അനേകം സിദ്ധപുരുഷന്മാര്‍ അവതരിച്ച ഭൂമിയാണ് തമിഴകം. ജീവിതം കൊണ്ടും ദര്‍ശനം കൊണ്ടും തമിഴകത്തു സര്‍വ്വാദരണീയനായിത്തീര്‍ന്ന വള്ളലാര്‍ രാമലിംഗ സ്വാമികള്‍ മലയാള ദേശത്തിനു അത്ര പരിചിതനല്ല. അദ്ദേഹം ആരംഭിച്ച ശുദ്ധ സന്മാര്‍ഗ്ഗ സഭയുടെ സ്വാധീനം ഒരു കാലത്ത് കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളില്‍ ആ സ്വാധീനം വ്യക്തമായി കാണുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്‍ അയ്യാ രാമലിംഗ സ്വാമികളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. എകദൈവ വിശ്വാസം ജ്യോതി, കണ്ണാടി ധ്യാനങ്ങള്‍, ജാതിയും മതവിവേചനത്തിനെതിരെ ശക്തമായ നിലപാടും ജീവകാരുണ്യമാണ് മോക്ഷമാര്‍ഗ്ഗം എന്ന വള്ളലാര്‍ വചനങ്ങളുടെ സ്വാധീനം ഗുരുദര്‍ശനത്തിലും കാണാം
1823 ഒക്ടോബര്‍ 5-ാം തീയതി പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചിദംബരം ക്ഷേത്രത്തിനടുത്തുള്ള മരുതൂര്‍ എന്ന സ്ഥലത്ത് രാമയ്യ പിള്ള ചിന്നമ്മയാര്‍ ദമ്പതികളുടെ കനിഷ്ഠ സന്താനമായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. കുഞ്ഞു ജനിച്ചു 5 മാസം കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞിനേയും കൊണ്ട് ചിദംബരം ക്ഷേത്ര ദര്‍ശനത്തിനു പോയി. ചിദംബര രഹസ്യം കാണുക എന്നത് ആ ക്ഷേത്രത്തിലെ ഒരു ചടങ്ങാണല്ലോ? സത്യത്തില്‍ അങ്ങനെ ഒരു ചടങ്ങ് അവിടെ നടത്താറുണ്ടെങ്കിലും ചിദംബര രഹസ്യം എന്തെന്ന് അറിയുന്നവര്‍ ജ്ഞാനികള്‍ മാത്രമാണ്. ചിദംബര രഹസ്യം തുറന്നു കാട്ടുന്ന ചടങ്ങ് ആരംഭിച്ചു. കണ്ടവര്‍ എന്തെന്നറിയാതെ കൈകൂപ്പി. പക്ഷേ ആ കൈക്കുഞ്ഞ് ചിദംബര രഹസ്യം കണ്ടു നന്നായി ചിരി തൂകി ആഹ്ലാദിച്ചു. അവിടെ വച്ച് രാമലിംഗം എന്ന് നാമകരണം ചെയ്യപ്പെട്ടു.
