗങ്ങളുടെ തീറ്റകളില്‍ ചേര്‍ക്കുന്നത്, ഇത് ഭക്ഷിക്കുന്ന മൃഗങ്ങളുടെ ഇറച്ചി മനുഷ്യന്‍ ഭക്ഷിക്കുന്നതിലൂടെ ഈ രാസവസ്ത്തുക്കള്‍ നമ്മുടെ ശരീരത്തിലെത്തുന്നു.
ചുരുക്കി പറഞ്ഞാല്‍ കടലിലേക്ക് ഒഴുക്കി കളയുന്ന രാസവസ്തുക്കള്‍ ഭൂമിയിലെ ജീവികള്‍ക്കും ഭീഷണിയാണ് എന്നതില്‍ സംശയമില്ല.
ഓരോ വര്‍ഷവും കടലില്‍ ലക്ഷക്കണക്കിന് ടണ്‍ മാലിന്യങ്ങളാണ് അടിയുന്നത്. പല രൂപങ്ങളില്‍ പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നുണ്ട്, ഭൂമിയിലേക്ക് വീണാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും അഴുകി പോകാത്ത നിത്യ മാലിന്യങ്ങളാണിവ. നമ്മള്‍ ചായകുടിച്ച് വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് ഗ്ലാസ് 450 വര്‍ഷം മണ്ണില്‍ കിടക്കും. പ്ലാസ്റ്റിക് കുപ്പികളും കവറുകളും പത്തു മുതല്‍ ആയിരം വര്‍ഷം വരെ എടുത്താണ് വിഘടിച്ചു മണ്ണോട് ചേരുന്നത്. ഇത്രയും വര്‍ഷം മണ്ണില്‍ കിടക്കുന്ന ഇവ ജൈവഘടകങ്ങള്‍ ലയിച്ചു ചേരുന്നതിനെ തടയുകയും നീരൊഴുക്കിനെ തടസ്സപ്പെടുത്തുകയും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ മന്ദിപ്പിക്കുകയുമെല്ലാം ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യം ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമാക്കി മാറ്റുന്നത് നൂറ്റാണ്ടുകളോളം നീണ്ട വിഘടന കാലമാണ്.
കരയിലേക്കാള്‍ ഒട്ടേറെക്കാലം കടലില്‍ അഴുകാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിന് വന്‍ ഭീഷണിയാണ്. കടലിലെ 80 ശതമാനത്തിലധികം മാലിന്യവും പ്ലാസ്റ്റിക് വസ്തുക്കളാണ്. കടലില്‍ പലയിടത്തും മൈലുകളോളം പ്ലാസ്റ്റിക് മാലിന്യങ്ങളടിഞ്ഞ് പ്ലാസ്റ്റിക് തുരുത്തുകള്‍ പോലും സൃഷ്ടിക്കപ്പെടാറുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലും ശാന്തസമുദ്രത്തിലുമൊക്കെ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഇത്തരം തുരുത്തുകളുണ്ട്.
ലോകത്തിലെ ഒട്ടുമിക്ക കടല്‍ത്തീരങ്ങളിലും പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് ക്യാരിബാഗുകളും അടഞ്ഞുകിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. കടല്‍ജീവികള്‍ക്ക് ഭീതിപരത്തുന്ന മറ്റൊരു വസ്തുവാണ് മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന മീന്‍ വലകള്‍ അഥവാ നൈലോണ്‍ വലകള്‍.
