ഭാരതത്തിലെ ആദ്യ സസ്യശാസ്ത്രജ്ഞയായ ഇ.കെ. ജാനകി അമ്മാളിനെ ആദരിക്കാന്‍ പുതിയ ഇനം റോസ് ചെടിക്ക് അവരുടെ പേര് സസ്യലോകം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഇംഗ്ലണ്ടിലെ ജോണ്‍ ഇന്‍സ് സെന്ററും റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സെന്ററും ചേര്‍ന്നാണ് ‘റോസാ ക്ലൈ നോഫില്ല’ എന്ന റോസ് ചെടിക്ക് ‘ഇ.കെ. ജാനകി അമ്മാള്‍’ എന്ന പേരു നല്‍കിയതായി പ്രഖ്യാപിച്ചത്.
സസ്യഗവേഷണത്തിനു നേതൃത്വം നല്‍കുന്ന കൊടൈക്കനാല്‍ സ്വദേശികളായ ദമ്പതിമാര്‍ ഗിരിജ വീരു, വീരരാഘവന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ചെടിക്ക് ജാനകി അമ്മാളിന്റെ പേരു നല്‍കിയത്. ഇവരാണ് ഈ റോസ് ചെടി വികസിപ്പിച്ചെടുത്തത്.
സസ്യശാസ്ത്രരംഗത്ത് ജാനകി അമ്മാള്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് റോസാ ക്ലൈനോഫില്ലയ്ക്ക് ഈ ശാസ്ത്രജ്ഞയുടെ പേരുനല്‍കിയതെന്ന് ജോണ്‍ ഇന്‍സ് സെന്ററിലെ മുതിര്‍ന്ന വിദഗ്ദ്ധന്‍ ആന്‍ഡ്രുലോണ്‍ പറഞ്ഞു. മലയാളിയായ ജാനകി അമ്മാള്‍ 1940 മുതല്‍ 1945 വരെ ജോണ്‍ ഇന്‍സ് ഹോള്‍ട്ടികള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോശ ഗവേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാലത്തെ സാക്ഷിയാക്കി വിസ്തരിക്കുമ്പോള്‍ ചരിത്രം പലപ്പോഴും വികലവും അപൂര്‍ണ്ണവും അസത്യവുമായിരിക്കും. വിസ്മൃതിയിലെ ശിലാഫലകങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു.
1897ല്‍ തലശ്ശേരിയിലെ ഒരു തിയ്യകുടുംബത്തില്‍ ജനിച്ച ജാനകി അമ്മാള്‍ നമ്മുടെ ജൈവശാസ്ത്ര വെളിച്ചമായിരുന്നു. ജഗദീഷ് ചന്ദ്രബോസ്, സര്‍ സി.വി.രാമന്‍, ബിര്‍ബല്‍ സഹായി, പി.സി. റോയ് എന്നീ പ്രശസ്തരോടൊപ്പം സ്ഥാനം നേടിയ ഈ മലയാളി ശാസ്ത്രജ്ഞയ്ക്ക് ചരിത്രത്തില്‍ എന്തുകൊണ്ടോ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിരുന്നില്ല. തലശ്ശേരി നഗരസഭ ജനകീയാസൂത്രണത്തിന്റെ ഭാഗമായി തയ്യാറാക്കിയ തലശ്ശേരിയുടെ ചരിത്രത്തില്‍ നിന്നും സ്വാമി ആനന്ദതീര്‍ത്ഥരെ ഒഴിവാക്കിയതുപോലെ ജാനകി അമ്മാള്‍ക്കും സ്ഥാനം ലഭിച്ചിരുന്നില്ല. അതുപോലെ നൊബേല്‍ സമ്മാനത്തിന് പേര് നിര്‍ദ്ദേശിക്കപ്പെട്ട തലശ്ശേരിക്കാരനായ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ.വേണുബാപ്പുവിന്റെ പേരും ഈ ചരിത്രരേഖകളില്ല.
