ശാന്തിപാഠം
ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമദേവാഃ
ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനൂഭിര്‍
വ്യശേമദേവഹിതം യദായുഃ,
സ്വസ്തിനഇന്ദ്രോ വൃദ്ധശ്രവാഃ,
സ്വസ്തിനഃപൂഷാ വിശ്വവേദാഃ,
സ്വസ്തിനസ്താര്‍ക്ഷ്യോഅരിഷ്ടനേമിഃ
സ്വസ്തിനോ ബൃഹസ്പതിര്‍ദധാതു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അര്‍ത്ഥം: ഞങ്ങള്‍ക്ക് നല്ല വാക്ക് കേള്‍ക്കാനും നല്ല കാഴ്ചകള്‍ കാണാനും സാധിക്കട്ടെ. യാതൊരു രോഗവുമില്ലാത്ത ശരീരാദികളോടെ ഈശനെ സ്തുതിച്ച് ആയുഷ്‌ക്കാലം നീങ്ങട്ടെ. ഇന്ദ്രന്‍, സൂര്യന്‍, ഗരുഡന്‍, ബൃഹസ്പതി എന്നിവരില്‍ നിന്ന് അനുഗ്രഹമുണ്ടാവട്ടെ.
ഭാരതത്തിന്റെ ദര്‍ശനമാണിത്: കേള്‍ക്കുന്നതും കാണുന്നതും നല്ലതുമാത്രമാവാന്‍ ആഗ്രഹിക്കുന്നു എന്നതിനര്‍ത്ഥം ചുറ്റുപാടുകള്‍ മുഴുവന്‍ നന്നായിരിക്കാനുള്ള ആഗ്രഹമാണ്. ഞാന്‍ മാത്രം ‘സുഖത്തോടെയിരിക്കുക’ എന്നതല്ല നമ്മുടെ ചിന്ത. പ്രകൃതിയില്‍ നിന്നും അനുഗ്രഹം ആഗ്രഹിക്കുന്നു. പ്രകൃതിയെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.
പ്രശ്‌നോപനിഷത്ത് അഥര്‍വ്വവേദീയമാണ്. ബ്രഹ്മതത്ത്വമറിയാന്‍ പിപ്പലാദ മഹര്‍ഷിയെ സമീപിക്കുന്ന ഭരദ്വാജപുത്രനായ സുകേശനും ശിബി പുത്രനായ സത്യകാമനും സൂര്യപുത്രനായ ഗാര്‍ഗ്യനും അശ്വലപുത്രനായ കൗസല്യനും വിദര്‍ഭയിലെ ഭാര്‍ഗവനും കത്ത്യപുത്രനായ കബന്ധിയും അദ്ദേഹവുമായി നടത്തുന്ന ചര്‍ച്ചയാണ് ഈ ഉപനിഷത്തിലെ വിഷയം.
ഒന്നാം പ്രശ്‌നം
”ഓം സുകേശാച ഭാരദ്വാജഃ ശൈബ്യശ്ച സത്യകാമഃ സൗര്യായണീ ച ഗാര്‍ഗ്യഃ
കൗസല്യശ്ചാശ്വലായനോ ഭാര്‍ഗ്ഗവോവൈദര്‍ഭിഃ കബന്ധി കാത്യായനസ്‌തേഹൈതേ ബ്രഹ്മപരാ ബ്രഹ്മിഷ്ഠാഃ പരംബ്രഹ്മാന്വേഷമാണാ ഏഷഹ വൈ തത്സര്‍വ്വം വക്ഷ്യതീതിതേ ഹ
സമിത്പാണയോ ഭഗവന്തം പിപ്പലാദമുപസന്നാ:”
ആമുഖ ഭാഗത്ത് കൊടുത്തിരിക്കുന്ന കാര്യമാണ് ഈ ശ്ലോകത്തിലുള്ളത്. ചര്‍ച്ച ആരംഭിക്കാന്‍ പോവുകയാണ്.
(1) ”താന്‍ ഹസ ഋഷിരുവാച, ഭൂയ ഏവ തപസാ ബ്രഹ്മചര്യേണ ശ്രദ്ധയാ സംവത്സരം സംവത്സ്യഥ യഥാകാമം പ്രശ്‌നാന്‍ പൃച്ഛതയദി വിജ്ഞാസ്യാമഃ ഹ വോ സര്‍വ്വം വക്ഷ്യാമ ഇതിഃ”
പിപ്പലാദന്റെ അരികിലെത്തിയവരോട് മഹര്‍ഷിപറഞ്ഞത് ഒരുവര്‍ഷം അവര്‍ അവിടെ ബ്രഹ്മചര്യത്തോടെ തപസ്സനുഷ്ഠിച്ച് കഴിയണം എന്നാണ്. അതിന് ശേഷം സംശയങ്ങളാവാം എന്ന് വ്യക്തമാക്കി. തനിക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് പങ്ക് വെക്കാമെന്നും ഋഷി അറിയിച്ചു.
