ചില കാര്യങ്ങളില്‍ ഓര്‍മ്മകള്‍ നീന്തിക്കളിച്ചു കൊണ്ടേയിരിക്കും, ഏഴാം ക്ലാസ്സിലാണ്…
ഉച്ചക്കഞ്ഞിയുടെ ആലസ്യം ഉറക്കത്തിലേക്ക് വഴുതിപ്പോവാതിരിക്കാനാവണം വത്സല ടീച്ചര്‍ ഒരു കഥയിലേക്ക് നുഴഞ്ഞു കയറിയത്.
കഥ ഏതോ വിശ്വാസ മേഖലയിലൂടെ കയറി തിരിച്ചിറങ്ങുമ്പോള്‍ ടീച്ചര്‍ ഒടുവില്‍ പറഞ്ഞ വരികള്‍ മാത്രമാണ് എന്റെ ബോധമണ്ഡലം നിലനിര്‍ത്തിയത്.
പുഴയുടെ അക്കരെ നിന്ന് ഒരു നായ ഓരിയിട്ടാല്‍ ഇക്കരെ ഒരാള്‍ മരണപ്പെടുമെന്നും നായ ഓരിയിടുന്നത് ഇക്കരെ നിന്നായാല്‍ മരണം അക്കരെയായിരിക്കുമെന്നുമാണ് ടീച്ചറുടെ വാചകങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാനായത്.
ഇന്നത്തേതുപോലെ തന്നെ അന്നും പുനരാലോചന ശീലമില്ലാതിരുന്നതിനാല്‍ തിരിച്ചുള്ള എന്റെ ചോദ്യത്തിന് അധിക സമയം വേണ്ടി വന്നില്ല….
ആകാശത്ത് ആള്‍താമസമൊന്നും നിലവില്‍ നാസ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതിക്ക് ഒരു നായയ്ക്ക് പുഴയുടെ നടുവിലിരുന്ന് ഓരിയിടാന്‍ തോന്നിയാല്‍ ഒരാള്‍ക്ക് മരിക്കാനുള്ള സ്ഥലമെവിടെയാണ്…..?
പിന്നീടൊരിക്കലും സ്‌കൂളിന്റെ പടിക്കപ്പുറത്തേക്ക് കടക്കേണ്ടി വന്നില്ല, എന്നെ പുറത്താക്കിയതാണെന്ന് ഹെഡ്മാസ്റ്ററും, അവരെ ഒഴിവാക്കിയതാണെന്ന് ഞാനും ഇന്നും നാട്ടുകാരെ വിശ്വസിപ്പിച്ചു പോരുന്നു.
ഹെഡ്മാസ്റ്റര്‍, ടീച്ചര്‍ തുടങ്ങിയ പിന്‍തിരിപ്പന്‍ ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പുറമ്പോക്കിലെ വാഴകൃഷിക്കൊപ്പം നവോത്ഥാന പ്രവര്‍ത്തനവും തൊഴിലായെടുത്തത്.
വീട്ടില്‍ നിന്നും കഞ്ഞി കിട്ടാതായപ്പോഴാണ് ഞാന്‍ ഈ വക പണികള്‍ക്കിറങ്ങിയതെന്ന് കലുങ്കിനു മുകളിലിരുന്ന് സദാചാര ചര്‍ച്ച നടത്തുന്ന ചില ഏമ്പോക്കികള്‍ പറയാറുണ്ടത്രെ… ഇതൊന്നും ഞാന്‍ കാര്യമാക്കാറില്ല,,,,
അല്ലെങ്കിലും ഇവര്‍ക്കൊന്നും എന്നെക്കുറിച്ച് ഒരു ചുക്കും അറിയില്ല. അങ്ങനെ വാഴ വെട്ടലും കുളം കുഴിക്കലുമായി സാമൂഹ്യ പരിഷ്‌കരണങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇവളും ഞാനും തമ്മിലുള്ള ശക്തമായ അന്തര്‍ധാരയുടെ പുനരവലോകനങ്ങള്‍ക്ക് ചൂടേറി തുടങ്ങിയത്.
ഞങ്ങളുടെ ഹൃദയ വ്യാപാരക്കരാറിനെതിരെ അവളുടെ തന്ത ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ വാദികള്‍ രംഗത്തെത്തിയെങ്കിലും ഉപരിപ്ലവമായ നീക്കങ്ങളിലൂടെ അതിന് തടയിട്ടു.
