1989-90 വര്‍ഷങ്ങള്‍ 1917 പോലെതന്നെ സ്മരണീയവര്‍ഷങ്ങളാണ് കമ്മ്യൂണിസ്റ്റ് കലണ്ടറില്‍. 1917ല്‍ റഷ്യന്‍ വിപ്ലവം നടന്നു; കമ്മ്യൂണിസ്റ്റുകാര്‍ റഷ്യയില്‍ അധികാരം പിടിച്ചെടുത്തു. ഒരര്‍ത്ഥത്തില്‍ റഷ്യന്‍ വിപ്ലവം മനുഷ്യരാശിയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ സംഭവമായിരുന്നു. 1789ലെ ഫ്രഞ്ച് വിപ്ലവം Equality, Liberty, Fraternity (തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം) എന്ന മുദ്രാവാക്യം വിളിച്ചെങ്കിലും ഈ മുദ്രാവാക്യത്തിലെ ”തുല്യത” നിയമത്തിന്റെ മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന വസ്തുത സ്ഥാപിച്ചെടുക്കുക മാത്രമാണ് ഉണ്ടായത്. പ്രഭുക്കളും പുരോഹിതരും സാധാരണക്കാരും നിയമത്തിന്റെ മുന്നില്‍ തുല്യരായിത്തീര്‍ന്നു. സോഷ്യലിസം ഉദ്ദേശിക്കുന്നത് എല്ലാവരും തമ്മിലുള്ള സാമ്പത്തികമായ തുല്യതയാണ്. ഇപ്രകാരം ഫ്രഞ്ച് വിപ്ലവത്തിന്റെ ഉദ്ദേശ്യങ്ങളും കടന്ന് സാമ്പത്തിക തുല്യത നടപ്പിലാക്കാനാണ് റഷ്യന്‍ വിപ്ലവം നടത്തിയത്. അതിനാല്‍ ലോകം മുഴുവന്‍ ഈ പരീക്ഷണം ഉറ്റുനോക്കി.
1917 മുതല്‍ 1991 വരെ 74 വര്‍ഷക്കാലം നടത്തിയ പരീക്ഷണത്തില്‍ 3 കോടി മനുഷ്യജീവനുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബലിനല്‍കി. പലരും പാര്‍ട്ടിയുടെ ഭീകരമായ അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ടു. പലരും ബലം പ്രയോഗിച്ചുള്ള കൂട്ടുകൃഷിവല്‍ക്കരണത്തില്‍ രക്തസാക്ഷികളായി. പത്രസ്വാതന്ത്ര്യം, ചരിത്രരചന, സ്വാതന്ത്ര്യം, സാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം – ചുരുക്കത്തില്‍ ചിന്താസ്വാതന്ത്ര്യം തന്നെ ബലികഴിക്കപ്പെട്ടു. മനുഷ്യചരിത്രം ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൂരതകളും സ്വേച്ഛാധിപത്യവും കമ്മ്യൂണിസ്റ്റുകള്‍ നടപ്പില്‍ വരുത്തി. എന്നിട്ടും സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ റഷ്യന്‍ സാമ്രാജ്യത്വം തകര്‍ന്നടിഞ്ഞു. സോഷ്യലിസമെന്ന സമ്പദ് വ്യവസ്ഥ വിപണി അടിസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റ് സമ്പദ്‌വ്യവസ്ഥയിലേക്ക് വഴിമാറി. 1991ന് ശേഷം ചൈന, വിയറ്റ്‌നാം, ക്യൂബ, കൊറിയ, ലാവോസ് എന്നീ അഞ്ച് രാഷ്ട്രങ്ങളില്‍ സൈനികഭരണം പോലുള്ള ഏകാധിപത്യ ഭരണരാജ്യങ്ങളില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശക്തമായി നിലനില്‍ക്കുന്നത്. ജനാധിപത്യത്തിലൂടെ നിലനില്‍ക്കുന്ന ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. വ്യാജമായ പ്രചാരണങ്ങളാണ് കമ്മ്യൂണിസ്റ്റ് നിലനില്‍പിന്റെ അടിത്തറ. ജ്വല്ലറികളെപ്പോലെ പരസ്യങ്ങളെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണത്. ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ മരുന്നുകളുടെ സ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമൂഹത്തിലുള്ളത്.
വ്യാജപ്രചാരണങ്ങളുടെ മുഖ്യധാരകളിലൊന്നു ചരിത്രപരമായ അപനിര്‍മ്മിതികളാണ് – പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചരിത്രത്തില്‍ കോര്‍ത്തിണക്കിയ കല്ലുവെച്ച നുണകളാണ്.