പ്രാചീന ഭാരതത്തിലെ വിദ്യാഭ്യാസ സംവിധാനമാണ് ഇതിലൂടെ വ്യക്തമാവുന്ന ഒരു വസ്തുത. പേര്‍ഷ്യക്കാരുടേയും ഇംഗ്ലണ്ടുകാരുടെയും വിദ്യാഭ്യാസ സമ്പ്രദായമാണ് കഴിഞ്ഞ ഇരുന്നൂറ് വര്‍ഷത്തിലുപരിയായി ഭാരതത്തില്‍ നിലനില്‍ക്കുന്നത്. ഇംഗ്ലീഷുകാരുടെ കടന്നു വരവിനുശേഷം 1836 മുതല്‍ മെക്കാളെ പ്രഭുവാണ് ഇവിടെ പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കിയത്. ‘ബ്രഹ്മചര്യ’ മെന്ന ഒരു കാലഘട്ടം ഗുരുവിന്റെ ആശ്രമത്തില്‍ ‘ഗുരുകുല വിദ്യാഭ്യാസ’മായിട്ട് താമസിച്ച് പഠിക്കുന്ന സംവിധാനമായിരുന്നു നമുക്കുണ്ടായിരുന്നത്. വേദങ്ങളും ഉപനിഷത്തുകളും പഠിച്ചാലറിയാം ആയുര്‍വേദവും ധനുര്‍വേദവും തച്ചുശാസ്ത്രവും ജ്യോതിഷവും വാസ്തുവിദ്യയും വിമാനനിര്‍മ്മാണവും കണസിദ്ധാന്തവും പഠിച്ചിറിങ്ങുന്ന ഒരാള്‍ ഇന്നത്തെ ഗണിതവും ആരോഗ്യശാസ്ത്രവും തുടങ്ങി നിര്‍മ്മാണ പ്രവൃത്തികള്‍ വരെ ഭംഗിയായി അറിയുന്നവരായിരുന്നു.
ഇതിനായി ഒരുവര്‍ഷക്കാലം ശ്രദ്ധയോടെ ബ്രഹ്മചര്യവ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്. പ്രകൃതിക്കനുസരിച്ച് ജീവിക്കുക എന്നതാണ് ബ്രഹ്മചര്യത്തിന്റെ അടിസ്ഥാനം. ഗുരുകുലത്തിലെ ശുചിത്വവും ഭക്ഷണവും ഉറക്കവും ഉണര്‍വും തുടര്‍ച്ചയായി നിലനിര്‍ത്തി വര്‍ഷങ്ങളോളം ഒരേ രീതിയില്‍ ജീവിക്കാനും ബാഹ്യമായ ചിന്തകളില്‍ നിന്നകന്ന് കഴിയുവാനും ഇതുകൊണ്ട് സാധിച്ചിരുന്നു. പ്രളയമായാലും കൊടുങ്കാറ്റായാലും മഹാമാരിയായാലും യാത്ര ചെയ്യാതെ അവര്‍ കുറച്ചുപേര്‍ അടങ്ങിയൊതുങ്ങി ആശ്രമ ജീവിതത്തില്‍ക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അവര്‍ക്ക് വിദ്യാഭ്യാസം മുടങ്ങിയില്ല.
ചിലേടങ്ങളില്‍ ആചാര്യന്മാര്‍ കൊട്ടാരങ്ങളിലും മറ്റും വന്ന് പഠിപ്പിക്കുന്ന രീതിയുമുണ്ടായി. ‘അയോധ്യ’യിലും മറ്റും വസിഷ്ഠന്‍ കുലഗുരുവായി ഇത്തരത്തില്‍ ശ്രീരാമ-ലക്ഷ്ണന്‍മാര്‍ക്ക് ജ്ഞാനം പകര്‍ന്നു. സാന്ദീപനിയുടെ ആശ്രമത്തില്‍ കൃഷ്ണകുചേലന്മാരും സഹപാഠികളും ജീവിച്ചതോര്‍ക്കു; മറ്റെല്ലാ ചിന്തയില്‍ നിന്നും മാറി അവര്‍ വിദ്യനേടി. ഇതിനാണ് പിപ്പലാദന്‍ തന്നെ സമീപിച്ചവരോട് അവിടെ താമസിക്കാന്‍ പറയുന്നത്.