രാമലിംഗത്തിന്റെ ശൈശവ ദശയില്‍ തന്നെ അച്ഛന്‍ രാമയ്യപ്പിള്ള ദിവംഗതനായി. മൂത്ത സഹോദരന്‍ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു. അവര്‍ ചെന്നൈയിലേക്ക് താമസം മാറ്റി. രാമലിംഗത്തിന്റെ മൂത്ത സഹോദരന്‍ സഭാപതി പിള്ള തമിഴ് പുരാണങ്ങളില്‍ പാണ്ഡിത്യമുള്ള ആളും ഒരു പ്രഭാഷകനുമായിരുന്നു. ധനികരായ ഹിന്ദുക്കള്‍ ഭവനങ്ങളില്‍ നടത്തുന്ന ആത്മീയ സഭകളില്‍ പ്രഭാഷണം നടത്തി കിട്ടുന്ന വരുമാനം കൊണ്ട് അദ്ദേഹം കുടുംബം പുലര്‍ത്തി. രാമലിംഗം ചെറു പ്രായത്തില്‍ തന്നെ വീട് വിട്ടു അടുത്തുള്ള ക്ഷേത്രങ്ങളിലും വഴിയമ്പലങ്ങളിലുമാണ് അധികസമയം ചിലവാക്കിയിരുന്നത്. വിദ്യാഭ്യാസം ചെയ്യുന്നില്ല, ഉറങ്ങുന്ന നേരത്തും ഉണ്ണുന്ന നേരത്തും മാത്രം വീട്ടില്‍ കാണും. പ്രായം ഒന്‍പതേ ആയിട്ടുള്ളൂ ഭാവി എന്തായി തീരും. അമ്മയ്ക്കും ജ്യേഷ്ഠനും രാമലിംഗത്തെ കുറിച്ച് ആശങ്കകള്‍ മാത്രം. ഒരു വിദ്യാഭ്യാസവും ചെയ്യാതിരുന്ന രാമലിംഗം ചെന്നൈയില്‍ ഉള്ള കന്തകോട്ടം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചെന്ന് നിത്യേന സ്വന്തമായി പാട്ടുകള്‍ മനസ്സില്‍ രചിച്ചു പാടി പുകഴ്ത്തുക പതിവായിരുന്നു. ഒന്‍പതു വയസ്സുള്ളപ്പോള്‍ അദ്ദേഹം മനസ്സില്‍ രചിച്ച കൃതിയാണ് ദൈവ മണിമാല. ക്ഷേത്രത്തില്‍വച്ച് അത് കേട്ടവരൊക്കെ ബാലനെ കണ്ട് അദ്ഭുതം കൊണ്ടു.
രാമലിംഗം ഇങ്ങനെ കവിതകള്‍ രചിക്കാറുണ്ട് എന്ന് സഹോദരന്‍ സഭാപതിക്കു മനസ്സിലായെങ്കിലും എവിടേയും പോയി വിദ്യാഭ്യാസം ചെയ്യാതെ ഊര് തെണ്ടി നടക്കുന്നവന്‍ എങ്ങനെ ഭാവിയില്‍ ഗുണം പിടിക്കും എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ഒടുവില്‍ സഭാപതി രാമലിംഗത്തെ തന്റെ ഗുരുവായ കാഞ്ചീപുരം സഭാപതി മുതലിയാരുടെ അടുത്തേക്ക് നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടു. രാമലിംഗം അവിടെ പതിവായി പോയില്ല. തന്റെ ശിഷ്യനെ നേര്‍വഴിക്കു നടത്താന്‍ തീരുമാനിച്ചു ഉറപ്പിച്ച മുതലിയാര്‍ രാമലിംഗത്തെ തേടി അവന്‍ പതിവായി പോകാറുള്ള കന്തകോട്ടത്തു ചെന്നു. പതിവുപോലെ രാമലിംഗം മുരുകന് മുന്നില്‍ നിന്ന് പാടുകയാണ്. പാട്ട് കേട്ട് വിസ്മയപ്പെട്ട ഗുരുനാഥന്‍ ശിഷ്യന്റെ അരുകില്‍ ചെന്ന് നിനക്ക് ഞാന്‍ ഗുരുവായിരിക്കുവാന്‍ ഒരിക്കലും അര്‍ഹനല്ല എന്നു പറഞ്ഞു. അങ്ങനെ പലര്‍ക്കും രാമലിംഗത്തെ ബോധ്യപ്പെട്ടു തുടങ്ങിയെങ്കിലും ബന്ധുക്കള്‍ക്ക് അവനെക്കുറിച്ചുള്ള ആശങ്ക വിട്ടിരുന്നില്ല. രാമലിംഗം വീട് വിട്ടു പുറത്തു പോകുന്നതിനു ജ്യേഷ്ഠന്‍ വിലക്കേര്‍പ്പെടുത്തി. ഭവനത്തിന്റെ മച്ചിലെ മുറിയില്‍ രാമലിംഗം കഴിച്ചുകൂട്ടി. ഒരു നിലക്കണ്ണാടിയ്ക്കു മുന്നില്‍ ഇരുന്ന് അവന്‍ നിരന്തരം ധ്യാനം ചെയ്തു പോന്നു.