1920 ഒക്‌ടോബര്‍ 17ന് താഷ്‌കെന്റില്‍ വെച്ച് രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വന്ന് സായുധവിപ്ലവം നടത്താന്‍ ശ്രമിച്ചത് 1922ലെ പെഷ്‌വാര്‍ ഗൂഢാലോചനക്കേസ്, 1924ലെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസ്, 1929ലെ മീററ്റ് ഗൂഢാലോചനക്കേസ് എന്നി കേസുകളിലൂടെ ബ്രിട്ടീഷ് ഗവര്‍മ്മേന്റ് അടിച്ചമര്‍ത്തി. 1927-29ല്‍ നിയമവിധേയമായി കര്‍ഷക-തൊഴിലാളി പാര്‍ട്ടി(Workers and Peasants Party) രൂപീകരിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ”രണ്ട് വര്‍ഗ്ഗത്തെ” അടിസ്ഥാനപ്പെടുത്തിയ പാര്‍ട്ടി പറ്റില്ലെന്ന് ശഠിച്ചതുകൊണ്ട് പിരിച്ചുവിടേണ്ടി വന്നു. 1930ലാണ് പാര്‍ട്ടിക്ക് കേന്ദ്രക്കമ്മറ്റി ഇന്ത്യയില്‍ പ്രവര്‍ത്തനയോഗ്യമായ രീതിയില്‍ സജ്ജമാക്കപ്പെടുന്നത്.
1930-35 കാലത്ത് ഒരു വേരോട്ടവുമുണ്ടാക്കാന്‍ കഴിയാത്ത പാര്‍ട്ടി തുടക്കം മുതലേ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തെ ശക്തിയായി എതിര്‍ത്തിരുന്നു.
പാര്‍ട്ടി കേരളത്തില്‍
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരപരിപാടിയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു ചെറു ഗ്രൂപ്പായിരുന്നു. 1934 ലെ ഉപ്പുസത്യഗ്രഹകാലത്ത് രൂപംപൂണ്ട കോണ്‍ഗ്രസ്സിലെ ഒരു ഗ്രൂപ്പ് ഇടതുപക്ഷ കോണ്‍ഗ്രസ്സായും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായും പ്രവര്‍ത്തിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഉത്തരേന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് വ്യത്യസ്തമായി ഗാന്ധിയന്‍ പൈതൃകം അവകാശപ്പെടാവുന്ന ഒരു പാരമ്പര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിരുന്നു. ഏ.കെ.ജിയും കൃഷ്ണപിള്ളയും ഇ.എം.എസ്സും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. 1934-ല്‍ കോണ്‍ഗ്രസ് ഇടതുപക്ഷം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി. 1935 മുതല്‍ 1939 വരെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രായോഗികമായ നേതൃത്വം ഈ വിഭാഗത്തിനായിരുന്നു. 1935 അവസാനം കമ്മ്യൂണിസ്റ്റായി മാറിയ ഈ പ്രസ്ഥാനം കോണ്‍ഗ്രസ്സിനുള്ളില്‍ രഹസ്യമായി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സിന്റെ ഗാന്ധിയന്‍ പ്രത്യയശാസ്ത്ര അടിത്തറ സംഘടിത പ്രചാരണത്തിലൂടെ തകര്‍ത്തു. അങ്ങിനെയാണ് ഗാന്ധിയന്‍ പൈതൃകത്തെ മുഴുവന്‍ കാപട്യത്തിലൂടെ തങ്ങളുടെ പൈതൃകമാക്കി ഈ പാര്‍ട്ടി മാറ്റിയത്.
ശുദ്ധ സ്റ്റാലിനിസം
1935ല്‍ കേരളത്തിലേക്ക് കടന്നുവന്ന കമ്മ്യൂണിസമെന്ന പേരിലറിയപ്പെട്ട ഈ പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ശുദ്ധ സ്റ്റാലിനിസ്റ്റ് പ്രസ്ഥാനമായിരുന്നു. 1917ല്‍ റഷ്യന്‍ വിപ്ലവവിജയത്തോടെ ലെനിന്‍ രൂപപ്പെടുത്തിയ കമ്മ്യൂണിസത്തിന്റെ റഷ്യന്‍ മാതൃക ലോകം മുഴുവന്‍ 1924 മുതല്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ചു. ഈ റഷ്യന്‍ മാതൃകയാണ് ഇന്ത്യയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും വന്നത്.
