കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. അതിലെ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെടുകയും ആശങ്കപ്പെടുകയും ചെയ്ത ഒരു കാര്യമാണ് ഭാരതത്തിന്റെ ക്രയോജനിക് എഞ്ചിന്റെ കഥ. എന്താണീ ക്രയോജനിക് എഞ്ചിന്‍?
റോക്കറ്റ് പ്രവര്‍ത്തിക്കുന്നത് ന്യൂട്ടന്റെ മൂന്നാം ചലനനിയമം അനുസരിച്ചാണ്. എന്ത് പ്രവര്‍ത്തിയുണ്ടായാലും അതിനു തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും എന്നതാണ് ആ നിയമം. ഒരു ചേമ്പറില്‍ കുറച്ച് ഇന്ധനം കത്തിച്ച് അതില്‍ നിന്നുണ്ടാകുന്ന വാതകങ്ങള്‍ അതിശക്തമായി പുറത്തേക്ക് പോകുമ്പോള്‍ ചേംബര്‍ ഇരുന്ന ഭാഗം എതിര്‍ ദിശയില്‍ മുന്‍പോട്ട് ചലിക്കും. ഒരു ബലൂണിലെ കാറ്റ് പുറത്തുപോകുമ്പോള്‍ ബലൂണ്‍ എതിര്‍ ദിശയില്‍ തെറിക്കുന്നതും ഒരു തോണിയില്‍ നിന്ന് കരയിലേക്ക് ചാടിയിറങ്ങുമ്പോള്‍ തോണി പിന്നിലേക്ക് പോകുന്നതുമെല്ലാം ഇങ്ങനെയാണ്.
അപ്പോള്‍ ഒരു റോക്കറ്റില്‍ നിറച്ച ഇന്ധനങ്ങള്‍ കത്തി വാതകങ്ങള്‍ താഴത്തെ നോസിലില്‍ കൂടി പുറത്തു പോകുമ്പോള്‍ റോക്കറ്റ് മുകളിലേക്ക് കുതിക്കുന്നു. റോക്കറ്റിന്റെ ഭാരം, ഇന്ധനത്തിന്റെ ജ്വലനശേഷി, ഊര്‍ജ്ജം പുറത്തുവിടാനുള്ള കഴിവ് ഒക്കെ ഇവിടെ റോക്കറ്റിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും.
അറുപതുകളില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച കാലത്ത് നിന്നും അമേരിക്ക ചാന്ദ്രദൗത്യങ്ങള്‍ തുടങ്ങിയതോടെ വളരെയേറെ ഭാരമുള്ള പേടകങ്ങള്‍ വിക്ഷേപിക്കേണ്ടതായി വന്നു. നിലവിലുണ്ടായിരുന്ന ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള റോക്കറ്റുകള്‍ക്ക് വലിയ ഭാരമുള്ള പേടകങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ കഴിയില്ലായിരുന്നു. ടണ്‍ കണക്കിന് ഭാരമുള്ള അപ്പോളോ ദൗത്യപേടകങ്ങളെ വിക്ഷേപിക്കാന്‍ റോക്കറ്റിന്റെ മൂന്നാം ഘട്ടത്തില്‍ ചെറുതും എന്നാല്‍ അതീവ കരുത്തുറ്റതുമമായ ഒരു എഞ്ചിന് വേണ്ടിയുള്ള അന്വേഷണമാണ് ക്രയോജനിക് എഞ്ചിന്‍ എന്ന ആശയത്തിലേക്ക് എത്തിച്ചത്.