ഒരിയ്ക്കല്‍ സോമു ചെട്ടിയാര്‍ എന്ന ധനികന്റെ ഭവനത്തില്‍ നടക്കുന്ന പെരിയ പുരാണത്തിന്റെ പ്രഭാഷണത്തിന് ദേഹാസ്വസ്ഥ്യം മൂലം സഭാപതിയ്ക്കു പങ്കെടുക്കാനായില്ല. അത് മുടങ്ങാതിരിക്കുവാന്‍ സഭാപതി ഭാര്യയുടെ നിര്‍ബന്ധം കൊണ്ട് രാമലിംഗത്തെ പറഞ്ഞയച്ചു. സഭാപതിയുടെ ഭാര്യയായ പര്‍വ്വതിയ്ക്കു രാമലിംഗത്തിന്റെ കഴിവില്‍ പരിപൂര്‍ണ വിശ്വാസമായിരുന്നു. കുറഞ്ഞ പക്ഷം പെരിയ പുരാണം പാരായണം ചെയ്യുവാനെങ്കിലും അവനു കഴിഞ്ഞേക്കും എന്നു അവര്‍ കരുതി. എന്നാല്‍ സോമുചെട്ടിയാരുടെ ഭവനത്തില്‍ ചെന്ന രാമലിംഗം സര്‍വ്വരേയും വിസ്മയിപ്പിച്ചു കൊണ്ട് ജ്ഞാന ബാലനായ തിരുജ്ഞാന സംബന്ധരെ കുറിച്ച് മഹത്തായ ഒരു പ്രഭാഷണം നടത്തി. ഒരുപാടു പേര്‍ ബാലനെങ്കിലും അദ്ദേഹത്തെ ഗുരുവായി വണങ്ങി തുടങ്ങി. സഭാപതിക്കും വിശ്വാസമായി. രാമലിംഗം തമിഴില്‍ ധാരാളം തിരുപാടലുകള്‍ എഴുതി കൊണ്ടേയിരുന്നു. പണ്ഡിതന്മാര്‍ പലരും അദ്ദേഹത്തിന് ശിഷ്യരായി ഭവിച്ചു. ശിഷ്യരോടൊപ്പം അദ്ദേഹം ചെന്നൈയിലെ തിരുവോട്രിയൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുക പതിവായിരുന്നു. പട്ടിണത് സ്വാമിയാരുടെ സമാധി സ്ഥാനവും തിരുത്തണി ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ജ്ഞാന പണ്ഡിതന്‍ എന്ന നിലയിലും പെരും പുലവര്‍ എന്ന നിലയിലും കീര്‍ത്തി നേടിക്കൊണ്ടിരുന്ന രാമലിംഗത്തിനു അങ്ങനെ വയസ് ഇരുപത്തിയേഴ് ആയി. അദ്ദേഹത്തിന്റെ അമ്മയ്ക്ക് മകന്‍ വിവാഹിതനായിക്കാണണമെന്നു നിര്‍ബന്ധം. മറ്റുള്ളവരെല്ലാവരും കടുത്ത നിര്‍ബന്ധം ചെലുത്തി ധനമ്മാള്‍ എന്ന മുറപ്പെണ്ണുമായി വിവാഹം നടത്തിച്ചു. എന്നാല്‍ അന്നേ ദിവസം തന്നെ രാമലിംഗത്തിന്റെ ദിവ്യത്വം തിരിച്ചറിഞ്ഞു വരണമാല്യം ചാര്‍ത്തിയവള്‍ ഭക്തയായി തീര്‍ന്നു.