ഇന്നും ഇത്തരത്തില്‍ നടപ്പാവുന്ന കാര്യം ആരോഗ്യരംഗമാണ്. സാധാരണ പനിയോ ജലദോഷമോ ആയാല്‍ ഡോക്ടറെക്കണ്ട് മടങ്ങാം. നിശ്ചയിച്ച മരുന്നു രീതികള്‍ മതി. എന്നാല്‍ ചില അസുഖങ്ങള്‍ക്ക് നാം ആശുപത്രിയില്‍ കുറച്ചുകാലമെങ്കിലും കഴിയേണ്ടിവരും. ഇല്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ലല്ലോ.
(2) അഥകബന്ധീകാത്യായനഃ ഉപേത്യ
പപ്രച്ഛ ഭഗവന്‍ കുതോഹ
വാഇമാഃ പ്രജാഃ പ്രജായന്ത ഇതി.
കബന്ധി അദ്ദേഹത്തോട് ചോദിക്കുന്നത് എവിടെ നിന്നാണ് ഈ പ്രജകള്‍ ജനിക്കുന്നത്… എന്നാണ്.
ശൂന്യതയില്‍ നിന്ന് ഒന്നും ഉണ്ടാവില്ലല്ലോ. എങ്ങനെയാവാം പ്രപഞ്ചത്തിന്റെ ആദിയില്‍ സകലതും ഉണ്ടായത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. നമ്മുടെ നാട്ടില്‍ ഒരു നാടന്‍ ചോദ്യമുണ്ടല്ലോ ”അണ്ടിയോ മൂത്തത് മാവോ മൂത്തത്?” എന്ന്. അണ്ടിയാണെന്ന് പറഞ്ഞാല്‍ ചോദിക്കും മാവ് ഇല്ലാതെ അണ്ടിയുണ്ടാവുമോ? എന്ന്. മാവാണ് മൂത്തത് എന്ന് പറഞ്ഞാല്‍ ചോദിക്കും അണ്ടിയില്ലാതെ മാവുണ്ടാവുമോ എന്ന്. ഇന്നും ഈ ചോദ്യം പലരും ചോദിക്കാറുണ്ട്. ഇവിടെയും പ്രശ്‌നോപനിഷത്ത് സഹായത്തിനെത്തും.
(3) ”തസ്‌മൈ സ ഹോവാച,
പ്രജാകാമോ വൈപ്രജാപതിഃ
സ തപോങ്കതപ്യത സതപസ് തപ്ത്വാ സ
മിഥൂനമുത്പാദയതേ രയിംച പ്രാണം
ചേത്യേതൗ മേ ബഹുധാ: പ്രജാ: കരിഷ്യത ഇതി.”
ഗുരുപറഞ്ഞു: പ്രജകളെ സൃഷ്ടിക്കുന്നതിനായി പ്രജാപതി തപസനുഷ്ഠിച്ചു. തപസ്സിന് ശേഷം ചൈതന്യത്തേയും വസ്തുവിനേയും സൃഷ്ടിച്ചു. ഇവ രണ്ടും തനിക്ക് പ്രജകളെ സൃഷ്ടിക്കുമെന്ന് പ്രജാപതി മനസ്സിലാക്കി.
‘സൃഷ്ടി’ എന്നത് യാദൃച്ഛികമോ കേവല സുഖ തൃപ്തിയോ അല്ല. പ്രപഞ്ച ചൈതന്യമായ പരമാത്മ തത്ത്വത്തിന്റെ ഇച്ഛയില്ലാതെ യാതൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. ഒരോ ഉറുമ്പും ആനയും ഏതേത് കര്‍മ്മങ്ങളില്‍ നിരതരായിരിക്കണമെന്ന് ഒരു ചിന്തയില്ലാതെ ഒന്നും തന്നെ രൂപപ്പെടുന്നില്ല.
ഈ പ്രപഞ്ച സൃഷ്ടിക്കു പിന്നില്‍ അതിഗൂഢവും പ്രയോജനാപേക്ഷയോട് കൂടിയതുമായ ഒരു ലക്ഷ്യമുണ്ട്. അതിന്റെ ഗതിവിഗതികള്‍ പെട്ടെന്ന് തിരിച്ചറിയുക സാധ്യമല്ല എന്നര്‍ത്ഥം.