മീന്‍പിടുത്തക്കാര്‍ കടലില്‍ ഉപേക്ഷിക്കുന്നതും അവരുടെ കയ്യില്‍നിന്നും നഷ്ടപ്പെടുന്നതുമായ നൈലോണ്‍ വലകളില്‍ ചെറുമീനുകള്‍, ഡോള്‍ഫിന്‍, കടലാന, കടലാമ, കടല്‍ പക്ഷികള്‍ തുടങ്ങിയ കടല്‍ജീവികള്‍ കുടുങ്ങിപ്പോവുകയും ദിവസങ്ങളോളം വലയ്ക്കുള്ളില്‍ കുടുങ്ങിആഹാരം ലഭിക്കാത്തതും മുറിവുകളും കാരണം മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് കടല്‍ജീവികളാണ് വര്‍ഷംതോറും ഇങ്ങനെ ചത്തൊടുങ്ങുന്നത്. കടലില്‍ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ഇരയാണെന്ന് കരുതി കടല്‍പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ വിഴുങ്ങുകയും ഈ വസ്തുക്കള്‍ ദഹിക്കാതെ ദഹനവ്യവസ്ഥയില്‍ തന്നെ അവശേഷിക്കുകയും ചെയ്യുന്നു, ചില ജീവികള്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെയും പട്ടിണികിടന്നും ചത്തു വീഴുന്നു.
വലിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം കടലില്‍ മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാന്‍ കഴിയുന്നത്ര വലിപ്പമുള്ള പ്ലാസ്റ്റിക് തരികളും നിറഞ്ഞുകിടക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട വിഘടന പ്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചെറുതരികളാകുന്നത്. ഇവയാണ് സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍, സാധാരണയായി 0.002 മില്ലിമീറ്റര്‍ അഥവാ 2 മൈക്രോണ്‍ മുതല്‍ 5 മില്ലിമീറ്റര്‍ വരെയുള്ള പ്ലാസ്റ്റിക് കഷ്ണങ്ങളാണിവ. സമുദ്രജലപ്രവാഹങ്ങളും തിരമാലകളും ഇവയെ കടലിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. ഉപ്പുവെള്ളത്തില്‍ പ്ലാസ്റ്റിക് വിഘടിച്ചു പുറംതള്ളുന്ന ഇത്തരം രാസവസ്തുക്കള്‍ ചില വിഭാഗം സമുദ്രജീവികളുടെ പ്രജനനവും അതിജീവനവും അസാധ്യമാക്കുന്നു. ഹാനികരമായ സൂക്ഷ്മജീവികളുടെ കോളനിയായി ജലത്തില്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപങ്ങള്‍ മാറുന്നുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന സൂക്ഷ്മകണികകള്‍ ലോകമെമ്പാടും ജലവിതരണ സംവിധാനത്തെ മലിനമാക്കുന്നു. 2050 എത്തുമ്പോള്‍ കടലില്‍ മത്സ്യങ്ങളേക്കാള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് സമുദ്രോപരിതലത്തില്‍ 40 ശതമാനവും സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു എന്നാണ് കരുതുന്നത്. തീരപ്രദേശത്തെ മണല്‍പ്പരപ്പുകളിലും കടലിന്റെ അടിത്തട്ടിലും ഇവ അടിഞ്ഞുകൂടുന്നു. ഒരു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് സമുദ്രോപരിതലത്തില്‍ 3 ലക്ഷം പ്ലാസ്റ്റിക് ഇനങ്ങളും അടിത്തട്ടില്‍ ഒരുലക്ഷം സുഷ്മ പ്ലാസ്റ്റിക്കുകളും ഉണ്ടാകാം എന്ന് പഠനങ്ങള്‍ പറയുന്നു.
2018ല്‍ കോഴിക്കോട് കടല്‍ത്തീരത്ത് അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകളുടെ വന്‍സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് നോര്‍ത്ത്, സൗത്ത് ബീച്ചുകളിലെ കടല്‍ത്തീര മണലില്‍ സി.ഡബ്ലിയു. ആര്‍.ഡി.എം നടത്തിയ പഠനത്തിലാണ് ഇതുകണ്ടെത്തിയത്. പോളി എഥിലില്‍, പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി സ്‌റ്റൈറീന്‍ എന്നിവയുടെ കുറഞ്ഞ അംശമാണ് കടല്‍ത്തീരത്ത് വ്യാപകമായി കണ്ടെത്തിയത്. സി. ഡബ്ലിയു .ആര്‍ . ഡി. എം ന്റെ പഠനത്തില്‍ നോര്‍ത്ത് ബീച്ചില്‍ ഒരു കിലോ തീരമണലില്‍ 256 മുതല്‍ 381.2 മില്ലിഗ്രാം വരെ വരെ മൈക്രോ പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
സൗത്ത് ബീച്ചില്‍ ഇത് 156.1 മുതല്‍ 3426 മില്ലിഗ്രാം വരെയാണ്. സമുദ്രത്തിനോട് നമ്മള്‍ ചെയ്യുന്ന ക്രൂരതയുടെ ഫലം തിരിച്ച് നമ്മളില്‍ തന്നെ എത്തുന്നു എന്ന് മനുഷ്യന്‍ ചിന്തിക്കുന്നില്ല. ഭക്ഷ്യവസ്തുക്കളിലൂടെ ഈ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലെത്തുന്നു. അര്‍ബുദം, വന്ധ്യത ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു.