ദ്രാവകാവസ്ഥയിലുള്ള ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയാണ് ക്രയോജനിക് എഞ്ചിനില്‍ ഉപയോഗിക്കുന്നത്. പൂജ്യത്തിനു താഴെ ഇരുന്നൂറോളം ഡിഗ്രി തണുപ്പില്‍ മാത്രമേ ഹൈഡ്രജനും ഓക്‌സിജനും ദ്രാവകമാവുകയുള്ളു. ഈ ഹൈഡ്രജന്റെ ജ്വലനശേഷിയും ഊര്‍ജ്ജോത്പാദന ശേഷിയും വളരെ അധികമാണ്. പക്ഷെ ജ്വലനത്തിനു മുമ്പ് വരെ ഇവ അതി തീവ്രമായ തണുപ്പില്‍ സൂക്ഷിച്ചേ മതിയാകൂ. ഇവിടെയാണ് വെല്ലുവിളി.
ഈ തീവ്രമായ തണുപ്പില്‍ ഒരുമാതിരി എല്ലാ തന്മാത്രാഘടനകളും ഛിന്നഭിന്നമാകും. അതിനു പറ്റിയ അലോയികള്‍ വേണം. ഈ തണുപ്പിലുള്ള ഇന്ധനം നോസിലില്‍ എത്തിക്കാന്‍ ഒന്നും ബാധിക്കാത്ത പൈപ്പുകളും മോട്ടോറുകളും വേണം. ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കണം. മനുഷ്യന്‍ ഇന്നുവരെ കണ്ടുപിടിച്ച ടെക്‌നോളജികളില്‍ ഏറ്റവും സങ്കീര്‍ണ്ണമാണ് ക്രയോജെനിക്ക് എഞ്ചിന്റേത്.
ഇന്ധനങ്ങള്‍ സൂക്ഷിക്കാനുള്ള ഭീമമായ തണുപ്പ്. തൊട്ടടുത്ത് അവ കത്തുമ്പോഴുണ്ടാകുന്ന അതിഭീമമായ താപം, ഇവയുടെയെല്ലാം നിയന്ത്രണ സംവിധാനങ്ങള്‍. ഇതാണ് ഈ സാങ്കേതികവിദ്യയെ ഇത്രയേറെ സങ്കീര്‍ണ്ണമാക്കുന്നത്. പക്ഷേ ഭാരമേറിയ ഒരു പേലോഡ് ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഇങ്ങിനെ ഒരു എഞ്ചിന് മാത്രമേ കഴിയൂ.
അപ്പോളോ പദ്ധതിക്ക് വേണ്ടി വികസിപ്പിച്ച ഒട്ടുമിക്ക സാങ്കേതികവിദ്യകളും മനുഷ്യന്റെ സാധാരണ ജീവിതത്തിലേക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെ വികസിപ്പിച്ച ക്രയോ എന്‍ജിന്‍ സാങ്കേതിക വിദ്യയാണ് ഭാരമേറിയ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളെ 36000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നത്. മനുഷ്യജീവിതത്തെ തന്നെ മാറ്റിമറിച്ച കമ്മ്യുണിക്കേഷന്‍, ഇന്റര്‍നെറ്റ് വിപ്ലവങ്ങള്‍ നടന്നത് കണ്ണെത്താ ദൂരത്ത് പ്രതിഷ്ഠിച്ച ഈ ആകാശദൂതന്മാര്‍ വഴിയാണ്.
അമേരിക്കയ്ക്ക് പിന്നാലെ എഴുപതുകളുടെ അവസാനം ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവരും ക്രയോ സാങ്കേതികവിദ്യ വശമാക്കി.എണ്‍പതുകളുടെ ആദ്യപകുതിയിലാണ് ഇന്‍സാറ്റ് പരമ്പരയുമായി ഭാരതം ഉപഗ്രഹ വാര്‍ത്താവിനിമയത്തിലേക്ക് വരുന്നത്. പക്ഷെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ചോദിക്കുന്ന പണം കൊടുത്ത് അമേരിക്കയെയോ ഫ്രാന്‍സിനെയോസമീപിക്കേണ്ട അവസ്ഥയാണ്.
കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുള്ള വിപണിമൂല്യം മനസ്സിലാക്കി ആ മാര്‍ക്കറ്റ് അടക്കിഭരിക്കാനുള്ള കച്ചവട താല്പര്യവും വന്‍ശക്തികളില്‍, പ്രത്യേകിച്ച് അമേരിക്കയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ രാജ്യങ്ങള്‍ ഈ മാര്‍ക്കറ്റില്‍ ചുവടുറപ്പിക്കുന്നത് എന്ത് വില കൊടുത്തും അവര്‍ തടഞ്ഞു.
എണ്‍പതുകളുടെ അവസാനം സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ അവരുടെ സ്‌പേസ് ഏജന്‍സികളില്‍ ഒന്നായ ഗ്‌ളാവ്‌കോസ്‌മോസ് ക്രയോജനിക് എന്‍ജിന്‍ സാങ്കേതികവിദ്യ ഭാരതത്തിനു കൈമാറാന്‍ കരാറായി. പക്ഷെ മിസൈല്‍ സാങ്കേതിവിദ്യ നിര്‍വ്യാപന കരാര്‍ ചൂണ്ടിക്കാട്ടി അമേരിക്ക ഇതിനെ എതിര്‍ക്കുകയും ഉപരോധഭീഷണി ഭയന്ന് ഏതാനും എന്‍ജിനുകള്‍ മാത്രം നല്‍കി സാങ്കേതികവിദ്യ നല്‍കുന്നതില്‍ നിന്നും ഗ്‌ളാവ്‌കോസ്‌മോസ് പിന്മാറി. സത്യത്തില്‍ ഒരു ഭൂഖണ്ഡാന്തര മിസ്സൈലുകളില്‍ പോലും ക്രയോ എന്‍ജിന്‍ ഉപയോഗിക്കുന്നില്ല. എങ്കിലും അതിന്റെ പേരില്‍ അമേരിക്ക ഉടക്കുവെച്ചത് മേല്‍പ്പറഞ്ഞ കച്ചവടതാല്പര്യം മാത്രം മുന്‍ നിര്‍ത്തിയാണ്.
ഐ.എസ്.ആര്‍.ഒ ഇതൊരു വലിയ വെല്ലുവിളി ആയിട്ടാണ് എടുത്തത്. അങ്ങനെ തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ വമ്പന്‍ പരീക്ഷണസംവിധാനത്തില്‍ ഭാരതത്തിന്റെ സ്വന്തം ക്രയോജനിക് എഞ്ചിന്‍ പിറവി കൊള്ളാന്‍ തുടങ്ങി. വന്‍ശക്തികള്‍ പതിറ്റാണ്ടുകള്‍ എടുത്ത്, ബില്യണ്‍ ഡോളറുകള്‍ ഒഴുക്കി, നൂറുകണക്കിന് പരീക്ഷണങ്ങള്‍ നടത്തി, അതിലേറെയും പരാജയപ്പെട്ടു വികസിപ്പിച്ച സാങ്കേതിക വിദ്യ പത്തു വര്‍ഷം കൊണ്ട് ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചു. ഏതാനും പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു എങ്കിലും ഇന്ന് ജി.എസ്.എല്‍.വി യുടെ എല്ലാ വേരിയന്റുകളും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നമ്മള്‍ വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ തന്നയാണ്. അതുപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷം ചന്ദ്രയാന്‍ വിക്ഷേപിച്ചത്. അതുപയോഗിച്ചു തന്നെയാണ് ഭാരതത്തിന്റെ ആദ്യ മനുഷ്യദൗത്യമായ ഗഗന്‍യാന്‍ വിക്ഷേപിക്കാന്‍ പോകുന്നതും.
വെല്ലുവിളികളെ അവസരമായി എടുക്കുന്ന ഒരു മനോഭാവം ഉെണ്ടങ്കില്‍ ആ വ്യക്തിയെയും പ്രസ്ഥാനത്തെയും തടയാന്‍ ഒരു ശക്തിക്കുമാകില്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഭാരതം ബഹിരാകശമേഖലയില്‍ നേടിയ കണ്ണഞ്ചിക്കുന്ന നേട്ടങ്ങള്‍.