നാട്ടിലെ പ്രതിക്രിയാ വാദികളായ കലുങ്ക് ഭാഷികള്‍ ഞങ്ങള്‍ക്കെതിരെ തലപൊക്കാന്‍ ശ്രമിച്ചെങ്കിലും സാമ്രാജ്യത്വവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തിച്ച് അവരെ ഒരരുക്കാക്കി.
അവളുടെ അമ്മയോട് അപവാദം പറഞ്ഞതിന് നാട്ടിലെ വയസ്സി തള്ളയെ ഞാന്‍ തന്നെ സൗജന്യ ദന്ത മാറ്റിവെയ്ക്കല്‍ പ്രകിയയ്ക്ക് വിധേയയാക്കിയതോടെ വിമതസ്വരങ്ങള്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് വഴി സലാല കടന്നു.
കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഞാനും അവളും തമ്മില്‍ ഉപാധികളോടെ ലയനസമ്മേളനത്തില്‍ ഒപ്പുവെച്ചത്.
ആരംഭകാലത്ത് ചില്ലറ ശീതസമരങ്ങളുണ്ടായെങ്കിലും രൂക്ഷമായ സംഘര്‍ഷങ്ങളും അതിര്‍ത്തി ലംഘന തര്‍ക്കങ്ങളും കുലംകുത്തിവാദങ്ങളും തുടങ്ങിയത് ഈയിടെയാണ്.
രണ്ടിലധികം ബിരുദാനന്തര ബിരുദങ്ങളുള്ള അവളും വാഴ കൃഷിക്കാരനായ ഞാനും തമ്മിലുള്ള പ്രശ്‌നം ലളിതമാണെങ്കിലും ആശയപരമായി സങ്കീര്‍ണ്ണവും അങ്ങേയറ്റം പ്രത്യയശാസ്ത്ര വിരുദ്ധവുമാണ്.
ഒരര്‍ത്ഥത്തില്‍ എനിക്കവളെ ഉള്‍ഭയമുണ്ടെന്നതും മറച്ചു വെയ്ക്കാനാവില്ല, നമുക്കിടയില്‍ ആരോപണങ്ങളുടെ അരികു ചാരാന്‍ പറ്റിയ ജീവിത പരിസരവുമാണല്ലോ, പുതിയ രസതന്ത്ര പരീക്ഷണങ്ങളും നയതന്ത്ര ബന്ധങ്ങളും സജീവമാകുമ്പോള്‍ എന്റെ ആശങ്കകള്‍ ഇരട്ടിക്കുകയാണ്.
ഞങ്ങള്‍ക്കിടയില്‍ ഇത്തരം ആഭ്യന്തര കലഹങ്ങളോടു ചേര്‍ന്നു നില്ക്കുന്ന സമസ്യകള്‍ക്കിടയിലാണ് അവള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ചരിത്രത്തിന്റെ അരികും പുറവും മാന്തി വെള്ളരിക്ക പട്ടണത്തിലെ ഭരണ രീതികളെക്കുറിച്ച് ഗവേഷണത്തിനിറങ്ങുന്നത്.
വെള്ളരിക്കപ്പട്ടണത്തെ അറബിക്കടലില്‍ ചവുട്ടി താഴ്ത്തി അതിനു മേലെ രണ്ട് കരിമ്പാറകള്‍ കൂടി വലിച്ചിടാന്‍ ആഗ്രഹമുണ്ടായെങ്കിലും മുന്‍പ് പറഞ്ഞ ഉള്‍ഭയം കാരണം തൊണ്ടയില്‍ ഉരുണ്ടുകൂടിയ കഫക്കട്ടയോടൊപ്പം നാവിലെത്തിയ വാക്കുകളും ഞാന്‍ ഉള്ളിലേക്കിറക്കി.
പിന്നെ ചരിത്ര, പുരാണ വിഷയങ്ങളില്‍ അവിതര്‍ക്കിതമായ അവഗാഹമുള്ള എനിക്ക് അല്പം ഉയരക്കൂടുതലുള്ളത് പലരുടെയും ഉറക്കം കെടുത്താറുണ്ട് എന്നത് അവളുമായുള്ള ഉഭയകക്ഷിക്കരാറിനു മുന്‍പെ ബോധ്യമുള്ളതാണ്.
ഞാന്‍ ഇടയ്‌ക്കൊക്കെ, ആരെങ്കിലും വാഴക്കുലയെ മാന്താന്‍ വരുന്നുണ്ടോ എന്നറിയാന്‍ നാണിതള്ളയുടെ വീടിന്റെ ഇടവഴിയിലൂടെ പോകുമ്പോള്‍ സ്ഥിരമായി അവര്‍ പറയുന്ന ഒരു ഡയലോഗുണ്ട്……. എകരം കൂടിയവര്‍ക്ക് ബിബരം കുറവ.
