കേസരി വാരികയുടെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകങ്ങളിലൊന്നാണ് ‘മൗനതപസ്വി’. ഒരു വാരികയെന്ന നിലയില്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച കേസരി ഒരു മാധ്യമപഠനഗവേഷണകേന്ദ്രമെന്ന നിലയില്‍ വളര്‍ച്ചയുടെ ഒരു പുതിയ നക്ഷത്രമണ്ഡലം കൂടി ഭേദിക്കുകയാണ്. ഈയവസരത്തില്‍ കേസരിയുടെ നിത്യോത്കര്‍ഷപ്രയാണത്തിനായി പ്രാണത്യാഗം ചെയ്ത എം. രാഘവന്‍ എന്ന സ്ഥാപകമാനേജരെ പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥമാണ് മൗനതപസ്വി. കേസരിയുടെ വളര്‍ച്ചയ്ക്കും ശ്രീ. രാഘവന്റെ കര്‍മ്മസാഫല്യത്തിനും നേര്‍സാക്ഷിയായ കേസരി സീനിയര്‍ സബ് എഡിറ്റര്‍ ടി. വിജയനാണ് ഗ്രന്ഥകര്‍ത്താവ്.
എം.രാഘവന്‍ എന്ന ‘രാഘവേട്ടനുള്ള കൃതജ്ഞതാഭരിതമായ ഒരു ശ്രദ്ധാഞ്ജലിയാണ് ഈ പുസ്തകമെന്ന്’ മുഖവുരയില്‍ കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു കുറിച്ചിരിക്കുന്നു. വായനയുടെ അവസാനം വരെ ഈ ശ്രദ്ധാഭാവത്തെ കൃതജ്ഞതാപൂര്‍വ്വം കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് ടി. വിജയന്‍ ഈ രചന നിര്‍വഹിച്ചിട്ടുള്ളത്. മൗനതപസ്വിക്കായുള്ള ആര്‍. ഹരിയുടെ മിതഭാഷയിലുള്ള അവതാരിക പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു. അപ്രസിദ്ധനെങ്കിലും സുപ്രസക്തനായ ഒരു കര്‍മ്മയോഗിയുടെ ജീവിതോദ്യാനത്തിലേക്കുള്ള അനായാസപ്രവേശനത്തിന് ഈ കാച്ചികുറക്കിയ അവതാരിക വായനക്കാരനെ സഹായിക്കുന്നു.
ആകര്‍ഷകങ്ങളായ തലക്കെട്ടുകളും അര്‍ദ്ധനാടകീയമായ വിവരണങ്ങളും ചരിത്രപ്രാധാന്യമുള്ള ഈ ജീവചരിത്രഗ്രന്ഥത്തിന് സാഹിത്യമൂല്യം കൂടി നല്‍കുന്നു. മൗനമായി തപസ്സനുഷ്ഠിച്ച സാധകന്‍ എന്ന നിലയിലും മൗനത്തെ മാത്രം സാധകം ചെയ്ത് അതൊരു തപസ്സാക്കി മാറ്റിയ സാധാരണക്കാരന്‍ എന്ന നിലയിലും മൗനതപസ്വിയെ സമാസിക്കാം. രണ്ടായാലും അതു രാഘവേട്ടന് നന്നായി ചേരും. ഇക്കാര്യം വായനക്കാരനു സ്വയംസിദ്ധമാകുന്ന രീതിയിലാണ് രാഘവേട്ടന്റെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ ജീവചരിത്രകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ സംശുദ്ധമായ സാംസ്‌കാരികമണ്ഡലത്തിലും കേരളത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയമണ്ഡലത്തിലും കേസരിയുടെ കാലുറപ്പിച്ചു നിര്‍ത്തിയ കഥാനായകനെ കാലയവനികയുടെ പിന്നാമ്പുറത്തു നിന്നും പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ടി.വിജയന്‍. അല്പമാത്രമായ വിവരസ്രോതസ്സുകളും അലിപ്‌സമായ വ്യക്തിത്വവും മാത്രം അവശേഷിപ്പിച്ചു കടന്നുപോയ രാഘവേട്ടന്റെ മരണത്തിനു ശേഷം രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഈ ഉദ്യമമെന്നത് ഒരു സാഹസം തന്നെയാണ്. എന്നാല്‍ സാധാരണ സാഹസകൃത്യങ്ങളില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെ തരണം ചെയ്ത് ആധികാരികവും ഉപയോഗപ്രദവുമായ ഒരു ജീവചരിത്രഗ്രന്ഥമായി മാറാന്‍ മൗനതപസ്വിക്ക് കഴിഞ്ഞിട്ടുണ്ട്.