സി.ഡി ഡാര്‍ലിങ്ങ്ടനും ഇ.കെ. ജാനകി അമ്മാളും ചേര്‍ന്നെഴുതിയ; അടുത്തകാലം വരെ ശാസ്ത്രവിദ്യാര്‍ത്ഥികള്‍ റഫര്‍ ചെയ്തിരുന്ന; പ്രാമാണികഗ്രന്ഥമായ ‘ദി ക്രോമസോം അറ്റലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ്’പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുപോലും ജാനകിയമ്മാള്‍ തലശ്ശേരി സ്വദേശിയാണെന്നു തിരിച്ചറിഞ്ഞുകാണില്ല.
അന്ന് ഏതു ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. സബ് ജഡ്ജിയായിരുന്ന ഇ.കെ. കൃഷ്ണന്റെ മകളായി പിറന്ന ജാനകി അമ്മാളും ഇത്തരം സാമൂഹ്യവിലക്കുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയയായിരുന്നു. തലശ്ശേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നതപഠനം മദ്രാസിലായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ മദ്രാസില്‍തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപികയായിരിക്കെ 1928ല്‍ ഒരു റിസര്‍ച്ച് ഫെലോഷിപ്പോടുകൂടി അവര്‍ അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ എത്തിപ്പെട്ടു. മൂന്നു വര്‍ഷത്തിനുശേഷം അവര്‍ സമര്‍പ്പിച്ച തീസിസ് അടിസ്ഥാനമാക്കി ഡോക്ടര്‍ ഓഫ് സയന്‍സ് എന്ന ബിരുദം ലഭിക്കുകയും തുടര്‍ന്നു അവര്‍ ഭാരതത്തിലേക്കു മടങ്ങിവരികയും ചെയ്തു.
പ്രശസ്ത അക്കാദമിക് നേട്ടങ്ങളുമായി ഭാരതത്തിലേക്കു മടങ്ങിവന്ന ജാനകി അമ്മാളിനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മഹാരാജാസ് കോളേജിലെ ആദ്യത്തെ ബോട്ടണി പ്രൊഫസര്‍ എന്ന സ്ഥാനം നല്‍കി ബഹുമാനിക്കുകയുണ്ടായി. ഗവേഷണത്തിനു യാതൊരു സാധ്യതയുമില്ലാത്ത ഈ ഉന്നതജോലി 1934ല്‍ ഉപേക്ഷിച്ച് അവര്‍ കോയമ്പത്തൂര്‍ കരിമ്പ് ഗവേഷണകേന്ദ്രത്തിലേക്കുപോയി. കണ്ണൂരില്‍ പള്ളിക്കുന്ന് പ്രവര്‍ത്തിക്കുന്ന കരിമ്പു ഗവേഷണ കേന്ദ്രത്തിന്റെ ആധാരശില ജാനകി അമ്മാളിന്റെ ഗവേഷണങ്ങളാണ്.
അഞ്ച് വര്‍ഷത്തിനിടയില്‍ കാര്‍ഷിക പ്രജനനത്തിലൂടെ പുതിയ ഇനം കരിമ്പ് സൃഷ്ടിക്കുകയും മറ്റ് തൃണജാതികളും തമ്മിലുള്ള സങ്കരത്തിന്റെ ഫലമായി ഏറ്റവും മധുരമുള്ള കരിമ്പിന് രൂപം നല്‍കാനും അവരുടെ ഗവേഷണം വഴിയൊരുക്കി. ചോളവും കരിമ്പും തമ്മില്‍ നടത്തിയ പ്രജനനവും അന്തര്‍വര്‍ഗ്ഗസങ്കരങ്ങളും ഉള്‍പ്പെട്ട വിജയകരമായ നേട്ടങ്ങള്‍ അന്തര്‍ദേശീയ വേദിയുമായി പങ്കിടാന്‍ 1939ല്‍ എഡിന്‍ബറോയിലെ ജനറ്റിക്ക് കോണ്‍ഗ്രസ്സില്‍ അവര്‍ പങ്കെടുത്തു. പിന്നീട് പ്രസിദ്ധമായ ജോണ്‍ ഇന്‍സ് ഹോര്‍ട്ടികള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ പ്രവര്‍ത്തനം ആരംഭിച്ചു.
