ചലച്ചിത്രഗാനരംഗത്ത് അരനൂറ്റാണ്ടിലേറെയായി പാട്ടുപാടിയുറക്കിയ ഗായിക പി.സുശീല നാലു തലമുറയിലെ നായികമാര്‍ക്കും സംഗീത സംവിധായകര്‍ക്കും വേണ്ടി പാടി. തെലുങ്ക്, മലയാളം തമിഴ്, കന്നഡ, ഹിന്ദി, ഒറിയ, തുളു, സിംഗള ഭാഷകളിലെ നാല്‍പ്പതിനായിരം ഗാനങ്ങള്‍ പാടിയ പ്രിയഗായിക, യാദൃച്ഛികമായാണ് സീതയില്‍ പാടുന്നത്. അഭയദേവ് എഴുതി ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന പാട്ടുപാടിയുറക്കാം, പി.ലീലയെ ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയതായിരുന്നുവെന്ന് സ്വാമി ഒരഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തിരക്കുമൂലം ലീലയ്ക്ക് റിക്കോര്‍ഡിംഗിന് എത്താനാവാത്ത സാഹചര്യം പുതിയൊരു ഗായികയെ തിരഞ്ഞുപിടിക്കാന്‍ സീതയുടെ ശില്‍പികളെ നിര്‍ബന്ധിതരാക്കി. തമിഴിലും തെലുങ്കിലും അതിനകം പ്രശസ്തയായിക്കഴിഞ്ഞിരുന്ന സുശീലയ്ക്കായിരുന്നു പകരക്കാരിയാകാനുളള യോഗം. ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഏറെ പരിശീലനം എടുത്തു ആ ഗായിക. ഏറെ സമയം എടുത്താണ് റിക്കോര്‍ഡ് ചെയ്തതെങ്കിലും അഭയദേവിന്റെയും സ്വാമിയുടെയും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്വാമിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ”പാട്ടുപാടിയുറക്കാം…”
മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് എസ്.ജാനകിയും ശാന്താ പി. നായരും പി.ലീലയും ജിക്കിയുമൊക്കെ കത്തിനില്‍ക്കുന്ന കാലത്താണ് സുശീല വന്നതും സ്വന്തം സ്വരം വേറിട്ടു കേള്‍പ്പിച്ചതും. അഞ്ചു ദേശീയ അവാര്‍ഡുകളും ഒട്ടേറെ മറ്റു പുരസ്‌കാരങ്ങളും നേടി. എന്നിട്ടും പി. സുശീല എന്ന പാട്ടുകാരിക്ക് മലയാളികള്‍ വേണ്ട അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നു തോന്നുന്നു. പി.ലീല, എം.എല്‍.വസന്തകുമാരി, ഭാനുമതി, ജമുനാറാണി, എ.പി.കോമള, ആര്‍.ബാലസരസ്വതി, ശൂരമംഗലം രാജലക്ഷ്മി, എ. രത്‌നമാല എന്നിവരടങ്ങിയ നീണ്ടനിരയില്‍ നിന്ന് ശബ്ദമാധുര്യത്താലും ആലാപനത്തിലെ ഭാവപൂര്‍ണതയാലും വേറിട്ടുനില്‍ക്കുന്ന സുശീലയുടെ പ്രതിഭ ആദ്യകാലത്ത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകരില്‍ വിശ്വനാഥന്‍ – രാമമൂര്‍ത്തിയും കെ.വി. മഹാദേവനുമുണ്ട്. അറുപതുകളില്‍ സുശീലയുടെ ഒരു ഗാനമെങ്കിലുമില്ലാതെ തമിഴ് ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതുതന്നെ അപൂര്‍വ്വമായി.