ഒഴുവിലൊടുക്കത്തിന്റെ പുനരാഖ്യാനം, ജീവ കാരുണ്യ ഒഴുക്കം തുടങ്ങി പല പദ്യ കൃതികളും അദ്ദേഹം രചിച്ചു. എല്ലാ പൊരുളുകളും അദ്ദേഹത്തിന്റെ പാടലുകളില്‍ ഉണ്ടായിരുന്നു. ജാതി ചിന്തകള്‍ക്ക് അതീതമായി ജീവിക്കുവാനുള്ള ആഹ്വാനം. എല്ലാ ജീവികളോടും കാരുണ്യം കാട്ടുവാനുള്ള പ്രേരണ ഇതൊക്കെയാണ് പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. വെള് ഒളി ഉയിര്‍ ഒളി ഉള്‍ ഒളി എന്നിങ്ങനെ മൂന്നും ശരിയായി ഗ്രഹിക്കുമ്പോഴാണ് മോക്ഷമാര്‍ഗ്ഗം അടയുന്നത്. അരുള്‍ പെരും ജ്യോതി അരുള്‍ പെരും ജ്യോതി തനി പെരും കരുണൈ അരുള്‍ പെരും ജ്യോതി എന്നതായിരുന്നു മുഖ്യ ഉപദേശം. അനുയായികള്‍ അത് മഹാമന്ത്രം പോലെ ഏറ്റെടുത്തു. സുമ്മാ ഇരു എന്ന തത്വം അദ്ദേഹത്തിന്റെ കൃതികളില്‍ പ്രകാശിതമാകുന്നു.
1867ല്‍ അദ്ദേഹം കടലൂരിലെ വടലൂരില്‍ ശുദ്ധ സന്മാര്‍ഗ്ഗ സഭ ആരംഭിച്ചു. ജാതിയ്ക്കും മതത്തിനും അതീതമായി സമത്വ ചിന്ത ഊട്ടി ഉറപ്പിക്കുന്ന ഒരു സമാജമായിരുന്നു അത്. ആരും പട്ടിണി ആകരുത് എന്ന കരുണ കലര്‍ന്ന ചിന്ത എല്ലാവര്‍ക്കും ഉണ്ടാകണം എന്നു അദ്ദേഹം അനുയായികളോട് പറഞ്ഞു. അതിന് അവിടെ ഒരു വലിയ ഭോജനശാല ആരംഭിച്ചു. അദ്ദേഹം അടുപ്പില്‍ ജ്വലിപ്പിച്ച അഗ്‌നി ഇപ്പോഴും അണയാതെ അവിടെ സൂക്ഷിക്കുന്നു. ഒരിയ്ക്കലും ആ അടുക്കളയിലെ അഗ്‌നി കെട്ടുപോകാറില്ല. വിശന്നു വരുന്ന എല്ലാവര്‍ക്കും ഭേദ ചിന്തയില്ലാതെ അവിടെ എപ്പോഴും അന്നദാനമുണ്ടാകും. കുറുങ്കുഴി എന്ന സ്ഥലത്ത് ഒരു ഭവനത്തില്‍ രാമലിംഗ സ്വാമികള്‍ വസിക്കുമ്പോള്‍ പകല്‍ അനുയായികളോട് സംസാരിക്കുകയും രാത്രിയില്‍ ദീപ പ്രഭയില്‍ ഇരുന്ന് എഴുതുകയും ചെയ്യുമായിരുന്നു. അവിടത്തെ ഗൃഹനാഥ വിളക്ക് തെളിക്കാനുള്ള എണ്ണ ഒരു മണ്‍കുടത്തില്‍ നിറച്ചു സ്വാമികള്‍ താമസിക്കുന്ന മുറിയില്‍ വയ്ക്കും. ഒരിയ്ക്കല്‍ മുറി ശുദ്ധി ചെയ്യുന്നതിനിടയില്‍ ആ മണ്‍കുടം പൊട്ടിപ്പോയതിനെ തുടര്‍ന്ന് പുതിയ ഒരെണ്ണം വാങ്ങി അവിടെ വച്ചു. അതില്‍ ദ്വാരമുണ്ടോ എന്നറിയാന്‍ വെള്ളം നിറച്ചു വച്ച ആ വീട്ടമ്മ അതിലെ വെള്ളം കളഞ്ഞു എണ്ണ നിറയ്ക്കുവാന്‍ മറന്നുപോയിരുന്നു. സ്വാമികള്‍ പതിവുപോലെ വന്ന് ദീപം തെളിച്ചു എഴുതാനിരുന്നു. മണ്‍കുടത്തില്‍ ഉണ്ടായിരുന്ന വെള്ളം ഒഴിച്ച് തന്നെ ദീപം തെളിച്ചു. അടുത്ത ദിവസം അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പ്രഭാതത്തില്‍ വെള്ളത്തില്‍ എരിയുന്ന ദീപം കണ്ട് വിസ്മയപ്പെട്ടുവത്രെ. കുറുങ്കുഴിയിലെ ആ സ്ഥാനം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.