1935ല്‍ കേരളത്തിലേക്ക് ഈ പ്രസ്ഥാനം കടന്നുവന്നു. 1935ല്‍ ദിമിത്രോവ് ആവിഷ്‌കരിച്ചതും ഇന്ത്യയില്‍ ”ഡട്ട് – ബ്രാഡ്‌ലി തീസിസ്” എന്നറിയപ്പെടുന്നതുമായ നയം സാമ്രാജ്യത്വത്തിനെതിരായ ഐക്യമുന്നണി എന്ന തന്ത്രം നടപ്പില്‍ വരുത്തി. ഈ നയത്തിന്റെ ഭാഗമായി ജയപ്രകാശ് നാരായണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി. ഈ നയം ദുരുപയോഗം നടത്തിയാണ് കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ മാത്രമല്ല കോണ്‍ഗ്രസ്സിനെ തന്നെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ധൃതരാഷ്ട്രാലിംഗനത്തിലൂടെ കൊന്നത്. 1940 സപ്തംബര്‍ 15ന് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായി രംഗത്ത് വന്നു. തലശ്ശേരി, മൊറാഴ തുടങ്ങിയ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പേരില്‍ നടന്ന (യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ്) അക്രമങ്ങളില്‍ പലരും കൊല്ലപ്പെട്ടു. 1939 സപ്തംബര്‍ 1ന് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ”സാമ്രാജ്യയുദ്ധം” എന്നു മുറവിളികൂട്ടിയ പാര്‍ട്ടി 1941 ജൂണ്‍ 22ന് ഹിറ്റ്‌ലര്‍ പട റഷ്യയെ ആക്രമിച്ചതോടുകൂടി നയം മാറ്റി. 1941 ഡിസംബറോട് കൂടി കമ്മ്യൂണിസ്റ്റുക്കാര്‍ നേരത്തെ ”സാമ്രാജ്യയുദ്ധം” എന്ന് അട്ടഹസിച്ചാക്ഷേപിച്ച രണ്ടാം ലോകമഹായുദ്ധത്തെ ”ജനകീയയുദ്ധം” എന്ന് പുനര്‍ നാമകരണം ചെയ്തു.
1941 ഡിസംബര്‍ മുതല്‍ 1945 ല്‍ യുദ്ധം അവസാനിക്കുന്നതുവരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനുമായി സഖ്യത്തിലായി യുദ്ധത്തില്‍ സഹകരിച്ചു. ഈ സാമ്രാജ്യത്വസഹകരണം പാര്‍ട്ടിയെ ജനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തി. സുഭാഷ് ചന്ദ്രബോസിനെ ”ചെറ്റ” എന്നു വിശേഷിപ്പിക്കുകയും സ്വാതന്ത്ര്യപ്പോരാളികളെ പാര്‍ട്ടി ഒറ്റുകൊടുക്കുകയും ചെയ്തു. യുദ്ധാനന്തരം പഴയ ”വിപ്ലവ പ്രതാപം” വീണ്ടെടുക്കാന്‍ ”അന്തിമ ആക്രമത്തിലേയ്ക്ക്” എന്ന 1946 ആഗസ്റ്റ് മാസത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മറ്റി രേഖ രാജ്യത്ത് അക്രമപ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനായി രൂപപ്പെടുത്തിയ ഒന്നായിരുന്നു. (ജെ.എന്‍.യു ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്) ഈ രേഖ അനുസരിച്ചാണ് പുന്നപ്ര-വയലാര്‍ സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലാന്‍ ചെയ്തത്.
പുന്നപ്ര-വയലാര്‍
1946 ആഗസ്റ്റ് മാസത്തെ രേഖ അനുസരിച്ച് പോലും പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ”ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക”, ”എല്ലാ അധികാരവും ഭരണഘടനാ നിര്‍മ്മാണസഭക്ക് വിടുക” എന്നിവയായിരുന്നു. എന്നാല്‍ 1946 സപ്തംബര്‍ 2-ാം തീയതി താല്‍കാലിക ഇന്ത്യാ ഗവര്‍ന്മേന്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി രൂപീകരിക്കപ്പെട്ടതോടുകൂടി ഈ രേഖയിലെ മിക്ക ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടു എന്നു പറയാവുന്നതാണ്. എങ്കിലും കമ്മ്യൂണിസ്റ്റ് കലാപങ്ങള്‍ പാര്‍ട്ടി നടത്തുക തന്നെ ചെയ്തു.