ആന്ധ്രപ്രദേശില്‍ വിജയനഗരത്തില്‍ ജനിച്ച സുശീല ചലച്ചിത്ര ലോകത്ത് എത്തിയത് 1951ല്‍; സ്‌കൂള്‍ തലത്തില്‍ തന്നെ നാടകങ്ങളില്‍ അഭിനയിക്കുകയും പാടുകയും ചെയ്യുമായിരുന്നു. സംഗീതത്തോട് വലിയ ഭ്രമമുള്ള അച്ഛന്‍ മകളെ എം.എസ്. സുബ്ബലക്ഷ്മിയോ ഡി.കെ. പട്ടമ്മാളൊ പോലെ ആയിത്തീരണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ സംഗീതം പഠിക്കാന്‍ വിജയനഗരത്തിലെ മഹാരാജാസ് മ്യൂസിക് കോളേജില്‍ അയച്ചു. അവിടെ പ്രസിദ്ധ വയലിനിസ്റ്റ് ദ്വരം വെങ്കിട്ടസ്വാമി നായിഡു ആയിരുന്നു പ്രിന്‍സിപ്പല്‍. സംഗീതത്തില്‍ ഡിപ്ലോമ പരീക്ഷ പാസ്സായ സുശീല മദ്രാസ് മ്യൂസിക് അക്കാദമിയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. അവിടെ ആറുമാസം പഠിച്ചു. ഈ കാലത്ത് പ്രസിദ്ധ സംഗീത സംവിധായകന്‍ സുബ്ബരാമന്‍ ഒരു ചിത്രത്തിനുവേണ്ടി സുശീലയുടെ ശബ്ദം പരിശോധിക്കുന്നു. എന്നാല്‍ ആ പാട്ടുകള്‍ ചിത്രത്തിലുണ്ടായിരുന്നില്ല. പിന്നീട് എ.വി.എം. സ്റ്റുഡിയോയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. ഏറെ കഴിയും മുമ്പ് പാണ്ഡ്യാല നാഗേശ്വരറാവു സംഗീതം പകര്‍ന്ന ഒരു ചിത്രത്തിനുവേണ്ടി ഗജേന്ദ്രമോക്ഷം ശ്ലോകം തമിഴിലും തെലുങ്കിലും പാടി. അതു സുശീലയെന്ന ഗായികയുടെ ഉദയമായി. സുശീലയുടെ ആദ്യസിനിമാഗാനം പെറ്റതായ് എന്ന ചിത്രത്തിലെ ഏത്ക്ക് അഴതായ് എനിക്ക് ആണ്.
മലയാളത്തിലെ താരാട്ടുപാടി തുടങ്ങിയ പി.സുശീല വീണ്ടും മലയാളത്തില്‍ പാടുന്നത് അതിനടുത്ത വര്‍ഷം പുറത്തിറങ്ങിയ ഉദയായുടെ ഉണ്ണിയാര്‍ച്ചയില്‍ ആണ്. എ.എം. രാജയോടൊപ്പം ”അന്നുനിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…”. അന്ന് ഉദയ വര്‍ഷത്തിലൊരു സിനിമ വീതം നിര്‍മ്മിച്ചിരുന്നു. ഉദയായുടെ സിനിമകളിലാണ് സുശീലയ്ക്ക് ഏറെ അവസരങ്ങള്‍ കിട്ടിയത്. വരികളുടെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിച്ച ശേഷമല്ല അനശ്വരങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന തന്റെ മിക്ക മലയാള ഗാനങ്ങളും സുശീല പാടി ഫലിപ്പിച്ചിട്ടുള്ളതെന്നറിയുമ്പോള്‍ അത്ഭുതം തോന്നും. സിനിമയിലെ സിറ്റ്വേഷനും ഗാനത്തിനാവശ്യമുള്ള ഭാവവും ചോദിച്ചതിനുശേഷം പാടുകയാണ് സുശീലയുടെ ശൈലി. സൂക്ഷ്മാംശങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും ഗാനത്തിലെ വികാരാവിഷ്‌കാരം അമിതമാകാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. ഓരോ വാക്കിനും അനുയോജ്യമായ ഭാവസ്പര്‍ശം നല്‍കാനുള്ള സുശീലയുടെ കഴിവിനെ ദൈവികം എന്നാണ് എം.