എല്ലാ ജീവനും ഒരേ ഒളിയില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ ഒന്നിലും ഭേദം കാണേണ്ടതില്ല. പരം പൊരുളിനെ ഒളിരൂപത്തില്‍ ധ്യാനിച്ചു കൊള്ളുക. ജീവകാരുണ്യം നിറച്ചു കൊണ്ടേ മോക്ഷ വഴിയില്‍ നടക്കുവാനാകു എന്ന് അദ്ദേഹം അരുളിച്ചെയ്തു. 1873 ല്‍ അദ്ദേഹം സത്യ ജ്ഞാന സഭ വടലൂരില്‍ സ്ഥാപിച്ചു. ഈ സ്ഥലം സിദ്ധിവിളാകം എന്നാണ് അറിയപ്പെടുന്നത്. ജലത്തിന്റെ ദൗര്‍ലഭ്യം ഉണ്ടായപ്പോള്‍ അവിടെ അടുത്ത് സ്വാമികള്‍ ഒരു അരുവി ഉണ്ടാക്കിയതായും പറയുന്നു. അതിപ്പോഴും അവിടെ കാണാം. ആത്മീയ ജ്ഞാനം എല്ലാവര്‍ക്കും അവകാശപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് എല്ലാ തത്വവും ശുദ്ധമായ തമിഴില്‍ അദ്ദേഹം പാടി.
മോക്ഷ മാര്‍ഗ്ഗം ജാതി മത ലിംഗ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവര്‍ക്കുമായി തുറന്നിട്ടു. അദ്ദേഹത്തിന്റെ പാടലുകളുടെ സമാഹാരം തിരു അരുട്പ എന്നാണ് അറിയപ്പെടുന്നത്. 1874 ജനുവരി മാസം 30 നു അദ്ദേഹം സിദ്ധിവിളാകത്തെ ഒരു അറയില്‍ പ്രവേശിച്ചു അതിന്റെ വാതിലുകള്‍ അടയ്ക്കുന്നതിന് മുന്‍പായി അനുയായികളോട് പറഞ്ഞു, വാതില്‍ തുറക്കരുത് അത് തുറന്നാല്‍ എന്നെ കാണുവാന്‍ സാധിക്കില്ല. ആ വാതിലുകള്‍ അടയപ്പെട്ടു. ഇനിയിത് തുറക്കുമോ? എപ്പോള്‍ തുറക്കും എല്ലാവര്‍ക്കും ആശങ്കയായി. ആശങ്ക വര്‍ദ്ധിച്ചതോടെ ഗവണ്‍മെന്റ് ഇടപെട്ട് മെയ് മാസം ആ അറയുടെ വാതില്‍ തുറന്നു. അവിടെ രാമലിംഗ സ്വാമികള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒളി രൂപമായി തീര്‍ന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി. ഒടുവില്‍ 1906ല്‍ മദ്രാസ് ഡിസ്ട്രിക്ട് ഗസറ്ററില്‍ അദ്ദേഹം ഭൂമിയില്‍ ഇെല്ലന്ന് തീര്‍പ്പു കല്പ്പിച്ചു രേഖപ്പെടുത്തി. വള്ളലാര്‍ രാമലിംഗം സ്വാമികളുടെ ദര്‍ശനങ്ങള്‍ സാമൂഹിക പരിവര്‍ത്തനോന്മുഖമായിരുന്നു. ശ്രീ നാരായണ ഗുരുവിനാല്‍ വിരചിതമായ അനുകമ്പാ ദശകത്തിലെ
മരിയാതുടലോട്
പോയൊരാ പരമേശന്റെ
പരാര്‍ത്ഥ്യഭക്തനോ
എന്ന വരികള്‍ ജ്യോതിയായ രാമലിംഗസ്വാമികളെ കുറിച്ചാണ്. ശുദ്ധ സസ്യാഹാരത്തിലുടെ സാത്വിക ജീവിത മാത്യക ശുദ്ധ സന്മാര്‍ഗ സഭ പ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രമാക്കി കേരളത്തിലും സജീവമായി കഴിഞ്ഞു.