‘രാഘവനെന്നാല്‍ കേസരി, കേസരിയെന്നാല്‍ രാഘവന്‍’– എന്ന് പറഞ്ഞത് മാനനീയ ഭാസ്‌കര്‍ റാവുജിയാണ്. അതുകൊണ്ട് ആ വചനങ്ങള്‍ക്ക് വേറെ സാക്ഷ്യപ്പെടുത്തലുകള്‍ ആവശ്യമില്ല. എങ്കിലും ചരിത്രദൃഷ്ടിയില്‍ ഈ വാക്കുകളെ സാധൂകരിക്കുന്ന രചനയായി മൗനതപസ്വി പരിണമിച്ചിരിക്കുന്നു. കേസരിയുടെ സംഘര്‍ഷ സാഫല്യ പര്‍വ്വങ്ങളില്‍നിന്നും ഇണപിരിയാതെ ജീവിക്കേണ്ടിവന്ന വ്യക്തിയായിരുന്നു രാഘവേട്ടന്‍. ആ സത്യം അങ്ങനെതന്നെ എഴുതി ഫലിപ്പിക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞു. രാഘവേട്ടന്റെ ജീവചരിത്രമെഴുതുമ്പോള്‍ കേസരിയെക്കുറിച്ച് പരാമര്‍ശിക്കപ്പെടുകയെന്നത് സ്വാഭാവികമായിരിക്കും. എന്നാല്‍ കേസരിയുടെ ചരിത്രം എഴുതുകയാണെങ്കില്‍ രാഘവേട്ടനെ പരാമര്‍ശിക്കാതെ കടന്നു പോകാന്‍ സാധ്യമല്ല എന്നു കൂടി മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം കേരളത്തിലെ സംഘപ്രവര്‍ത്തകരെ സഹായിക്കുന്നു. ഈ ചേര്‍ച്ചയുടെ രസതന്ത്രം ഒട്ടും ചോര്‍ച്ച കൂടാതെ അവതരിപ്പിച്ചുവെന്നതാണ് മൗനതപസ്വിയുടെ ഗ്രന്ഥകാരന്റെ വിജയം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യകാലപ്രവര്‍ത്തനങ്ങളിലൂടെയും മലബാറിലെ സംഘസംവ്യാപന ചരിത്രത്തിലൂടെയും ഒരു പരിചയപ്രവാസം മൗനതപസ്വിയുടെ ആദ്യപുറങ്ങളില്‍ വായനക്കാരന് അനുഭവമാകും. കേസരിയുടെ ഒരു ലഘുചരിത്രത്തിലൂടെ നമ്മെ സഞ്ചരിപ്പിക്കാനും ജീവചരിത്രകാരന് കഴിഞ്ഞു. കേസരിയുടെ ചരിത്രം നേരിട്ടുള്ള വാക്കുകളിലൂടെയും അന്നത്തെ കേസരി ജീവനക്കാരുടെയും അനുഭാവികളുടെയും അര്‍പ്പണബോധത്തിന്റെ ചരിത്രം പരോക്ഷമായും ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചറിയാം. ആദ്യകാല പത്രാധിപന്മാരുടെയും മറ്റും സംഭാവനകള്‍ ചരിത്ര പ്രാധാന്യത്തോടെ തപ്പിയെടുത്തും ഒപ്പിയെടുത്തും ഗ്രന്ഥകാരന്‍ നമുക്ക് മുന്നില്‍ വെക്കുന്നു.