എസ്. വിശ്വനാഥന്‍ വിശേഷിപ്പിക്കുന്നത്. സുശീലയുടെ വിഷാദഗാനങ്ങളില്‍ അടക്കിപ്പിടിച്ച ഗദ്ഗദമേയുണ്ടാകൂ. എങ്കിലും ശ്രോതാവിന്റെ ഹൃദയത്തില്‍ എന്നെന്നേക്കുമായി നൊമ്പരം അവശേഷിപ്പിക്കാന്‍ അത് ധാരാളം. പ്രണയ പരവശയായ കാമുകിയുടെ ഹൃദയമുണ്ട് ”പ്രിയതമാ…. പ്രണയലേഖനം…”, ”അറിയുന്നില്ല ഭവാന്‍ അറിയുന്നില്ല”, ”ശ്രാവണചന്ദ്രിക പൂചൂടിച്ചു…” തുടങ്ങിയ ഗാനങ്ങളില്‍ താന്‍ സൃഷ്ടിച്ച ഈണങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവയായി ദേവരാജന്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന് സുശീലയുടേതായിരുന്നു. അവള്‍ എന്ന ചിത്രത്തിലെ പ്രേമകവിതകളേ… നമ്മുടെ സിനിമയില്‍ കേട്ട ഏറ്റവും ഹൃദ്യമായ ഗസലുകളിലൊന്നാണ്. ഹൃദയത്തില്‍ നിന്ന് ഒഴുകിവരുന്ന നാദമാണ് സുശീലയുടേതെന്ന ഗായകന്‍ ജയചന്ദ്രന്റെ അഭിപ്രായ പ്രകടനം ഇതിനോട് ചേര്‍ത്തുവായിക്കാം. ”ഭാഷയും ഉച്ചാരണവുമെല്ലാം ഭാവത്തിന് മുന്നില്‍ അപ്രസക്തമാകുന്ന ഇന്ദ്രജാലം അറിയാന്‍ വാഴ്‌വേമായത്തിലെ ‘കല്യാണസൗഗന്ധികപ്പൂങ്കാവനത്തിലെ’ എന്ന ഒരൊറ്റ ഗാനം കേട്ടു നോക്കിയാല്‍ മതി ജയചന്ദ്രന്‍ പറയുന്നു. ‘പെരിയാറേ…’, ‘പൂന്തേനരുവി…’, ‘സീതപ്പക്ഷി…’, ‘നളചരിതത്തിലെ നായകനോ…’, ‘അമ്പാടിപൂങ്കുയിലേ…, ‘കല്യാണപ്രായത്തില്‍…’, ‘സീതാദേവീ സ്വയംവരം ചെയ്‌തൊരു…’, ‘കറുത്ത ചക്രവാള മതിലുകള്‍…’, ‘എന്തിനീച്ചിലങ്കകള്‍… എന്തിനീ കൈവളകള്‍…’, ‘ജാനകീ… ജാനേ…’, ‘മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും…’ എന്നിങ്ങനെ നൂറുകണക്കിനു ഗാനങ്ങള്‍. സുശീലയുടെ പ്രസിദ്ധങ്ങളായ മലയാളം പാട്ടുകള്‍ ഏറെയും ദേവരാജന്‍ ഈണം നല്‍കിയവയാണ്. വയലാറിന്റെയും കുഞ്ചാക്കോയുടെയും നിര്‍ബ്ബന്ധം മൂലമാണ് ബാബുരാജ് സുശീലയ്ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയത്. ‘ഗംഗയാറൊഴുകുന്ന നാട്ടില്‍…’, ‘കണ്ണുതുറക്കാത്ത ദൈവങ്ങളേ..’, ‘പ്രണയഗാനം പാടുവാനായി’, ‘കനകപ്രതീക്ഷതന്‍…’ എന്നീ ഗാനങ്ങള്‍ ഓര്‍ക്കുക. ബാബുരാജ് അവസാനമായി റെക്കാര്‍ഡ് ചെയ്ത യാഗാശ്വത്തിലെ (1978) മുഖ്യഗായിക സുശീലയായിരുന്നുവെന്നത് മറ്റൊരു വിധി വൈചിത്ര്യം.
