അഭിവന്ദ്യനായ വി.ടിയ്ക്ക്
ഒരു പ്രശ്‌നം അവതരിപ്പിക്കാനും അതില്‍ അങ്ങയുടെ ഉപദേശം തേടാനുമാണ് ഇപ്പോള്‍ ഇതെഴുതുന്നത്.
എന്റെ അമ്മാമന്റെ (നായര്‍ സ്ത്രീയിലുള്ള) മകളുടെ മകളായ ഒരു കുട്ടിയെ (കുട്ടിയുടെ അച്ഛനും ഒരു നമ്പൂതിരി തന്നെ) കിടങ്ങൂര്‍ ചാലത്തുരുത്തി ഇല്ലത്തെ ഒരു ഉണ്ണി ഇയ്യിടെ വിവാഹം ചെയ്തു. പതിവിനു വിപരീതമായി ചടങ്ങുകള്‍ വേദവിധി പ്രകാരമായിരുന്നു. മിശ്രവിവാഹമാണെങ്കിലും അങ്ങനെ വേണമെന്ന് ഉണ്ണിയുടെ പക്ഷവും കുട്ടിയുടെ പക്ഷവും നിശ്ചയിച്ചു. ഇതൊരു കുഴപ്പത്തിന്റെ തുടക്കമായി കലാശിച്ചു.
ഉണ്ണിയുടെ ബന്ധുക്കളും മറ്റും ആദ്യമാദ്യം പരിഹസിക്കുകയും ഇങ്ങനെയായാല്‍ ഇനി നസ്രാണിയേയും നമ്പൂതിരിയാക്കിയെടുക്കാം ക്രിയയ്ക്കു കൂട്ടാം എന്നൊക്കെ പ്രചരിപ്പിക്കുകയും ഒടുക്കം അതു വളര്‍ന്നുവന്ന് ഉണ്ണിയേയും കൂട്ടരേയും സാമൂഹ്യമായി അകറ്റി നിര്‍ത്തുക എന്നേടത്തോളം എത്തുകയും ചെയ്തിരിക്കുന്നു. പല ഭാഗത്തുനിന്നും ശകാരം വന്നേറ്റ് ഉണ്ണിയ്ക്കും താന്‍ ഒരബദ്ധത്തില്‍ ചാടിയതാണോ എന്ന ശങ്കയുണ്ടായിരിക്കുന്നു. അയാള്‍ക്ക് പ്രാണബലം കുറവാണ്. ഏതാനും മാസം മാത്രം പിന്നിട്ട ആ ദാമ്പത്യം തകരുമോ എന്ന ഭയം കുട്ടിയുടെ അമ്മയേയും (എന്റെ സഹോദരിയുടെ സ്ഥാനമാണല്ലോ അവര്‍ക്ക്) മറ്റും തളര്‍ത്തിയിരിക്കുന്നു.
കുട്ടിയുടെ തറവാട് നായര്‍ത്തറവാടു തന്നെയെങ്കിലും അനവധി തലമുറകളായി അവിടെ നമ്പൂരിമാര്‍ മാത്രമേ സംബന്ധം പതിവുള്ളു. കുട്ടിയുടെ അമ്മയും അമ്മൂമ്മയും എന്റെ അമ്മാത്തെ മക്കളാണ്. അവിടത്തെ സ്ത്രീകളുടെ ആചാരവും അനുഷ്ഠാനങ്ങളും പരമ്പരയാ അന്തര്‍ജജനങ്ങളുടെ അനുകരണശൈലിയിലാണ്. ഇതൊന്നും ഉണ്ണിയുടെ ബന്ധുക്കളെ തൃപ്തരാക്കുന്നില്ല. സംസ്‌കാരമല്ല പൂര്‍വ്വാചാരമാണ് അവര്‍ക്കു പ്രമാണം.
കുടുംബകാര്യങ്ങള്‍ പരസ്പരം വ്യക്തമായി അറിയിച്ചിട്ടാണ് കല്യാണം നടന്നതെന്ന് അന്നുതന്നെ കേട്ടിരുന്നു. അത് അവിശ്വസിക്കുവാന്‍ ന്യായം കാണുന്നില്ല. ഉണ്ണിയുടെ ബന്ധുക്കളായ ചില ആഢ്യന്മാര്‍ ജാതീയമായ വിമര്‍ശം വരുമ്പോള്‍ പതറിപ്പോകുന്നു.
നിരര്‍ത്ഥകമായ ആചാരക്കുരുക്കുകളില്‍ നിന്ന് നിരവധി ജീവിതങ്ങളെ വീണ്ടെടുത്തിട്ടുള്ള അങ്ങയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും വെളിച്ചം തന്ന് സഹായിക്കാനാവും. അതിനായി അപേക്ഷിക്കുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ എന്നെ സമീപിച്ച് ഇതാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് നിര്‍ദ്ദേശിക്കുന്ന വിധം ഞാന്‍ അനുവര്‍ത്തിക്കാം –
സ്‌നേഹാദരങ്ങളോടെ,
വിഷ്ണുനാരായണന്‍.