ആലപ്പുഴയിലെ കയര്‍ തൊഴിലാളികളെ കേന്ദ്രമാക്കി ഒരു മനുഷ്യക്കുരുതി നടത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് കലാപം നടത്താനുള്ള സമ്മതത്തിനായി കെ.സി. ജോര്‍ജ് ബോംബെയില്‍ പാര്‍ട്ടി കേന്ദ്ര നേതാക്കളെ കാണാനായി പോയി. (കെ.സി. ജോര്‍ജ്ജ്, പുന്നപ്ര-വയലാര്‍, രണ്ടാംപതിപ്പ് 1990, പേജ് 107)
പുന്നപ്രവയലാറിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന പി.കെ.വി. കൈമള്‍ രേഖപ്പെടുത്തുന്നത് മുന്‍ നേതാവ് ടി.വി. തോമസ് ഈ കലാപത്തെ എതിര്‍ത്തിരുന്നുവെന്നാണ് (P.K.V. Kaimal, Socio Economic and Political Aspect of Punnapra Vayalar Uprising unpublished PhD Thesis. Page – 255)
നരബലിയുടെ ചരിത്രപ്രാധാന്യം
നിരപരാധികളെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കൊല 1919ലെ ജാലിയന്‍ വാലാബാഗ് വെടിവെപ്പാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് 379 പേരും കോണ്‍ഗ്രസ് കണക്കനുസരിച്ച് 1000 പേരുമാണ് ഈ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പുന്നപ്ര-വയലാറില്‍ കൊല്ലപ്പെട്ടവര്‍ 2000ല്‍ അധികം വരും. ജാലിയന്‍വാലാബാഗില്‍ നിരപരാധികളെ ബ്രിഗേഡിയര്‍ ജനറല്‍ ഡയറാണ് വെടിവെച്ചുകൊന്നതെങ്കില്‍ പുന്നപ്രയില്‍ അര്‍ത്ഥശൂന്യമായ സായുധ ചെറുത്തുനില്പ് നടത്തിയായിരുന്നു ഇത്രയും പേരെ പാര്‍ട്ടി ഹോമിച്ചത് എന്നതാണ് വസ്തുത. കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ നടത്തിയിട്ടുള്ള ഏറ്റവും വലിയ നരഹത്യയായിട്ടുവേണം ഇതിനെ കണക്കാക്കാന്‍.
ലജ്ജിക്കുന്ന പാര്‍ട്ടി
1946ല്‍ ബലിയര്‍പ്പണത്തിന് ശേഷം അത്യന്തം ബീഭത്സമായ ഈ കൊലപാതകത്തില്‍ പാര്‍ട്ടി ലജ്ജിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം, സ്വാതന്ത്ര്യസമരവുമായോ, തിരുവിതാംകൂറിലെ ഉത്തരവാദിത്വഭരണവുമായോ ബന്ധപ്പെടുത്തി ന്യായീകരിക്കാവുന്ന ഒരൊറ്റ ലക്ഷ്യംപോലും ഉണ്ടായിരുന്നില്ല. ലജ്ജാകരമായ വസ്തുത ഈ സമരം മുഴുവന്‍ പാര്‍ട്ടിയുടെ വിപ്ലവപാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തിനായ് നടത്തിയ ബലിയര്‍പ്പണമായിരുന്നു എന്നതാണ്.
ലജ്ജകൊണ്ടാവണം 1946 ഡിസംബര്‍ മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വയലാറില്‍ മരിച്ചവരുടെ സംഖ്യ ആയിരക്കണക്കായിരുന്നിട്ടും സംഖ്യ കുറച്ചു പറയാന്‍ തുടങ്ങി. ഇ.എം.എസ് തന്നെ ഈ നുണപ്രചരണത്തിനു തുടക്കമിട്ടു. 1946 ഡിസംബര്‍ 22ന് ‘പീപ്പിള്‍സ് എയ്ജി’ല്‍ മരിച്ചവരുടെ സംഖ്യ 200 മാത്രമാണെന്ന് നമ്പൂതിരിപ്പാട് അവകാശപ്പെട്ടു. പുന്നപ്ര-വയലാറിന്റെ ചരിത്രകാരനായ കെ.സി. ജോര്‍ജ്ജാകട്ടെ 1947ല്‍ മരണസംഖ്യ 300 ആയി വര്‍ദ്ധിപ്പിച്ചു. 1972-ലെ പതിപ്പില്‍ അത് 500 വരെ ആയി കുറച്ചുകൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
യഥാര്‍ത്ഥ കണക്ക് എവിടെനിന്ന്?