കെ.രാഘവന്‍ (പതിവായ് പൗര്‍ണ്ണമി തോറും), സലില്‍ ചൗധരി (ഓമന തിങ്കള്‍ പക്ഷീ), എ.ടി.ഉമ്മര്‍ (വൃശ്ചികരാത്രിതന്‍), എം.കെ. അര്‍ജുനന്‍ (നക്ഷത്ര കിന്നരന്‍മാര്‍), ആര്‍.കെ.ശേഖര്‍ (നീയെന്റെ വെളിച്ചം), എം.എസ്. വിശ്വനാഥന്‍ (അണിയംമണിയം), ശ്യാം (ദേവദാരുപൂത്തു), ജോയ് (കാലിത്തൊഴുത്തില്‍ പിറന്നവനേ..), ജോണ്‍സണ്‍ (പണ്ടൊരുകാട്ടിലൊരാണ്‍ സിംഹം), രവീന്ദ്രന്‍ (അമ്മക്കിളിക്കൂട്ടിലെ – ഹൃദയഗീതമായ്) എന്നീ സംഗീത സംവിധായകരും സുശീലയുടെ ശബ്ദത്തില്‍ ഹിറ്റുകള്‍ മെനഞ്ഞെടുത്തവരാണ്. പ്രൗഢമാണ് സുശീലാമ്മയുടെ ശബ്ദം. ക്ലാസിക് എന്ന വിശേഷണം പൂര്‍ണ്ണമായും ചേരുമതിന്. അഞ്ച് ദേശീയ അവാര്‍ഡുകളുണ്ട് സുശീലയുടെ ഷോക്കേസില്‍. ഉയര്‍ന്ത മനിതന്‍, സവാലേ സമാലി, സിരിസിരി മുവ്വ, മേഘസന്ദേശം, എം.എല്‍.എ. എഡുകൊണ്ടലു എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ലഭിച്ച ബഹുമതികള്‍. മലയാളത്തിലും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കേന്ദ്രസര്‍ക്കാര്‍ സുശീലയെ പദ്മഭൂഷണ്‍ നല്‍കി അംഗീകരിച്ചു. എന്നാല്‍ എല്ലാ ബഹുമതികള്‍ക്കും അപ്പുറത്ത് താന്‍ വിലമതിക്കുന്നത് സിനിമ തനിക്ക് തന്ന അപൂര്‍വ്വ സൗഭാഗ്യങ്ങളാണെന്ന് സുശീല പറയും. നൗഷാദിനും സി.രാമചന്ദ്രയ്ക്കും എം.എസ്.വിക്കും കെ.വി. മഹാദേവനും ദേവരാജനുമൊക്കെ വേണ്ടി പാടാന്‍ കഴിഞ്ഞു. സിനിമയില്‍ ഗാനങ്ങളുടെ രീതികള്‍ മാറാന്‍ തുടങ്ങിയതോടെ ആ ഗായിക പതുക്കെ ഉള്‍വലിഞ്ഞു കച്ചേരികളില്‍ സമയം കണ്ടെത്തുന്നു. ഭക്തി ഗാനങ്ങളുടെ കാസറ്റുകള്‍. ശ്രീസത്യസായി ഗീതാഞ്ജലി ട്രസ്റ്റ് എന്ന പേരില്‍ ഒരു പ്രസ്ഥാനം തുടങ്ങി. സത്യസായിബാബയുടെ ഉറച്ച ഭക്തയാണ് സുശീല. പുട്ടപര്‍ത്തിയില്‍ ഒട്ടേറെ ഭക്തിഗാന സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്. ഭജനകളുടെ ലോകത്താണ് ഇപ്പോള്‍. ഈ പ്രായത്തിലും സുശീലയുടെ ശബ്ദത്തിന് കാലം കോട്ടമേല്‍പ്പിച്ചിട്ടില്ല. എങ്ങനെ ശബ്ദ സൗന്ദര്യം സൂക്ഷിക്കുന്നു എന്ന ചോദ്യത്തിന് സുശീലയുടെ ഉത്തരം ഇങ്ങനെയായിരുന്നു; ”ദൈവത്തിനു മാത്രമറിയാം.”