വി.ടി.യുടെ മറുപടി
സുശീലനായ സുഹൃത്തേ,
കത്തുകിട്ടി. സ്ഥലത്തില്ലാതിരുന്നതിനാല്‍ മറുപടിയ്ക്ക് അല്പം വൈകിപ്പോയി.
വധു നമ്പൂതിരിയുടെ മകള്‍, ആ പരമ്പര മുഴുക്കെ നമ്പൂതിരിമാരുടെ മക്കള്‍, ഇങ്ങനെ ബ്രാഹ്മണബന്ധം പുലര്‍ത്തിപ്പോരുന്ന കുടുംബാംഗങ്ങള്‍. വൈദികവിധി പ്രകാരം ചെയ്ത വിവാഹം എങ്ങനെ അസാധുവാകും? ജന്മംകൊണ്ടു ശൂദ്രരും കര്‍മ്മംകൊണ്ടു ദ്വിജരും ആയവരല്ലേ നമ്മള്‍? ഉപനയനസംസ്‌കാരംകൊണ്ടു ദ്വിജനാവാമെങ്കില്‍ വൈദികവിധിപ്രകാരമുണ്ടായ പാണിഗ്രഹണവും വിവാഹമല്ലേ? സംബന്ധത്തെ എതിര്‍ത്തിരുന്നത് അതു വിധിപ്രകാരമുള്ള വിവാഹമല്ല, ‘കണ്ഡൂതി’ ശമനം മാത്രമാണെന്നതുകൊണ്ടാണ്. പ്രമാണങ്ങളിലേയ്ക്കു ഞാന്‍ പ്രവേശിക്കുന്നില്ല.
ആര്യസമാജവിധിപ്രകാരം അബ്രാഹ്മണരെ ബ്രാഹ്മണരും അഹിന്ദുക്കളെ ഹിന്ദുക്കളുമായി പരിവര്‍ത്തനം ചെയ്തു പോന്നിരുന്നു. അതിന് അംഗീകാരവും സിദ്ധിച്ചിട്ടുണ്ട്.
ഈയിടയില്‍ പാഞ്ഞാളില്‍ വെച്ചു നടന്ന അതിരാത്രത്തില്‍ ക്രിസ്ത്യാനികളായ വിദേശീയര്‍ പങ്കെടുത്തിരുന്നില്ലേ? ഏര്‍ക്കര മുതലായ വേദപണ്ഡിതന്മാരും അതില്‍ നിന്നു വിട്ടുനിന്നില്ലല്ലോ.
അക്കിത്തത്തു നാരായണന്‍ ഒരു ജപ്പാന്‍കാരിയെ വിവാഹം ചെയ്തു. ആ ദമ്പതികള്‍ ഈയിടെ അക്കിത്തത്തിന്റെ ഇല്ലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ നാരായണന്റെ വൃദ്ധമാതാവടക്കമുള്ള ആ പ്രദേശത്തെ അന്തര്‍ജ്ജനങ്ങളെല്ലാം സഹകരിച്ചു. എന്നല്ല, വിധിയാംവണ്ണം കുടിവെയ്ക്കുകയും ചെയ്തു. അക്കിത്തത്തിന്റെ ചാര്‍ച്ചക്കാരും ബന്ധുക്കളും അവിടെയെത്തി ആ ജപ്പാന്‍ ആത്തേമ്മാരില്‍ അക്കിത്തത്തിനുണ്ടായ ‘അഗ്നിശര്‍മ്മന്‍’ എന്ന ഉണ്ണിയ്ക്കു പേരിടല്‍, വയമ്പുകൊടുക്കല്‍ തുടങ്ങിയ ബ്രാഹ്മണാചാരങ്ങളെല്ലാം ചെയ്യുകയുണ്ടായി. അവര്‍ ഫ്രാന്‍സിലാണ് സ്ഥിരതാമസം. എങ്കിലും ഈ മണ്ണിന്റെ മാഹാത്മ്യം അവര്‍ മറന്നിട്ടില്ല.