സ്ഥിരമായി ഇത്തരം വാക്കുകളുടെ ശ്രോതാവായതിനാലാവാം അവള്‍ എന്റെ ഭരണഘടനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ ശീലമാക്കി തുടങ്ങിയത്.
പിന്നെ ഈ അവള്‍, ഇവള്‍ വിളികള്‍ എനിക്ക് തന്നെ അരോചകമാകുമ്പോള്‍, നിങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
എങ്കിലും, പക്ഷെ എന്ന വാക്കിന് എവിടെയുമെന്ന പോലെ ഇവിടെയും മറ്റു മാര്‍ഗ്ഗമില്ലായ്മയെയാണ് സൂചിപ്പിക്കാറ്.
എടോ, പോടോ വിളികളിലെല്ലാം ഒളിഞ്ഞിരിക്കുന്നത് അടിമത്തവും കോളോണിയല്‍ ചിന്താധാരകളുമാണ്. ഇത് നവോത്ഥാന വീക്ഷണഗതികള്‍ക്കെതിരാകയാല്‍ അംഗീകരിക്കാവുന്നതുമല്ല. പിന്നെ അവള്‍ അവളുടേതെന്നും മറ്റുള്ളവര്‍ ആരാലോ മോഷ്ടിക്കപ്പെട്ടതെന്നും വിളിക്കുന്ന ഒരു പേരുണ്ട്, അത് വിളിക്കാമെന്നു വെച്ചാല്‍ അപ്പോഴേക്കും എന്റെ നാവ് വഴുക്കാന്‍ തുടങ്ങും…. അതുകൊണ്ട് അവള്‍, ഇവള്‍ വിളികള്‍ ഉപേക്ഷിക്കപ്പെടാനാവാത്ത പേറ്റന്റ് പോലെ പേറുകയേ രക്ഷയുള്ളൂ.
വെള്ളരിക്കപ്പെട്ടണമെന്ന ആഴമേറിയ ഗവേഷണ വിഷയത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് നാട്ടിലെ സര്‍വ്വകാര്യ സൈദ്ധാന്തികനായ കണാരേട്ടന്റെ വീട്ടിലെത്തി.
അദ്ദേഹത്തിന്റെ ഭാര്യയപ്പോള്‍ പുതുതായി വാങ്ങിയ പശുവിന്റെ അകിടു വീക്കത്തെക്കുറിച്ചും ആടിന്റെ കൊമ്പ് മുറിഞ്ഞതും രണ്ട് കോഴിക്കുഞ്ഞുങ്ങളെ കീരി പിടിച്ചതുമായ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്, കണാരേട്ടന്‍ ഇടയ്ക്കിടെ തന്റെ കട്ടി കൂടിയ വട്ടക്കണ്ണടയൂരി തുടയ്ക്കുന്നുണ്ട്.
ഒരുപക്ഷെ അദ്ദേഹമിപ്പോള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ജിഡിപിയില്‍ കോറോണ വരുത്തിയ വ്യതിയാനനിരക്ക് താരതമ്യം ചെയ്യുന്ന തിരക്കിലായിരിക്കും. അല്ലെങ്കില്‍ ഡിപ്ലമാറ്റിക് ബാഗേജിലെ പുതിയ നയതന്ത്ര പരീക്ഷണങ്ങളെക്കുറിച്ച് താരതമ്യപഠനം നടത്തുകയാവാം. അതിനിടയിലാണ് അവരുടെ ആടും കിലോയ്ക്ക് നൂറു രൂപയില്ലാത്ത കോഴിയും. കണാരേട്ടന്‍ ക്രമേണ വെള്ളരിക്കാ പട്ടണത്തിലെ നിര്‍ണ്ണായകമായ ചരിത്രത്തിന്റെ നാള്‍വഴികള്‍ അവതരിപ്പിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വെള്ളരിക്കാപട്ടണത്തിന്റെ ചരിത്രം തത്പരകക്ഷികള്‍ സാമ്രാജ്യത്വവാദികളുടെ ഇംഗിതത്തിനൊത്ത് വളച്ചൊടിക്കുകയാണുണ്ടായത്. അന്ന് പ്രത്യേക ഭവന പദ്ധതികളൊന്നും നിലവിലില്ലാതിരുന്നതിനാല്‍ പാറുവേടത്തി പാല് വിറ്റതും തൊഴിലുറപ്പിനു പോയതുമായ പണം സ്വരൂപിച്ചാണ് ഒരു വീട് കെട്ടിയത്. ഉദ്ഘാടനം കഴിഞ്ഞ വീടിന്റെ ഗതിയാവട്ടെ പാലാരിവട്ടം പാലത്തിന്റെ അവസ്ഥയിലായിരുന്നു. രണ്ടാംനാള്‍ വീട് പൊളിഞ്ഞ് വീണ പരാതിയുമായി പാറുവേടത്തി രാജസന്നിധിയിലെത്തി. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കരാറുകാരനും മേസ്ത്രിയുമായ കണ്ണപ്പന്‍ ചേട്ടനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാക്കിയെങ്കിലും മേല്‍ വിചാരണയില്‍ നിരപരാധിയാക്കി.