മണിച്ചോളത്തിലെ കോശവിഭജനത്തിലൂടെ ക്യാന്‍സറിന്റെ കാരണത്തെ പറ്റിയും അവര്‍ പഠനവിധേയമാക്കി. ശതാവരി മുളക്, പേര, കന്നുകാലി തീറ്റക്കുപയോഗിക്കുന്ന തൃണജാതികള്‍, കടുക് മുതലായ വ്യാവസായിക പ്രാധാന്യമുള്ള സസ്യങ്ങളില്‍ നവജാത സൃഷ്ടി നടത്തി അവര്‍ രൂപപ്പെടുത്തിയ വിളവുകള്‍ ഇന്നും വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ട്.
വിവിധ ശാസ്ത്രമേഖലയില്‍ പ്രാവീണ്യം നേടിയവരെ ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് ആവശ്യമാണെന്നു മനസ്സിലാക്കിയ പ്രധാനമന്ത്രി നെഹ്‌റു ആദ്യമായി ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ജാനകി അമ്മാളെ കാണുകയും ഭാരതത്തിലേക്ക് തിരിച്ചുവരുവാന്‍ അഭ്യര്‍ത്ഥിച്ച പ്രകാരം അവര്‍ 1952ല്‍ ഭാരതത്തിലെത്തി ബോട്ടണിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഡയരക്ടറായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിക്കുകയും ചെയ്തു. ഈ കാലത്ത് വളരെ നിസ്സാരമായി തള്ളിയിരുന്ന ഇഞ്ചി, കാച്ചില്‍, മഞ്ഞള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ഇവയുടെ പ്രജനനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദിവാസികളുടെ നാട്ടറിവില്‍പ്പെട്ട ഔഷധ സസ്യങ്ങളെ പറ്റി പഠിക്കുവാന്‍ എത്തനൊ- ബോട്ടണി എന്ന ശാസ്ത്രശാഖയ്ക്ക് രൂപം നല്‍കി.
വിദേശത്ത് ലഭ്യമായ ഉന്നതപദവിയും സാമ്പത്തിക നേട്ടവും ഉപേക്ഷിച്ച് മാതൃരാജ്യത്തിന്റെ വികസനത്തിന്നായി അവര്‍ ഒരു ഗവേഷണ കൂട്ടായ്മക്ക് രൂപം നല്‍കി. 32വര്‍ഷക്കാലം വിവാഹം പോലും ഒഴിവാക്കി ഗവേഷകര്‍ക്കു മാര്‍ഗ്ഗദീപമായി ജീവിച്ച ഈ മഹാപ്രതിഭയോടു നാം കാണിച്ചത് നന്ദികേടുമാത്രമല്ല, ക്രൂരതകൂടിയാണ്.
ഈ ശാസ്ത്രജ്ഞയോടുള്ള കടപ്പാടെന്നോണം ഭാരത സര്‍ക്കാര്‍ ഈയിടെ, ജാനകി അമ്മാള്‍ നാഷനല്‍ അവാര്‍ഡ് ഫോര്‍ ടാക്‌സോണമി എന്ന പേരില്‍ ഒരു ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തുകയുണ്ടായി. കേന്ദ്ര പരിസ്ഥിതി വനം വകുപ്പാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
മദ്രാസിലെ ജനങ്ങള്‍ അവരെ നെഞ്ചോട് ചേര്‍ത്ത് ആദരിച്ചിരുന്നു. ഈ തലശ്ശേരിക്കാരിക്ക് ‘അമ്മാള്‍’ എന്ന ബഹുമതി അവര്‍ നല്‍കിയതാണ്. ഇതോടെയാണ് തലശ്ശേരിയിലെ ജാനകി ‘ജാനകി അമ്മാള്‍’ ആയത്. 1984 ഫിബ്രവരി 7ന് മദ്രാസില്‍ വെച്ച് അവര്‍ നിര്യാതയായി.