പുന്നപ്ര-വയലാര്‍ സമരത്തില്‍ മരിച്ചവരുടെ സംഖ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറച്ചുവെക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. കണക്ക് ആരും അറിയരുതെന്ന് കരുതി നശിപ്പിക്കുക കൂടി ചെയ്തു എന്നുവേണം അനുമാനിക്കാന്‍.
1946ല്‍ ദിവനായിരുന്ന സര്‍ സി.പി.ക്ക് സൈന്യം ദിവസേന മരിച്ചവരുടെ കൃത്യമായ ലിസ്റ്റ് നല്‍കിയിരുന്നു. ഈ ലിസ്റ്റ് ഉള്‍പ്പെട്ടിരുന്നത് ദിവസേന നല്‍കിയിരുന്ന ഡെയിലി റിപ്പോര്‍ട്ടില്‍ ആയിരുന്നു. തിരുവിതാംകൂര്‍ പോലീസിന്റെ ഡെയിലി റിപ്പോര്‍ട്ട് സി. നമ്പര്‍ 298 (എസ്.ബി) 1946ല്‍ ഒക്‌ടോബര്‍ 25ന് പുന്നപ്രയില്‍ മരിച്ച നാല് പോലീസുകാരുടെ വിവരം പോലീസ് നല്‍കിയിരുന്നു. എന്നാല്‍ 28നുള്ള ഡെയിലി റിപ്പോര്‍ട്ടില്‍ 27ന് വയലാറില്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണ്ണവിവരം ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തന്നെ ആരോ എടുത്തുമാറ്റിയിരിക്കുന്നു. അതു ഫയലില്‍ ഇല്ല. സര്‍ സി.പി. ആദ്യം മുതല്‍ തന്നെ ആയിരങ്ങള്‍ മരിച്ചു എന്നു സമ്മതിച്ചിട്ടുണ്ട്. സര്‍ സി.പി.യോട് അടുപ്പമുണ്ടായിരുന്ന തിരുവിതാംകൂറിലെ പത്രങ്ങള്‍ ആയിരങ്ങള്‍ മരിച്ചു എന്നു സമ്മതിച്ചിരുന്നു. ഈ വിവരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘പീപ്പിള്‍സ് എയ്ജി’ലും അക്കാലത്ത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പരാതി തിരുവിതാംകൂര്‍ പത്രങ്ങളും സര്‍ സി.പി.യും മരണസംഖ്യ കൂട്ടിപ്പറയുന്നു എന്നായിരുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ നടത്തിയ ഈ ഹീനമായ സായുധ ചെറുത്തു നില്പിന്റെ ഫലമായുണ്ടായ വെടിവെയ്പില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട വാര്‍ത്ത മറച്ചുവെക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമെ താല്പര്യമുണ്ടായിരുന്നുള്ളു എന്ന് ഇതില്‍ നിന്ന് വ്യക്തം. 1957ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നയുടന്‍ തന്നെ ഫയലില്‍ നിന്നും ഈ റിപ്പോര്‍ട്ട് കമ്മ്യൂണിസ്റ്റുകാര്‍ നീക്കം ചെയ്തു എന്നുവേണം വിചാരിക്കാന്‍.
ഭാഗ്യത്തിന് സംഭവം കഴിഞ്ഞ് ഒരാഴ്ചക്കകം ബ്രിട്ടീഷ് രഹസ്യപ്പോലീസിന്റെ കോഴിക്കോട് യൂണിറ്റ് സര്‍ക്കാറിലേക്കയച്ച ”സിറ്റ്‌വേഷന്‍ ഇന്‍ ട്രാവന്‍കൂര്‍” എന്ന ”സെക്യൂരിറ്റി സമ്മറി”യില്‍ തിരുവിതാംകൂറിലെ ആലപ്പുഴയില്‍ 2000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നും എല്ലാംകൂട്ടി പെട്രൊളൊഴിച്ച് തീവെച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (Hom. Pol.F No.5/40/46, National Archives of India, New Delhi) കമ്മ്യൂണിസ്റ്റുകാരുടെ മനുഷ്യ ജീവനോടുള്ള ലജ്ജാകരമായ അവജ്ഞയുടെ തെളിവാണ് ഇത്. അധികാരം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി തൊഴിലാളികളേയോ കൃഷിക്കാരേയോ സേവിക്കുന്നില്ല. അവരുടെ സമരശേഷിയെ ഒരുകൂട്ടം നേതാക്കള്‍ക്ക് അധികാരത്തിലേക്കുള്ള വഴിയായി മാത്രമാണ് ഉപയോഗിക്കുന്നത്.