വീടിന് തറയൊരുക്കുമ്പോള്‍ അപ്പുറത്തെ വീട്ടിലെ ഔസേപ്പ് ചേട്ടന്റെ ഭാര്യ കടും നീല സാരി ധരിച്ച് ഇങ്ങോട്ട് നോക്കി നിന്നതുകൊണ്ടാണ് മേസ്ത്രിക്ക് പണി പാളിയത്.
മേസ്ത്രിയുടെ വാദ പ്രകാരം നീലസാരിക്കാരിക്കെതിരെ നടപടിയെടുത്തെങ്കിലും അവര്‍ നിരപരാധിത്വം തെളിയിച്ചു. പ്രശ്‌നക്കാരന്‍ തീവ്രത കൂടിയ നീലം വിറ്റ കച്ചവടക്കാരന്‍ ഗോപി ചേട്ടനാണ്. സ്ഥിരമായി നീലം വാങ്ങുന്ന ഇവരെ കച്ചവടക്കാരന്‍ കബളിപ്പിച്ചതാണ്.
ഗോപി ചേട്ടനെ വിസ്തരിച്ചു.
കുറ്റപത്രം തയ്യാറാക്കി. രക്ഷിക്കാനും വാദിക്കാനും ആളാരുമുണ്ടായില്ല.
വധശിക്ഷയാണ്,
ഇതു കേട്ട നാണുവേട്ടന്‍ ഇനി കട്ടന്‍ ചായ എവിടുന്ന് കടം കിട്ടാനാണ് എന്ന സങ്കടം കൊണ്ടും ചിരുതേടത്തി ഒണക്കമീന്‍ കിട്ടാന്‍ ഇനി എന്തു മാര്‍ഗ്ഗമെന്ന കാര്യമോര്‍ത്തും അവരുടെ വീടിന്റ വരാന്തയിലിരുന്ന് വിതുമ്പി.
ശിക്ഷ നടപ്പാക്കാനായി ഗോപി ചേട്ടനെ കഴുമരത്തിനു മുന്നിലെത്തിച്ചു.
ഇപ്പോഴാണ് ആരാച്ചാര്‍ക്ക് കാര്യം ബോധ്യമായത്. പ്രതിയുടെ മെലിഞ്ഞ കഴുത്തും കയറിന്റെ കുരുക്കും തമ്മില്‍ സമാന്തര ശ്രേണിയിലല്ല.
ആരാച്ചാര്‍ കാര്യങ്ങളെക്കുറിച്ച് നിഗമനം നടത്തുമ്പോഴാണ് കാര്യസ്ഥന്‍ അനന്തഭദ്രന്‍ മുന്‍നിരയില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അദ്ദേഹത്തെ അരികിലേക്ക് വിളിച്ചു…
ഒരാള്‍ക്കുകൂടി നിയമോപദേശം നല്കാന്‍ അവസരം ലഭിച്ച സന്തോഷം പുറത്തു കാട്ടാതെ അനന്തഭദ്രന്‍ അടുത്തെത്തി.
ആരാച്ചാര്‍ കാര്യസ്ഥന്റെ കഴുത്തും കയറിന്റെ കുരുക്കും തമ്മില്‍ ഒത്തുനോക്കി. പത്തില്‍ പത്ത് പൊരുത്തം പിന്നെന്തിന് ജാതകം മറ്റൊന്നു തിരയണം.
എന്തിനും വേണ്ടത് പൊരുത്തമാണല്ലോ. കാര്യസ്ഥന്റെ ശരീരം തൂക്കുമരത്തിന് ഉപയുക്തത നല്കി.