ഒരു കാല്‍ നൂറ്റാണ്ടിനുമുമ്പ് വള്ളുവനാട്ടിലെ ഒരു എസ്റ്റേറ്റുടമയായ മുസ്ലിംപ്രമാണിക്ക് ഹിന്ദുമതത്തില്‍ വിശ്വാസം തോന്നി. കുട്ടികളുള്ള അദ്ദേഹത്തിന്റെ ഉമ്മ അതില്‍ സഹകരിക്കാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ ഭാര്യയെ ഉപേക്ഷിച്ചു. ഭര്‍ത്താവ് രാമസിംഹന്‍ എന്ന പേരില്‍ ഹിന്ദുവായി മതപരിവര്‍ത്തനം കൈക്കൊണ്ടു. മാത്രമല്ല അദ്ദേഹത്തിന്റെ ഒരനുജന്‍ നരസിംഹന്‍ എന്ന പേരില്‍ ഷോഡശക്രിയ കൂടി കഴിച്ച് നമ്പൂതിരിയുമായി. മംഗലത്തു മനക്കലെ നാരായണന്‍നമ്പൂതിരിയുടെ മകള്‍ ആര്യയെ വൈദികവിധി പ്രകാരം വിവാഹം ചെയ്തു. ഇവരെല്ലാം കൂടി മാലാപ്പറമ്പില്‍ അദ്ദേഹത്തിന്റെ എസ്റ്റേറ്റില്‍ ഒരു നരസിംഹക്ഷേത്രം പണിചെയ്തു. തിങ്കള്‍വാരം, മുറജപം, ത്രിസന്ധ്യ തുടങ്ങിയ ക്ഷേത്രോത്സവങ്ങള്‍ നടത്തിപ്പോരുകയും ചെയ്തു. അനേകം നമ്പൂതിരിമാര്‍ അവരുമായി സഹകരിച്ചിരുന്നു. ഈ മതപരിവര്‍ത്തനക്രിയ നടത്തിയത് ചെറുമുക്കു വൈദികന്‍, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ വൈദികസംഘത്തില്‍പ്പെട്ടവരാണ്.
എന്നാല്‍ ഭാഗ്യഹീനത എന്നു പറയട്ടേ, രാമസിംഹന്റെ പൂര്‍വ്വാശ്രമത്തിലെ ഭാര്യയായ ഉമ്മയുടെ പിതൃസഹോദരന്മാരും ചില കൂടപ്പിറപ്പുകളും ചേര്‍ന്ന് ഒരു പാതിരാത്രിയില്‍ ആ കുടുംബത്തെ ആക്രമിച്ചു. ഒരു ദീവെട്ടിക്കൊള്ളയുടെ ദുരിതം അവിടെ നടന്നു. മതപരിവര്‍ത്തനം ചെയ്ത എല്ലാവരും കൊല്ലപ്പെട്ടു. സാമ്പത്തികമായിരുന്നു ഈ അക്രമത്തിനുള്ള പ്രേരണയ്ക്കു കാരണം. പിന്തുടര്‍ച്ചാവകാശത്തിന്റെ പേരില്‍ നിയമസംബന്ധമായ ആശങ്കയാണ് ഈ സാഹസികതയ്ക്കു മൂലം. അതുകൊണ്ടു സാമ്പത്തികസ്ഥിതി ഭദ്രമാണെങ്കില്‍ ഭയപ്പെടാനില്ല.
തിമിരം ഒരു രോഗമാണ്. മരുന്നുകൊണ്ടും ഓപ്പറേഷന്‍ കൊണ്ടും അതു മാറ്റാം. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ കണ്ണുചിമ്മി ‘ഇരുട്ട്, ഇരുട്ട്’ എന്ന് ആക്രോശിക്കുന്നവരെ ചികിത്സിക്കാന്‍ വഴി വേറെയാണ്.
എന്തായാലും മഹത്തരവും ധീരോദാത്തവുമായ ഈ സല്‍ക്കര്‍മ്മത്തില്‍ നിന്ന് നവദമ്പതികള്‍ വ്യതിചലിക്കാന്‍ ഇട വരാതിരിക്കട്ടെ.
-താങ്കളുടെ വി.ടി.
(ഈ എഴുത്തുകള്‍ തികച്ചും വ്യക്തിപരമാണ്. വി.ടിയേയും വിഷ്ണുനാരായണന്‍ നമ്പൂതിരിയേയും സദാ ശരിയായ വഴിയിലേക്ക് ഉന്തിനീക്കിക്കൊണ്ടിരുന്ന ആന്തരശക്തി വിശേഷം, ആര്‍ജ്ജവസത്യങ്ങളുടെ നിര്‍മ്മലമായ രശ്മിപ്രസരം, ആ ഉള്‍വെളിച്ചം എങ്ങനെ വഴികാട്ടിയായി എന്നതിന്, ബാഹ്യമായ വിദ്യാഭ്യാസം മുറയ്ക്കു നേടിപ്പോന്നാലും യഥാര്‍ത്ഥ വിദ്യ സ്വന്തം വായനയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും തേടുന്നതിന് എങ്ങനെ പ്രയോജനപ്പെടുന്നു – എന്ന് നോക്കിക്കാണാന്‍ നാല്പതാണ്ടിനു മുമ്പുള്ള ഇത്തരം സംവാദങ്ങള്‍ ഉപകരിക്കും)
വി.ടി. വാസുദേവന്‍