(4) ”ആദിത്യോ ഹ വൈ പ്രാണോ രയിരേവ
ചന്ദ്രമാ രയിര്‍ വാ ഏതത്
സര്‍വ്വം യന് മൂര്‍ത്തം ച
തസ്മാന്‍ മൂര്‍ത്തിരേവ രയി:”
സൂര്യനാണ് പ്രാണന്‍. ചന്ദ്രന്‍ അതിന്റെ ബാഹ്യതലമാണ്. സൂക്ഷ്മങ്ങളായും സ്ഥൂലങ്ങളായും പ്രപഞ്ചത്തില്‍ എന്തൊക്കെക്കാണപ്പെടുന്നുവോ അവയെല്ലാം രയിയാണ്. സൂര്യതേജസ്സാണ് ഈ ബാഹ്യപ്രപഞ്ചത്തിന്റെ നിലനില്‍പ്പെന്നര്‍ത്ഥം. സൂര്യന്റെ നിലനില്‍പ്പിന് പിന്നിലെന്ത് എന്നിവിടെ ചോദിക്കാം. ചിന്ത പിന്നെയും സൂര്യന് പിന്നിലെത്തുന്നു. അദൃശ്യമായൊരു ചേതനയെപ്പറ്റി നാം വീണ്ടും അന്വേഷിക്കും. അമിനോ ആസിഡ് തന്മാത്രകളില്‍ നിന്നാണ് ജീവന്റെ ഉല്‍പ്പത്തി എന്നും അമിനോ ആസിഡുകള്‍ക്ക് പ്രോട്ടോപ്ലാസത്തിലെത്താന്‍ സൂര്യനില്‍ നിന്നും ചന്ദ്രനില്‍ നിന്നും ഊര്‍ജ്ജം വേണ്ടി വന്നു എന്നും ഇടിമിന്നലുകളിലെ ഊര്‍ജ്ജം ജീവന്റെ ഉല്‍പ്പത്തിക്ക് കാരണമായി എന്നും പറഞ്ഞ ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തത്തിന് യുഗസഹസ്രങ്ങള്‍ക്കപ്പുറത്താണ് പ്രശ്‌നോപനിഷത്തിന്റെ കാലം എന്നറിയുക.
(5) ”അഥാദിത്യ ഉദയന്‍ യത് പ്രാചീം
ദിശം പ്രവിശതി തേന പ്രാച്യാന്‍
പ്രാണാന്‍ രശ്മിഷു സന്നിധത്തേ
യത് ദക്ഷിണാംയത് പ്രതീചീം
യദധോയദൂര്‍ദ്ധ്വം യദന്തരാ ദിശോ യത്
സര്‍വ്വം പ്രകാശയതിതേന സര്‍വ്വാന്‍
പ്രാണാന്‍ രശ്മിഷു സന്നിധത്തേ.”
ഉദിച്ചുവരുന്ന സൂര്യനെ കിഴക്കാണ് കാണുക. ആ ഭാഗത്ത് പ്രാണങ്ങളെ രശ്മികളാല്‍ ശക്തിപ്പെടുത്തുന്നു. അതില്‍പ്പിന്നെ എല്ലാ ദിക്കുകളേയും ശക്തിപ്പെടുത്തുന്നു.
നമ്മുടെ ആചാര്യന്മാര്‍ പറയാറുണ്ട് കിഴക്ക് ദേവന്‍മാരുടെതും തെക്ക് പിതൃക്കളുടേതും പടിഞ്ഞാറ് അസുരന്മാരുടേതുമായ ദിക്കാണ് എന്ന്. ദേവദിക്കായി കിഴക്കിനെ കാണുമ്പോള്‍ അവിടെ നിന്നാണ് ദൈവീകാനുഗ്രഹം കിട്ടുക എന്നതിനാലാണ് പ്രഭാതത്തില്‍ കിഴക്ക് നോക്കി ഉണരണം എന്ന് പറയുന്നത്. ധനാത്മകമായ ഊര്‍ജ്ജം സൂര്യനില്‍ നിന്ന് ലഭിക്കാനാണ് ഇത്. ഇവിടെ വ്യക്തമാണ്; ഭാരതീയരുടെ ഈശ്വരദര്‍ശനം അന്ധവിശ്വാസമല്ല, സൂര്യചന്ദ്രാദികളുടെയും നക്ഷത്രങ്ങളുടെയും ചൈതന്യമാണ് പ്രകൃതി ശക്തിയായിക്കാണുന്നത്. അവയ്ക്ക് കാരണമായ ചൈതന്യമുണ്ടല്ലോ അതാണ് ബ്രഹ്മതത്ത്വം.
ആധുനികശാസ്ത്രം സൂര്യയോഗയും സൂര്യ നമസ്‌ക്കാരവും മനുഷ്യായുസ്സിന് ഹിതകരമെന്ന് അംഗീകരിച്ചിരിക്കുമ്പോള്‍, സൗരോര്‍ജ്ജം പ്രകാശോര്‍ജ്ജവും വൈദ്യുതോര്‍ജ്ജവും കാന്തികോര്‍ജ്ജവുമാക്കി മാറ്റി മറിച്ച് പാനലുകളിലൂടെ ഉപയോഗിക്കുമ്പോള്‍ നാമറിയുന്നു ഉപനിഷത്കാരന്മാര്‍ പറഞ്ഞതിന്റെ പൊരുള്‍.
(തുടരും)