പ്ലാസ്റ്റിക്കുകള്‍ ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ കടന്നുകൂടിയിട്ട് ദശാബ്ദങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇന്ന് ഭൂമിയില്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന വസ്തുക്കളില്‍ ഏറ്റവും മുന്നിലാണ് പ്ലാസ്റ്റിക്.
ഇപ്പോള്‍ പ്രതിവര്‍ഷം 360 ദശലക്ഷത്തിലധികം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. 1950 – 2015 കാലഘട്ടത്തില്‍ ആഗോളതലത്തില്‍ 7.8 ബില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് ലോകത്ത് നിര്‍മ്മിച്ചു കൂട്ടിയത്. അതായത് ലോകത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിക്കും ഒരു ടണ്‍ പ്ലാസ്റ്റിക് എന്ന നിലയില്‍ ഉല്‍പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം 65 ലക്ഷം ടണ്‍ പ്ലാസ്റ്റിക് പുറംതള്ളുന്നു. ഇതില്‍ പകുതിയിലധികവും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്നവയാണ്. മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ പ്ലാസ്റ്റിക് ആണ് ഇന്ന് സമുദ്രത്തിന്റെ, ജീവന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുന്ന കാന്‍സര്‍ ആയി മാറിയിരിക്കുന്നത്.
കടലിലേക്ക് നമ്മള്‍ തള്ളുന്ന മാലിന്യങ്ങള്‍ കടലില്‍ കായം കലക്കുന്നതുപോലെ എന്ന് ചിന്തിക്കുന്നവരും, എല്ലാ മാലിന്യങ്ങളും കടലിലൊഴുക്കി കൈകഴുകി ഇരിക്കുന്നവരും, കടലിന് എല്ലാം ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്ന് കരുതുന്നവരും ഒന്ന് ഓര്‍ക്കുക. എല്ലാത്തിനും ഒരു പരിധിയുണ്ട്, പരിധി കടക്കുമ്പോള്‍ കടല്‍ തന്നെ അവ നേര്‍വഴിക്കാക്കും. അതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം ഫോര്‍ട്ടുകൊച്ചിയിലും വിഴിഞ്ഞം കടല്‍ത്തീരത്തും കണ്ടത്. നാം കടലില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും കടല്‍ തന്നെ തിരിച്ച് തീരത്ത് എത്തിച്ചിരിക്കുന്നു.
പ്രകൃതിക്ക് നാശം ഉണ്ടാകാത്ത രീതിയില്‍ പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാനും പ്രകൃതി എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും ചിന്തിച്ചുകൊണ്ട് മനുഷ്യര്‍ തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ പ്രകൃതി തന്നെ അതിനുള്ള വഴി സ്വീകരിക്കും. കടലും, കരയുമെല്ലാം ഉള്‍പ്പെട്ട ഈ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ് നമ്മള്‍ മനുഷ്യര്‍ എന്ന സത്യം തിരിച്ചറിഞ്ഞ് വിവേകത്തോടെ ഈ പ്രകൃതിയെ സംരക്ഷിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ നമുക്കും നിലനില്‍പ്പുള്ളൂവെന്ന സത്യം തിരിച്ചറിയാനുള്ള ബുദ്ധി മനുഷ്യനില്ലേ?
(മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖിക)